Monday, 25 October 2010

നർമ്മദയിൽ നിന്ന് കേൾക്കുന്നത്..

ർമ്മദയിലെ നിലവിളികൾക്കും ചെറുത്തുനിൽ‌പ്പിനും ഇപ്പോൾ കാൽ നൂറ്റാണ്ടിന്റെ പ്രായം.പടിഞ്ഞാറേക്കൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ നർമ്മദയിൽ ഉയരുന്ന സർദാർ സരോവർ,നർമ്മദാസാഗർ എന്നീ വൻ കിട അണക്കെട്ടുകൾക്കും 3000ത്തോളം ചെറുഡാമുകൾക്കുമെതിരെ നാലുസംസ്ഥാനങ്ങളിലെ ആദിവാസികളടക്കമുള്ള ജനത മേധാ പട്ട്കറുടെ നേതൃത്വത്തിൽ നടത്തുന്ന സമാധാനപരമായ ഗാന്ധിയൻ സമരത്തിനു ആധുനിക ഇന്ത്യയിൽ സമാനതകളില്ല.

നദിയിൽ ഉയരുന്ന അണക്കെട്ടിൽ മുങ്ങിപ്പോയ ഡോംഗഡി ഗ്രാമത്തിൽ ജലസമാധി നടത്താൻ തയ്യാറായി അറസ്റ്റ് വരിച്ച മേധ,അഹിംസാത്മകമായ ഗാന്ധിയൻ സമരരൂപത്തിനു പുതിയ മാനങ്ങൾ നൽകുകയും,ലോകമെമ്പാടുമുള്ള ജനകീയ ചെറുത്ത് നിൽ‌പ്പുകൾക്ക് ഊർജ്ജം പകരുകയും ചെയ്തു.കേരളത്തിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടായി.മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടേയോ,മാദ്ധ്യമങ്ങളുടേയോ പിന്തുണയില്ലാതെ, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ മാറ്റിനിർത്തപ്പെട്ട ജനവിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സ്വയം സംഘടിച്ച് തെരുവിലിറങ്ങുകയാണിപ്പോൾ.അവർ പ്രബലരായ എതിരാളികൾക്ക് മേൽ വിജയം നേടുക തന്നെ ചെയ്യും എന്ന് പൊതുസമൂഹത്തിനു ബോദ്ധ്യം വന്നിരിക്കുന്നു.മുത്തങ്ങ മുതൽ ചെങ്ങറ വരെയുള്ള അസംഖ്യം ആദിവാസി,ദളിത് ഭൂസമരങ്ങൾ തന്നെ ഇതിന്റെ ദൃഷ്ടാന്തങ്ങളാണു.എൻ.ജി.ഒ സംഘടനകൾ വിദേശപണം കൈപ്പറ്റി പാവങ്ങളെ വഴിതെറ്റിക്കുകയാണെന്ന ആരോപണം മുതൽ ജനകീയ ചെറുത്തുനിൽ‌പ്പുകൾ തീവ്രവാദരാഷ്ട്രീയത്തിന്റെ വിളനിലങ്ങളാണെന്നും വരെയുള്ള ഗുരുതരമായ ആരോപണങ്ങളുണ്ടായി.തങ്ങളുടെ നേതൃത്വത്തിൽ മാത്രമേ ഇത്തരം പ്രക്ഷോഭങ്ങൾ നടക്കൂ എന്ന് വിശ്വസിച്ചവരായിരുന്നു ഈ പ്രചാരണത്തിനു മുന്നിൽ നിന്നത്.

നർമ്മദാ ബച്ചാവോ ആന്തോളൻ മറ്റു സമാന സമരങ്ങളിൽ നിന്ന് വ്യതിരിക്തമായി നിലനിൽക്കുന്നത് അത് ഉയർത്തിക്കൊണ്ടുവരുന്ന ബദൽ വികസനസങ്കൽ‌പ്പങ്ങൾ കാരണമാണു.ഗ്രീൻ പൊലിറ്റിക്സ് അഥവാ പരിസ്ഥിതി രാഷ്ട്രീയം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവർ കൊണ്ടുവന്നു.സ്വാശ്രയവും വികേന്ദ്രീകൃതവുമായ വികസനമാണു അവർ മുന്നോട്ട് വെച്ചത്.

ലോകത്ത് ഒരു വൻകിട അണക്കെട്ടും പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചില്ലെന്ന ലോക അണക്കെട്ട് കമ്മീഷന്റെ കണ്ടെത്തലുകൾ തന്നെ സർക്കാരിന്റെ വാദങ്ങളെ ദുർബലമാക്കുന്നു.ലോക ബാങ്കിൽ നിന്ന് 550 ദശലക്ഷം ഡോളർ വായ്പ്പയെടുത്ത് തുടങ്ങിയ നർമ്മദയിലെ അണക്കെട്ടു നിർമ്മാണത്തിനു 7000 കോടി രൂപയെങ്കിലും ചെലവാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

