Friday, 19 March 2010

ഒരു സ്കൂപ്പ് വരുന്ന വഴി

യാളുടെ ആ ഇരുപ്പ് കണ്ടപ്പോൾ ഭാര്യക്ക് രണ്ടു വർത്തമാനം പറയണമെന്നു തോന്നി:
“എന്തു പറ്റി?കൊരങ്ങൻ ചത്ത കൊറവനെപ്പോലിരിക്കുന്നത്?എന്ന് ചൂടൻ സ്കൂപ്പൊന്നും കിട്ടിയില്ലേ?”

അയാൾക്ക് ദേഷ്യം വന്നു.
“ഈ മുടിഞ്ഞ ഓണംകേറാമൂലയിലേക്ക് തട്ടിയപ്പോഴേ വിചാരിച്ചതാ....ഇന്ന് നല്ലൊരു ദെവസമായിരിക്കണേ!ഒരു മേജർ അപകടമെങ്കിലും...അല്ലെങ്കിൽ വേണ്ട, ഒരു കൂട്ട ആത്മഹത്യ...ലത്തിച്ചാർജ്ജ്..പൊലീസ്മർദ്ദനം...എന്തെങ്കിലും ഒണ്ടായില്ലെങ്കിൽ ഞാനെന്തു ചെയ്യും!ഹോ...രാവിലത്തെ ബുള്ളറ്റിനു സമയമാകുന്നു.ഇപ്പം വിളി വരും..”

അവൾക്ക് അരിശം മൂത്തു:
“ശ്ശോ! രാവിലെ എണീറ്റ് ഇങ്ങനെ വേണ്ടാതീനം പറയാതെ.ഇങ്ങനേം മനുഷ്യരുണ്ടോ!എന്റെയൊരു തലേവര...ജേർണ്ണലിസ്റ്റിനെത്തന്നെ കെട്ടണമെന്ന് വാശിപിടിച്ച എന്നെത്തന്നെ പറഞ്ഞാ മതി!”

“എടീ നീയും കൊറച്ചുകാലം ജേർണ്ണലിസമെന്നും പറഞ്ഞ് പേനയുന്തിയതല്യോ?എടീ ഇത് അത്തരം പഴങ്കഞ്ഞിപത്രപ്രവർത്തനമല്ല.മിന്നൽ ന്യൂസ് ചാനലിന്റെ സ്റ്റാർ റിപ്പോർട്ടറോടാണു സംസാരിക്കുന്നതെന്ന് ഓർമ്മവേണം!”

“വായിത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നതല്ലേ നിങ്ങളുടെ ആപ്തവാക്യം!നിങ്ങൾ ഇരുപത്തിനലു മണിക്കൂറും പടച്ചുവിടുന്ന ഈ ഫ്ലാഷ് സ്കൂപ്പുകളൊക്കെ ആരെങ്കിലും വിശ്വസിക്കുമോ!”

“എടീ ലോകത്ത് എപ്പോൾ എന്തു നടന്നാലും അത് ഞങ്ങളുടെ ചാനലിൽ ആദ്യം ഫ്ലാഷായി സ്ക്രോൾ ചെയ്യും”.

“എന്നാ ഞാനൊരു സ്കൂപ്പ് പറയാം......ദാ,കേട്ടോ...നിങ്ങൾ വീണ്ടും അച്ഛനകാൻ പോകുന്നു.”

“ങ്ങേ,സത്യം!”

മീരയ്ക്ക് ഗർഭം എന്നു പറഞ്ഞ് നിങ്ങളുടെ ചാനലിലൊരു ഫ്ലാഷ് കൊടുക്ക്!”

അപ്പോൾ ന്യൂ എഡിറ്ററുടെ ഫോൺ വന്നു.പഞ്ചായത്ത് ഓഫീസിലെ കൊഴിവിതരണം അല്ലാതെ മറ്റൊരു വാർത്തയുമില്ലെന്ന് പറഞ്ഞതോടെ അയാൾ ഫോൺ കട്ട് ചെയ്തു.

“ഞാനെവിടുന്ന് വാർത്തയുണ്ടാക്കി പുഴുങ്ങിക്കൊടുക്കാൻ!”

പുറത്തിറങ്ങി നിന്ന് ഭാര്യ അയാളെ സ്നേഹപൂർവ്വം വിളിച്ചു:
“മാനത്തോട്ടൊന്ന് നോക്ക്. മഴപെയ്യുമോന്നൊരു സംശയം.”

“ഇന്ന് ഇടിവെട്ടി ഒരു മഴപെയ്തെങ്കിൽ!വേനൽമഴയിൽ വമ്പിച്ച കൃഷിനാശം....നല്ല ഒന്നാംതരം ബൈറ്റ്! പക്ഷേ..അതിനും സ്കോപ്പില്ല.എടീ നീയിങ്ങനെ മനുഷ്യനെ വെറുതെ മോഹിപ്പിക്കാതെ!”

