Saturday, 25 July 2009

നന്മയുടെ തുരുത്തില്‍ രാക്ഷസ തിരമാലകള്‍..

കോഴിക്കോട്ടെ ഓട്ടോറിക്ഷാഡ്രൈവര്‍മാരുടെ സത്യസന്ധതയേയും ആത്മാര്‍ത്ഥതയേയും ധര്‍മനിഷ്ഠയേയും കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ടു.അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന നന്മകളു‍ടെ അവശേഷിക്കുന്ന തുരുത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നവരാണു ഇവര്‍.
കോഴിക്കോട്ടെ പോലീസുകാരില്‍ ചിലരുടെ ക്രൂരതയേയും കാടത്തത്തേതേയും ധാര്‍മ്മികാപചയത്തേയും പറ്റി മാദ്ധ്യമങ്ങള്‍ ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ടു.നിരപരാധികളുടെകൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണക്കാരായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.അവര്‍ക്കെതിരായി ഇതുവരെയും നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടില്ല.എല്ലാ തിന്മകളുടേയും ആള്‍രൂപമാണിന്ന് പോലീസ്.

മാതൃകാജീവിതം നയിക്കുമ്പോഴും സാമൂഹികശ്രേണിയില്‍‍ ഓട്ടോറിക്ഷാക്കാരുടെ സ്ഥാനം താഴെത്തട്ടിലാണു.അവര്‍ അധികാരമില്ലാത്തവരും,വിദ്യാഭ്യാസം കുറഞ്ഞവരും,കുലമഹിമയില്ലാത്തവരും അര്‍ദ്ധപട്ടിണിക്കാരും,ദാരിദ്ര്യരേഖയ്ക്ക് താഴെ പാര്‍ക്കുന്നവരുമാകയാല്‍ ചവുട്ടിമെതിക്കാനും അപമാനിക്കാനും അധികൃതര്‍ക്ക് എന്തെളുപ്പം!കാക്കിയിട്ടാ‍ല്‍ എന്തു തോന്യാസവും കാട്ടാമെന്നും,എന്ത് അസഭ്യവും പറയാമെന്നും ധരിച്ച ക്രിമിനലുകള്‍ ,സമൂഹത്തിനു വഴികാറ്റിയായ ഒരു വിഭാഗത്തിനു മേല്‍ നിരന്തരം കുതിരകയറുന്നത് ഇതിനാലാകാം.

കഴിഞ്ഞ ഏതാനും ദിവസ്സങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ ഒട്ടേറെ പോലീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.സ്ത്രീയായിപ്പോയതു കൊണ്ടു മാത്രം പോലീസുകരന്റെ പുളിച്ചതെറിയും ഏമാന്മാരുടെ പീഡനവും നേരിടേണ്ടി വന്ന സീരിയല്‍ നടി സംഗീതാ മോഹന്‍ മുതല്‍ ,ചോദിക്കാന്‍ ആരുമില്ലാത്ത പാവപ്പെട്ട ദലിതര്‍ വരെ ആയിരക്കണക്കിനാളുകള്‍ നിത്യവും പൊലീസിന്റെ പീഡനത്തിനിരയാകുന്നു.

എന്തുകൊണ്ടാണു ഇതു സംഭവിക്കുന്നത്?ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നരാണു,കേരളത്തിലെ പോലീസ്.ഒന്നിലധികം ബിരുദാനന്തര ബിരുദമുള്ളവര്‍ പോലും പൊലീസ് സേനയിലുണ്ടു.സ്കൂള്‍-കോളേജ് കാലഘട്ടത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടകളുടെ സഹയാത്രികരായിരുന്നവരാണു പൊലീസ് സേനയിലെ ഭൂരിപക്ഷം പേരും.അതുകൊണ്ടു തന്നെയാണെല്ലോ ഇപ്പോഴും പോലീസ് അസ്സോസിയേഷന്‍ ഇടതുപക്ഷ അനുഭാവികള്‍ നിയന്ത്രിക്കുന്നത്.