നാലു കോടി ജനങ്ങൾക്ക് കുടിവെള്ളവും,1450 മെഗാവാട്ട് വൈദ്യുതിയും,ആയിരക്കണക്കിനു ഹെക്റ്റർ കൃഷിഭൂമിൽ ജലസേചനസൌകര്യവും വാഗ്ദാനം ചെയ്ത ഈ പദ്ധതി പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന നാശം വളരെ വലുതാണു.13000 ഹെക്റ്റർ വനഭൂമിയാണു വെള്ളത്തിനടിയിലാകുക.ഫലഭൂയിഷ്ടമായ നൂറുകണക്കിനു ഗ്രാമങ്ങൾ വെള്ളം കയറി എന്നന്നേയ്ക്കുമായി ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവും.അവിടെ അധിവസിക്കുന്ന പാവങ്ങളായ രണ്ടരലക്ഷം പേർക്ക് സർവ്വതും നഷ്ടപ്പെടും.അവർ അങ്ങനെ വികസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാകും.നഗരവത്കൃതരായ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ജീവിതസൌകര്യങ്ങൾ മെച്ചപ്പെടുത്താനുതകുന്നതും,അശരണരായ വലിയൊരുവിഭാഗത്തിന്റെ ജീവനോപാധികളും കിടപ്പാടവും വരെ നഷ്ടപ്പെടുത്തുന്നതും രാജ്യത്തെ കടക്കെണിയിലേക്ക് കൂപ്പ്കുത്തിക്കുന്നതുമായ ഒരു വികസനപദ്ധതിയും നമുക്ക് ആവശ്യമില്ലെന്ന് നർമ്മദയിലെ പ്രക്ഷോഭം വിളിച്ചുപറയുന്നു.ഭൂമിയ്ക്കും ജലത്തിനും,വനത്തിനും മേൽ മണ്ണിന്റെ മക്കളായ തങ്ങൾക്കാണു പരമാധികാരമെന്നും അവർ പ്രഖ്യാപിക്കുന്നു.

അസംഖ്യം അടിച്ചമർത്തലുകളെ നേരിട്ടുകൊണ്ട് ഇപ്പോഴും സമരപഥത്തിൽ ഉറച്ചു നിൽക്കുന്നവർക്ക് നർമ്മദയിൽ ഉയരുന്ന അണക്കെട്ടുകളെ ഇനി തടയാനാവില്ലെന്നറിയാം.പക്ഷേ,പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്നതും ആയിരങ്ങളെ വഴിയാധാരമാക്കുന്നതുമായ ഒരു പദ്ധതിയും ഇനിയൊരിക്കലും ഏകപക്ഷീയമായി നടപ്പിലാക്കാനാവില്ല.ഭൂമി നഷ്ടപ്പെടുന്നവർക്കും കുടിയൊഴിപ്പിക്കപ്പെടുന്നവർക്കും പുനരധിവാസപദ്ധതികൾ നടപ്പിലാക്കാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്ന സുപ്രീകോടതിയുടെ നിർദ്ദേശവും,തുടർന്നുണ്ടായ നിയമനിർമ്മാണവും നർമ്മദാസമരത്തിന്റെ ഗുണഫലങ്ങളിൽ പെടുന്നു.

വിഘടിത ഗ്രൂപ്പുകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ, ഭാവി രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുവാൻ പോലും ത്രാണിയുള്ളവരായി ഏറ്റവും അടിത്തട്ടിലുള്ള വലിയൊരു വിഭാഗം ഉയർന്നു വരുന്നു എന്നതാണു നർമ്മദാപ്രക്ഷോഭം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ഉരുത്തിരിയുന്ന ചിത്രം.ആസന്ന ഭാവിയിൽ ഇത് നമ്മുടെ രാ‍ഷ്ട്രീയ ഭൂമിക മാറ്റിയെഴുതും.

Monday, 18 October 2010

വ്യാജ മൂല്യബോധം ഇരകളെ വിഴുങ്ങുന്നത് ഇങ്ങനെ...

പൂന്താനം ഇല്ലത്തേക്ക് മകനെ എഴുത്തിനിരുത്തിക്കാൻ കൊണ്ടുചെന്ന മുസ്ലീമായ സബ് ഇൻസ്പക്ടറെ അവർ തിരികെ അയച്ചു.ഇതിൽ പ്രതിഷേധിച്ച് ,അവിടെ വിദ്യാരംഭം നടത്തുന്നതിനു ക്ഷണിച്ചുവരുത്തിയ ഗുരുക്കന്മാർ ഇറങ്ങിപ്പോവുകയും ഇല്ലത്തിനു പുറത്ത് വെച്ച് കുട്ടിക്ക് ആദ്യക്ഷരം കുറിക്കൽ ചടങ്ങ് നടത്തിക്കുകയും ചെയ്തതായിരുന്നു ഞായറാഴ്ച്ച ചില ചാനലുകൾ കൊണ്ടാടിയ പ്രധാന സെൻസേഷണൽ വാർത്ത.

ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ഇല്ലത്ത് ഹിന്ദുക്കളുടെ കുട്ടികൾക്ക് മാത്രം വിദ്യാരംഭം കുറിക്കുന്നത് മതേതരത്വത്തിൻ മേലുള്ള ഹൈന്ദവഫാസിസ്റ്റുകളുടെ കടന്നുകയറ്റമാണെന്നാണു,ഇടതുപക്ഷ സഹയാത്രികരായ ‘ഗുരുക്കമ്മാർ’പ്രതികരിച്ചത്.അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതിനു മതപരവും അനുഷ്ഠാനപരവുമായ വിലക്കുണ്ടെന്നാണു ഇല്ലക്കാരുടെ പക്ഷം.പൂന്താനത്തിന്റെ പേരിലുള്ള ഇല്ലമായതിനാൽ എല്ലാക്കുട്ടികൾക്കും എഴുത്തിനിരുത്തൽ നടത്തിക്കൊടുക്കുമെന്ന് വിശ്വസിച്ചാണു താൻ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതെന്നാണു ബാപ്പയുടെ വാദം.തെരഞ്ഞെടുപ്പ് സമയമായതിനാലും വിശ്വാസത്തിന്റെ പ്രശ്നമായതിനാലും വേണമെങ്കിൽ ഈ വിവാദം അപകടകരമായ തലങ്ങളിലേക്ക് വരെ വളർത്തിക്കൊണ്ടുവരാം.

അതിനു തുനിഞ്ഞിറങ്ങും മുൻപ് ഇതിലെ ഒന്നാം കക്ഷി ഉത്തരം പറയേണ്ട ചില മൌലികപ്രശ്നങ്ങളുണ്ടു.ഇതെഴുതുന്നയാൾക്ക് ഇത്തരം ആചാരാനുഷ്ഠാനങ്ങളിൽ യാതൊരു താല്പര്യവുമില്ല;അവ ജീവിതത്തിൽ ഒരിക്കൽ പോലും പാലിച്ചിട്ടുമില്ല.അത് ഈയുള്ളവന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്നമാണു.അതിനു വിഘാതം ഉണ്ടാകുമ്പോൾ മാത്രമേ അത് പൊതുസമൂഹം ചർച്ച് ചെയ്യുകയും ഇടപെടുകയും ചെയ്യേണ്ട വിഷയമാകുന്നുള്ളൂ.

ഇനി കാര്യത്തിലേക്ക് കടക്കാം.വിജയദശമി എന്നത് പൂർണ്ണമായും ഒരു ഹൈന്ദവ ആചാരാനുഷ്ഠാനമാണു.ദസറയും ദുർഗ്ഗാപൂജയുമൊന്നും മറ്റു മതസ്ഥരുടെ ആചാരങ്ങളോ ഉത്സവങ്ങളോ അല്ല.ആയുധപൂജയും,തുടന്ന് വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നതും സഹസ്രാബ്ദങ്ങളായി ഹിന്ദുക്കൾ നടത്തിവരുന്ന ചടങ്ങുകളാണു.പക്ഷേ,മതപരമായ ഇത്തരം ആചാരാനുഷ്ഠാനങ്ങളെ അതിന്റെ പരിവൃത്തത്തിനപ്പുറത്തേക്ക്,പൊതുസമൂഹത്തിന്റെ അംഗീകൃത ചടങ്ങുകളായി അവതരിപ്പിക്കാൻ ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പിന്തുണയോടെ സംഘടിതശ്രമം നടത്തിവരുന്നുണ്ടു.കാർഷികോൽസവമെന്ന സാമൂഹികപശ്ചാത്തലമുണ്ടെങ്കിലും പൂർണ്ണമായും മതപരമായ വേരുകളുള്ള ഓണത്തെ ‘‘കേരളത്തിന്റെ ദേശീയ ഉത്സവം”ആക്കി അവതരിപ്പിക്കപ്പെട്ടത് തന്നെ ഏറ്റവും നല്ല ഉദാഹരണം.

മതപരമായ ഉത്സവങ്ങളെ ജനാധിപത്യവത്കരിക്കുക എന്ന സാമൂഹികവിപ്ലവമാണു തങ്ങൾ നടത്തുന്നത് എന്നാണു ഇക്കൂട്ടരുടെ വാദം.പക്ഷേ ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഭൂരിപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽ‌പ്പിക്കുകയാണു.വിശ്വാസം കൊണ്ടോ,മനസുകൊണ്ടോ ഇഷ്ടമല്ലാത്ത ഒരു ചടങ്ങിൽ “മറ്റുള്ളവർ എന്തു വിചാരിക്കും?ഒറ്റപ്പെട്ടു പോവുകയില്ലേ” എന്ന് ആശങ്കപ്പെട്ട് പങ്കെടുക്കുമ്പോൾ വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും നഗ്നമായി കവർന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്.എല്ലാ മത ജാതി സംഘടനകളും അവർ നടത്തുന്ന സ്ഥാപനങ്ങളും ഇത്തരത്തിൽ നിരന്തരം മനുഷ്യാവകാശലംഘനങ്ങ നടത്തുന്നുണ്ടു.ചില മതന്യൂനപക്ഷങ്ങളും ഹൈന്ദവ സംഘടനകളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,ആശുപത്രികൽ പോലുള്ള പൊതുസ്ഥാപനങ്ങളിലും വസ്ത്രങ്ങളും പ്രാർത്ഥനകളും ഇങ്ങനെ അടിച്ചേൽ‌പ്പിക്കപ്പെടുന്നുണ്ടു.