അപ്പോൾ ഒരു ഫയർ എഞ്ചിൻ അപകടമണിമുഴക്കി അതുവഴി പോകുന്ന ശബ്ദംകേട്ടു. അയാൾ നിന്നപടി ബൈക്കുമായി പിന്നാലെ പാഞ്ഞു.
======
ചാനലിൽ പ്രത്യേക ന്യൂസ് ബുള്ളറ്റിൻ.
“മാമലക്കുടിയിലെ ഹെയർപിൻ വളവിൽ അൽ‌പ്പം മുൻപ് ഒരു ബസ് അഗാധമായ കൊകയിലേക്ക് മറിഞ്ഞു.50തോളം പേർ മരണമടഞ്ഞതായി സംശയിക്കുന്നു....
ഞങ്ങളുടെ റിപ്പോർട്ടർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടു.
ഹലോ ...ഹരീഷ്..എന്താണു സംഭവിച്ചത്?
ഞാനിപ്പോൾ രക്ഷാപ്രവർത്തനത്തിനു പോകുന്ന ഫയർ എഞ്ചിനു പിന്നാലെ പായുകയാണു...സ്കൂൾ ബസാണു അപകടത്തിൽ പെട്ടതെന്ന് സംശയിക്കുന്നു...
ഹലോ....ഹലോ....ഹരീഷുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണു..ദാരുണമായ ഈ അപകടത്തിൽ ഒട്ടേറെ സ്കൂൾ കുട്ടികൾ മരിച്ചതായി വിശ്വസനീയകേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു.അപകടസ്ഥലത്തേക്ക് പോയ മിന്നൽ റിപ്പോർട്ടർ ഹരീഷ് അവിടെ നിന്നുള്ള ആദ്യദൃശ്യങ്ങളും വാർത്തകളുമായി ഉടൻ എത്തും....
ഹലോ... ഹലോ ഹരീഷ്...
ഞാനിപ്പോൾ അപകടസ്ഥലത്ത് റോഡിൽ നിൽക്കുകയാണു..താഴെ നോക്കെത്താദൂരം കൊക്കയാണു...മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ഊർജ്ജിതശ്രമങ്ങൾ നടക്കുകയാണു..
ഹരീഷ്..എത്ര കുട്ടികളുടെ ബോഡി കിട്ടി?
ഹലോ രതീഷ്...അത്...അത്..അപകടത്തിൽ പെട്ടത് സ്കൂൾ ബസല്ല എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്.
ങ്ങേ!അപ്പോൾ കുട്ടികളൊന്നും..?
രക്ഷാപ്രവർത്തകർ ചേർന്ന് ഇപ്പോൾ ബസ് ഉയർത്തിയിരിക്കുകയാണു.ബസിൽ ആകെ മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.യന്ത്രത്തകരാർ കാരണം യാത്രക്കാരെ ഇറക്കി വരുന്നതിനിടയിലാണു കൊക്കയിലേക്ക് മറിഞ്ഞത്.ബാഡ് ലക്ക്..സോറി..സോറി രതീഷ്,ഭാഗ്യത്തിനു ബസിൽ ഡ്രൈവറും കണ്ടക്ടറും കിളിയും മാത്രമേ ഉണ്ടാ‍ായിരുന്നുള്ളൂ.
അപ്പോൾ അവർ മൂന്നാളും കൊല്ലപ്പെട്ടിട്ടുണ്ടാകും..ബോഡി കണ്ടെടുത്തോ,ഹരീഷ്?
ഇല്ല രതീഷ്,ആരും മരിച്ചിട്ടില്ല.അവക്ക് നിസ്സാര പരുക്ക് മാത്രമേയുള്ളൂ..
നന്ദി,ഹരീഷ്..അവിടെ ...അവിടെ ഒന്നും സംഭവിച്ചില്ല.ഇനി ഒരു ഇടവേള”
അയാളുടെ തൊണ്ട ഇടറി.കണ്ണു നിറഞ്ഞു.
8888888888
ഹരീഷിനു സങ്കടം സഹിക്കാനായില്ല.രാവിലെ മനുഷ്യനെ പറ്റിക്കാനിറങ്ങിയിരിക്കുന്നു,ഓരോരുത്തർ!ദാ,വണ്ടി കെടക്കുന്ന കെടപ്പു കണ്ടാൽ പത്തറുപത് പേരെങ്കിലും തൊലഞ്ഞെന്നു തോന്നും.എന്നിട്ട് ഒരുത്തനെങ്കിലും....
അയാൾ പിറുപിറുക്കുന്നത് കേട്ട് ഒരാൾ അടുത്തെത്തി.
“സാററിഞ്ഞോ...അപകടസ്ഥലത്തേക്ക് വന്ന കളക്റ്ററുടെ കാറിടിച്ച് ഒരു ആദിവാസിസ്ത്രീ മരിച്ചെന്ന്”.
“മനുഷ്യനെ മെനക്കെടുത്താതെ ചേട്ടൻ പോയാട്ടെ”

ഈ കളക്ടറുടെ വണ്ടി ഈ കൊക്കേലോട്ട് ഇപ്പോ മറിഞ്ഞിരുന്നെങ്കിൽ!മറ്റ് ചാനൽക്കാരെല്ലാം പോയി.സ്കൂപ്പ്! സ്കൂപ്പ്!
അയാൾ വിളിച്ചുകൂവി.

Sunday, 14 March 2010

കൈത്തറിയുടെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങനെ..

സ്ത്രം നൂലിഴകളാല്‍ നെയ്തെടുക്കപ്പെടുന്ന വെറുമൊരു ഉടയാടയല്ല.അതൊരു സാംസ്കാരിക ചിഹ്നമാണു.മത ചിഹ്നമാണു.ദേശവും കാലവും പൈതൃകവും രാഷ്ട്രീയവും അതിലൂടെ അടയാളപ്പെടുത്തുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടു.ഒരാള്‍ ധരിക്കുന്ന വസ്ത്രം ചിലപ്പോഴൊക്കെ ഒരു വാര്‍ത്താവിനിമയോപാധി തന്നെ ആകാറുണ്ടു.കാഷായവും സ്യൂട്ടും ധരിക്കുന്നവരുടെ സ്വഭാവത്തെക്കുറിച്ചുള്ള സൂചനകള്‍ നമുക്ക് ലഭിക്കുന്നത് അവ നടത്തുന്ന നിശബ്ദമായ ആശയവിനിമയത്തിലൂടെയാണു.

1800കളില്‍ തിരുവിതാംകൂറിനെ പിടിച്ചുലച്ച ചാന്നാര്‍ സ്ത്രീകളുടെ മാറുമറക്കല്‍ സമരകാലത്തും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ദളിതര്‍ പൊതുവഴിയില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനും ,കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിനും മറ്റും വേണ്ടി നടത്തിയ അസംഖ്യം കലാപങ്ങളിലും വസ്ത്രം സാമൂഹികവിമോചനത്തിന്റെ രാഷ്ട്രീയാടയാ‍ളമായിരുന്നു.അയ്യങ്കാളിയുടെ തലേല്‍ക്കെട്ടും ജൂബയും മേല്‍മുണ്ടും വില്ലുവണ്ടിയാത്രയും അംബേദ്കറുടെ കോട്ടും സ്യൂട്ടും സവര്‍ണ്ണമേല്‍ക്കോയ്മയ്ക്കെതിരായ അതിശക്തമായ പ്രതിരോധത്തിന്റെ ചിഹ്നങ്ങളായിരുന്നു.വിദേശവസ്ത്രം കത്തിക്കാന്‍ ഗാന്ധിജി നല്‍കിയ ആഹ്വാനവും സ്വന്തം കൈയ്യാല്‍ നെയ്തെടുത്ത ഖാദിവസ്ത്രംധരിക്കലും ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തേയും സ്വാശ്രയബോധത്തേയും ഉത്തുംഗശൃംഗങ്ങളിലെത്തിച്ചു.ഗാന്ധിസത്തിന്റെ സത്ത മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന വസ്ത്രമായിരുന്നു “അര്‍ദ്ധ നഗ്നനായ ആ ഫക്കീര്‍” ധരിച്ചിരുന്നത്.

