Friday, 30 October 2009

വിലയ്ക്കു വാങ്ങാം,വാര്‍ത്തകള്‍!

,ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍‍ മഹാരാഷ്ട്രയിലും ആ‍ഡ്രയിലും രാഷ്ട്രീയപാര്‍‍ട്ടികളും സ്വതന്ത്രരും ചേര്‍‍ന്ന് പ്രമുഖ ദിനപ്പത്രങ്ങളേയും ചാനലുകളേയും കാശെറിഞ്ഞു വിലക്കു വാങ്ങിയ കഥ
ഒക്ടോബര്‍ 26-ലെ ദ ഹിന്ദുവില്‍പ്രശസ്ത പത്രപ്രവര്‍‍ത്തകന്‍ പി.സായ് നാഥ് വിവരിച്ചിട്ടുണ്ടു.ലക്ഷങ്ങള്‍ മുതല്‍‍ കോടികള്‍ ‍വരെ വിലമതിക്കുന്ന പാക്കേജുകളായിട്ടായിരുന്നു,ഈ കച്ചവടം-കവറേജ് പാക്കേജ് എന്ന ഓമനപ്പേരില്‍‍.

വളരെ ലളിതമായിരുന്നു ഇതിന്റെ മൊഡസ് ഒപ്പറണ്ടി.ഉദാഹരണത്തിനു, സ്ഥാനാര്‍ത്ഥിയുടെ ഗുണഗണങ്ങള്‍‍ വര്‍ണ്ണിക്കുന്ന ജീവചരിത്രവും ഒപ്പം ഇഷ്ടപ്പെട്ട നാലു വാര്‍‍ത്തകളും കൂടി ഒരു തവണ പത്രത്തില്‍‍ കൊടുക്കാനുള്ള കുറഞ്ഞ നിരക്ക് വെറും നാലു ലക്ഷം
രൂപ!ഇഷ്ടപ്പെട്ട വാര്‍ത്ത കൂലിയെഴുത്തുകാര്‍‍ ഉണ്ടാക്കിക്കൊള്ളും.“ഇതാ വികസനനായകന്‍‍”,“കരുണാമയന്‍‍”.”ത്യാഗി”,“ഊര്‍ജ്ജസ്വലന്‍‍” എന്നൊക്കെ സ്ഥാപിക്കുന്നതാകും ഈ വാര്‍ത്തകള്‍‍.അതുമല്ലെങ്കില്‍‍ മുഖ്യ എതിരാളിയെ താറടിച്ചു കാണിക്കുന്നവ;അയാള്‍‍ ഒരു കാശിനുംകൊള്ളാവനും വികസനവിരുദ്ധനുമാണെന്നു വ്യാജസാക്ഷിമൊഴികളിലൂടെ പ്രചരിപ്പിച്ചുകളയും, കൂലിയെഴുത്തുകാര്‍‍...ഇങ്ങനെ പോകുന്നു, പാക്കേജുകള്‍.കാശു കൂടുന്നതനുസ്സരിച്ച് ലഭിക്കുന്ന കവറേജും കൂടും;എതിരാളികളെക്കുറിച്ചുള്ള അപഖ്യാതിപ്രചാരണത്തിനു വീര്യവും കൂടും.കോളമെഴുത്തുകാര്‍‍ ആവേശഭരിതരായി അപദാനസാഹിത്യരചന നടത്തും.
കാശുമുടക്കാത്തവരെക്കുറിച്ചു പത്രങ്ങളും ചാനലുകളും മിണ്ടിയെന്നു വരില്ല.അതേസമയം,കാശുമുടക്കുന്നസ്ഥാനാര്‍‍ത്ഥിയോടൊപ്പം ക്യാമറയുമായി അവര്‍‍ എപ്പോഴും കറങ്ങി നടക്കുകയും,പ്രചാരണപരിപാടികള്‍‍ ലൈവായിപോലും കൊടുക്കുകയും ചെയ്യും.

വയറ്റിപ്പെഴപ്പിനായി പത്രക്കാരും ചാനലുകാരുമടങ്ങിയ മാദ്ധ്യമസമൂഹം മനസാക്ഷിക്കുത്തില്ലാതെ ഇതു ചെയ്യുമെന്ന് നമുക്കറിയാം.എന്തുകൊണ്ടെന്നാല്‍, ഓരോ മാദ്ധ്യമത്തിനും അതിനു കാശുമുടക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍‍ സംരക്ഷിക്കേണ്ടതുണ്ടു.മാദ്ധ്യമമുതലാളി വരക്കുന്ന വരക്കപ്പുറത്തേക്ക് കടക്കാന്‍‍ മാദ്ധ്യമപ്രവര്‍‍ത്തകര്‍ക്കാകില്ല.ആ വൃത്തത്തിനകത്ത് വ്യാപരിക്കുകയാണു നിലനില്‍പ്പിനു ആരോഗ്യകരം:സുരക്ഷിതം.

ഉടമയ്ക്കു വേണ്ടിഎതിരാളികളുടേ മേല്‍‍ കുരച്ചുചാടണം:അവരെ കടിച്ചു കീറണം. മുഴുത്ത എല്ലിന്‍‍ കഷണങ്ങള്‍ കിട്ടാന്‍ മുതലാളിയുടെ പാദം നക്കണം.വാലാട്ടി നില്‍ക്കണം.ഈ ജീവനകലയില്‍‍ വിരുതുകാട്ടുന്നവര്‍‍ മാത്രമേ സമകാലിക മാദ്ധ്യമലോകത്ത് അതിജീവിക്കൂ.അതിനു
തയ്യാറല്ലാത്തവര്‍‍ക്ക് ചവറ്റുകുട്ടയിലാണു സ്ഥാനം.മാദ്ധ്യമ ഉടമ കല്‍പ്പിക്കുന്നതാണു വേദവാക്യം.ആന്‍ഡ്ര പ്രദേശ് വര്‍‍ക്കിങ് ജേര്‍‍ന്നലിസ്റ്റ് യൂണിയന്‍‍ പടിഞ്ഞാറന്‍‍ ഗോദാവരി ജില്ലയില്‍‍ നടത്തിയ സാമ്പിള്‍‍ സര്‍‍വേയെ അടിസ്ഥാനമാക്കി എത്തിച്ചേര്‍ന്ന നിഗമനം നോക്കുക.കഴിഞ്ഞ ലോക് സഭാ- അസംബ്ലി തെരഞ്ഞെടുപ്പുകളില്‍‍ കൂലിയെഴുത്തുകച്ചോടത്തിലൂടെ മാത്രം തങ്ങളുടെ മുതലാളിമാര്‍‍ 350 മുതല്‍‍ 400 കോടിവരെ വരുമാനമുണ്ടാക്കിയത്രേ. ഇത് ആദ്യ സംഭവമൊന്നുമല്ലെന്ന് നമ്മുടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കറിയാം.

വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ വാര്‍ത്തകള്‍ അവര്‍‍ക്കിഷ്ടപ്പെട്ടപോലെ കൊടുക്കാനായി കൃത്യമായൊരു പേ ഓഡര്‍ സംവിധാനം ഉണ്ടാക്കിക്കൊണ്ട് ദി ടൈംസ് ഓഫ് ഇന്ത്യ മാദ്ധ്യമലോകത്തെ ഞെട്ടിച്ചത് ഓര്‍‍ക്കുക.മുന്‍പ് റിപ്പോര്‍ട്ടര്‍‍മാര്‍ ‍ ഗിഫ്റ്റുകളും
സല്‍ക്കാരങ്ങളും സ്വീകരിച്ചുകൊണ്ടു അവര്‍‍ക്കിഷ്ടം പോലെ നല്‍കിയിരുന്ന വാര്‍‍ത്തകള്‍‍ ,മാനേജ്മെന്റിനു കാശടച്ച് അവശ്യാനുസ്സരണം ഇന്റര്‍‍വ്യൂ ആയോ ,സ്പെഷ്യല്‍‍ റിപ്പോര്‍‍ട്ടായോ, എക്സ്പേര്‍ട്ട് ഒപ്പീനിയനായോ പേജില്‍‍ എവിടെ എങ്ങനെ
എത്ര കോളത്തില്‍‍ കൊടുക്കണമെന്നു കസ്റ്റമര്‍ക്ക് തന്നെ നിശ്ചയിക്കാം.അതിനൊക്കെ നേഗോഷിബിള്‍‍ റേറ്റുകളുണ്ടു.എന്തു ഉദാത്തമായ പത്രപ്രവര്‍‍ത്തനം!

-കേരളത്തിലോ?നമ്മള്‍‍ അത്ര വരെ പോയിട്ടില്ലെന്നേയുള്ളൂ.കാശുമുടക്കി പരസ്യം തരുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍‍ എന്തുവിലകൊടുത്തും സംരക്ഷിക്കുന്നവരാണു നമ്മുടെ മാധ്യമങ്ങള്‍‍.ആടു-തേക്ക് മാഞ്ചിയം മുതല്‍‍ മുസ്ലി പവര്‍‍ ലൈംഗികോത്തേജനമരുന്നുകള്‍‍ വരെ നീളുന്ന തട്ടിപ്പുകാരുടെ പരസ്യങ്ങള്‍‍ യാതൊരു ഉളുപ്പുമില്ലാതെ മാദ്ധ്യമങ്ങള്‍‍ നല്‍കും.മജീദിന്റെ എയിഡ്സ് മരുന്നിനും,ലിംഗവര്‍
‍ദ്ധകയന്ത്രം വരെയുള്ള നൂറുകണക്കിനു തട്ടിപ്പുകള്‍ക്കും മാദ്ധ്യമസ്ഥലം നല്‍കുന്നവര്‍ പ്രതിദിനം ആയിരക്കണക്കിനു മനുഷ്യരെ പറ്റിച്ച് പണമുണ്ടാക്കുകയാണു.ഈ പാപപങ്കിലമായ പണത്തിന്റെ പങ്കു പറ്റുന്നതു കാരണം ,ഈ തട്ടിപ്പുകാര്‍ക്കെതിരായ ഒരു വാര്‍ത്തയും ഇവര്‍‍ നല്‍കില്ല.എന്തിനു, കഴിഞ്ഞ ഒരു ദശാബ്ദമായി ഒരൊറ്റപത്രവും സ്വകാര്യ സ്ഥാപനങ്ങള്‍‍ക്കെതിരായായ ഉപഭോക്തൃ ഫോറങ്ങളുടെ വിധികള്‍‍ പ്രസിദ്ധീകരിക്കാറില്ലല്ലോ.സര്‍‍ക്കാര്‍ സ്ഥാപനങ്ങള്‍‍ക്കെതിരായ അപൂര്‍വ്വം വിധികള്‍‍ മാത്രമാണു ചില മാദ്ധ്യമങ്ങളിലെങ്കിലും വരുന്നത്.ഏതെങ്കിലും തരത്തില്‍‍ പരസ്യം നല്‍കുന്ന,ഇപ്പോള്‍‍ കിട്ടുന്നില്ലെങ്കിലും ഭാവിയില്‍‍ അതിനു സാദ്ധ്യതയുള്ള ഒരൊറ്റ സ്ഥാപനത്തിന്റേയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു വിദൂര പരാമര്‍ശം പോലും ഒരൊറ്റ മാദ്ധ്യമത്തിലും വെളിച്ചം കാണുകയില്ല.അത്രയ്ക്ക് പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു,മാദ്ധ്യമലോകം.
അവിടെ ധര്‍‍മ്മവും നീതിയുമൊക്കെ മരിച്ചുമണ്ണടിഞ്ഞിരിക്കുന്നു.

പണ്ടു വയറ്റിപ്പെഴപ്പിനായി നാട്ടിലെ പ്രധാനികളെക്കുറിച്ച് അപഖ്യാതി എഴുതുമെന്ന് ഭീഷണി മുഴക്കി
പണം വാങ്ങുന്ന മഞ്ഞപത്രപ്രവര്‍ത്തകരെക്കാള്‍ അപകടകാരികളായി വളര്‍ന്നിരിക്കുകയാണു മാന്യതയുടെ മുഖം മൂടിയണിഞ്ഞ പ്രമുഖ മാധ്യമങ്ങളൊക്കെ.അവര്‍ ആരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നില്ല;സമ്മതിച്ചു.നിശബ്ദതയാണു അവരുടെ സെല്ലിങ്ങ് ട്രിക്ക്.ഇവിടെ മൌനത്തിനു കോടികളാണു വില. ഒരു ഉദാഹരണം പറയാം.മൂന്നാര്‍‍ ഓപ്പറേഷനു ഇപ്പോള്‍‍ എന്തു സംഭവിച്ചു എന്ന് ഒരൊറ്റ മാദ്ധ്യമവും മിണ്ടാത്തതെന്താണു?പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍‍ തിരിച്ചു പിടിച്ച് അധികഭൂമി ഭൂരഹിതര്‍‍ക്ക് വിതരണം ചെയ്യണമെന്ന ചെങ്ങറ സമരം ഉള്‍‍പ്പെടെയുള്ള ഭൂസമരങ്ങളുടെ മുഖ്യ മുദ്രാവാക്യം ഇവര്‍‍ തമസ്കരിക്കുന്നതെന്തിനാണു?

-ഇവരൊക്കെയാണു ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷകര്‍;കാവല്‍‍ നായ്ക്കള്‍‍.സത്യ-ധര്‍മ്മാദികളെക്കുറിച്ച് നിരന്തരം ഗിരിപ്രഭാഷണങ്ങള്‍‍ നടത്തുന്നവരാണിവര്‍.പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതും ഇവരാണു.