പുതിയ പൊലീസുകാരെ പരിശീലിപ്പിക്കുന്ന കേരള പൊലീസ് അക്കാഡമി ഈ മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമാണു‍.ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ സേനയെന്ന നിലയില്‍ വളര്‍ത്തിയെടുത്ത പൊലീസിനെ ജന‍സേവകരെന്ന നിലയില്‍ മാനുഷികമുഖം നല്‍കി മാറ്റിയെടുക്കാന്‍ നടന്ന ശ്രമങ്ങളൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടിയില്ല.ജനമൈത്രി പൊലീസ് പദ്ധതിക്കും ഇതേ ദുര്‍ഗ്ഗതി തന്നെയാകും ഉണ്ടാകുക.

ജാഗരൂകരായ മാദ്ധ്യമങ്ങളും,പോലീസിനകത്തെ പരാതിപരിഹാര സംവിധാനം മുതല്‍ മനുഷ്യാവകാശ കമ്മീഷനും കോടതികളും ഉണ്ടായിട്ടു പോലും പോലീസ് നന്നാകുന്നില്ലെങ്കില്‍ ,ജനങ്ങള്‍‍ക്ക് സേനയില്‍ വിശ്വാസമില്ലെങ്കില്‍, അതിനു ആരാണു ഉത്തരവാദികള്‍?

-ഭരണകൂടം തന്നെ.പൊലീസ് സേനയെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി നഗ്നമായി ദുരുപയോഗം ചെയ്യുന്ന പാരമ്പര്യമാണു രാഷ്ട്രീയക്കാര്‍ക്കുള്ളത്.പൊലിസിനു നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മാത്രം പാര്‍ട്ടിതല കമ്മറ്റികളുണ്ടു.ഭരണഘടനാതീത അധികാരങ്ങളുള്ള ഈ യജനാനന്മരില്‍ നിന്നുള്ള ആജ്ഞകള്‍ക്കായി ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു.എല്ലാം തിരുമാനിക്കുന്നത് അവരാണു.സത്യസന്ധതയോടെ ,മുഖം നോക്കാതെ കൃത്യനിര്‍വഹണം നടത്തിപ്പോന്ന ധീരരായ ചില പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിട്ടു പോയത് ഇവര്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ മനസ്സില്ലാത്തതിനാലായിരുന്നു.സര്‍വ്വീസിലുടനീളം അഴിമതിയും അതിക്രമങ്ങളും നടത്തി കുപ്രസിദ്ധിയാര്‍ജ്ജിച്ച് സസ്പെന്‍ഷനില്‍ കഴിഞ്ഞ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രോമോഷനോടെ തന്ത്രപ്രധാനമായ സ്ഥാനത്ത് അവരോധിക്കപ്പെട്ടതും,കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു കുപ്രസിദ്ധനു കസേരയില്‍ ഉറച്ചിരിക്കാന്‍ കഴിഞ്ഞതും കാക്കപിടുത്തം കാരണമായിരുന്നുവെല്ലോ.
ഇങ്ങനെ കസേര വാങ്ങുന്നവര്‍ സംസ്ഥാന പോലീസിന്റെ താഴേത്തട്ടിലുള്ള സാദാ കോണ്‍സ്റ്റബിളിനു വരെ പകര്‍ന്നു നല്‍കുന്ന സന്ദേശമെന്തായിരിക്കും?എന്തു തെമ്മാടിത്തവും കാട്ടാനുള്ള ലൈസന്‍സായി അത് പരിണമിയ്ക്കും.രാഷ്ട്രീയ യജമാനന്മാരുടെ പേട്രണേജുണ്ടെങ്കില്‍ എന്തുമാകാമെന്ന വിപല്‍ സന്ദേശമാണവര്‍ നല്‍കുന്നത്.ഭരണാധികാരികളുടെ ‘നല്ലപിള്ളപ്പട്ടിക’യില്‍ പെടുന്നവര്‍ക്കായി അങ്ങനെ പൊലീസ് ക്വട്ടേഷന്‍ ടീമായി പ്രവര്‍ത്തിക്കുന്നതും നാം കാണുന്നു.ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിനു വിധേയമായതാണു പൊലീസ് സേനയുടെ രാഷ്ട്രീയവത്കരണം.എന്നിട്ടും തങ്ങള്‍ക്കഹിതമായ കേസുകള്‍ കുഴിച്ചുമൂടാനും,പ്രതിയോഗികളെ വിരട്ടാനും,അവരെ മര്യാദപഠിപ്പിക്കാനും സേനയെ നഗ്നമായി ദുരുപയോഗം ചെയ്യുന്നു.