ഒരോ ജനവിഭാഗത്തിനും തങ്ങളുടെ സാംസ്കാരിക പൈതൃകങ്ങള്‍ അടയാളപ്പെടുത്തുന്ന വേഷഭൂഷാദികളുണ്ടു.പഞ്ചാബിയേയും കാഷ്മീരിയേയും മണിപ്പൂരിയേയും ആദിവാസിയേയുമൊക്കെ വസ്ത്രം കൊണ്ടു തന്നെ തിരിച്ചറിയന്‍ കഴിയുന്നത് ആ വസ്ത്രങ്ങള്‍ അവരുടെ സ്വത്വബോധത്തെ പ്രതിഫലിപ്പിക്കുന്നതിനാലാണു.ഭാഷകള്‍ക്കും ഭാഷാവകഭേദങ്ങള്‍ക്കുമപ്പുറം ഇന്ത്യയില്‍ വസ്ത്രവൈവിദ്ധ്യങ്ങളുണ്ടു.ഉത്തരേന്ത്യയിലെ മുസ്ലീം പുരുഷന്റെ വസ്ത്രമല്ല മലബാറിലെ മാപ്പിളമാരുടെ പരമ്പരാഗത വസ്ത്രം. ഉത്തരകേരളത്തിലെ‍ മുസ്ലീം സ്ത്രീകള്‍ തട്ടവും കാച്ചിയും ശീലമാക്കിയപ്പോള്‍ ദക്ഷിണകേരളത്തില്‍ വ്യത്യസ്തമായ വസ്ത്രധാരണരീതിയാണുള്ളത്. ആദിവാസി ജന വിഭാഗങ്ങള്‍ക്കിടയില്‍ വസ്ത്രധാരണത്തിനു ഏകീകൃതരൂപമില്ല.പരമ്പരാഗതമായ കൃസ്ത്യന്‍ സ്ത്രീവസ്ത്രധാരണരീതി ഇന്ന് മാര്‍ഗ്ഗംകളിയില്‍ കാണുന്നതു പോലെയായിരുന്നു-ചട്ടയും മുണ്ടും കാതില്‍ തോടയും മറ്റും.

സവര്‍ണ്ണഹിന്ദുസ്ത്രീകള്‍ക്ക് മാത്രമേ മാന്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ.സ്വാതന്ത്ര്യാനന്തര ദശകത്തില്‍ പോലും കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ മാറുമറച്ചുകൊണ്ട് ദര്‍ശനത്തിനെത്താന്‍ നായര്‍സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു എന്ന് അറിയുക.നേര്യതും ജമ്പറുമായിരുന്നു ബ്രാഹ്മണസ്ത്രീകളുടെ വേഷം.മറ്റുള്ളവര്‍ മാറുമറയ്ക്കുക തന്നെ അപൂര്‍വ്വമായിരുന്നു.അതിനു അവര്‍ക്ക് വിലക്കുണ്ടായിരുന്നു.സി.കേശവന്റെ ആത്മകഥയില്‍ അക്കാലത്തെ സാമൂഹികാവസ്ഥ വിവരിക്കുന്ന രസകരമായ ഒരു രംഗമുണ്ടു.കേശവന്‍ തന്റെ ഭാര്യയ്ക്ക് ഒരു ജംബര്‍ വാങ്ങിക്കൊടുത്തു.അതുമിട്ട് പുറത്തുനടന്നത് അമ്മായിഅമ്മയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.സ്ത്രീകള്‍ക്കിത്രയ്ക്ക് അഹങ്കാരമോ! ‘ആട്ടക്കാരികളായ കൃസ്ത്യാനികളുടെ ആ വേഷം’ ഊരി വെപ്പിച്ചിട്ടേ അവര്‍ അടങ്ങിയുള്ളൂ.

-ഈ ജീവിതകഥകളിലും ചരിത്രഗ്രന്ഥങ്ങളിലുമൊന്നും സാരിയും ബ്ലൌസുമില്ല.ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട കേരളത്തിലെ ഹൈന്ദവര്‍ക്കിടയില്‍ ഒരുകാര്യത്തിലും ഐക്യമുണ്ടായിരുന്നില്ല;പ്രത്യേകിച്ച് വസ്ത്രത്തിന്റെ കാര്യത്തില്‍.അരനൂറ്റാണ്ടിനു മുന്‍പ് ബഹുഭൂരിപക്ഷത്തിനും മുട്ടറ്റംവരെയെത്തുന്ന ഒറ്റമുണ്ടോ തോര്‍ത്തോ ആയിരുനു പ്രധാനവേഷം.പുറത്തേക്കിറങ്ങുമ്പോള്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും മാറിലോ തോളത്തോ ഇടാന്‍ മറ്റൊരു തോര്‍ത്ത് കൂടി.ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും വരവോടെയായിരുന്നു വേഷഭൂഷാദികളില്‍ വൈവിദ്ധ്യവത്കരണമുണ്ടായത്.ബ്രിട്ടീഷുകാര്‍ കൂടുതൽ ആധുനികമായ വസ്ത്രധാരണരീതികള്‍ ഇവിടെ പ്രചരിപ്പിച്ചു.ഇന്‍ഡസ് വാലി സംസ്കാരകാലഘട്ടം തൊട്ടേ സാരിക്ക് സമാനമായ വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും മുണ്ട്- നേര്യതില്‍ നിന്ന് സാരി-ബ്ലൌസിലേക്ക് രൂപപരിണാമം സംഭവിക്കുന്നത് വളരെയടുത്തകാലത്താണു.വിദ്യാഭ്യാസമുള്ള സമ്പന്നസ്ത്രീകളുടെ പുതുവസ്ത്രമായി,ആഡ്യത്വത്തിന്റെ പ്രതീകമായി അത് അവതരിപ്പിക്കപ്പെട്ടു.സമൂഹത്തിലെ അതിന്യൂനപക്ഷത്തിന്റെ മാത്രം വസ്ത്രമായിരുന്നിട്ടും അതിനു പൊതുസ്വീകാര്യത ലഭിക്കുന്നത് ഈ കാരണത്താലായിരുന്നു.മുണ്ടിന്റേയും ഷര്‍ട്ടിന്റേയും സ്ഥിതി ഇതുതന്നെയായിരുന്നു.

-ഇവയൊന്നും കേരളീയരുടെ പൊതുവായ വസ്ത്രങ്ങളായിരുന്നില്ല.അവരില്‍ ബഹുഭൂരിപക്ഷത്തിനും അന്യമായ,അവര്‍ക്ക് അപ്രാപ്യമായ,അവര്‍ക്ക് നിഷേധിക്കപ്പെട്ട വസ്ത്രങ്ങളായിരുന്നു ഇവ.അപ്പോള്‍, സാരിയും- ബ്ലൌസും,മുണ്ടും- ഷര്‍ട്ടും എങ്ങനെ കേരളീയത നിറഞ്ഞുതുളുമ്പുന്ന,നമ്മുടെ പൈതൃകത്തിന്റേയും സംസ്കാരത്തിന്റേയും നേര്‍ പ്രതീകങ്ങളായ ,അവയുടെ ചിഹ്നങ്ങളായ വസ്ത്രങ്ങളാകും?അവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും വസ്ത്രങ്ങള്‍ ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തങ്ങളായിരുന്നുവെല്ലോ.അതിനു ഒരു ഏകീകൃതരൂപം ഉണ്ടയിരുന്നില്ല.മുസ്ലീംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ തന്നെ തന്നെ അനേകം വ്യത്യസ്തവേഷങ്ങള്‍.അപ്പോള്‍, അവയെയെല്ലാം തമസ്കരിച്ച് ,കേരളീയ സ്ത്രീയുടെ പരമ്പരാഗത വസ്ത്രമായി സാരിയും ബ്ലൌസും,പുരുഷമ്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും അടിച്ചേ‍ല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടു.കൈത്തറിയേയും ഖാദിയേയും പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന,ചരിത്രത്തെ തമസ്കരിച്ച് കൊണ്ടും,സാമൂഹികസാഹചര്യങ്ങളെയും യാഥാര്‍ത്ഥ്യങ്ങളേയും വിസ്മരിച്ചുകൊണ്ടും വ്യാജപ്രചാരണം നടത്തുകയാണു, അധികൃതര്‍.

ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ഇല്‍ സുങ്ങ് ജനങ്ങള്‍ക്കെല്ലാം ഏകീകൃത യൂണിഫോറം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതുപോലുള്ള ഭോഷ്കാണിത്.കൈത്തറിയെ പ്രോത്സാഹിപ്പിക്കലാണു സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ കൈത്തെറിയിലോ ഖാദിയിലോ തുന്നിച്ചിടണമെന്ന് പറഞ്ഞാല്‍ പോരെ?ഇഷ്ടമുള്ളവര്‍ ഖാദി പാന്റ്സോ,ഷര്‍ട്ടോ,കൈലിയോ മുണ്ടോ കാച്ചിയോ തട്ടമോയൊക്കെ ഇട്ടോട്ടെ.അതല്ലേ യഥാര്‍ത്ഥ മതേതരവേഷം;നാനാത്വത്തില്‍ ഏകത്വം?

കൈത്തറി-ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നാളെ ബഹുഭൂരിപക്ഷം കേരളീയരും കൈത്തറി-ഖാദി വസ്ത്രങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അണിയാന്‍ തീരുമാനിച്ചാലോ?
-ഭയാനകമാകും അതിന്റെ പ്രത്യാഘാതങ്ങള്‍.അതേ.കേരളം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക് കൂപ്പുകുത്തും.
-എങ്ങനെയെന്നോ?പറയാം.
നല്ലപോലെ നനച്ച്, കഞ്ഞിപ്പശമുക്കി ഉണക്കിയെടുക്കേണ്ടവയാണു ഈ വസ്ത്രങ്ങള്‍.വാഷിങ്ങ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനു കൂടുതല്‍ കറണ്ട് ചിലവാകും.സാധാരണ നൈലോണ്‍,ടെര്‍ലിന്‍,പോളിസ്റ്റര്‍ തുണിത്തരങ്ങള്‍ അയണ്‍ ചെയ്യുന്നതിന്റെ പതിന്മടങ്ങ് കറന്റും സമയവും കൈത്തറി-ഖാദി വസ്ത്രങ്ങള്‍ക്ക് വേണം.അതുകൊണ്ട് കേരളത്തിലെ വൈദ്യുത ഉപഭോഗം കുത്തനെ ഉയരും. കറന്റ് കട്ട് കൂടും.ആകെ പ്രശ്നമാകും.
-വസ്ത്രത്തിന്റെ പേരില്‍ എന്തിനാണു ഈ കിറുക്കുകള്‍?അതിനു നിയതമായ ചില ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കൈത്തറി-ഖാദിത്തുണി പ്രചാരത്തിന്റെ പേരിലും മതന്യൂനപക്ഷങ്ങളുടേയും അധസ്ഥിതരുടേയും സാംസ്കാരികപൈതൃകത്തിനും സ്വത്വബോധത്തിനും നേരെ അതിക്രമം നടത്താന്‍ കഴിയുമെന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.

Sunday, 7 March 2010

ആദര്‍ശവാദികളേ,സ്വന്തം കുടുംബത്തില്‍ എന്തുണ്ട് വിശേഷം?

മ്പലങ്ങള്‍ക്ക് തീകൊളുത്താന്‍ ആഹ്വാനം ചെയ്ത സാക്ഷാല്‍ വി.ടി ഭട്ടതിരിപ്പാടിന്റേയും,വിധവാ വിവാഹത്തിലൂടെ നമ്പൂതിരി സമുദായത്തെ ഞെട്ടിച്ച എം.ആര്‍.ബിയുടേയും പ്രേംജിയുടേയുടേയുമൊക്കെ പിന്തലമുറക്കാര്‍ ഇപ്പോള്‍ എന്തുചെയ്യുന്നു?ബ്രാഹ്മണ്യത്തിന്റേയും യാഥാസ്ഥിതികത്വത്തിന്റേയും കോട്ടകൊത്തളങ്ങളിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോയോ?
-ഇക്കാലത്ത് എന്തിനാണു ആ പഴയ അദ്ധ്യായങ്ങള്‍ വീണ്ടും തുറക്കുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
-അവരോട് അത്രയൊന്നും പഴയതല്ലാത്ത മറ്റൊരു ചോദ്യം കൂടി ചോദിക്കാനുണ്ടു.
പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ്,അവസാനശ്വാസം വരെ വിപ്ലവകാരിയായി ജീവിച്ച ഈ.എം.എസിന്റെ പിന്തലമുറക്കാരില്‍ എത്രപേര്‍ വ്യക്തിജീവിതത്തില്‍ മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പിന്തുടരുന്നുണ്ടു? അവര്‍ ഭൌതികവാദികളായി, മതേതരജീവിതം നയിക്കുന്നുണ്ടോ?