ഇനി ഇതു കൂടി കേള്‍ക്കുക.ഡല്‍ഹിയിലെ അഴിമതി വീരനായ ഒരു സബ് റജിസ്ട്രാരുടെ ഓഫീസില്‍ നടത്തിയ റെയിഡില്‍‍ പൊലീസ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങള്‍‍ ഞെട്ടിക്കുന്നതായിരുന്നു-അയാള്‍‍ക്കെതിരായ വാര്‍‍ത്തകള്‍ പൂഴ്ത്തിവെയ്ക്കാനായി 70 മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ആയിരം മുതല്‍ ആറായിരം രൂപവരെ മാസപ്പടി നല്‍കുന്നുണ്ടായിരുന്നു.ഇത്രയും മാദ്ധ്യമപ്രവര്‍ത്തകര്‍‍ക്കെതിരായി അഴിമതി നിരോധനനിയമമനുസ്സരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണു.ദിവസ്സവും പത്തോളം പത്രങ്ങള്‍ ‍ മുടങ്ങാതെ വായിക്കുന്ന ഈ ലേഖകന്‍ ഈ സംഭവമറിഞ്ഞത് ഒരു വാരികയില്‍‍ നിന്നായിരുന്നു എന്നുകൂടി അറിയുക.സഹപ്രവര്‍ത്തകരോടുള്ള സ്നേഹം കാരണമാവാം ഈ വാര്‍ത്ത ഇവിടുത്തെ പത്രങ്ങള്‍ ‍പൂഴ്ത്തിവെച്ചു!

ഇന്ത്യയിലെ മാദ്ധ്യമരംഗം അതിന്റെ ചരിത്രത്തിലെ ഏറ്റവും മലീമസമായ ഒരു ദശാസന്ന്ധിയിലൂടെ കടന്നുപോവുകയാണു.സമൂഹത്ത ആകെ ബാധിച്ച ജീര്‍ണ്ണത ജൂഡീഷ്യറിയേപ്പോലെ തന്നെ ,ജനാധിപത്യത്തിന്റെ മറ്റൊരു നെടുംതൂണായ മാദ്ധ്യമങ്ങളെ കൂടി ബാധിച്ചിരിക്കുന്നു.പത്രപ്രവര്‍
ത്തനത്തെ പാവനമായൊരു ധര്‍മ്മമായി കണ്ടു സത്യത്തിന്റെ പാതയിലൂടെ സുധീരം അചഞ്ചലരായി മുന്നേറിയവരാണു പൂര്‍വ്വികര്‍.അവര്‍ക്കിത് ധനസമ്പാദനത്തിനുള്ള വഴിയായിരുന്നില്ല.അഴിമതിപ്പണം വെളുപ്പിക്കാനുള്ള സുരക്ഷിത പാതയായിരുന്നില്ല.ബിസിനസ് സാമ്രാജ്യം വളര്‍ത്താനുള്ള ഉപകരണമായിരുന്നില്ല.അധികാരവും പദവികളും വെട്ടിപ്പിടിക്കാനുള്ള ആയുധമായിരുന്നില്ല.
ലക്ഷ്യബോധവും ആത്മാര്‍ത്ഥതയുമുള്ള, നിസ്വാര്‍ത്ഥരായ പത്രാധിപന്മാര്‍ക്കും ഉടമകള്‍ക്കും പകരം നിക്ഷിപ്തതാല്‍പ്പര്യങ്ങളുള്ള ധനാഡ്യരും ബിസിനസുകാരും മാദ്ധ്യമരംഗം തങ്ങളുടെ വരുതിയിലാക്കിയതോടെയാണു ഈ ദുരന്തമുണ്ടായത്.ദ ഹിന്ദു ഒക്ടോബര്‍ 30നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ തലവാചകം പോലെ ,ഇപ്പോഴിതാ,പത്രപ്രവര്‍ത്തനവും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു.കാശുള്ളവര്‍ക്ക് ഓഡര്‍ കൊടുക്കാം;എന്നെക്കുറിച്ച് ഒന്നാം പേജില്‍ ഒരു എട്ടുകോളം സചിത്ര ഫീച്ചര്‍ കൊടുക്ക്!എന്റെ കുടുംബത്തെക്കുറിച്ച് വാരാന്തപ്പതിപ്പില്‍ കവര്‍ സ്റ്റോറി വരട്ടെ!എഴുത്, ഉടന്‍ ഒരുഗ്രന്‍ മുഖപ്രസംഗം!!

Monday, 26 October 2009

പത്രപ്രവര്‍ത്തകരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍

ഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ച ക്രൈംത്രില്ലറുകളിലൊന്നിലെ നായിക എറണാകുളം ജില്ലാപഞ്ചായത്ത് അംഗം ഗോപികയായിരുന്നു.
ദുരൂഹസാഹചര്യത്തില്‍ കാണാതായ അവരെക്കുറിക്കുള്ള ആദ്യവാര്‍ത്തയില്‍ തന്നെ മിക്ക മാദ്ധ്യമങ്ങളും വളരെ നിഷ്കര്‍ഷയോടെ കേരളീയരെ അറിയിച്ച പ്രധാനപ്പെട്ടൊരു കാര്യം അവര്‍ ഞാറയ്ക്കല്‍ സംവരണ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണു എന്നതായിരുന്നു.

ജില്ലാപഞ്ചായത്ത് അംഗം പോലുള്ള പൊതുപ്രവര്‍ത്തകരെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതും ,പൊലീസ് അന്വേഷിക്കുന്നതും കണ്ടെത്തുന്നതുമൊക്കെ തീര്‍ച്ചയായും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതു തന്നെ.വളരെ നാടകീയതകള്‍ നിറഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലറിനെ വെല്ലുമ്പോലെ കൈക്കുഞ്ഞുമായി അവരെ കണ്ടെത്തിയതും,കുഞ്ഞിന്റെ പിതൃത്വം അവര്‍ സാങ്കല്‍പ്പിക കാമുകനില്‍ ആരോപിച്ചതും,പൊലീസ് യഥാര്‍ത്ഥ വില്ലനെ തെരഞ്ഞു പിടിച്ചതും കേരളീയന്റെ സിരകളെ മത്തുപിടിപ്പിക്കുന്നുണ്ടു;സംശയമില്ല.
ഇതൊരു ജീവിത ദുരന്തത്തിന്റെ കഥയാണു.പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിനു മാതൃകയാകേണ്ടവരാണു.അവര്‍ക്ക് കാലിടറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അത് നല്‍കുന്ന ആപത്സന്ദേശങ്ങള്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കും;പ്രത്യേകിച്ച് അടുത്തു നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സ്ഥാനങള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ട സാഹചര്യത്തില്‍.സ്ത്രീകളെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടണമെന്നു വാദിക്കുന്നവര്‍,അവര്‍ക്ക് പള്ളികളില്‍ പോലും പ്രവേശനം അനുവദിക്കാത്തവര്‍ ,മതമൌലികവാദികളായ ഇക്കൂട്ടര്‍ക്ക് ലഭിച്ച മാരാകായുധമാണിത്.ഈ ഉറുമി ചുഴറ്റി അവര്‍‍ സ്ത്രീകളെ ആട്ടിയോടിക്കും.അങ്ങനെ‍ ചിലരെങ്കിലും പിന്മാറും.അത് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം.

ഈ ദുരന്ത വാര്‍ത്തയില്‍ മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന, ദുസ്സൂചനയും ദുരുദ്യേശ്യവും മാത്രമുള്ള ,ലിംഗപരവും വംശീയവുമായ ഒരു പരാമര്‍ശത്തെക്കുറിച്ച് ഇവിടെ എഴുതാതെ വയ്യ.ഗോപിക തെരഞ്ഞെടുക്കപ്പെട്ടത് ഒരു സംവരണമണ്ഡലത്തില്‍ നിന്നാണു എന്ന് ഇവര്‍ ആവര്‍ത്തിക്കുന്നത് എന്തിനാണു?എന്താണു ഇത് എടുത്തു പറയേണ്ടതിന്റെ ആവശ്യം?ദളിതര്‍ക്കും സ്ത്രീകള്‍ക്കുമാണു സംവരണമുള്ളത്.ഈ സീറ്റുകള്‍ ഏതോ ഔദാര്യം പോലെ നല്‍കുന്നതാണെന്ന് ധാരണയുള്ളവര്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ടു.തങ്ങളുടെ മഹാമനസ്കതയില്‍ സ്ഥാനമാനങ്ങളിലെത്തിയവരായതിനാല്‍ ഇക്കൂട്ടര്‍ കഴിവു കുറഞ്ഞവരും കാര്യക്ഷമതയില്ലാത്തവരുമാണെന്ന് അവര്‍ നിരന്തരം പ്രചരിപ്പിച്ചു പോരുന്നു.അവരിപ്പോള്‍ ആഹ്ലാദചിത്തരാണു-ദേ,ഇപ്പോഴിതാ ഇങ്ങനേയും ഒരുത്തി!

-ഈ മനസ്ഥിതിയില്‍ നിന്നാണു,അതുണ്ടാക്കിയ കടുത്ത വംശീയ-ലൈംഗിക വിവേചനത്തില്‍ നിന്നാണു,മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഗോപികയുടെ മണ്ഡലത്തിന്റെ റിസര്‍വേഷന്‍ റോസ്റ്റര്‍ തിരക്കിപ്പോകാന്‍ തോന്നിയത്. മലീമസമായ കഴുകന്‍ കണ്ണുകളുമായി പൊതുരംഗത്തെ സ്ത്രീകളേയും അധസ്ഥിതരേയും പിന്തുടരുന്നവരാണു ഇത്തരം മാദ്ധ്യമപ്രവര്‍ത്തകര്‍.ഇവര്‍ എന്തേ,കൊടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉന്നതകുലജാതരും സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുമുള്ള “മാന്യന്മാരും”പൊതു പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടിട്ടുപോലും അവരുടെ ജാതിയും മറ്റും തെരഞ്ഞു പിടിക്കുന്നില്ല?പെണ്‍ വാണിഭക്കേസുകളില്‍ പിടിയിലായവരുടെ ജാതിമഹിമ എന്തേ ഇവര്‍ വിളമ്പുന്നില്ല?
കേരളാ ഹൈക്കോടതിയും സുധാകരന്‍ മന്ത്രിയുമൊക്കെ കൊണ്ടുപിടിച്ച് പരിശ്രമിച്ചിട്ടും ദൈവത്തിന്റെ പേരിലുള്ള കൊടും കൊള്ളയ്ക്കറുതിയില്ലന്നു നമുക്കറിയാം.ദേവസ്വം ബോര്‍ഡിന്റെ ഏഴയലത്തൊന്നും ഏഴകളായ ദളിതരെ അടുപ്പിച്ചിട്ടില്ല.ജന്മനാ ബ്രഹ്മഗുണമുള്ളവരും സാത്വിക ജീവിതം നയിക്കുന്നവരുമായവര്‍ മാത്രമാണു ശ്രീകോവില്‍ മുതല്‍ ഊട്ടുപുരവരെ.വെള്ളാപള്ളിയുടെ കൂട്ടരെ മാലകെട്ടുന്നിടത്തു പോലും കയറ്റി അവിടം അശുദ്ധമാക്കിയിട്ടില്ല.നാരായണപ്പണിക്കരുടെ ആള്‍ക്കാര്‍ പോലും കുഞ്ചികസ്ഥാനങ്ങളില്‍ അംഗുലീപരിമിതം.ഇങ്ങനെ സര്‍വഥാ യോഗ്യരായവര്‍ മാത്രം വിലസ്സുന്നിടങ്ങളില്‍ നിന്നാണു അവര്‍ ഭണ്ടാരപ്പെട്ടിയില്‍ നിന്ന് കൈയ്യിട്ടുവാരുന്നത്.നിവേദ്യത്തില്‍ മായം ചേര്‍ക്കുന്നത്.തിരുവാഭരണവും കിരീടവും അടിച്ചുമാറ്റുന്നത്.അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങളില്‍ ഏര്‍പ്പെടുന്നത് .വിഗ്രഹം പോലും അടിച്ചു മാറ്റാന്‍ മടിയില്ലിവര്‍ക്ക്.ഇത്തരം ദൈവിക കൊള്ളക്കാരെ പിടിക്കാന്‍ കൊച്ചി ദേവസ്വം ബോര്‍ഡില്‍ നിയോഗിക്കപ്പെട്ട വിജിലന്‍സ് സംഘം ഒന്നടങ്കം കഴിഞ്ഞ ദിവസം രാജി വെച്ച വാര്‍ത്തയും പത്രങ്ങളില്‍ വന്നു.ദേവസ്വം അഴിമതികളില്‍ പിടിക്കപ്പെടുകയും അന്വേഷണവും വിചാരണയും നേരിടുകയും ചെയ്യുന്നവരുടെ ജാതി എന്തേ ഈ മാദ്ധ്യമങ്ങള്‍ അന്വേഷിക്കുന്നില്ല?അതേപോലെ,ടെലികോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖറാമിന്റെ സമൂഹിക പശ്ചാത്തലം/ജാതി എന്തായിരുന്നു? രാജയുടെ ജാതി തിരക്കുന്നവരെങ്കിലും ഇതിനു ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണു.

-ഈ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വംശീയ പദവികള്‍ അന്വേഷിക്കുന്നതിനു സാമൂഹിക പ്രസക്തിയുണ്ടു.അതിനൊരു സാംഗത്യവുമുണ്ടു.അതിനു മുതിരാതെ, ദുഷ്ടലാക്കോടെ ഗോപികയെപ്പോലുള്ളവരുടെ പശ്ചാത്തലം ചികഞ്ഞു പരിശോധിക്കുന്നവരുടെ ലക്ഷ്യം വ്യക്തം.അത് അവരുള്‍പ്പെടുന്ന വിഭാഗത്തെ താറടിച്ചു കാണിക്കാന്‍ മാത്രം വേണ്ടിയാണു.പൊതുരംഗത്തു വരുന്ന സ്ത്രീകളെ സംശയദൃഷ്ടിയോടെ നിരംതരം സ്കാന്‍ ചെയ്യുന്നവര്‍ സൃഷിച്ച ഈ മാധ്യമസംസ്കാരം അപകടകരമാണു.