ജനാധിപത്യമൂല്യങ്ങളുടെ കാവൽക്കാരാകേണ്ട മാദ്ധ്യമങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല:എന്തെന്നാൽ അവരിൽ ഭൂരിപക്ഷവും സഞ്ചരിക്കുന്നത് ഇതേ പാതയിലൂടെ തന്നെയാണു. ഉടമസ്ഥരുടെ വിശ്വാസപ്രമാണങ്ങളെ അവർ യാതൊരു ഉളുപ്പുമില്ലാതെ വായനക്കാരുടെ/പ്രേക്ഷരുടെ മേൽ കെട്ടിയേല്പിക്കുന്നു. ഭൂരിപക്ഷത്തിന്റെ പ്രീതിപിടിച്ചു പറ്റുന്നതും അതുവഴി കച്ചവടസാദ്ധ്യതകളുടെ അക്ഷയഖനി തുറക്കുന്നതുമായ എന്ത് അന്ധവിശ്വാസത്തിനും അനാചാരത്തിനും അവർ പ്രചാരം നൽകുകയും ചെയ്യുന്നു.

മാദ്ധ്യമസദാചാരത്തെക്കുറിച്ചു എപ്പോഴും വാചാലരാകുന്നവർ എന്തിനാണു വിശ്വാസത്തട്ടിപ്പുകാരായ ജ്യോതിഷികളുടെ പരിപാടികളും പംക്തികളും പരസ്യങ്ങളും കൊടുക്കുന്നത്?’കുബേർ കുടീർ”എന്ന കുബേര ഭൈരവയന്ത്രം വിൽക്കാൻ ഉത്തരേന്ത്യക്കാരായ വിശ്വാസത്തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തുകൊടുത്തത് ഒരു പ്രമുഖചാനലിലെ പരസ്യങ്ങളായിരുന്നു.അവർ ഏതാനും മാസം കൊണ്ടു ആറരക്കോടി രൂപയാണു തട്ടിയെടുത്തതത്രേ .അങ്ങനെയെങ്കിൽ ഇക്കണ്ട പത്രമാസികകളിലും ചാനലുകളിലും വരുന്ന പരസ്യങ്ങളിലും പരിപാടികളിലുമൂടെ തട്ടിപ്പുകാർ കൈക്കലാക്കിയത് പരശതം കോടികളാണു.അക്ഷയതൃതീയ നാലിൽ സ്വർണ്ണം വാങ്ങിയാൽ വർഷം മുഴുവൻ അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രചരിപ്പിച്ച് പുതിയ വിശ്വാസത്തട്ടിപ്പ് നടത്തുന്നതിനും വഴിതുറന്നു കൊടുത്തത് ഇവർ തന്നെയാണു.

കേരളത്തിൽ ഇന്ന് നടക്കുന്ന ഏറ്റവും വലിയ ‘അപനിർമ്മാണം”,വാസ്തുദോഷത്തിന്റെ പേരിൽനടക്കുന്ന കെട്ടിടം കുത്തിപ്പോളിക്കലും പുനർനിർമ്മാണവുമാണു.എത്രയെത്ര “വാസ്തുശാസ്ത്രവിദഗ്ദ്ധരാണു”,മാദ്ധ്യമങ്ങളിലൂടെ അവതരിച്ച് ദോഷങ്ങളെ ഹനിക്കുന്നത്.
ഭൂരിപക്ഷമതത്തിലെ അന്ധവിശ്വാസാധിഷ്ഠിതമായ ഇത്തരം നൂറുകണക്കിനു ആചാരാനുഷ്ഠാനങ്ങളെ കച്ചവടസാദ്ധ്യതകൾ കണ്ടെത്തി ദുഷ്ടലാക്കോടെ മഹത്വവത്കരിക്കുന്ന പ്രവണത പാരമ്യയയതയിലെത്തിനിൽക്കുകയാണു.

വിജയദശമി ദിനത്തിൽ ‘സാംസ്കാരികനായകന്മാർ” കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണം കൊണ്ടു ആദ്യക്ഷരം കുറിച്ചുക്കൊടുത്ത് എഴുത്തിനിരുത്തിക്കുന്നത് പുണ്യമാണെന്ന പുതിയ “മൂല്യനിർമ്മാണം”നടത്തപ്പെട്ടിരിക്കുന്നു.മാദ്ധ്യമങ്ങൾ തന്നെ ഇതൊരു ആഘോഷമാക്കി മാറ്റുമ്പോൾ,അതിന്റെ മതപരമായ പശ്ചാത്തലത്തിൽ വിശ്വാസമില്ലാത്തവർക്ക് കൂടി പ്രലോഭനമുണ്ടാകും.തങ്ങളുടെ മക്കളെ വിജയദശമിക്ക് എഴുത്തിനിരുത്തിയില്ലെങ്കിൽ അവരുടെ ഭാവി ഇരുളടഞ്ഞതായിപ്പോകുമോ എന്ന് ആശങ്കയുണ്ടാകും.അന്യമതസ്ഥരായ വലിയൊരുവിഭാഗം ഈ കെണിയിൽ വീണു പോയിട്ടുണ്ടു.ക്രിസ്ത്യൻ പള്ളികളിൽ നടത്തുന്ന സമാന്തരവിദ്യാരംഭങ്ങൾ തന്നെ ഉദാഹരണം.