-എന്തിനാണു നിങ്ങള്‍ പൊതുപ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തെ വലിച്ചിഴക്കുന്നതും കുടുംബാംഗങ്ങളെ വിചാരണചെയ്യുന്നതും എന്ന് ആക്രോശിച്ച് എനിക്കു നേരെ കല്ലെറിയാനിടയുണ്ടു.എന്തുകൊണ്ടെന്നാല്‍, ബഹുഭൂരിപക്ഷത്തിന്റേയും നെഞ്ചില്‍ തന്നെ തറക്കുന്നതാണു ഈ ചോദ്യം എന്ന് അറിയാം.അദമ്യമായ മനുഷ്യസ്ണേഹത്തെക്കുറിച്ചും,മതേതരമൂല്യങ്ങളെക്കുറിച്ചുമൊക്കെ പ്രസംഗിക്കുകയും കവിതയും കഥയും ലേഖനവുമൊക്കെ എഴുതുകയും ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും ഇതൊന്നും തങ്ങളുടെ വ്യക്തിജീവിതത്തില്‍ പാലിക്കാറില്ലല്ലോ.ജാതിയും മതവും കുലമഹിമയും ജാതകവും നോക്കി മാത്രം വിവാഹം ചെയ്യുകയും തങ്ങളുടെ മക്കളെ അതേ പാതയില്‍ തന്നെ വംശശുദ്ധിയോടെ വളര്‍ത്തുകയും ചെയ്തിട്ട് ആദര്‍ശം ‍പ്രസംഗിച്ചുനടക്കുന്ന കാപട്യക്കാരുടെ നാടാണിത്.
അതുകൊണ്ടു തന്നെയാണു സമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയനേതാക്കളുടേയും,എഴുത്തുകാരുടേയും സംസ്കാരിക നേതാക്കളുടേയുമൊക്കെ വ്യക്തിജീവിതം സ്കാന്‍ ചെയ്യപ്പെടേണ്ടത്.
ഇവരുടെ ജീവിതങ്ങളിലൂടെ ചുമ്മാതൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി-നിങ്ങള്‍ക്ക് ബോധക്ഷയമുണ്ടാകും.സ്വന്തം വീടിന്റെ പടിവാതിലിനുള്ളിലേക്ക് ഒരു ആദര്‍ശവും കയറ്റരുതെന്നു ഇവരില്‍ ബഹുഭൂരിപക്ഷത്തിനും നിര്‍ബന്ധമുണ്ടു.വീടിനകത്ത് ഏത് കടുത്ത വിപ്പ്ലവകാരിയും തനി ഫ്യൂഡല്‍-മുതലാളിത്തഗുണങ്ങളെല്ലാം തികഞ്ഞ മൂരാച്ചികാരണവരാണു.പുരുഷമേധാവിയാണു.ഫാസിസ്റ്റാണു.ആ മൂല്യങ്ങളാണു മക്കളിലേക്ക് പകരുന്നത്.അതുകൊണ്ടാണു വരിഷ്ഠവിപ്ലവകാരിയുടെ മകന്‍ കിലോക്കണക്കിനു സ്വര്‍ണ്ണം സ്ത്രീധനം വാങ്ങുന്നതും,മറ്റു സഹവിപ്ലവകാരികളുടെ മരുമക്കളായി സ്വജാതി-മതവിഭാഗങ്ങളില്‍ നിന്നുതന്നെ വരന്മാരെ കണ്ടെത്തുന്നതും മറ്റും.

പരസ്പരം കടിച്ചുകീറുന്ന രാഷ്ട്രീയനേതാക്കള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമാ‍ണു.പെരുന്നയിലും കണിച്ചുകുളങ്ങരയിലും പാണക്കാട്ടും അരമനകളിലും എല്ലാവരും കേറിയിറങ്ങും.കൈകോര്‍ത്ത്പിടിച്ച് മതേതരപ്രതിജ്ഞയെടുക്കും.ബിരിയാണികഴിക്കും.കല്യാണം കൂടും.സദ്യ ഉണ്ണും.പടം പിടിക്കും.എങ്കില്‍ പിന്നെ എന്തേ,ഇവര്‍ക്കിടയില്‍ വിവാഹബന്ധങ്ങളുണ്ടാകുന്നില്ല? എന്തുകൊണ്ട് അങ്ങനെയുള്ള ഒരു ചര്‍ച്ച പോലും ഇത്രകാലത്തിനിടയില്‍ ഉണ്ടായില്ല?

നേതാക്കളുടേയും എഴുത്തുകാരുടേയും സാംസ്കാരികനേതാക്കളുടേയും മക്കള്‍ പരസ്പരം അറിയുന്നവരാണു.മിക്കവരും തമ്മില്‍ അടുത്ത സൌഹാര്‍ദ്ദവുമുണ്ടു.എന്നിട്ടും എന്തേ,അവരുടെ മാതാപിതാക്കളുടെ ആദര്‍ശനിഷ്ഠകള്‍ സ്വജീവിതത്തില്‍ പകര്‍ത്താന്‍ അവരാരാരും മുന്നോട്ട് വരുന്നില്ല?സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിക്കാതെ,ആചാരാനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കാതെ, വ്യത്യസ്ത മത-ജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും,നാസ്തികര്‍ക്കും കുടുംബമെന്ന കുടക്കീഴില്‍ ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലേ?അങ്ങനെ പൂര്‍ണ്ണമായ മതേതര ജീവിതം നയിക്കുന്ന എത്രയോ പേര്‍ കേരളത്തിലുണ്ടു!ഉദാഹരണത്തിനു,കൊച്ചിയിലെ മനശാസ്ത്രജ്ഞനായ എസ്.ഡി.സിങ്ങിന്റെ കുടുംബത്തില്‍ നാനാ-ജാതി മതസ്ഥരും നാസ്തികരുമുണ്ടു.അങ്ങനെ നൂറുകണക്കിനാളുകള്‍ കേരളത്തിലുണ്ടു.കര്‍ഷകത്തൊഴിലാളിയായ മണിയെന്ന നാട്ടിന്‍പുറത്തുകാരിയെ വിവാഹം ചെയ്ത കെ.വേണു മുതല്‍ ബിനോയി വിശ്വം വരെ, നമുക്കു മുന്നില്‍ ആദര്‍ശവിവാഹങ്ങള്‍ നടത്തി പൂര്‍ണ്ണമതേതര ജീവിതം നയിക്കുന്ന ധാരാളം പേരുണ്ടു.‍അവര്‍ യുക്തിവാദികളോ നാസ്തികരോ മാത്രമല്ല.ഈയുള്ളവന്‍ മതവിശ്വാസിയല്ല.കുടുംബത്തില്‍ പലവിഭാഗങ്ങളില്‍ പെട്ട ഹിന്ദുക്കളും കൃസ്ത്യാനികളുമുണ്ടു.നാസ്തികരുണ്ടു.ഇനി മുസ്ലീം മതവിശ്വാസികളും ഉണ്ടാകാനിടയുണ്ടു.മക്കള്‍ക്കാകട്ടെ മതവുമില്ല.ജാതിയുമില്ല.മാധവിക്കുട്ടി എന്ന കമലാദാസ് മതം മാറി സുറയ്യയായി ജീവിക്കുകയും അന്തസോടെ മരിക്കുകയും ചെയ്തു.അമുസ്ലീങ്ങളും നാസ്തികരുമടങ്ങിയ കുടുംബം ആചാരപരമായി പള്ളിയില്‍ ഖബറടക്കി. കഴിഞ്ഞ സെപ്തംബറില്‍ വടകരയില്‍ നടന്ന പൊതുപ്രവര്‍ത്തകനും ബ്ലോഗറുമായഎടച്ചേരി ദാസന്‍ എന്ന കടത്തനാടന്റെ മകള്‍ ശബ്നയുടെ മതേതരവിവാഹത്തെപറ്റി ഈ ലേഖകന്‍ ഒരു ഇന്റര്‍നെറ്റ് മാസികയില്‍ എഴുതിയിരുന്നു.വിവാഹം നടന്നത് വീട്ടുപറമ്പില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജിലായിരുന്നു.സര്‍വ്വനാട്ടുകരും പങ്കെടുത്ത ഒരു പൊതുസമ്മേളനം.പ്രസംഗങ്ങള്‍.കലാപരിപാടികള്‍‍.ഇതിനെല്ലാം ചുക്കാന്‍ പിടിച്ചുകൊണ്ടു ഒരു മുസ്ല്യാര്‍ ഓടി നടക്കുന്നുണ്ടയിരുന്നു.ഒരു കൌതുകത്തിനുഅന്വേഷിച്ചു:ഏടച്ചേരി ദാസന്റെ സ്വന്തം സഹോദരനായിരുന്നു ആ മുസ്ലിയാര്‍!നാസ്തികര്‍ക്കിടയില്‍ ഇതാ, മതം മാറി മുസ്ലീമായ ഒരാള്‍.ഒരു കുടുംബത്തില്‍ അവര്‍ സമധാനപരമായി സഹവര്‍ത്തിക്കുന്നു.