ഇതേ വിഷലിപ്തമായ മനസ്സാണു ജാതി-മത രഹിത വിവാഹിതരോടും ഇവര്‍ക്കുള്ളത്.കഴിഞ്ഞ ദിവസം കൊച്ചി കായലില്‍ ചാടി മരിച്ച നവവരന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് നോക്കുക.ഈ ദമ്പതിമാര്‍ വ്യത്യസ്ത മതക്കാരായിരുന്നു.ഇവരുടേത് പ്രണയവിവാഹമായിരുന്നു എന്ന് സര്‍വ മാദ്ധ്യമങളും അടിവരയിട്ട് അറിയിച്ചിട്ടുണ്ടു.അസ്വാഭവിക മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ അതിലുള്‍പ്പെട്ട പ്രണയവിവാഹിതരുടെ വിവരങ്ങള്‍ ‍കിറുകൃത്യമായി വിശദീകരിക്കുന്നതില്‍ ജാഗ്രതപുലര്‍ത്തുന്ന ഒരൊറ്റ മാദ്ധ്യമവും മറ്റുള്ളവരുടെ കാര്യത്തില്‍ ഈക്കണ്ണു തുറക്കാറില്ല. വീട്ടുകാരുടെ അനുഗ്രഹാ‍ശ്ശിസോടെ സാഘോഷം നടന്ന ആയിരക്കണക്കിനു വിവാഹബന്ധങ്ങള്‍ തകരുന്നു.വരനോ വധുവോ ആതഹത്യ ചെയ്യുന്നു.ചിലപ്പോള്‍ കുടുംബം തന്നെ ഇല്ലാതാകുന്നു.അപ്പോഴൊന്നും ഇവരുടേത് ആചാരാനുഷ്ഠാനങ്ങളോടെയുള്ള വിവാഹമായിരുന്നുഎന്ന് എന്തേ ഇവര്‍ ജനങ്ങളെ അറിയിക്കുന്നില്ല?പത്തു ‍പൊരുത്തവും ഒത്തുവന്നിട്ടും മധുവിധുവിന്റെ മധുരം തീരും മുന്‍പു കാവ്യാമാധവന്റെ വിവാഹബന്ധം തകര്‍ന്നപ്പോള്‍ അതില്‍ അസ്വാഭാവികതയുടെ ഒരംശം പോലും ദര്‍ശിക്കാത്തവരാണു ഇവര്‍.അങ്ങനെയുള്ള നല്ലതമ്പിമാര്‍‍ ചെയ്ത ഭീകരമായ ഒരു ക്രൂരകൃത്യം കൂടി ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ടു.

-മലബാറില്‍ നിന്ന് വീട്ടുജോലിക്കായി ഗള്‍ഫിലെക്ക് കൊണ്ടുപോയ പാവപ്പെട്ട സ്ത്രീകളെ അവിടെ വ്യഭിചാരശാലകള്‍ക്ക് കൈമാറിയ ദാരുണ സംഭവമാണു വാര്‍ത്ത.അതില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ കദനകഥ വിവരിച്ച ലേഖകന്റെ ഒരു കണ്ടെത്തലിതായിരുന്നു: ഇരയായ ഒരു സ്ത്രീയുടേത് പ്രേമവിവാഹമായിരുന്നു!

ഇത്തരം ദുരുദ്യേശ്യപരമായ വാര്‍ത്തകള്‍ മാത്രം വായിച്ചും കണ്ടും ശീലിച്ചു പോന്ന മലയാളികള്‍ ധരിച്ചുവശായിരിക്കുന്നത് ഇങ്ങനെയാണു:പൊതുവെ ജാതി-മതാതീത വിവാഹങ്ങള്‍ അപകടകരമാണു. അവയില്‍ മിക്കതും വിവാഹമോചനം,ആത്മഹത്യ തുടങ്ങിയ ദുരന്തങ്ങളില്‍ കലാശിക്കുന്നു.പൊതുപ്രവര്‍ത്തന രംഗത്തിറങ്ങുന്ന സ്ത്രീകളും ദളിതരും മറ്റ് അധസ്ഥിതരുംസ്വഭാവശുദ്ധിയില്ലാത്തവരും കഴിവുകെട്ടവരുമാകുന്നു!
-കുറ്റകരമായ സാമൂഹിക ദ്രോഹമാണിത്. പത്രപ്രവര്‍ത്തകരുടെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മ്മാണം ആവശ്യമാണു.

Wednesday, 21 October 2009

ഗുണ്ടകള്‍ ഉണ്ടാകുന്നത്...

ഗുണ്ടാനിയമപ്രകാരം അറസ്റ്റു ചെയ്യപെട്ടയാളുടെ പേരും ചിത്രവും കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തോന്നിയില്ല.നാട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഇരുപത്തിരണ്ടോ അതിനടുത്തോ മാത്രം പ്രായമുള്ള,ഒറ്റ നോട്ടത്തില്‍ ഒരു റൌഡിയുടെ യാതൊരു മുഖലക്ഷണങ്ങളുമില്ലാത്ത ഇയാളെങ്ങനെ ഇത്രപെട്ടെന്ന് നാടിനെ വിറപ്പിക്കുന്ന ഗുണ്ടാനേതാവായി?കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായി?

-എല്ലാം സംഭവിച്ചത് കഴിഞ്ഞ ഒരു ദശാ‍ബ്ദത്തിനുള്ളിലായിരുന്നു.നിശബ്ദമായി നടന്ന ഒരു വലിയ പരിണാമത്തിന്റെ കഥയാണത്.

നാട്ടിലെ കൂലിപ്പണികളൊക്കെ തലമുറകളായി ചെയ്യുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരാണു.അവരില്‍ മഹാഭൂരിപക്ഷവും ദളിതരാണു.മറ്റു ചില വിഭാഗക്കാരും അപൂര്‍വമായുണ്ടു.ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റം ശക്തമായതോടെ നാടിന്റെ മുഖച്ഛായ തന്നെ അതിവേഗം മാറി.എണ്‍പതുകള്‍ വരെ മുഖ്യമായും കൃഷിയെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍,വിദേശത്തുനിന്നുള്ള പണം ഒഴുക്ക് കനത്തതോടെ ആദ്യം നെല്‍കൃഷിയോടു വിടപറഞ്ഞു.പിന്നെ മറ്റു കൃഷികളോടും.പറമ്പുകളില്‍ കൊട്ടാരസദൃശ്യമായ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു.തുടര്‍ന്ന് ,നികത്തിയ നെല്‍പ്പാടങ്ങള്‍ ഹൌസിങ്ങ് കോളനികളായി.നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ,കൃഷിപ്പണി നഷ്ടപ്പെട്ടവര്‍ അങ്ങോട്ട് തിരിഞ്ഞു.കട്ടയും സിമന്റും ചുമ്മാന്‍ സ്ത്രീകള്‍ രംഗത്തെത്തി.മൈക്കാടിനും മേസ്ത്രിപ്പണിക്കും പുരുഷന്‍മാരും.

എന്നും പണി.മെച്ചപ്പെട്ട കൂലി.കൂടുതല്‍ ജീവിത സൌകര്യങ്ങള്‍.കട്ടിള വെയ്പ്പിനും,വാര്‍പ്പിനും ,വീട് കേറിത്താമസത്തിനുമൊക്കെ പുതുപ്പണക്കാരുടെ വക മദ്യ സല്‍ക്കാരങ്ങള്‍.ചാരായം നിരോധിക്കപ്പെട്ടതോടെ,കള്ളിനും സ്റ്റാറ്റസ് കുറഞ്ഞു.പണ്ടു അന്തിക്കള്ളു മോന്തി രാജ്യവിചാരം നടത്തിയിരുന്ന കാരണവന്മാരോട് പുതു തലമുറക്ക് പുച്ഛമായി .അവരുടെ വാരാന്ത്യങ്ങള്‍ നഗരത്തിലെ ബാറുകളിലെ വിലകുറഞ്ഞ മദ്യം ആഘോഷപൂര്‍ണ്ണമാക്കി.

വിദേശപണം അവരെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു.ചുറ്റും സമ്പന്നതയുടെ കോട്ടകൊത്തളങ്ങള്‍.ആഡംബരങ്ങള്‍;ആര്‍ഭാടങ്ങള്‍.അവര്‍ ദുരയുടെ രാജാക്കന്മാരായി.അവര്‍ പഴയ റേഡിയോ വലിച്ചെറിഞ്ഞു ,ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി വാങ്ങി.പഴയ,തുരുമ്പിച്ച സൈക്കിളിനു പകരം വട്ടിപ്പലിശക്ക് പണമെടുത്ത് ബൈക്ക് വാങ്ങി ചെത്തിനടന്നു.തിളങ്ങുന്ന വേഷങ്ങള്‍ ധരിച്ചു.വിലകൂടിയ സിഗരറ്റ് വാങ്ങി പുക ഊതിവിട്ടു രസിച്ചു.അവരില്‍ കുറച്ചു പേര്‍ ഗള്‍ഫില്‍ ഭാഗ്യം തേടിപ്പോയി.

-അതെല്ലം കണ്ടു വളര്‍ന്നു വന്ന ഒരു ഇളം തലമുറയുണ്ടായിരുന്നു.അവരുടെ മക്കളോ ഇളയ സഹോദരരോ അടങ്ങിയ തലമുറ.മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും ഇവര്‍ പഠിച്ചില്ല.മിക്കവരും പത്തിലോ പ്ലസ് ടുവിലോ പഠിപ്പു മതിയാക്കി.ഗള്‍ഫായിരുന്നു ഇവരുടെ ഏദന്‍ തോട്ടം.പറുദീസ കിട്ടാത്തവരോ?സുഖലോലുപരും ധാരാ‍ളികളുമായി ജീവിച്ചുശീലിച്ച ഇക്കൂട്ടര്‍ക്ക് ഒരു കൈത്തൊഴിലും ചെയ്ത് ശീലമില്ല.കൃഷിപ്പണിയെക്കുറിച്ച് കേട്ടുകേള്‍വി മാത്രമേ ഇവര്‍ക്കുള്ളൂ.മുതിര്‍ന്നവര്‍ ചെയ്യുന്ന കെട്ടിടനിര്‍മ്മാണ തോഴിലൊന്നും ചെയ്യാന്‍ ഇവര്‍ തയ്യാറല്ല.ദുരഭിമാനം അവരെ അതിനനുവദിക്കുന്നില്ല!

പുത്തന്‍ പണക്കാരുമായുള്ള ചങ്ങാ‍ത്തം കാ‍രണം അവരുടെ ജീവിത വീക്ഷണം തന്നെ വ്യത്യസ്തമായിരുന്നു.ധനാഡ്ഡ്യരുടെ കൈയ്യാളുകളായി മാറാന്‍ ഇവര്‍ക്ക് വേഗം കഴിഞ്ഞു.അത്യാവശ്യത്തിനു വിദ്യാഭ്യാസം;ചെത്ത് വേഷം.തടി മിടുക്ക്.എന്തിനും തയ്യാര്‍.പോരാത്തതിനു വാഹനങ്ങള്‍ പറപ്പിക്കുന്ന എക്സ്പേര്‍ട്ട് ഡ്രൈവര്‍മാരും.പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല താനും.കാശു കൊടുത്താല്‍ എന്തും വിശ്വസ്തതയോടെ ചെയ്യും.

-പുതുകാലത്തിന്റെ ഗുണ്ടകള്‍ പിറക്കുകയായി. അബ്കാരികള്‍,ബ്ലേഡ് കാര്‍,കരാര്‍പ്പണിക്കാര്‍,എസ്റ്റേറ്റുടമകള്‍,റിയല്‍ എസ്റ്റേറ്റുകാര്‍ ,വാഹനകച്ചവടക്കാര്‍,ബിനാമി ബിസിനസ്സുകാര്‍,വ്യാജവാറ്റുകാര്‍,പെണ്‍ വാണിഭക്കാര്‍,ആദ്ധ്യാത്മിക വ്യാപാരികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം ശിങ്കിടികളും പിണിയാളുകളുമൊക്കെയായി ഗുണ്ടാസംഘങ്ങളെ വേണം.അതാണു നാട്ടു നടപ്പ്.പണം വാരിയെറിഞ്ഞാല്‍ എന്തു അതിക്രമവും ചെയ്യാന്‍ മടിയില്ലാത്ത ക്വട്ടേഷന്‍ സംഘങ്ങളായി ഇവരെ ‍ വളര്‍ത്തിയെടുക്കാന്‍ അധികകാലം വേണ്ടി വന്നില്ല.

കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനകം നടന്ന കൊലപാതകങ്ങളുടേയും അക്രമങ്ങളുടേയും കണക്കെടുക്കുക.അതില്‍ ബഹുഭൂരിപക്ഷവും നടത്തിയത് ഈ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന ചെറുപ്പക്കാരാണെന്നു നിസ്സംശയം പറയാം.ചുവന്നു തുടുത്ത ഉണ്ടക്കണ്ണും,കൊമ്പന്‍ മീശയും സ്റ്റീല്‍ ബോഡിയുമൊന്നുമില്ലാത്ത,കൌമാരം വിട്ടുമാറാത്തവര്‍ കൂടി അടങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങളാണു പിടിയിലായതില്‍ ഭൂരിപക്ഷവും.

അടുത്തിടെ ഇതിനൊരു മതേതരസ്വഭാവം കൂടി കൈവന്നിട്ടുണ്ടെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.എങ്ങനെയെങ്കിലും പണം ഉണ്ടാക്കി അടിച്ചുപൊളിച്ച് ജീവിക്കണം എതു മാത്രമാണു പുതുതലമുറയുടെ ജീവിതലക്ഷ്യം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അതിനായി പെണ്‍ വാണിഭം മുതല്‍ ഹൈടെക്ക് തട്ടിപ്പു വരെ നടത്താന്‍ മടിയില്ലാത്തവരാണു ഇക്കൂട്ടര്‍.അതിനുഅവര്‍ക്ക് മനസാക്ഷിക്കുത്തില്ല.

നമ്മുടെ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍‍ക്ക് എവിടെയോ പിഴച്ചു പോയിരിക്കുന്നു.അല്ലെങ്കില്‍ ഇത്ര വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇങ്ങനെ ഗുണ്ടകളായി മാറുമോ?കൂടുതല്‍ ശക്തിയോടെ,മാദ്ധ്യമപിന്തുണയോടെ സര്‍വ്വ ജാതി-മത സംഘടനകളുംജനങ്ങളെ തങ്ങളുടെ കൂട്ടത്തിലേക്ക് ആകഷിക്കാനും ,കൂടുതല്‍ മതനിബദ്ധരാക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എങ്ങെനെയാണു ഇവര്‍ ഈ ചെളിക്കുണ്ടില്‍ വീഴുന്നത്?എങ്ങനെയാണു മതബദ്ധരായ ഗുണ്ടകള്‍ പിറക്കുന്നത്?