മാദ്ധ്യമങ്ങളും പൊതുസമൂഹവും എങ്ങനെ മനുഷ്യരുടെ വിശ്വാസപ്രമാണങ്ങളേയും ജീവിതവീക്ഷണങ്ങളേയും മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാനു ഇത്.അവർ നിർമ്മിച്ച വ്യാജമൂല്യബോധത്തിൽ കുരുങ്ങിയാകണം ആ പിതാവ് പൂന്താനം ഇല്ലത്തേക്ക് ചെന്നത്.ഇനിയും ഇത്തരം ഇരകൾ ഉണ്ടായിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

Monday, 11 October 2010

ചില കോമൺവെൽത്ത് ചിന്തകൾ

വ്യാഴാഴ്ച കോമൺവെൽത്ത് മാമാങ്കത്തിനു കൊടിയിറങ്ങും.
ഇനി കണക്കെടുപ്പിനും വിലയിരുത്തലിനുമുള്ള സമയമാണു.ഏറെ വിമർശനങ്ങളുയരുകയും രാജ്യത്തിനു അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പേരിൽ ദുഷ്പേർ സമ്പാദിക്കുകയും ചെയ്തുവെങ്കിലും വളരെ ഭംഗിയായിത്തന്നെ ഗെയിംസ് നടത്താൻ കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ മെഡൽ നിലയിൽ രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്നു.
1982ലെ ഏഷ്യാഡിനു ശേഷം വിജയകരമായി കോമൺ വെൽത്ത് നടത്തിയതിലൂടെ ഇന്ത്യയ്ക്കിനി ഒളിംബിക്സിനു ആതിഥ്യമരുളാനുള്ള വെല്ലുവിളി ഏറ്റെടുക്കാനുള്ള കരുത്തുണ്ടു.
ഇത് ഗെയിംസിനെക്കുറിച്ചുള്ള ശുഭചിന്തകൾ.

10000 കോടി രൂപയെങ്കിലും സർക്കാർ ഇതിനുവേണ്ടി ചെലവഴിക്കുന്നുണ്ടു. അതിന്റെ പതിന്മടങ്ങ് വരും യഥാർത്ഥ ചെലവെന്ന് മാദ്ധ്യമങ്ങളും വിമർശകരും പറയുന്നുണ്ടു.അതിന്റെ നിജസ്ഥിതി വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.പക്ഷേ,പ്രക്ഷേപണാവകാശത്തിലൂടെയും,ടിക്കറ്റ് വിൽ‌പ്പനയിയൂടെയും മറ്റും ഗെയിംസിൽ നിന്നുള്ള ആകെ വരുമാനം1620 കോടി രൂപ മാത്രമാണു.അതായത് 8380 കോടി രൂപ സർക്കാരിന്റെ ഖജനാവിൽ നിന്ന് ചെലവാക്കണം.ലോകത്തെ പരമദരിദ്രരിൽ നല്ലൊരുപങ്കും അധിവസിക്കുന്ന പട്ടിണിക്കാരുടെ രാജ്യത്തിനു ഈ ഭാരിച്ച ചെലവു താങ്ങാനുള്ള ത്രാണിയുണ്ടോ?
പട്ടികജാതി വികസനത്തിനുള്ള ഫണ്ട് ഉൾപ്പെടെ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് നീക്കിവെച്ച വൻ തുക ഗെയിംസിനുവേണ്ടി വകമാറ്റിച്ചെലവഴിച്ചത് വൻ വിമർശനത്തിനു വഴിവെച്ചിട്ടുണ്ടു.