പക്ഷേ സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ പെട്ട,ബഹുമാനിതരായ ബഹുഭൂരിപക്ഷത്തിന്റെ കാര്യമോ?മമ്മൂട്ടിയുടേയും ,നാരായണപണിക്കരുടേയും,

അച്ച്യുതാനന്ദന്റേയും ,കുഞ്ഞാലിക്കുട്ടിയുടേയും മാണിയുടേയും വെള്ളാ‍പ്പള്ളിയുടേയും സുഗതകുമാരിയുടേയും പാണക്കാട്ട് തങ്ങളുടേയും, തിരുമേനിമാരുടെയുമൊക്കെ ബന്ധുമിത്രാദികളില്‍ നാനാജാതി മതസ്ഥര്‍ എന്തുകൊണ്ടു ഉണ്ടാകുന്നില്ല?സ്വജീവിതത്തില്‍ യേശുദാസ് പുലര്‍ത്തുന്ന ആദര്‍ശശുദ്ധിയുടേയും മതേതരമൂല്യങ്ങളുടേയും നൂറിലൊരംശം പോലും എന്തേ ഇവര്‍ക്ക് പാലിക്കാന്‍ കഴിയുന്നില്ല? ഇവര്‍ എന്തേ,സ്വജീവിതത്തില്‍ തങ്ങള്‍ പ്രസംഗിക്കുന്നതൊന്നും പകര്‍ത്തുന്നില്ല? സ്വന്തം കുടുംബത്തില്‍ സ്വമതസ്ഥര്‍ക്കു മാത്രമേ പ്രവേശനമുള്ളുവെന്ന് ഇവര്‍ വാശിപിടിക്കുന്നത് എന്തിനാണു?എന്തുകൊണ്ടാണ്‍ അവര്‍ പൊതുവേദിയില്‍ ഇത് തുറന്നുപറയാന്‍ മടിക്കുന്നത്?ഇവരുടെ കുടുംബങ്ങള്‍ ചില ശ്മശാനങ്ങളെപ്പോലെയാണു-രണ്ടിടത്തും അന്യ-ജാതി മതസ്ഥര്‍ക്ക് പ്രവേശനമില്ല!

എന്റെ ജീവിതമാണു എന്റെ സന്ദേശം എന്ന ഗാന്ധി വചനത്തിന്റെയത്രയും മഹത്തരമായ മറ്റൊന്നില്ല എന്നു വിശ്വസിക്കുന്നയാളാണു ഇതെഴുതുന്നത്.ജീവിതകാലം മുഴുവന്‍ ഭൌതികവാദിയായി ജീവിച്ച നേതാവ് മരിച്ചാല്‍ അയാളുടെ ചിതാഭസ്മം ആചാരാനുഷ്ഠാനങ്ങളോടെ കുടുംബക്കാര്‍ നിമഞ്ജനം ചെയ്യുമ്പോള്‍,മറ്റൊരു നേതാവിന്റെ ഭാര്യ പൂമൂടല്‍ നടത്തുമ്പോള്‍ ,മറ്റൊരു മന്ത്രികുടുംബക്കാര്‍ ശത്രുസംഹാരപൂജ ചെയ്യുമ്പോള്‍,വേറൊരു മന്ത്രിയുടെ മകന്‍ പുണ്യം കിട്ടാന്‍ ഉത്സവത്തിന്‍ പെണ്‍ വേഷം കെട്ടുമ്പോള്‍മ,ക്കള്‍ ആര്‍ഭാട-ആഭാസ വിവാഹങ്ങള്‍ നടത്തുമ്പോള്‍,പണമുണ്ടാക്കാനായി ഏത് ഹീനകൃത്യവും ചെയ്യുമ്പോള്‍........ പൊതുജീവിതം മലീമസമാകുന്നു.ആദര്‍ശങ്ങള്‍ എടുക്കാച്ചരക്കാകുന്നു.അശ്ലീലമായി പരിണമിക്കുന്നു.

കേരളീയ ജീവിതത്തേയും സാമൂഹികക്രമത്തേയും സ്വജീവിതംകൊണ്ട് മാറ്റിയെഴുതിയ നവോത്ഥാന നായകരുടേയും പ്രക്ഷോഭകാരികളുടേയും പിന്തലമുറക്കാര്‍ സ്വജാതി-മതങ്ങളുടേയും ഫ്യൂഡല്‍-മുതലാളിത്ത മൂല്യങ്ങളുടേയും പരിവൃത്തത്തിലേക്കു തന്നെ മടങ്ങി പോകുമ്പോള്‍,അവരുടെ വ്യക്തിജീവിതങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടാത്ത,ചര്‍ച്ചചെയ്യപ്പെടാത്ത, സുതാര്യമല്ലാത്ത ഇരുട്ടറകളാകുമ്പോള്‍ കേരളം തമോഗര്‍ത്തത്തിലേക്കാണു പതിക്കുക.
അതാണു ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.കാ‍പട്യത്തിന്റെ അപ്പോസ്തോലമ്മാര്‍ രാഷ്ട്രീയത്തിന്റേയും കലയുടേയും സാഹിത്യത്തിന്റേയും മാദ്ധ്യമങ്ങളുടേയുമൊക്കെ തലപ്പത്ത് കയറി ഇരുന്ന് നാണമില്ലാതെ,ഉളുപ്പില്ലാതെ ചാരിത്രപ്രസംഗം നടത്തുകയാണു.
-ഇല്ലെന്നു പറയാന്‍ നട്ടെല്ലുള്ള ഒരാളെങ്കിലും ഇവിടെയുണ്ടോ?ഉണ്ടെങ്കില്‍ അവര്‍ കല്ലെറിയട്ടെ.