രാഷ്ട്രീയരംഗത്തെ ധാര്‍മ്മികാ‍പചയമാണു ഗുണ്ടകള്‍ക്ക് കേരളം വളക്കൂറായ മണ്ണാ‍ക്കിയതില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ച മറ്റൊരു ഘടകം.സത്യസന്ധരായ നേതാക്കളുടെ എണ്ണം ഇപ്പോള്‍ അംഗുലീപരിമിതം.പാവങ്ങളുടെ പേരില്‍ ആണയിടുന്ന പ്രസ്ഥാനങ്ങളെ നയിക്കുന്ന നേതാക്കള്‍ പോലും അഴിമതിയിലും ആഡംബരത്തിലും മുങ്ങിക്കുളിച്ചിരിക്കുന്നു.അവരുടെ മക്കള്‍ തന്നെ സര്‍വ്വ തിന്മയുടെടേയും പ്രതിരൂപമാകുമ്പോള്‍,എങ്ങനെ മറ്റുള്ളവര്‍ക്ക് കാലിടറാതിരിക്കും?ഗുണ്ടകളേയും ക്വട്ടേഷന്‍ സംഘങ്ങളേയും കൂടെക്കൂട്ടി കൊള്ളപ്പണവും അവിഹിതസ്വത്തും സംരക്ഷിക്കുന്ന ധാരാളം നേതാക്കളുള്ളപ്പോള്‍ ഇനിയുമിനിയും ഗുണ്ടകള്‍ പിറക്കും.
ഈ ഗുണ്ടാരാജില്‍ നിന്ന് നമുക്ക് മോചനമില്ല.

Thursday, 15 October 2009

ഫ്രണ്ട്ഷിപ് ദിനത്തില്‍ സംഭവിച്ചത്...

ഭാര്യയുടെ ശബ്ദം കേട്ടാണു ജയകൃഷ്ണന്‍ ഞെട്ടി എഴുന്നേറ്റത്.
“കണ്ണു തൊറന്നാട്ടെ മാഷേ.രാവിലെ മൂടിപ്പൊതച്ച് കെടന്നൊറങ്ങുന്നു!ഓ ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞല്ല്യോ!”
“കുറച്ചു കൂടി കഴിയെട്ടടീ..ഇന്നലത്തെ ആ മീറ്റിങ്ങ് വൈകി.ഒറക്കം ശരിയായില്ല.നല്ല ക്ഷീണമുണ്ടു”.
“കാണും.... കാണും,നല്ല ക്ഷീണം കാണും.അവളുമാരുടെ കൂടെ ശൃംഗരിച്ചതിന്റെ ക്ഷീണം പിന്നെ കാണാതിരിക്കുമോ?!ദേ,മര്യാദയ്ക്ക് നിങ്ങള്‍ എണീക്കുന്നുണ്ടോ.....?”
“രാവിലെ തന്നെ നീയിതെന്ത് ,കോമരത്തേപ്പോലെ?അലമ്പുണ്ടാക്കാണ്ട് നീ അപ്പുറത്തേക്കെങ്ങാനും പോ..”
“അപ്പം അതാണു നിങ്ങളുടെ മനസ്സിലിരുപ്പ്..എനിക്കറിയാം.നിങ്ങള്‍ക്കെന്നെ മൂലക്കിരുത്തണം,അല്ലേ!എന്നിട്ട് അവളുമാരുടെയൊക്കെ കൂടെ കൊഴഞ്ഞു മറിഞ്ഞ് നടക്കാനാ പ്ലാന്‍? ഇന്ന് എനിക്കൊന്നറിയണം.എണീറ്റേ..”
“വിട്..നീയെന്റെ പൊതപ്പീന്ന് വിട്..ഞാണെണീറ്റോളാം.”
“ഇപ്പമെനിക്കറിയണം -ആരാ ഈ അനു?”
“ആ.. ആര്‍ക്കറിയാം!ഞാന്‍ പഠിപ്പിച്ച പിള്ളേരാരെങ്കിലുമായിരിക്കും.കല്യാണ ഫോട്ടോ പേപ്പറിലൊണ്ട്,അല്ല്യോ?..അതിനു നീയെന്തിനു ഭദ്രകാളി തെയ്യമാടുന്നു?”
“നിങ്ങളെന്നെ ഇനിയും പൊട്ടിയാക്കണ്ട.ദേ, ഈ പത്രത്തില്‍ വന്നത് കേള്‍ക്ക്‍..
സൌഹൃദത്തിന്റെ ഒരു പിടി പനിനീര്‍പൂവുകള്‍...സ്നേഹത്തിന്റെ വാടാമലരുകള്‍ .ഞങ്ങളുടെ പ്രിയപ്പെട്ട ജെ.കെ സാറിനു ഫ്രെണ്ട്ഷിപ്പ് ദിനാശംസകള്‍...എന്ന് സ്വന്തം അനു”.
“ഓ,ഇത്രേമൊള്ളോ സംഗതി!ആ തെറിച്ച പിള്ളേരാരെങ്കിലും ഒരു കൌതുകത്തിനു പത്രത്തില്‍ കൊടുത്തതാകും..”
“അപ്പം ഈ ചൊവന്നു തുടുത്ത പൂക്കള്‍ വാങ്ങാന്‍ നില്‍ക്കുന്ന ജെ.കെ സാര്‍ നിങ്ങളു തന്നെ...ഇത് വായിച്ചപ്പോ തന്നെ മൊഖമൊക്കെയങ്ങു ചൊമന്നു തുടുത്തല്ലോ!തലേല്‍ നരകേറി.എന്നിട്ടും കൊച്ചു പെണ്‍പിള്ളേരുമായി ആടിപ്പാടി നടക്കാനാ പൂതി.”
“എടീ ഇത് ഫ്രണ്ട്ഷിപ്പ് ഡേ ഗ്രീറ്റിങ്ങ്സാ..പത്തിരുനൂറു രൂപ കൊടുക്കുന്ന ആര്‍ക്കും പത്രത്തില്‍ ഇങ്ങനെ പരസ്യം ചെയ്യാം..നീ കാണാറില്ലേ?വിവാഹവാര്‍ഷികത്തിനും പിറന്നാളിനും പരീക്ഷയില്‍ വിജയിച്ചതിനുമൊക്കെ ഇത്തരം ഗ്രീറ്റിങ്ങ്സ്.. ആര്‍ക്കും ആശംസ കൊടുക്കാം.അതിനു അവരുടെ സമ്മതമൊന്നും വങ്ങേണ്ട.”
“നിര്‍ത്ത് നിങ്ങടെ ഒരു ചാരിത്യപ്രസംഗം.എനിക്കൊന്നും കേള്‍ക്കേണ്ട.ബുദ്ധിജീവീം സാംസ്കാരിക പ്രവര്‍ത്തകനെന്നുമൊക്കെ പറഞ്ഞ് വേഷം കെട്ടി നടക്കുന്ന നിങ്ങടെയുള്ളില്‍ വെഷമാ വെഷം....മനുഷ്യ ചങ്ങലേല്‍ നിങ്ങള്‍ ഏതവളുടെ കൂടാ കൈകോര്‍ത്ത് പിടിച്ച് നിന്നത്?”
“എടി നീ രാവിലെ വേണ്ടാത്തതൊന്നും വിളിച്ചു കൂവണ്ട.നിനക്ക് അത്രേം ദണ്ണമുണ്ടെങ്കില്‍ നീയും ചെയ്തോ.ദാ ,ആ എഫ്.എം റേഡിയോയ്ക്കോ ചാനലിനോ വിളിച്ച് സൊള്ളിക്കോ.അല്ലെങ്കില്‍ നിന്റെ ഇഷ്ട ഹീറോ മമ്മൂട്ടിക്കോ ,പൃഥ്വീരാജിനോ ഒരു ചെത്തുപാട്ടു ഡേഡിക്കേറ്റ് ചെയ്യ്,തങ്കക്കൊടം!.....ചുമ്മാ വായീത്തോന്നിയത് വിളിച്ചു കൂവാതെ ഐശ്വര്യമായിട്ട് ഒരു ചായയിട്ടോണ്ട് വാടീ.”
“നിങ്ങള്‍‍ക്ക് ചായയിട്ട് തന്ന്,തലേല്‍ ചായോം പുരട്ടി കുട്ടപ്പനാക്കി വിടുന്ന എനിക്കു തന്നെ നിങ്ങള്‍ പാര വെയ്ക്കും.അതാ ഇനം.ഞാനൊന്നും മറന്നിട്ടില്ല..മൂന്നാലു മാ‍സം മുന്‍പ് വാലന്റൈന്‍സ് ഡേയില്‍ നിങ്ങള്‍ ഏതോ മീറ്റിങ്ങില്‍ പ്രസംഗിച്ചത് പത്രത്തിലൊക്കെ വന്നത് ഞാനെന്താ വായിച്ചില്ലെന്നു വെച്ചോ?നിങ്ങളെന്താ പറഞ്ഞത്?ഓരോ പുരുഷന്റേയുമുള്ളില്‍ ഒരു കാമുകിയുണ്ടെന്ന്!അവളെന്നും പതിനെട്ടുകാരിയായിരിക്കുമെന്നു!”
“എടീ...അത് ...സാഹിത്യഭാഷേല്‍ അങ്ങനെ പറഞ്ഞാല്‍...”
“എനിക്ക് സാഹിത്യോം കാമോം കണ്ടാല്‍ തിരിച്ചറിയാം.അയ്യോ,ഒരു ബ്രഹ്മചാരി നടക്കുന്നു!കഴിഞ്ഞയാഴ്ച്ച നിങ്ങള്‍ വിധവകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാന്‍ പോയത് അവരെ രാമനാമം ജപിപ്പിക്കാനാണെന്ന് നിങ്ങള്‍ പറയുമായിരിക്കും..”
അപ്പോള്‍ അയാളുടെ മൊബൈല്‍ ഫോണില്‍ മെസ്സേജ്ജ് വരുന്ന ശബ്ദം.
“ആ ഫോണിങ്ങെടുത്തേ..വല്ല അവളുമാരും എസ്.എം.എസ് അയച്ചിട്ടുണ്ടാകും...ഓ അടുത്ത ശൃംഗാരി..സുനിത.....I miss u daa on this friendship day! ഇനി നിങ്ങളൊന്നും പറയേണ്ട..ഇപ്പം ഇവിടുന്നിറങ്ങിക്കോണം.ഇതെന്റെ അച്ഛന്‍ വെച്ചുതന്ന വീടാ.നിങ്ങടെ കൂടെ പൊറുത്തതു മതിയായി.ഇങ്ങേരുടെ ഒരു മൊബൈല്‍...പതക്കം,പൊസ്തകം,എല്ലാം വാരി യിപ്പോ തീയിടും ഞാന്‍!”
888888888888888888888888888888
അടുത്ത ദിവസത്തെ പത്രങ്ങളില്‍ ഇങ്ങനെ ഒരു പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടു;
“ഈ ചിത്രത്തില്‍ കാണുന്ന ജെ.കെ എന്നറിയപ്പെടുന്ന കെ.ജയകൃഷ്ണന്‍ സര്‍വരെയും തെര്യപ്പെടുത്തുന്നതെന്തെന്നാല്‍,എന്റെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ ആര്‍ക്കും എന്നെ സ്നേഹിക്കാനോ പത്രം,മൊബൈല്‍ ഫോണ്‍,റേഡിയോ,ടി.വി,തപാല്‍ തുടങ്ങിയവയിലൂടെ യാതൊരുവിധ ആശംസകളും ‍എനിക്ക് നേരാനോ അവകാശം ഉണ്ടായിരിക്കുന്നതല്ല.എന്റെ മുന്‍കൂര്‍ അനുമതിയോ സമ്മതമോ ഇല്ലാതെ എന്നെ ഇഷ്ടപ്പെടുക എന്ന മഹാപരാധം ചെയ്യുന്ന സര്‍വ കുടുംബംകലക്കികള്‍ക്കുമെതിരായി സിവിലായും ക്രിമിനലായും നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സര്‍വമാനപേരേയും ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
എന്ന്
ജെ.കെ എന്ന കെ. ജയകൃഷ്ണന്‍
പെരുവഴിയമ്പലം പി.ഓ”.
======================ഇതിന്റെ ഓഡിയോ ഗ്രീന്‍ റേഡിയോ-1ല്‍ കേള്‍ക്കാം.
ദാ, ഇവിടെയും:കണ്ടോ=

Wednesday, 14 October 2009

അന്നം മുടക്കികള്‍

കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ചെങ്ങറയില്‍ ദലിതരടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗം സമരരംഗത്തിറങ്ങിയത്.മുത്തങ്ങയിലെ ഭൂസമരം,തങ്ങള്‍‍ക്ക് സര്‍ക്കാര്‍ വിതരണംചെയ്യാമെന്നേറ്റ അഞ്ചേക്കര്‍ ഭൂമി കിട്ടാന്‍വേണ്ടിയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മിച്ചഭൂമിയിലും എസ്റ്റേറ്റുകളിലും കുടിയേറി സമരം നടത്തുന്നവരെല്ലാം ആവശ്യപ്പെടുന്നത് സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമിയാണു.അവരില്‍ ചിലരെങ്കിലും ലക്ഷം വീടു കോളനിയില്‍ രണ്ടും മൂന്നും സെന്റു ഭൂമിയുള്ള “ഭൂവുടമക”ളാണു.അവര്‍ക്കെല്ലാം വേണ്ടത് കൃഷിഭൂമിയാണു.വെറും കിടപ്പാടമല്ല.പക്ഷേ ,സര്‍ക്കാര്‍ പറയുന്നത് ഇവര്‍ക്കെല്ലാം കൊടുക്കാന്‍ സംസ്ഥാനത്ത് ഭൂമിയില്ലെന്നാണു.എവിടെപ്പോയി ഈ ഭൂമിയൊക്കെ?അത് വന്‍കിട തോട്ടമുടമകള്‍ക്കും,ജാതി-മത സ്ഥാപനങ്ങള്‍ക്കും പാട്ടത്തിനു കൊടുത്തിരിക്കുകണു.അവര്‍ പാട്ടഭൂമിക്കപ്പുറവും വെട്ടിപ്പിടിച്ചിരിക്കുന്നു.എവിടെപ്പോയി ജന്മിമാരില്‍ നിന്ന് ഏറ്റെടുത്ത ആയിരക്കണക്കിനേക്കര്‍ മിച്ചഭൂമി?-അതിനു വ്യക്തമായി മറുപടി പറയാന്‍ അധികൃതര്‍ക്ക് കഴിയില്ല എന്ന് നമുക്കറിയാം.