പുതിയ വിമാ‍നത്താവളവും ഫ്ലൈഓവറുകളും റോഡുകളും മറ്റും മറ്റും ഡൽഹിയുടെ മുഖഛായ തന്നെമാറ്റിമറിച്ചിരിക്കുന്നു.ഇത് പഴയ ഡെൽഹിയല്ല.തെരുവോരങ്ങളിൽ പട്ടിണിക്കോലങ്ങളില്ല.ചേരികളും കുടിലുകളുമില്ല.നഗരവീഥികളിൽ തന്നെ അന്തിയുറങ്ങിയിരുന്ന ലക്ഷക്കണക്കിനു അഗതികളെ ഇപ്പോൾ കണാനേയില്ല.ഇവരെ അധികൃതർ എങ്ങോട്ടേക്കാണു ആട്ടിയോടിച്ചത് എന്ന് വ്യക്തമല്ല.അയൽ സംസ്ഥാനങ്ങളിലേക്ക് ഇവരെ നാടുകടത്തിയതായി സംശയിക്കപ്പെടുന്നു.
ഗെയിംസ് കഴിഞ്ഞ് അവർ തിരികെയെത്തിയാൽ ഈ നഗരത്തിൽ അവർക്ക് പാർക്കാൻ ഇനി ഇടമുണ്ടാകുമോ?അവർക്ക് ജീവസന്ധാരണത്തിനുള്ള വഴികളൊക്കെയും അധികൃതർ കൊട്ടിയടച്ചുകഴിഞ്ഞു.“ക്ലാസിക്ക് മെട്രോ”യായി വളർന്ന പുതിയ നഗരം ഇനി ഇല്ലാത്തവന്റേതല്ല.എല്ലാ ഉള്ളവരുടേത് മാത്രമാണു.അവരുടെ ജീവിതസൌകര്യങ്ങളാണു കുതിച്ചുയർന്നത്.അവരുടെ വിനോദോപാധികളാണു പുഷ്ടിപ്പെട്ടത്.ഇത് കൂടുതൽ ഗുരുതരമായ സാമൂഹികവിഭജനത്തിനും ഉച്ചനീചത്വങ്ങൾക്കും ഇടയാക്കുക തന്നെ ചെയ്യും.
ദൽഹി സാധാരണക്കാർക്കിനി അപ്രാപ്യമായ നഗരമായിരിക്കുമെന്നാണു ദ ഹൌസിങ്ങ് ആന്റ് ലാന്റ് റൈറ്റ്നെറ്റ്വർക്ക് എന്ന സന്നദ്ധസംഘടന വിലയിരുത്തുന്നത്.പട്ടിണിക്കാരേയും അഗതികളേയും വഴിവാണിഭക്കാരേയും ആട്ടിയോടിച്ച് തെരുവുകൽ മനോഹരമാക്കിക്കൊണ്ട് ഭരണാധികാരികൾ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതായി ഇവർ ആരോപിക്കുന്നു.അടിസ്ഥാനസൌകര്യ വികസനം സാദ്ധ്യമായി എന്ന് വാദവും ഇവർ അംഗീകരിക്കുന്നില്ല.ഏഷ്യാഡ് വില്ലേജുകൾ ഭൂരിഭാഗവും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണു.

ഏഷ്യാഡിനു വേണ്ടി ചെലവാക്കിയ വൻ തുകയുടെ പരിണിതഫലമായാണു ഇന്ത്യ കടക്കെണിയിൽ അകപ്പെട്ടതെന്നു പോലും വിമർശിക്കുന്നവരുണ്ട് എന്ന് ഓർക്കുക.ആഥൻസിലും മോണ്ട്രിയേലിലും ബെയ്ജിങ്ങിലും നടന്ന ഒളിമ്പിക്സുകൾ വൻ വിജയമായിരുന്നു.പക്ഷേ ,അവ ആതിഥ്യമരുളിയ രാജ്യങ്ങളെ സാമ്പത്തികമായി ഞെരുക്കിക്കളഞ്ഞു എന്നാതാണു ചരിത്രം.കോമൺവെൽത്ത് ഗെയിംസ് വിജയത്തിന്റെ ആവേശത്തിൽ ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങാൻ ആർക്കും അതിബുദ്ധി തോന്നാതിരിക്കട്ടെ.
ഇത് അവസാനിക്കും മുൻപ് ഒന്നു കൂടി.സത്യത്തിൽ എന്താണീ കോമൺവെൽത്ത്? “സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തി”ലെ പഴയ കോളനി രാജ്യങ്ങളുടെ ഈ കായികമാമാങ്കത്തിനു ഇപ്പോൾ എന്താണു പ്രസക്തി?പഴയ അടിമകളുടെ ഈ ഓർമ്മപുതുക്കൽ മേളയ്ക്ക് കായികചരിത്രത്തിൽ പോലും അത്ര പ്രാധാന്യമില്ല.യൂത്ത് ഒളിമ്പിക്സിനും ,ലോകകപ്പുകൾക്കും താഴെ മാത്രമാണു കോമൺ വെൽത്ത് ഗെയിംസിന്റെ സ്ഥാനം.ലോക സ്പോർട്ട്സ് ഭൂമികയിൽ ഈ മാമാങ്കത്തിനു വിലയേതുമില്ല.അപ്പോൾ ആർക്കാണു ഇതിൽ താല്പര്യം?

Tuesday, 5 October 2010

ആർക്കാണു ആനപ്പേടി?

തൊരു ആനക്കാര്യമാണു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മേളം മുറുകുമ്പോൾ എന്തു ആനക്കാര്യം എന്ന് ചോദിച്ചേക്കാം.ഉണ്ടല്ലോ.തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ ആനയേയും മേളക്കൊഴുപ്പോടെ എഴുന്നുള്ളിക്കുന്നവരും ഉണ്ടല്ലോ.തെരഞ്ഞെടുപ്പിൻ ആനയെ ഇറക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൽ‌പ്പിച്ചിട്ടുണ്ടോ?