(നമ്മുടെ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഷ്കരിച്ച രൂപം)

Tuesday, 2 March 2010

ജീവിതം കൊണ്ട് എഴുതിയ ഒരു അനശ്വര കഥ

നുഷ്യത്വത്തിനും സ്നേഹത്തിനും ജാതിയും മതവുമില്ല;ഉണ്ടാകാനും പാടില്ല.
1850തുകളിലെ ഉത്തരമലബാറാണു കഥാഭൂമികയെങ്കിലും മതാതീതമായ സ്നേഹത്തിന്റെ കഥ പറയുന്നതിനാലാണു “സൂഫി പറഞ്ഞ കഥ” എന്ന പ്രിയനന്ദനന്റെ ചിത്രം കാലികപ്രസക്തമാകുന്നത് .യഥാസ്ഥിതികഹിന്ദു കുടുംബത്തിലെ കാര്‍ത്തി എന്ന പെണ്‍കുട്ടി പൊന്നാനിക്കാരനായ മാമൂട്ടിയെ പ്രേമിക്കുകയും കാമിക്കുകയും അയാളോടൊത്ത് ജീവിക്കാനായി വീടും മതവും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇസ്ലാം മതം സ്വീകരിച്ച് സുഹറയായ അവള്‍‍ക്ക് ഓര്‍മ്മിക്കാന്‍ തറവാട്ടുവളപ്പില്‍ ക്ഷേത്രം നിര്‍മ്മിച്ചു നല്‍കുകയാണു,മാമൂട്ടി.മതം മാറിയാലും ഉമ്മ മാറുമോ എന്ന് മുസലിയാരോട് സുഹറ ചോദിക്കുന്നുണ്ടു.പക്ഷേ,യാ‍ഥാസ്ഥിതികര്‍ക്ക് അത് ഉള്‍കൊള്ളാനായില്ല.അവര്‍ മാമൂട്ടിയെ വകവരുത്തുന്നതോടെ പ്രതികാരദുര്‍ഗ്ഗയായി മാറിയ സുഹറ അയാളുടെ ഘാതകരെ ഒന്നൊന്നായി വകവരുത്തി ബീവി എന്ന മിത്തായി പരിണമിക്കുന്നു. അവരുടെ ഖബറിടത്തില്‍ മുസ്ലീംങ്ങളും ഹിന്ദുക്കളും പുണ്യം തേടിയെത്തുന്ന പുരാവൃത്തത്തെ ആസ്പദമാക്കി കെ.പി രാമനുണ്ണി എഴുതിയ പ്രശസ്തമായ നോവലിനു പല അര്‍ഥതലങ്ങളുണ്ടു.

നോവലിന്റെ ദൃശ്യവ്യാഖ്യാനം അവശേഷിപ്പിക്കുന്നത് മതസൌഹാര്‍ദ്ദത്തിന്റെ സന്ദേശമാണു.കേരളത്തില്‍ ഇസ്ലാമിന്റേയും ഹിന്ദുവിന്റേയും സാംസ്കാരിക പൈതൃകങ്ങള്‍ ഒന്നു തന്നെയാണെന്നു ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ടു.
-അപ്പോള്‍ എന്റെ മനസ്സിലേക്ക് വന്നത് ഞങ്ങള്‍ മുതലാളി എന്നു മാത്രം വിളിച്ചിരുന്ന ഒരു പാവം തുണിക്കച്ചവടക്കാരന്റെ ചിത്രമാണു.മാവേലിക്കരയിലെ ഞങ്ങളുടെ കുടുംബവീട്ടില്‍ ഓര്‍മ്മവെച്ചകാലം മുതല്‍ ഇദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യമുണ്ടു.തലയില്‍ ഒരു കെട്ട്.ഇടതേക്കുടുത്ത മുണ്ടു.ഒറ്റനോട്ടത്തില്‍ തന്നെ മുസല്‍മാന്‍.ഇദ്ദേഹത്തിന്റെ ബാപ്പയും വല്യുപ്പയുമൊക്കെ കച്ചവടക്കാരായിരുന്നു.പന്തളമാണു സ്വദേശം.അന്ന് തുണിക്കടകള്‍ തന്നെ അപൂര്‍വ്വം.വിശേഷാവസരങ്ങളില്‍ തുണിത്തരങ്ങള്‍ വാങ്ങാന്‍ കൊല്ലത്തോ കോട്ടയത്തോ പോകണം.അത് പണക്കാര്‍ക്കു മാത്രം സാധിക്കുന്ന ആര്‍ഭാടമായിരുന്നു. തലച്ചുമടായി വീടുവീടാന്തരം കയറിയിറങ്ങി തുണിക്കച്ചവടം നടത്തുന്നവരില്‍ നിന്നായിരുന്നു നാട്ടുകാര്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്.
പന്തളത്ത് നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അങ്ങനെ കച്ചവടത്തിനെത്തിയതായിരുന്നു മുതലാളിയുടെ ബാപ്പയും വല്യുപ്പയും.അവര്‍ എങ്ങനെയോ ഞങ്ങളുടെ പ്രദേശം സ്ഥിരം താവളമാക്കി.ആത്മാക്കളെ കുടിയിരുത്തിയ കുര്യാലയും കൂവളവുമൊക്കെയുള്ള ഹിന്ദുകുടുംബത്തിന്റെ അകത്തളങ്ങളില്‍ അവര്‍ക്കായി ഒരിടം നല്‍കപ്പെട്ടു.പൂര്‍വ്വികര്‍ ചെയ്ത സുകൃതം.അവര്‍ അവിടെ പായ് വിരിച്ച് അന്തിയുറങ്ങി.മറ്റുള്ളവര്‍ക്കൊപ്പം ഉണ്ടു.കുടുംബക്കുളത്തില്‍ കുളിച്ചു ദേഹശുദ്ധി വരുത്തി. മറ്റുള്ളവര്‍ വിളക്ക് വെച്ച് നാമം ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ ഉമ്മറത്ത് പായ് വിരിച്ച് മൂന്ന് നേരവും നിസ്കരിച്ചു.വീട്ടിലെ പിറന്നാളിനും വിവാഹത്തിനും അടിയന്തിരത്തിനും സ്വന്തക്കാരെപ്പോലെ പങ്കെടുത്തു.ദേഹണ്ഡം ചെയ്തു.
അറയും നിരയുമുള്ള കുടുംബവീടിന്റെ പത്തായപ്പുരയ്ക്കകത്ത് അവര്‍ തങ്ങളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തുണിയും സൂക്ഷിച്ചു വെച്ചു.കൊല്ലത്തെ ചിന്നക്കടയില്‍ നിന്നും മറ്റും ചരക്കെടുത്ത് വലിയ ഭാണ്ഡവുമായാണു അവര്‍ വരുക.ഓണത്തിനും വിഷുവിനുമൊക്കെ ചിലവര്‍ഷം കാളവണ്ടികളില്‍ കൊണ്ടുവരാനുള്ളത്രയും ചരക്കുണ്ടാകും.പലരും ആവശ്യമുള്ള മുണ്ടിന്റേയും കുപ്പായത്തിന്റേയും അളവും നിറവും നേരത്തെ കൊടുത്തിട്ടുണ്ടാകും.അവ തരം തിരിച്ച് കെട്ടുകളാക്കി വിവിധസ്ഥലങ്ങളില്‍ വില്‍പ്പനക്ക് കൊണ്ടുപോകാന്‍ ചിലപ്പോഴൊക്കെ നാട്ടില്‍ നിന്ന് സഹയികളുമുണ്ടാവും.അവരുടെ കിടപ്പും കുടിയുമെല്ലാം അവിടെത്തന്നെ.