ഭൂപരിഷ്കരണ നിയമം വന്നിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കേരളത്തിലെ ഭൂപ്രശ്നം പരിഹൃതമാകാതെ കിടക്കുകയാണെന്ന സത്യം ലോകത്തിനിപ്പോള്‍ ബോദ്ധ്യമാ‍യിക്കാണും.ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ദളിതര്‍ക്ക് ആവശ്യത്തിനു ഭൂമി കിട്ടിയില്ല.മണ്ണുമായി ജൈവബന്ധമില്ലാത്ത,മണ്ണില്‍ ശാരീരികാദ്ധ്വാനം ചെയ്തു ശീലമില്ലാത്ത ഇടത്തട്ടുകാര്‍ക്കാ‍ര്‍ക്കായിരുന്നു ഭൂപരിഷ്കരണത്തിന്റെ ഗുണം നല്ലവണ്ണം ലഭിച്ചത്.കര്‍ഷകത്തൊഴിലാളികള്‍ അങ്ങനെ അവരുടെ മണ്ണിലെ കൂലിത്തൊഴിലാളികളായി തുടര്‍ന്നു.കൃഷിയുമായി പുക്കിള്‍കൊടി ബന്ധമില്ലാത്തവര്‍ക്ക് എങ്ങനെ നല്ല കര്‍ഷകരാകാന്‍ പറ്റും?ജീവിത നിലവാരം ഉയര്‍ന്നപ്പോള്‍ അവര്‍ വയലുകള്‍ തരിശിടാന്‍ തുടങ്ങി.ഗള്‍ഫില്‍ നിന്ന് പണമൊഴുക്ക് തുടങ്ങിയതോടെ നിര്‍മ്മാണമേഖലയില്‍ അവിദഗ്ദ്ധതൊഴിലാളികളുടെ വന്‍ ഡിമാന്റുണ്ടായി.ദലിതര്‍ കൂട്ടത്തോടെ ഈ രംഗത്തേക്ക് ചുവടുമാറ്റുന്നത് അങ്ങനെയാണു.പാടത്തും പുരയിടത്തിലും പണിയാനും കൊയ്യാനും ആളില്ലെന്ന് ഇപ്പോഴും മുറവിളി ഉയരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?കൃഷിയെക്കുറിച്ച് യതൊരു അറിവുമില്ലാത്തവരും മണ്ണില്‍ പണിയെടുത്തു ശീലമില്ലാത്തവരും ഭൂ ഉടമകളായതിനാലാണു അങ്ങനെ സംഭവിച്ചത്.തരിശിട്ട വയലുകള്‍ പിന്നാലെ അവര്‍ നികത്താന്‍ തുടങ്ങി.ഈ ഘട്ടത്തിലൊന്നും സര്‍ക്കാര്‍ കാര്യമായി ഇടപെട്ടില്ല.കര്‍ഷകത്തൊഴിലാളികളെ കിട്ടാതെവന്നപ്പോള്‍ യന്ത്രവല്‍ക്കരണം നടത്താനുള്ള നീക്കത്തെ എതിര്‍ത്ത് തോല്‍‍പ്പിച്ച കര്‍ഷകത്തൊഴിലാളി യൂണിയനുകള്‍ക്ക് ഇപ്പോഴെങ്കിലും കുറ്റബോധം ഉണ്ടാകണം.കുട്ടനാട്ടിലെങ്കിലും അവര്‍ മുട്ടാളത്തം ഉപേക്ഷിച്ചിരുന്നെങ്കില്‍ അവിടത്തെ നെല്ലറകള്‍ രക്ഷപെടുമായിരുന്നു.

കുറഞ്ഞപക്ഷം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരുടെ കുടുംബങ്ങളില്‍ നിന്ന് ഒരാളെങ്കിലും കൃഷിപ്പണിക്കിറങ്ങിയാല്‍ തന്നെ തൊഴിലാളിക്ഷാമത്തിനു പകുതിയെങ്കിലും പരിഹാരമുണ്ടാകും.പക്ഷേ,മാറിയ ജീവിതസാഹചര്യങ്ങള്‍ കാരണം അവരുടെ പിന്‍ തലമുറ പാടത്തെ ചെളിയില്‍ ഇനി ഇറങ്ങില്ല.അതുകൊണ്ടു യന്ത്രവത്ക്കരണം മാത്രമാണു ഏക പരിഹാരം.അല്ലെങ്കില്‍ ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്വകാര്യനിലങ്ങളിലെ കൃഷിപ്പണികളും കൂടി ഉള്‍പ്പെടുത്തുക.പട്ടികവിഭഗക്കാരുടെ കൃഷിയിടങ്ങളിലെ പണികള്‍ പദ്ധതിയുടെ ഭാഗമായി ചെയ്യിക്കാമെന്ന് ഇപ്പോള്‍ തന്നെ വ്യവസ്ഥയുണ്ടു.അതു എല്ലാവിഭാഗങ്ങള്‍ക്കും ബാധകമാക്കുക.കൂലിപ്പണി ചെയ്യുന്നത് കുലമഹിമയ്ക്ക് നിരക്കാത്തതാണെന്നു കരുതിയ വലിയൊരു വിഭാഗം ജനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് പണിയെടുക്കുന്നുണ്ട്.ഇതൊരു സര്‍ക്കാര്‍ ജോലിയാണെന്ന് വ്യാഖ്യാനിച്ച് ,ദലിതരുള്‍പ്പെടെയുള്ള പരമ്പരാഗത കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം,സാമൂഹികശ്രേണിയില്‍ ഉയര്‍ന്നവരും ജോലിയെടുക്കാനിറങ്ങിയത് വന്‍ മാറ്റങ്ങള്‍‍ക്ക് അടിത്തറയിടും.ഇത് സൃഷ്ടിപരമായി വിനിയോഗിക്കാന്‍ അധികൃതര്‍ക്ക് കഴിയണം.ചേറിലിറങ്ങാന്‍ ഇപ്പോഴും മടിയുളവര്‍ക്കായി അലപ്പുഴജില്ലയിലെ തഴക്കര പഞ്ചായത്തില്‍ സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് വിജയകരമായി നടപ്പിലാക്കിയ കരനെല്‍കൃഷി വ്യാപകമാക്കാവുന്നതാണു.ഒന്നും ചെയ്യാതെ തരിശിട്ടിരിക്കുന്ന കരഭൂമിയില്‍ നിന്ന് നൂറുമേനി വിളയിക്കാമെങ്കില്‍ എന്തിനു പിന്നെ മടിച്ചുനില്‍ക്കണം?കഴിഞ്ഞ ഓണത്തിനു തഴക്കരയിലെ കരനെല്‍കൃഷിയെക്കുറിച്ച് ഒരു ചാനല്‍ പ്രക്ഷേപണം ചെയ്ത ഡോക്കുമെന്ററി ,ഇതിന്റെ അനന്തസാദ്ധ്യതകള്‍‍ ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി നാട്ടില്‍ കൂറ്റന്‍ ബംഗ്ലാവു വെച്ച് സുഖജീവിതം നയിക്കുന്ന പുതുപണക്കാര്‍ വരെ കരനെല്‍കൃഷിക്കിറങ്ങി.ഈ കൂട്ടായ്മയ്ക്ക് കേരളത്തിലെവിടെയും വന്‍ വിജയസാദ്ധ്യതയുണ്ടു.അല്ലെങ്കില്‍ തന്നെ നമ്മുടെ വയലുകള്‍ ഭൂരിപക്ഷവും നികത്തികഴിഞ്ഞിരിക്കുകയാണെല്ലോ. ഭാവിയില്‍ വീടുവെക്കാനായി നീക്കിയിട്ടിരിക്കുന്ന പതിനായിരക്കണക്കിനു ഭൂമിയില്‍ കരനെല്‍ കൃഷിക്ക് സാദ്ധ്യതയുണ്ടു.-എന്തിനാണിങ്ങനെ ബുദ്ധിമുട്ടി കൃഷി ചെയ്യുന്നത് എന്ന് ചോദിക്കുന്നവരാണു ഏറെപ്പേരും.നമുക്ക് വേണ്ടി തമിഴ്നാട്ടിലേയും ആന്‍ഡ്രയിലേയും കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുമല്ലോ!

കൈയ്യില്‍ കാശുള്ളപ്പോല്‍ പിന്നെയെന്തിനു മണ്ണില്‍ പണിയെടുക്കണം?-അവരറിയാന്‍ ചില ലോകകാര്യങ്ങള്‍ പറയേണ്ടതുണ്ടു.ലോകമെമ്പാടും ഭക്ഷ്യധാന്യ ഉത്പാദനം കുറഞ്ഞുവരുകയാണു.പതിനഞ്ചുവര്‍ഷം മുന്‍പ് ഭക്ഷ്യധാന്യത്തിന്റെ പ്രതിശീര്‍ഷ ഉത്പാദനം 334കിലോഗ്രാമായിരുന്നത് അടുത്തകാലത്തായി 315 കിലോഗ്രാമായി കുറഞ്ഞു.അതിന്റെ അര്‍ത്ഥം ഇതാണു-വേണ്ടത്ര ആഹാരം കിട്ടാത്തവരുടെ എണ്ണം കൂടുന്നു. ദരിദ്രര്‍ വര്‍ദ്ധിക്കുന്നു.കൈയ്യില്‍ കാശുള്ളവര്‍ക്കോ?വില കൂടുതല്‍ കൊടുത്ത് അവ വാങ്ങേണ്ടി വരുന്നു.നോക്കുക :അരിയുടേയും പഞ്ചസാരയുടേയും പഴത്തിന്റേയും വില ഇപ്പോള്‍ സര്‍വ്വകാല റേക്കാര്‍ഡാണു.പരിപ്പിനും ഉഴുന്നിനുമൊക്കെ വില കുതിച്ചുകയറി.അതിനി പണ്ടത്തെ അവസ്ഥയിലേക്ക് താഴുകയില്ല.അതിനു ഒട്ടേറെ കാരണങ്ങളുണ്ടു.കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവെന്ന് നമ്മള്‍ പറഞ്ഞുകഴിഞ്ഞു.അതിനു സര്‍ക്കാരും വലിയപങ്കു വഹിച്ചിട്ടുണ്ടു.കാര്‍ഷികമേഖലിലുള്ള സര്‍ക്കാരിന്റെ മുതല്‍ മുടക്ക് കുറഞ്ഞു.സബ്സിഡി വെട്ടിച്ചുരുക്കി.കൃഷി-ഇതര ആവശ്യങ്ങള്‍‍ക്കായി വന്‍ തോതില്‍ ഭൂമി ഉപയോഗിച്ചു.ഏറ്റവും ഒടുവില്‍ ജൈവ ഇന്ധനം ഉണ്ടാക്കുന്നതിനായി ജെട്രോഫ കൃഷി വ്യാപകമായതോടെ ഉത്പാദനം പിന്നേയും കുറയാന്‍ തുടങ്ങി.കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ ഭക്ഷ്യധാന്യ ഉത്പാദനത്തിന്റെ നാ‍ലിലൊന്നു ഭാഗം ജെട്രോഫ കൈയ്യടക്കിയതോടെ അവിടെ അരിയും ഗോതമ്പും ചോളവുമൊക്കെ കാര്യമായി കുറഞ്ഞു.ഇന്ത്യയിലും ജെട്രോഫ കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടു-മഹാരാഷ്ട്രയില്‍ ,മദ്ധ്യപ്രദേശില്‍,ഛത്തിസ്ഗ്ഗഡില്‍......ഈ കൃഷി ലാഭകരമാണെന്ന് ആരെങ്കിലും പറയുന്നപക്ഷം നമ്മുടെ ഫലഫൂയിഷ്ടമായ വയലേലകളിലും പറമ്പിലും ഇനി ജെട്രോഫ വിളയും.എന്തുകൊണ്ടെന്നാല്‍, കൂടുതല്‍ പണം തരുന്ന ഏത് നാണ്യവിളകളിലേക്കും തിരിയാന്‍ നമ്മുടെ പുതിയകര്‍ഷകര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല.റബ്ബര്‍ ഇന്ന് പണം കായ്ക്കുന്ന മരമാണു.നാളെ ഒരുപക്ഷേ ആ സ്ഥാനം ജെട്രോഫക്ക് വന്നു കൂടായ്കയില്ല.അപ്പോള്‍ വാഴകൃഷി നടത്തുന്നവര്‍ പോലും അങ്ങോട്ട് തിരിയും.പണ്ടു കൊക്കോകൃഷിക്ക് ഇവിടെ എന്തൊരു ഉത്സാഹമായിരുന്നു!