അറിയില്ല.പക്ഷേ,പണ്ട് കൊമ്പനാനകൾ മാത്രം മത്സരിച്ച് ജയിച്ച് അധികാരം കൈയ്യാളിയിരുന്ന പഞ്ചായത്തുകളിലൊക്കെ,വായ്പകൊണ്ട് പോറ്റിവളർത്തുന്ന ഒരു ചാവാലിപ്പശു കൂടി സ്വന്തമായിട്ടില്ലാത്ത പഞ്ചമരും പട്ടിണിപ്പാവങ്ങളും കൂടി ഇന്ന് അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ എത്തുന്നുണ്ടു.അതാണു ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം.

ആനപ്പുറത്ത് കയറി തഴമ്പില്ലാത്ത അക്കൂട്ടർക്കും ഇനി ആനക്കാ‍ര്യങ്ങളറിയണം.മന്ത്രിയും ഗവർണ്ണറും വരുമ്പോഴും,ആനുകൂല്യവിതരണത്തിനു ആളെക്കൂട്ടാനുമൊക്കെ ആനയും അമ്പാരിയും വേണമെന്ന് അവർക്കു മോഹമുദിച്ചാൽ ഭാവിയിൽ അത് നടക്കണമെന്നില്ല.ഉത്സവത്തിനും,പെരുന്നാളിനും,ചന്ദനക്കുടത്തിനുമൊന്നും ആന ഉണ്ടാകാതിരിക്കുന്ന കാലം വരുന്നു.

കാരണം,ആന ഇനി ഒരു ദേശീയ പൈതൃകമൃഗം(national heritage animal) ആകും.അന്യം നിന്നുപോകുമെന്നതിനാൽ സംക്ഷിക്കപ്പെടേണ്ട മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കരിവീരന്മാരെ രക്ഷിക്കണമെന്ന് ഇതുസംബന്ധിച്ച് പഠിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഡോ മഹേഷ് രംഗരാജൻ കമ്മീഷൻ ശുപാർശചെയ്തിട്ടുണ്ടു. ആന ഇനി സ്വകാര്യസ്വത്തായിരിക്കില്ല.എല്ലാ കരിവീരന്മാരുടേയും ഉടമ സർക്കാർ തന്നെയായിരിക്കും. ഇപ്പോഴുള്ള ഉടമസ്ഥർക്ക് അവയുടെ സംരക്ഷണച്ചുമതല മാത്രമായിരിക്കും ലഭിക്കുക.ആന പിടുത്തം പൂർണ്ണമായും നിരോധിക്കും(1972 മുതൽ കേരളത്തിൽ ആനപിടുത്തമില്ല.അതുകൊണ്ടാണു ആസാമിൽ നിന്നും ബീഹാറിൽ നിന്നുമൊക്കെ കേരളത്തിൽ ആനകളെ വാങ്ങിക്കൊണ്ടു വരുന്നത്.പറ്റ്നയ്ക്കടുത്ത് ആനകളെ വിൽക്കുന്നതിനു മാത്രമായി ഒരു ആനച്ചന്തയുണ്ടത്രേ).

പുതിയ നിയമം നിലവിൽ വന്നാൽ,അവയെ പൊതുപരിപാടികൾക്ക് ഉപയോഗിക്കാനാവില്ല.സർക്കാർ ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവയെക്കൊണ്ടു ഉത്സവപ്പറമ്പിൽ എഴുന്നള്ളത്ത് നടത്തിക്കാനോ,കൂപ്പിലും തടിമില്ലിലും പണിയെടുപ്പിക്കാനോ കഴിയുമോ?
ആനയെ അവയുടെ സ്വാഭാവിക ജൈവപരിസ്ഥിതിയിൽ തന്നെ നിലനിർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ശുപാർശകൾ സർക്കാർ അംഗീകരിച്ചുകഴിഞ്ഞാൽ ഇനി തുമ്പിക്കൈയ്യും നീട്ടി നാട്ടാനകൾ നിരനിരയായി നിൽക്കുന്ന ആ കൌതുകക്കാഴ്ക കാണാൻ കഴിയുമോ?

ഇല്ലെന്നാണു ആന ഉടമസ്ഥ ഫെഡറേഷൻ പറയുന്നത്.അതുകൊണ്ടാണു ഒക്ടോബർ 4ലെ ദേശീയ ഗജ ദിനം(Elephant Day) അവർ കരിദിനമായി ആചരിച്ചത്.തൃശൂരിലെ ആനപ്രേമികൾക്ക് സങ്കടം സഹിക്കുന്നില്ല.ഗജവീരന്മാരില്ലാത്ത തൃശൂർ പൂരം പിന്നെയെന്തിനു കൊള്ളാം?അതുകൊണ്ട് മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കു വിഘാതം സൃഷ്ടിക്കുന്ന പുതിയ നിയന്ത്രണങ്ങൾക്കെതിരെ അവർ പ്രക്ഷോഭത്തിലാണു.ശോഷിച്ചു പൊകുന്ന തൃശൂർ പൂരം എങ്ങനെയിരിക്കുമെന്ന് അടുത്തിടെഅവർ ഒരു “മോക്ക് പൂരം” തന്നെ നടത്തിക്കാണിച്ചു.