വല്യുപ്പയും ബാപ്പയും മണ്മറഞ്ഞതോടെയാണു ആ പാരമ്പര്യത്തിന്റെ നേരവകാശിയായി മുതലാളി എത്തുന്നത്.അബ്ദുള്‍ ഖാദര്‍ റാവുത്തര്‍ എന്നോ മറ്റോ ആണു ശരിയായ പേര്‍.പക്ഷേ അതാര്‍ക്കും അറിയില്ല.ഓരോ വീട്ടിലേയും വര്‍ത്തമാനങ്ങള്‍ അവര്‍ ഇദ്ദേഹവുമായി പങ്കുവെയ്ക്കും.അത്രയ്ക്കും സ്നേഹവും വിശ്വാസവുമായിരുന്നു. തുണിയെടുത്തിട്ട് പണം തികഞ്ഞില്ലെങ്കില്‍ അടുത്തതവണ വരുമ്പോള്‍ കൊടുത്താല്‍ മതി.ഇടക്കൊക്കെ നാട്ടിലേക്ക് മുങ്ങുന്ന ശീലമുണ്ടു.അങ്ങനെ പോയാല്‍ പിന്നെ ചിലപ്പോള്‍ നാലഞ്ചു മാസത്തേക്ക് ആളിനെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല.അപ്പോള്‍ പണം കൊടുക്കാനുള്ളവരില്‍ ചിലരെങ്കിലും വീട്ടിലെത്തും.‘ഇതിവിടെയിരിക്കട്ടെ.കൈയ്യിലിരുന്നാല്‍ ചെലവായിപ്പോകും’ എന്ന് പറഞ്ഞു വല്യമ്മച്ചിയേയോ മറ്റോ പണം ഏല്‍‍പ്പിക്കും.
അങ്ങാടിയിലെ ചായക്കടയിലും ബാര്‍ബര്‍ഷാപ്പിലും നിത്യേനയുള്ള സായാഹ്നസദസുകളിലും അവധിദിവസങ്ങളില്‍ വീട്ടുമുറ്റത്ത് നടക്കുന്ന ചീട്ടുകളിയിലുമെല്ലാം Iഇദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. അച്ഛന്റെ മറ്റൊരു അനിയനെന്നായിരുന്നു ഞങ്ങള്‍,കുട്ടികള്‍ വിചാരിച്ചിരുന്നത്.ഞങ്ങളുടെ കൂട്ടത്തില്‍ നിസ്കരിക്കുന്ന ഒരേയൊരാള്‍!
ഞങ്ങള്‍ ആദ്യമായി ബിരിയാണിയും നെയ്ചോറും കഴിക്കുന്നത് ഇദ്ദേഹത്തിന്റെ മകന്റെ നിക്കാഹിനായിരുന്നു.വലിയൊരു വിനോദസഞ്ചാരം പോലെ ഒരു വന്‍ സംഘം പന്തളം കോളേജിനു പിന്നിലുള്ള വീട്ടില്‍ എത്തി ചടങ്ങുകളില്‍ പങ്കെടുത്തു.മുസ്ലീങ്ങള്‍ അംഗുലീപരിമിതമായ മാവേലിക്കരയില്‍ നിന്ന് മുസ്ലീങ്ങളുടെ കേന്ദ്രമായ അവിടെ എത്തിയവര്‍ക്കു മുന്നില്‍ മറ്റൊരു ലോകം തുറക്കപ്പെടുകയായിരുന്നു.ഏത് ദൈവത്തെ നമസ്കരിച്ചാലെന്ത്,മനുഷ്യര്‍ക്കിടയില്‍ അതിരുകളെന്തിനു?തലശ്ശേരിയില്‍ വര്‍ഗ്ഗീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴും മതവൈരം പടര്‍ന്നുപിടിച്ചപ്പോഴും നാട്ടില്‍ അതിന്റെ വിദൂരപ്രത്യാഘാതങ്ങള്‍ പോലുമുണ്ടായില്ല.ഇദ്ദേഹം തുണിത്തരങ്ങള്‍ നിറച്ച കെട്ടും തലയിലേറ്റി നാട്ടിലെ ഇടവഴികളിലൂടെ,വയല്‍ വരമ്പുകളിലൂടെ ,വീട് കയറിയിറങ്ങി.എന്നിട്ട്, കുലദൈവങ്ങള്‍ക്കും പരാശക്തികള്‍ക്കും ദേവതകള്‍ക്കും താഴെ, പായ് വിരിച്ച് ,പതിവു പോലെ നിസ്കരിച്ച് സുഖമായുറങ്ങി....
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യം ഒരുനാള്‍ കച്ചവടമെല്ലാം കഴിഞ്ഞ് പത്തായപ്പുരയില്‍ കെട്ടിറക്കി വെച്ച് പടിയിറങ്ങി പന്തളത്തെ വീട്ടിലേക്ക് പോയ ഇദ്ദേഹം പിന്നീടൊരിക്കലും മടങ്ങിവന്നില്ല.ആ മരണത്തോടെ നൂറ്റാണ്ടോളം പഴക്കമുള്ള മഹിതമായൊരു പാരമ്പര്യത്തിനു തിരശ്ശീല വീണു.പിന്‍ഗാമികളെത്താതെ വര്‍ഷങ്ങളോളം ആ തുണിക്കെട്ട് പത്തായപ്പുരയില്‍ തന്നെ ഇരുന്നു...
-ഇന്ന് ഇതൊരു പഴം കഥയായി ,കെട്ടുകഥയായി മാത്രമേ വായിക്കപ്പെടൂ എന്നറിയാം.ചിരപരിചിതനായ അയല്‍ക്കാരനായാലും അന്യമതസ്ഥനാണെങ്കില്‍,നിസ്കാരത്തഴമ്പുള്ളയാളാണെങ്കില്‍,ദേശദ്രോഹിയുടെ വേഷഭൂഷാദികള്‍ ധരിക്കുന്നയാളാണെങ്കില്‍ സ്വന്തം വീടിന്റെ വാതില്‍ ശബ്ദത്തോടെ വലിച്ചടച്ചു കുറ്റിയിടുന്നവരാണു നാം.
-അപ്പോഴൊക്കെ ഒന്നു ഓര്‍ക്കാനാണു ഈ അനുഭവകഥ.സൂഫി പറഞ്ഞു കേട്ടതല്ല;മുത്തശ്ശി മൊഴിഞ്ഞതല്ല.ഭാവനയില്‍ ഇതള്‍ വിരിഞ്ഞതുമല്ല.മനുഷ്യകുലത്തില്‍ പിറന്ന ചില പച്ചയായ മനുഷ്യര്‍ സ്വന്തം ജീവിതം കൊണ്ട് എഴുതിയതാണു, ഈ അനശ്വര മതേതരകഥ.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