നാണ്യവിളകള്‍ കാശുതരും.പക്ഷേ കൈയ്യില്‍ കാശുണ്ടായിട്ടും ആവശ്യത്തിനു വേണ്ടതൊന്നും കിട്ടുന്നില്ലെങ്കിലോ?ഉദാഹരണത്തിനു പോഷകാഹാരത്തിന്റെ കാര്യമെടുക്കുക.ജീവിതനിലവാരം കൂടുംതോറും ,വിലകൂടിയ ആഹാരം വാരിവലിച്ചു തിന്നും തോറും നാം,കേരളീയര്‍ പോഷകാഹാരക്കുറവുമൂലം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്ന വൈരുദ്ധ്യം എ‍ന്തുകൊണ്ടു സംഭവിക്കുന്നു?കേരളത്തിലെ കുഞ്ഞുങ്ങളില്‍ 20 ശതമാനത്തിനു പ്രായത്തിനനുസൃതമായ തൂക്കമില്ലന്നാണു 2005-2006ലെ ദേശീയ കുടുമ്പാരോഗ്യ സര്‍വ്വെ വെളിപ്പെടുത്തിയത്.ഐക്യരാഷ്ട്രസഭ അടുത്തിടെ തയ്യാറാക്കിയ ആഗോള വിശപ്പ് സൂചിക(Global hunger index)അനുസ്സരിച്ച് 88ല്‍ 66ആം സ്ഥാനമാണു ഇന്ത്യക്കുള്ളത് എന്ന് ഓര്‍ക്കുക.പരമദരിദ്ര രാജ്യങ്ങളായ കാമറൂണിനും സുഡാനും താഴെയാണു ഇന്ത്യ.പക്ഷേ, നമ്മുടെ പ്രതിശീര്‍ഷ വരുമാനം ഈ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്നതുമാണു! കൈയ്യില്‍ കാശുണ്ടെങ്കിലും അരോഗ്യകരമായി ജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്ന് മനസ്സിലായില്ലേ!.സമീകൃതാഹാരം കഴിക്കുന്നവരെ രോഗപീഡകള്‍ പിടികൂടുക അപൂര്‍വ്വമാണു.പക്ഷേ കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ട കോളറയടക്കമുള്ള മാരകരോഗങ്ങളും പുതിയ പകര്‍ച്ചവ്യാധികളും പിടിപെടുന്നത് എന്തുകൊണ്ടാകണം?പരാമ്പരാഗത ആഹാര-ജീവിത ശൈലി ഉപേക്ഷിച്ചതാണു കാരണം.ലോകമെമ്പാടും 100കോടിയിലേറെപ്പേര്‍ക്ക് പോഷകാഹാരം കിട്ടുന്നില്ലെന്നാണു കണക്ക്.അവരൊന്നും നമ്മളെപ്പോലെ സമ്പന്നതയുടെ നടുവില്‍ വിഹരിക്കുന്നവരല്ലല്ലോ.ശരിക്കും ഇല്ലാത്തവരാണു.പിന്നെ, 10 കോടിയോളം കൊടും പട്ടിണിക്കാരുമുണ്ടു.ഇവരാണു ഈജിപ്തിലും ഇന്തോനേഷ്യയിലും കാമറൂണിലും പെറുവിലും ഹൈത്തിയിലും ഭക്ഷ്യകലാപം അഴിച്ചുവിട്ടത്.നമ്മുടെ ആദിവാസി മേഖകളില്‍ ഇതിനു സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടു.ബംഗാളിലെ ഗ്രാമങ്ങളിലും മറ്റു പിന്നാക്കപ്രദേശങ്ങളിലും അടുത്തിടെ നടന്ന കലാപങ്ങളും ഈ ഗണത്തില്‍ പെടുത്താവുന്നതാണു.ഈ വര്‍ഷം കടുത്ത വേനല്‍ കാരണം റാബി വിളവെടുപ്പില്‍ കുത്തനെ ഇടിവുണ്ടായി.സര്‍ക്കാര്‍, ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ബധിതമായിരിക്കുകയാണു.അതിനാല്‍ ഇനിവരുന്ന നാളുകള്‍ ഒട്ടും ശുഭകരമല്ല.വിലകള്‍ ഇനിയും മേല്‍‍പ്പോട്ട് തന്നെ കുതിക്കും.സാധാരണക്കാര്‍ക്ക് നിത്യവൃത്തി കഴിക്കാന്‍ പെടാപ്പാട് പേടേണ്ടിവരും.പട്ടിണിപ്പാവങ്ങളായ ദലിതരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും.

അപ്പോഴും കൃഷിചെയ്ത് ജീവിക്കാന്‍ ഭൂമി ചോദിക്കുന്നവരുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളില്‍ തന്നെ പതിക്കും.അവര്‍ക്ക് ഭൂമി കിട്ടുകയില്ല.അത്,കൃഷിയുമായി ജൈവബന്ധമില്ലാത്തവര്‍ കൈവശം വെച്ചുകൊണ്ടിരിക്കും.ഒക്ടോബര്‍ 16നു ലോക ഭക്ഷ്യദിനം ആചരിക്കുമ്പോള്‍ ഓര്‍ക്കുക-കൃഷി അറിയാവുന്നവരുരുടെ കൈയ്യില്‍ കൃഷിഭൂമി കിട്ടിയാല്‍ നമ്മുടെ അന്നം മുടങ്ങുകയില്ല.അന്നം മുടക്കികളുടെ അന്നം മുടങ്ങാതിരിക്കണമെങ്കിലും ഇതു വേണം.

Friday, 9 October 2009

കല്യാണം കമലോസ്കി

ഞ്ചായത്ത് ഓഫീസിലേക്ക് പുറപ്പെടാനൊരുങ്ങവേയാണു പണിക്കരുചേട്ടന്റെ മുന്നില്‍ അയാള്‍ പ്രത്യക്ഷപ്പെട്ടത്.
“ങ്ങേ!ഇതാരു,കല്യാണം കമലനോ!നീ ജയിലീന്ന് ഇത്ര പെട്ടെന്നങ്ങിറങ്ങിയോ?കല്യാണങ്ങളൊക്കെ എങ്ങനെ?വിയ്യൂരീന്ന് എത്ര കെട്ടിയെടാ?”
“അയ്യോ,നിര്‍ത്തി പണിക്കരുചേട്ടാ,നിര്‍ത്തി.ഇപ്പോത്തന്നെ പത്ത്-പതിനഞ്ച് കെട്ടും അതിലെല്ലാ‍ കൂടി പത്തിരുപത്തിയഞ്ചു പിള്ളേരുമായി.ഇനി കെട്ടാന്‍‍ നിന്നാല്‍ അവരെല്ലാം കൂടി എന്റെ തല അടിച്ചുപൊളിക്കും”.
“നിനക്കാകെ അറിയാവുന്ന ഒരു തൊഴിലല്ലേ,നാടു നീളെ നടന്ന് കല്യാണം കഴിക്കലും പിള്ളേരെ ഒണ്ടാക്കലും.നീയിതുപേക്ഷിച്ച് സന്യാസിക്കാനൊന്നും പോവരുത്,കേട്ടോ.”
“സാറെന്നെ എന്തും പറഞ്ഞോ.ദാ,ഇവിടെ രണ്ടു പൊട്ടിച്ചോ!എന്നാലും ഞാന്‍ സഹിക്കും.ഞാനിവിടം വിട്ടു പോവുകയാ.”
“അതാ നല്ലത്.ഇപ്പോത്തന്നെ മധുരയ്ക്കോ തേനിക്കോ വെച്ചുപിടിച്ചാല്‍ ഒന്നാംതരം തമിഴത്തികളെ കെട്ടാം.കമലന്റെ സേവനങ്ങള്‍ അന്യ സംസ്ഥാനങ്ങള്‍‍ക്ക് കൂടി കിട്ടേണ്ടേ!”
“സാറേ,പണിക്കരു സാറേ! സാറെന്നെ ഒന്നു സഹായിച്ചാല്‍ എന്നെക്കൊണ്ട് ഈ നാട്ടുകാര്‍ക്കിനി ഒരു ശല്യോം ഒണ്ടാകില്ല.സംഗതി എല്ലാം ഒത്തുവന്നാല്‍ അടുത്തവര്‍ഷം ഈ പഞ്ചായത്തങ്ങാടീല്‍ ഈ കമലന്റെ വക ഒരു കല്യാണമണ്ഡപം തന്നെ ഫ്രീയായി പണിയിപ്പിച്ചു തരും.നോക്കിക്കോ!”
പഞ്ചായത്ത് പ്രസിഡന്റ് കുലുങ്ങിച്ചിരിച്ചു.
“എടാ കല്യാണം കമലാ,പതിനൊന്നു മണിക്ക് എനിക്ക് കമ്മറ്റി മീറ്റിങ്ങൊണ്ട്.നീ സമയം മെനക്കെടുത്താതെ സ്ഥലം കാലിയാക്ക്.നീയിവിടെങ്ങാനും നില്‍ക്കുന്നത് പ്രതിപക്ഷക്കാരെങ്ങാനും കണ്ടാല്‍ ‍കല്യാണത്തട്ടിപ്പു വീരനു പ്രസിഡന്റുമായി അവിഹിത ഏര്‍പ്പാട് എന്ന് പറഞ്ഞ് അവന്മാര്‍ കശപിശയൊണ്ടാക്കും.അതുകൊണ്ട് നീ വേഗം ചെല്ല്,കമലാ.....പോയി അടുത്ത കെട്ടിനൊള്ള ഏര്‍പ്പാട് ചെയ്യ്.”
“പണിക്കരു സാര്‍ എനിക്കൊരു സര്‍ട്ടിഫിക്കേറ്റ് എഴുതി തന്നാ ഞാനീ നിമിഷം തന്നെ പോയേക്കാം”.
“അയ്യോ,എന്തൊരു സത്സ്വഭാവി!ഇപ്പോ സര്‍ട്ടിഫിക്കേറ്റ് എഴുതിത്തരാം!തോന്ന്യാസം പറയാതെ നീ വേഗം സ്ഥലം വിട്.”
“പണിക്കരു സാറ്,ദേ ഈ ആല്‍ബങ്ങളൊന്നു നോക്കിയാട്ടെ-എന്റെ കല്യാണങ്ങളുടെ ഫോട്ടോകളാ.ഞാനിത് ആദ്യമയി സാറിനെയാ കാണിക്കുന്നെ...ദേ,നോക്കിയാട്ടെ, പണിക്കരു ചേട്ടന്‍ സാറേ! ദേ,ഇത്,ഇതാണു എന്റെ ആദ്യ കെട്യോള്‍ ലക്ഷ്മി.ദേ,ഇത് ശാന്ത..”
“നെനക്ക് മലബാറില്‍ കൊറേ ബീവിമാരില്ലേ?”
“എല്ലാ മതക്കാരുമൊണ്ട് സാറേ.നോക്കിയാട്ടെ..ഇത് ബീപാത്തു.ബേപ്പൂരീന്നാ.ഇത് റെഹ് മത്ത്.മഞ്ചേരിക്കാരിയാ.അവിടെ നിക്കാ‍ഹ് ബഷീറെന്നായിരുന്നു എന്റെ വിളിപ്പേരു....അതൊക്കെയൊരു കാലം!ദാ,സാറൊന്നു നല്ലോണം നോക്കിയാട്ടെ-ഇത് ഫാത്തിമ.ദാ,ഇവളാണു മുത്തുബി.ദേ,ദേ,ഇത് ഇരിട്ടിക്കാരി ത്രേസ്യ.പള്ളീ വെച്ചായിരുന്നു സാറെ,കെട്ട്.അന്ന് ഞാന്‍ കുവൈറ്റ് തോമയല്ലാരുന്നോ!എല്ലാം കൂടി കൃത്യം പതിനാലു ഭാര്യമാരൊണ്ട്.ഇവര്‍ക്കെല്ലാം‍ കൂടി എന്റെ വക 21 പിള്ളെരുമൊള്ള ഒരു ബാദ്ധ്യതക്കാരനാ,പണിക്കരു ചേട്ടാ,ഈ ഞാന്‍.”
“നിനക്കിപ്പം 50 വയസ്സാകുന്നതല്ലേയൊള്ളൂ,കമലാ?‍ഇനി ഉഷാറായൊന്നു ശ്രമിച്ചാല്‍ പത്തിരുപതു കൂടി കെട്ടാനുള്ള യോഗം നെനക്കൊണ്ടടാ.ഗിന്നീസ് ബുക്കില്‍ പേരു വരുകേം ചെയ്യും.”
“ഞാന്‍ പോയേക്കാം പണിക്കരു സാറേ.സാറ് ,ആ കടലാസില്ല്യോ,പഞ്ചായത്തിന്റെ കത്തെഴുതുന്ന ആ കടലാസ്-അതിങ്ങെടുത്ത് ഞാനീപ്പറഞ്ഞതൊക്കെ ഒന്നു ഇംഗ്ലീഷിലെഴുതി താഴെ ഒരൊപ്പുമിട്ട് തരുകയേ വേണ്ടൂ.”
“കല്യണത്തട്ടിപ്പു വീരനു പഞ്ചായത്ത് പ്രസിഡന്റിന്റെ വക താമ്രപത്രം!കൊള്ളാം.”
“താമ്രപത്രമെങ്കില്‍ അങ്ങനെ.സാറെ, എന്റെഭാര്യമാരുടേം പിള്ളേരുടേം കണക്ക് കൃത്യമായി എഴുതി തന്നാല്‍ മത്രം മതി.എന്നെ കൈവിടരുത്‌....ഞാന്‍ സാറിന്റെ കാലു പിടിക്കാം.ഒരു നല്ല കാര്യത്തിനല്ല്യോ.”
“ഇതെന്ത് തമാശ!ജയിലില്‍ക്കെടന്ന് നിനക്ക് വട്ടു പിടിച്ചോ..”
“ഇല്ല,പണിക്കരു സാറെ.ഞാന്‍ റഷ്യക്ക് പോകുകയാ.പസ്പോര്‍ട്ടും പേപ്പറുമൊക്കെ ശരിയാക്കി വെച്ചിട്ടുണ്ടു.ഇനി സാറിന്റെ സര്‍ട്ടിഫിക്കേറ്റ് കൂടി കാണിച്ചാല്‍ അവരെന്നെ വിസ തന്ന് കൊണ്ടു പോകും.അതോടെ ഞാന്‍ രക്ഷപ്പെട്ടു.......സാറീ പത്രമൊന്ന് വായിച്ചേ,എല്ലാം പിടികിട്ടും.”
പണിക്കര്‍ പത്രം നിവര്‍ത്തി വായിക്കുന്നു.
“കടുത്ത ജനസംഖ്യാക്ഷാമം അഭിമുഖീകരിക്കുന്ന റഷ്യയിലേക്ക് ഇന്ത്യന്‍ വരന്‍മാര്‍‍ക്ക് സ്വാഗതം...ങ്ങേ!”
“സാറ് മുഴ്വനും വായിച്ചാട്ടെ.”
“ഇന്ത്യയുടെ അഞ്ചിരട്ടി വലുപ്പമുള്ള റഷ്യയിലെ ജനസംഖ്യ വെറും 14 കോടിയാണു‍.ഓരോ വര്‍ഷവും 35000 പേര്‍ വീതം കുറഞ്ഞുകൊണ്ടിരിക്കുകയാണു...ജനസംഖ്യ കൂട്ടാനായി സര്‍ക്കാര്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടു‘’.
“കൂടുതല്‍ പെറുന്ന പെണ്ണുങ്ങള്‍ക്ക് പതിനായിരം ഡോളര്‍ വീതമാ ,സാറെ അവരു കൊടുക്കുന്നേ.കൈക്കാശായി മാസംതോറും 60 ഡോളറും കിട്ടും.സാറു പത്രം വായിച്ചാട്ടെ.”
“ഉല്ല്യനോവ്സ്ക് പ്രവിശ്യയിലെ ജനങ്ങള്‍‍ക്ക് ആഴ്ചയില്‍ ഒരു അവധി കൂടി കിട്ടും..”
“കുട്ടികളെ ഒണ്ടാക്കാനാ,സാറെ,ഈ അവധി”.
ഫാമിലി കോണ്ടാക്റ്റ് ഡേ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട ഈ ദിവസത്തിനു ‘ഗര്‍ഭമുണ്ടാക്കല്‍ ദിനം’ എന്ന് നാട്ടുകാര്‍ വിളിപ്പേരിട്ടിരിക്കുകയാണു......അതിനു കല്യാണം കമലാ,നീ എന്തിനാണിത്ര ആവേശം കൊള്ളുന്നത്?”
“അടുത്തതും കൂടി വായിക്കുമ്പോ സാറിനത് മനസ്സിലാകും”.
“...റഷ്യയിലെ ജനസംഖ്യക്കുറവ് പരിഹരിക്കാന്‍ ഇന്ത്യാക്കാരായ വരന്മാരെക്കൊണ്ട് അവിടത്തെ പെണ്‍കുട്ടികളെ കെട്ടിക്കണമെന്ന് റഷ്യയിലെ പ്രമുഖ ഫെമിനിസ്റ്റായ മരിയ അര്‍ബട്ടോള ആവശ്യപ്പെട്ടു.ഈ നിര്‍ദ്ദേശത്തോട് സര്‍ക്കാരിനു തുറന്ന മനസ്സാണുള്ളത്....അമ്പട കമലാ!”
“സാറെ,പണ്ടു മൊതലേ ഉള്ളിലോള്ള ഒരു ആഗ്രഹമായിരുന്നു തൊലിവെളുത്ത ഒരുത്തിയെയെങ്കിലും കെട്ടണമെന്നുള്ളത്.കോവളത്തും വര്‍ക്കലേലുമൊക്കെ കറങ്ങി നോക്കിയതാ.ഒന്നും ഒത്തുകിട്ടിയില്ല.ഇന്നാളു സ്വപ്നനഗരീല്‍ സര്‍ക്കസ് കാണാന്‍ പോയപ്പോഴാണു സാറേ റഷ്യക്കാരി പെണ്‍പിള്ളേരെക്കണ്ട് ഞാന്‍ ഭ്രമിച്ചു പോയത്.ഒരുത്തിയെ വളച്ചെടുക്കാന്‍ നോക്കിയ വകേല്‍,ദാ,പല്ല് രണ്ടെണ്ണം പോയി,സാറെ.എന്നിട്ടും ഞാന്‍ വിടാതെ കൂടീരിക്കുവാരുന്നു.അപ്പഴാ ,സാറെ, അവിടെ പിള്ളേരെ ഓണ്ടാക്കാന്‍ ചെല്ലും ചെലവും കൊടുത്ത് ആളുകളെ കൊണ്ടുപോയേക്കുമെന്ന് കേട്ടത്”.”
“എടാ കല്യാണം കമലോസ്കീ,നെന്റെ ജാതകമാണെടാ,ഭാഗ്യജാതകം!”
“സാറ് സമയം കളയാതെ ആ പേപ്പറെടുത്ത്, ഞാന്‍ പറഞ്ഞ സര്‍ട്ടിഫിക്കേറ്റ് എഴുതിത്താ,സാറേ.പിന്നെ,പിള്ളേരുടെ എണ്ണം കൂട്ടിയെഴുതി 30 ആക്കിക്കോ.എക്സ്പീരിയന്‍സ് കൂടുന്നതനുസ്സരിച്ച് ചാന്‍സ് കൂടും,അല്ല്യോ!പിന്നെ ,സാറിത് മറ്റാരോടും പറയേണ്ട,ട്ടോ.വേലേം കൂലീമില്ലാത്ത വായിനോക്കികള്‍ ഈ പഞ്ചായത്തില്‍ ധാരാളമൊണ്ടു.എല്ലാരും കൂടി ചെന്നാല്‍ എന്റെ ചാന്‍സ് പോകും....കണ്ണും മിഴിച്ചിരിക്കാതെ വേഗംസര്‍ട്ടിഫിക്കേറ്റ് എഴുതി താ,എന്റെ പണിക്കരുചേട്ടന്‍ സാറേ!......പിന്നെ,റഷ്യയില്‍ ചെന്നിട്ട് ഞാന്‍ സാറിനൊരു വിസ അയച്ച് തരുന്നുണ്ട്.അടുത്ത തവണ ഇവിടെ സംവരണമല്ലേ....പ്രസിഡന്റു സ്ഥാനമൊഴിഞ്ഞു ചുമ്മാ വീട്ടില്‍ കുത്തിയിരിക്കേണ്ടന്നേ.സൃഷ്ടിപരമായ കാര്യങ്ങളെന്തെങ്കിലുമൊക്കെ ചെയ്യണം,സാര്‍..വയസ് എഴുപതായെങ്കിലും സാര്‍ മറ്റേക്കാര്യത്തില്‍ ഇപ്പോഴും ജഗജില്ലിയാണെന്നാര്‍ക്കാ അറിയാത്തത്!അതുകൊണ്ടാ ഞാന്‍ പറഞ്ഞത് സാറേ,സാറിനു ഞാന്‍ വിസ അയച്ചു തരും.എന്റെ കൂടെ റഷ്യേ വന്ന് പണിക്കരോസ്കിയായി കഴിയാനൊള്ള യോഗമൊണ്ട് സാറിനു!”