അത് ആനപ്രേമികളായ മനുഷ്യരുടെ കാര്യം.ചെകിടടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കിടയിൽ,ആഹാരവും വെള്ളവും കൂടി കിട്ടാതെ,പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാകാതെ ,മണിക്കൂറുകളോളം ചങ്ങലക്കിട്ടു എഴുന്നള്ളിച്ച് നിർത്തുന്നതും,വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതും എന്തായാലും ആനകൾക്കിഷ്ടമുള്ള കാര്യമല്ലല്ലോ.ആനകളെ ഇങ്ങനെ മനുഷ്യന്റെ ആസക്തികൾക്കായി ക്രൂരമായി പീഡിപ്പിക്കണമെന്ന് ദൈവം ആരോടും കൽ‌പ്പിച്ചിരിക്കാനിടയില്ല.ഇന്ത്യയിലെ കാൽ ലക്ഷതോളം ആനകളിൽ അയ്യായിരത്തോളം നാട്ടാനകളാണു.അവ ഉത്സവപ്പറമ്പുകളിലും കൂപ്പുകളിലും സർക്കസ്കൂടാരങ്ങളിലും നരകയാതനകളനുഭവിക്കുന്നു.ആനപരിപാലനത്തിനു കർക്കശനിയമങ്ങളുണ്ടെങ്കിലും അവയൊന്നും ഫലപ്രദമല്ല.അരക്കോടിയിലധികം രൂപ മുടക്കി ആനയെ വാങ്ങുന്നവർക്ക് അതിനനുസൃതമായ ലാഭം കിട്ടണം.അതുകൊണ്ടു അവർ ആനകളെക്കൊണ്ട് അശാസ്ത്രീയവും അപകടകരവുമായ ജോലികൾ ചെയ്യിക്കുന്നു.ആനകോൺട്രാക്ടർമാരുടെ ഈ ദുരയാണു ഉത്സവപ്പറമ്പുകളിൽ ആന ഇടഞ്ഞോടുന്നതിനും പാപ്പാന്മാരെ കുത്തിമലർത്തുന്നതിനും ഇടയാക്കുന്നതെന്ന് എല്ലാവർക്കുമറിയാം.

ആയിരക്കണക്കിനാളുകൾ കൂടുന്നിടങ്ങളിലെല്ലാം ആനയെ കെട്ടി എഴുന്നള്ളിക്കണമെന്നു എന്തിനാണു വാശിപിടിക്കുന്നത്?ഉത്സവങ്ങൾക്ക് ആനയും അംബാരിയും മുത്തുക്കുടയുമില്ലെങ്കിൽ ആദ്യം അൽ‌പ്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാകും.സാരമില്ല.തൃശൂർ പൂരത്തിന്റെ പ്രഭ മങ്ങുമായിരിക്കും.പക്ഷേ,ആചാരനുഷ്ഠാനങ്ങളുടെ പേരിൽ ഇത്തരം ക്രൂരതകൾ തുടരാനനുവദിക്കുന്നത് ആധുനിക ജനസമൂഹത്തിനു ചേർന്നതല്ല.
പണ്ടു ക്ഷേത്രങ്ങളിൽ മൃഗബലി അനിവാര്യമായ ആചാരാനുഷ്ഠാനമായിരുന്നു.അവർണ്ണരെ പ്രവേശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു.അബ്രാഹ്മണർ ശ്രീകോവിലിനുള്ളിൽകടക്കുന്നതിനു ഇന്നും നിരോധനമുണ്ടു.ഗുരുവായൂരിലും ശബരിമലയിലുമൊക്കെ ഇന്നും ഇത്തരം കടുത്ത വിവേചനങ്ങൾ തുടരുന്നു.അടുത്തിടെമാത്രമാണു ഗുരുവായൂരിൽ ബ്രാഹ്മണർക്ക് നൽകിയിരുന്ന നേർച്ചസദ്യ നിർത്തിച്ചത്.


പക്ഷേ,മത,സാമുദായിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ടായിരുന്നു ഇങ്ങനെ എല്ലാ മത വിഭാഗങ്ങളിലും നിലനിന്ന അന്ധവിശ്വാസാധിഷ്ഠിതമായ അനേകം ആചാരാനുഷ്ഠാനങ്ങളെ മതനവീകരണ പ്രസ്ഥാനങ്ങളും ഭരണകൂടവും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
ആനയെ പൈതൃക മൃഗമാക്കുമ്പോഴും ഇത്തരമൊരു പൊളിച്ചെഴുത്ത് അനിവാര്യമാണു.
അതിനു എന്തിനാണീ ആനപ്പേടി?

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