Saturday, 3 October 2009

തിരുവനന്തപുരത്തു നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ദൂരം...




“വളരെ പരിമിതമായ സൌകര്യങ്ങളേയുള്ളു”,എന്ന ആമുഖത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളെ തന്റെ ഔദ്യോഗിക ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്.



-ഇത് കൊല്‍ക്കത്താമഹാനഗരം.നാട്ടുകാരനായ ഉറ്റ സുഹൃത്ത് പശ്ചിമബംഗാള്‍ പോലീസിലെ വളരെ സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനാണു.അദ്ദേഹമാണു ഞങ്ങളുടെ അതിഥേയന്‍. ഗേറ്റ് കടന്ന് ഞങ്ങളെത്തിയത് വളരെ പഴക്കം തോന്നിക്കുന്ന ഒരു കൂറ്റന്‍ കെട്ടിടത്തിലേക്കായിരുന്നു.നാട്ടിലെ ഏതോ പഴയ മെഡിക്കല്‍ കോളേജിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിട സമുച്ചയത്തെ അനുസ്മരിപ്പിക്കുംവിധം നിറം മങ്ങി,പെയിന്റു ഇളകി പരിതാപകരമാ‍യ അവസ്ഥയിലായിരുന്നു അത്.താഴത്തെ നിലയിലെ ലെറ്റര്‍ ബോക്സില്‍ നിറയെ കത്തുകള്‍.പോസ്റ്റുമാന്‍ അവ അവിടെ നിക്ഷേപിച്ചു പോവുകയാണു പതിവ്.ഒരു കാറ്റടിച്ചാല്‍ പൊട്ടിയ പട്ടം പോലെ ഈ കത്തുകള്‍ അവിട പറന്നു നടക്കാനിടയുണ്ടു.അവയെ പിടിച്ച് നിര്‍ത്താന്‍ പഴയ ഒരു ചണച്ചരട് പോലും ലെറ്റര്‍ ബോക്സില്‍ ഉണ്ടായിരുന്നില്ല.ഞങ്ങള്‍ ലിഫ്റ്റില്‍ കയറി.പാസഞ്ചര്‍ ട്രെയിനിന്റെ ടോയ് ലെറ്റിനു സമാനമായിരുന്നു അത്.ചുവരില്‍ നിറയെ ബംഗാളിയിലും ഹിന്ദിയിലും മറ്റേതൊ ഭാഷകളിലും കുത്തിക്കുറിച്ച അജ്ഞാത സന്ദേശങ്ങള്‍.അശ്ലീല ‍ചിത്രങ്ങള്‍.യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മുറികളെപ്പോലെ അവക്ക് ഇളകിയാടുന്ന വാതിലുകളായിരുന്നു.ഭീതിദമായ മര്‍മ്മരത്തോടെ അത് കിതച്ച് കിതച്ച് മുകളിലത്തെ നിലയിലെത്തി.സാദാ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്റെ സൌകര്യങ്ങള്‍ മാത്രമുള്ളതായിരുന്നു ആ ഫ്ലാറ്റ്.തൊട്ടടുത്ത താമസക്കാരനെക്കുറിച്ച് ചോദിച്ചത് ഒരു കൌതുകത്തിനായിരുന്നു.ആ ഫ്ലാറ്റില്‍ താമസിക്കുന്നത് സംസ്ഥാനത്തെ മുതിര്‍ന്ന ഒരു മന്ത്രിയായിരുന്നു!അദ്ദേഹമുള്‍പ്പെടെ മൂന്നു മന്ത്രിമാരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരിലൊരാളും,മുതിര്‍ന്ന ഐ.ഏ.എസ്,ഐ.പി.എസ് ഉദ്യോഗസ്ഥരുമാണു അവിടുത്തെ അന്തേവാസികള്‍!



-മലയാളികള്‍‍ക്ക് ഇതൊരിക്കലും സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല.രാജഭരണകാലത്തെ കൊട്ടാരങ്ങളിലും ആധുനിക സ്റ്റാര്‍ സൌകര്യങ്ങളുള്ള ബങ്ലാവുകളിലും ആഡംബരങ്ങള്‍‍ക്കു നടുവില്‍ അഭിരമിക്കുന്നവരാണു നമ്മുടെ ഭരണാധികാരികള്‍.ഓരോ മന്ത്രി അധികാരമേല്‍ക്കുമ്പോഴും ലക്ഷങ്ങള്‍ മുടക്കി ഈ കൊട്ടാരങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്തുന്നു.
പുതിയഫര്‍ണ്ണിച്ചറും ,വീട്ടുപകരണങ്ങളും,പാത്രങ്ങളും കര്‍ട്ടനും വാങ്ങുന്നു.കുത്തക ബൂര്‍ഷ്വാസികളും കറതീര്‍ന്ന തനി വിപ്ലവകക്ഷിക്കാരുമെല്ലാം ഇക്കാര്യത്തില്‍ ഒന്നാണു.അധികാരം ഒഴിയുമ്പോള്‍ ,കൊട്ടാരം വിട്ടിറങ്ങുന്നവര്‍ ഈ സ്ഥാവര ജംഗമവസ്തുക്കള്‍ ഭദ്രമായി അവിടെത്തന്നെ വെച്ചിട്ടാണോ പോവുക?അറിയില്ല.



ശാന്തിനഗറിലെ സ്വന്തം വീട്ടിലിരുന്ന് ഭരണനിര്‍വ്വഹണം നടത്താനിഷ്ടപ്പെട്ട ഈ.എം.എസ്,മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോഴും ,അത് വിട്ടിറങ്ങിയപ്പോഴും ലളിതജീവിതം നയിച്ച അച്ച്യുതമേനോന്‍,പി.കെ.വി,എ.കെ.ആന്റണി എന്നിങ്ങനെ അപൂര്‍വ്വം നേതാക്കളേ ഇതിനപവാദമായി നമുക്കുള്ളൂ.ഗാന്ധിയന്‍ ജീവിതരീതി പിന്തുടരുന്ന മുന്‍ തലമുറ ഇവിടെ ഓര്‍മ്മയായി മാറുമ്പോള്‍ ,പശ്ചിമ ബംഗാള്‍ ആ മഹദ് പാരമ്പര്യം ഇന്നും വാശിയോടെ പിന്തുടരുന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടേയും പ്രണാബ് കുമാര്‍ മുഖര്‍ജിയുടേയും മമതാ ബാനര്‍ജിയുടേയും വസ്ത്രധാരണത്തില്‍ തന്നെ ഇത് പ്രകടമാണു.മന്ത്രിയായാല്‍ കോട്ടും സൂട്ടും മാത്രം അണിഞ്ഞു,മള്‍‍ട്ടി നാഷണല്‍ കമ്പനി എക്സിക്യൂട്ടീവിനെപ്പോലെ നടന്നു ശീലിച്ചവരില്‍ നിന്ന് എക്കാലവും ബംഗാളിലെ നേതാക്കള്‍ വഴിമാറി നടന്നിട്ടുണ്ടു.


ഓര്‍ക്കുന്നുവോ,തൃദീബ് കുമാര്‍ ചൌധരി എന്ന ആര്‍ എസ് പി നേതാവിനെ?എവിടെ പോയാലും മണ്ണെണ്ണ സ്റ്റൌവില്‍ സ്വന്തമായി പാചകം ചെയ്തും ,വസ്ത്രം സ്വയം കഴുകി ഉണക്കിയും അതി ലളിതമായി ജിവിച്ചു,അദ്ദേഹം.അദ്ദേഹതിന്റെ സമകാലികരായിരുന്ന നൃപന്‍ ചക്രവര്‍ത്തി ഉള്‍‍പ്പെടെയുള്ള നേതാക്കളും മാതൃകാജീവിതമാണു നയിച്ചത്.ത്രിപുരയിലെ നേതാക്കളും മുന്‍ ഗാമികളുടെ കാ‍ലടിപ്പാടുകള്‍ പിന്തുടരുന്നവരാണു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കേരളത്തിലെത്തിയ ത്രിപുരാമുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ,പാര്‍ട്ടി ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ വിസ്സമ്മതിച്ചതായി പത്രത്തില്‍ വായിച്ചതോര്‍മ്മ വരുന്നു.അത്തരം ആര്‍ഭാടങ്ങള്‍ തനിക്ക് ശീലമില്ലെന്നും ,പാര്‍ട്ടി ഓഫിസില്‍ കിടന്നുറങ്ങുന്നതാണു തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞത്രെ.



ബംഗാളിലെ തീപ്പൊരി നേതാവാ‍യ മമത ബാനര്‍ജിയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് പട്ടിണിപ്പവങ്ങളായ ജനലക്ഷങ്ങളുടെ നഗ്നപാദയായ നേതാവ് എന്നാണു. ഇതില്‍ അത്യുക്തിയുടെ അംശമില്ലെന്ന് അവരുടെ ജീവിതത്തെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ക്കറിയാം.കൊല്‍ക്കത്താനഗരപ്രാന്തത്തിലെ ,ഇടത്തട്ടുകാരും സധാരണക്കാരും പാര്‍ക്കുന്ന ടോളി നുള്ളയിലെ ,പരിമിതമായ സൌകര്യങ്ങള്‍ മാത്രമുള്ള ചെറിയവീട്ടിളാണു ഇന്നും മമത താമസ്സിക്കുന്നത്.ഒപ്പം അമ്മയും അഞ്ചു സഹോദരമ്മാരും അവരുടെ കുടുംബവുമുണ്ടു.ഇടക്ക് പാര്‍ട്ടി ഓഫീസിലും താമസ്സിക്കും.ക്ഷാമകാലത്ത് നമ്മുടെ റേഷന്‍ കടകളില്‍ നിന്ന് നല്‍കിയിരുന്ന കോറത്തുണിക്ക് സമാനമായ വിലകുറഞ്ഞ പരുത്തിത്തുണി കൊണ്ടുണ്ടാക്കിയ സാരിയാണു പ്രിയപ്പെട്ട വേഷം.മന്ത്രിയാകും മുന്‍പു വരെ ഡല്‍ഹിയിലെ യാത്ര ഒരു മാരുതി കാറിലായിരുന്നു.


-ഇങ്ങനെ,ബംഗാളിലെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും നേതാക്കളില്‍ ബഹുഭൂരിപക്ഷവും സ്വജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്നവരാണു.എന്തുകോണ്ടാകാം ഇങ്ങനെയൊരു പാരമ്പര്യം ബംഗാളിനുണ്ടായത്?


-ആര്‍ഭാട ജീവിതം നയിക്കുന്നവരെ ബംഗജനത പൊതുരംഗത്ത് നിന്ന് തൂത്തെറിയുമെന്നാണു ഒരു രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്.ഒരു പക്ഷേ,അവര്‍ ജ്യോതി ബസുവിനു മാത്രമേ ഇക്കാര്യത്തില്‍ ഒരിളവ് നല്‍കിയിട്ടുള്ളൂ.ബ്രിട്ടനില്‍ പഠിച്ചതു കോണ്ടോ അദ്ദേഹത്തോടുള്ള അദമ്യമായ സ്നേഹം കോണ്ടോ ആകാം അദ്ദേഹത്തിന്റെ ചില ശീലങ്ങളെ ബംഗാളികള്‍ പൊറുത്തത്.പണ്ടു വല്ലപ്പോഴും അല്പം സ്കോച്ച് കഴിക്കാ‍നും അവധി ചെലവഴിക്കാന്‍ ലണ്ടനിലേക്ക് പറക്കാനും അദ്ദേഹത്തിനു കഴിഞ്ഞതും അതിനാലാകാം എന്നാണു ഈ രാഷ്ട്രീയ നിരീക്ഷകന്റെ വിലയിരുത്തല്‍.
അതെന്തായാലും , രാജ്യത്തെ ഏറ്റവും കൂടുതല്‍ പട്ടിണിപ്പാവങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണു പശ്ചിമ ബംഗാള്‍‍.തൊട്ടു പിന്നിലുത് ബീഹാര്‍ മാത്രം.ഏഴ് വര്‍ഷം മുന്‍പു പുനലൂര്‍ ഭാഗത്തെ ഇഷ്ടികക്കളങ്ങളില്‍ ജോലിചെയ്യാന്‍ എത്തിയ ബംഗാളികളെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകനായ പി.സുജാതന്‍ “കലാ കൌമുദി”യില്‍ എഴുതിയപ്പോള്‍ ബംഗാളിലെ ഉയര്‍ന്ന ജീവിത നിലവാരത്തെക്കുരിച്ച് ഉപന്യസിച്ച് ലേഖകനെ സാമ്രാജ്യത്വ ചാരന്‍ എന്ന് മുദ്രയടിച്ചവരെ ഓര്‍ത്ത് പോകുന്നു.ഇന്ന് കേരളത്തിന്റെ മുക്കിനും മൂലയിലും ബംഗാളുകാരുണ്ടു.അവര്‍ ചെയ്യാത്ത പണികളില്ല.പണ്ടു തമിഴര്‍ കൂലിപ്പണി തേടി കേരളത്തിലേക്ക് പ്രവഹിച്ചതിനെക്കാള്‍ ശക്തമാണു ബംഗാളികളുടെ ഇവിടേക്കുള്ള കുടിയേറ്റം.നമുക്ക് ഗള്‍ഫ് എന്ന പോലെ പട്ടിണിപ്പവങ്ങള്‍ക്ക് സ്വപ്നഭൂമിയാണു കേരളം.


ഹൌറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചെന്നൈക്കുള്ള ജി.ടി എക്സ്പ്രസും മറ്റും പുറപ്പെടും മുന്‍പുള്ള ഒരു കാഴ്ച്ചയുണ്ടു:ആര്‍ .പി.എഫ് തൊക്കും ലാത്തിയുമായി ആയിരങ്ങളെ ക്യൂവില്‍ നിര്‍ത്തും.അവരെക്കണ്ടാല്‍ അഭയാര്‍ഥി ക്യമ്പുകളിളേക്ക് പോകുകയാണെന്നെ തോന്നൂ.മരുപ്പച്ച തേടിയുള്ള യാത്ര തുടങ്ങുകയാണു.ആദ്യം ജെനറല്‍ ‍ കംപാര്‍ട്ട്മെന്റില്‍ കയറിപ്പറ്റാനുള്ള ജീവന്മരണപ്പോട്ടം.അതിന്നായി അവര്‍ രക്തം വരെ ചീന്താനും തയ്യാര്‍.അതൊഴിവക്കാനാണു പോലീസ് യുദ്ധസന്നാഹങ്ങളുമായി തയ്യാറെടുത്തു നില്‍ക്കുന്നത്.ട്രെയിന്‍‍ സ്റ്റേഷനില്‍ പിടിച്ചിട്ടാലുടനെ പരാക്രമങ്ങള്‍ തുടങ്ങുകയായി.അത് പോലിസിന്റെ അടിയിലാകും കലാശിക്കുക.നൂറോളം പേര്‍ക്ക് കയറാവുന്ന കമ്പാര്‍ട്ട്മെന്റുകളില്‍ അഞ്ചിരട്ടിയെങ്കിലും ആളുണ്ടാകും.



-എന്താകാം,കേരളത്തിലേക്കുള്ള പലായനത്തിനു കാരണം?ഭൂപരിഷ്ക്കരണ നിയമവും സമൂഹിക‍ക്ഷേമ നടപടികളുമുണ്ടായിട്ടും അവിടത്തെ പാവങ്ങളുടെ ജീവിതം അധോഗതിയിലാണു.അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലാണു അവരില്‍ ഭൂരിപക്ഷവും.ഇന്ത്യയില്‍ തന്നെ ഏറ്റവും കുറച്ച് കൂലി ലഭിക്കുന്ന ഒരു വിഭാഗം ബംഗാളിലെ തൊഴിലാളികളാണു.അവിടെ കര്‍ഷകത്തൊഴിലാളിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി തന്നെ 80 രൂപ 98 പൈസയാണു.വിവിധ പ്രദേശങ്ങളില്‍ 90നും 140നുമിടയ്ക്കാണു കൂലി.നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍‍ക്ക് 125 രൂപ മുതല്‍ 180 രൂപ വരെ കിട്ടും.ഇഷ്ടികക്കളങ്ങളിലെ തൊഴിലാളിയുടെ കൂലി 125 രൂപയാണു.അതിലും ഇരട്ടിയിലധികം കിട്ടുന്ന കേരളത്തിലെക്ക് അവര്‍ എങ്ങനെ ചേക്കേറാതിരിക്കും?


മനുഷ്യന്‍ മനുഷ്യനെ വലിച്ചുകൊണ്ടു പോകുന്ന കൊല്‍ക്കത്തയിലെ റിക്ഷക്കാരുടെ മുഖങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന ചിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടു.ലോകത്ത് ഇന്ന് കൊല്‍ക്കത്തയുടെ തെരുവുകളില്‍ മാത്രമേ ഈ കാഴ്ച്ച കാണാന്‍ കഴിയൂ.18000 റിക്ഷകളെങ്കിലും നഗരത്തിലുണ്ടു.ഇതില്‍ ലൈസന്‍സുള്ളവ വെറും 6000 മാത്രം. റിക്ഷ നിരോധിക്കാന്‍ സര്‍ക്കാര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്;പക്ഷേ ഇതുവരെ പൂര്‍ന്ന ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
കേശവദേവിന്റെ “ഓടയില്‍ നിന്നു” നോവലിലെ പപ്പുവിനെപ്പോലെ ചുമച്ചും കുരച്ചും ഈ റിക്ഷകള്‍ വലിച്ച് ഉപജീവനം നടത്തുന്ന ആയിരങ്ങളില്‍ പകുതിയും ബീഹാറില്‍ നിന്ന് പശിയകറ്റാന്‍ ഈ മഹാനഗരത്തിലെത്തിയവരാണു.അവരില്‍ മിക്കവരും കൂലിത്തൊഴിലാളികള്‍‍.ദിവസവാടകക്ക് റിക്ഷയെടുത്തവര്‍.ദിവസം നൂറു രൂപ കിട്ടുമെങ്കിലായി.അവര്‍ ഒറ്റക്കും കുടുംബസമേതവും താമസ്സിക്കുന്നത് തെരുവോരങ്ങളില്‍ തന്നെ.ഇതിനെ ദേരകള്‍ എന്നാണു പറയുക.അവര്‍ അവിടെ അന്തി ഉറങ്ങുന്നു.ആഹാരം വെയ്ക്കുന്നു.റിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നു.അവിടെക്കിടന്നു രോഗം പിടിച്ച് മരിക്കുന്നു. ചൂട് 45 ഡിഗ്രി വരെ ഉയരുന്ന വേനലിലും ,മരം കോച്ചുന്ന തണുപ്പിലും,റോഡുകള്‍ പ്രളയജലത്തില്‍ മുങ്ങുന്ന മഴക്കാലത്തും അവര്‍ നഗ്നപാദരായി റിക്ഷകള്‍ വലിക്കുന്നു..

ഒരു നൂറ്റാണ്ടു മുന്‍പ് നഗരത്തിലെത്തിയ ചൈനീസ് വ്യാപാരികളായിരുന്നു കൊല്‍‍ക്കത്തയില്‍ റിക്ഷകള്‍ കൊണ്ടുവന്നത്.ഇന്ന് ചൈനയില്‍ പോലും അവയില്ല.1949തില്‍ സാംസ്കാരിക വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവിടെ റിക്ഷ നിരോധിക്കപ്പെട്ടു.പക്ഷേ, ഇന്നും കൊല്‍ക്കത്തയിലെ തെരുവുകളിലൂടെ ഈ റിക്ഷകള്‍ തലങ്ങും വിലങ്ങും പായുന്നു..


ഈ പാ‍വം റിക്ഷാക്കാര്‍ക്കും തെരുവില്‍ അന്തിയുറങ്ങുന്ന ഒരുലക്ഷത്തിലധികം കുട്ടികള്‍‍ക്കും അതിനെക്കാളധികം വരുന്ന അഗതികള്‍‍ക്കും ഇടയില്‍ ,അവരുടെ കണ്‍ വെട്ടത്തില്‍ എങ്ങനെയാണു കൊട്ടരസദൃശ്യമായ ബംഗ്ലാവുകളില്‍ തിമിര്‍ത്ത് രസിച്ച് ജീവിക്കാന്‍ ജനനേതാക്കള്‍‍ക്ക് കഴിയുക?മനസാക്ഷിയുള്ളവര്‍ക്ക് അതിനാവില്ല.അതുകൊണ്ടാകാം ബംഗാളിലെ നേതാക്കള്‍ സാധാരണക്കാരെപ്പോലെ ജിവിക്കുന്നത്.അതിനു അവരോട് നന്ദി പറയുക.ഇക്കാര്യത്തിലെങ്കിലും അവര്‍ സമൂഹത്തിനും വരും തലമുറകള്‍‍ക്കും വെളിച്ചമായെല്ലോ.


-പക്ഷേ,കേരളത്തിലോ?എന്നാണു നമ്മുടെ നേതാക്കള്‍ സുഖലോലുപതയുടെ ശീതളച്ഛായകളും ,ആഡംബരത്തിന്റെ കോട്ടകൊത്തളങ്ങലും വിട്ട് ജനമദ്ധ്യത്തിലേ‍ക്കിറങ്ങുക?-ഓര്‍ക്കുക.തിരുവനന്തപുരത്ത് നിന്ന് കൊ‍ല്‍ക്കത്ത കാതങ്ങള്‍‍ക്കകലെയാണു.അവിടേക്കുള്ള ദൂരം താണ്ടിയെത്താന്‍ കെല്‍പ്പുള്ള എത്ര ജനനേതാക്കളുണ്ടിവിടെ?

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