-അങ്ങനെ ജനങ്ങള്‍‍ ഭയക്കുന്ന ,വെറുക്കുന്ന,അവര്‍ക്ക് തീരെ വിശ്വാസമില്ലാത്ത സംവിധാനമായി, കേരളത്തിലെ പോലീസ് സേന.അത് അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച്, ജനവിരുദ്ധസംവിധാനമായി പരിണമിച്ചിരിക്കുന്നു.ഹൈവെ പോലീസ് കൈക്കൂലി വാങ്ങിക്കൂട്ടുമ്പോള്‍,ഹെല്‍മറ്റില്ലാത്തവരെ ട്രാഫിക്ക് പോലീസ് പിഴിയുമ്പോള്‍,വാഹന ഉടമകളെ കണ്ണില്‍ ചോരയില്ലാതെ പീഡിപ്പിക്കുമ്പോള്‍,അബ്കാരികള്‍‍ക്കും,മാഫിയകള്‍ക്കും വീടുപണി ചെയ്യുമ്പോള്‍, അത് ഭരണകൂടത്തിന്റേയും പോലീസിന്റേയും മാത്രമല്ല പ്രതിച്ഛായ തകര്‍ക്കുന്നത്;ജനങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങളിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം തന്നെ നശിക്കുന്നു.അതിന്റെ ഫലം ഭയാനകമാണു.
അന്തസ്സോടെ,അഭിമാനത്തോടെ ജീവിക്കുന്ന ജനങ്ങള്‍‍ക്കു നേരെ തെമ്മാടിത്തം കാട്ടുന്ന നിയമപാലകര്‍ ജനശത്രുക്കള്‍ മാത്രമല്ല,ജനാധിപത്യത്തിന്റെ അന്തകര്‍ കൂടിയാണു.
സത്യസന്ധതയില്ലാത്ത,ധര്‍മ്മനിഷ്ഠയില്ലാത്ത,നിയമവ്യവസ്ഥകളോടും ഭരണഘടനയോടും തന്നെ ബഹുമാനമില്ലാത്ത കാക്കിവേഷധാരികള്‍ക്ക്‍,കേരളീയ സമൂഹത്തിനു തന്നെ വെളിച്ചമേകുന്ന സനാതനജീവിതം നയിക്കുന്ന കോഴിക്കോട്ടെ സാധുക്കളായ ഓട്ടോ ഡ്രൈവര്‍മാരുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലുമുള്ള യോഗ്യത ഇല്ലെന്നറിയുക.
-നന്മയുടെ ഈ തുരുത്തിനെ രാക്ഷസ തിരമാലകള്‍ നക്കിതീര്‍ക്കാതിരിക്കട്ടെ.

Friday, 17 July 2009

സുതാര്യകേരളം:ഒരു ഹൈടെക്ക് പ്രഹസനത്തിന്റെ കഥ

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനങ്ങളുടെ പരാതികള്‍ സുഗമമായി പരിഹരിക്കുന്നതിനു രൂപകല്‍പ്പന ചെയ്ത സര്‍ക്കാരിന്റെ പുതിയ പദ്ധതിയാകുന്നു,”സുതാര്യകേരളം”.പരാതികളിന്മേല്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഈ പദ്ധതി സഹായകരമാകും എന്നാണു സര്‍ക്കാരിന്റെ https://sutharya.kerala.gov.in/ എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളത്.
പരാതികള്‍ സമര്‍പ്പിക്കാനാ‍യി കോള്‍സെറ്ററും വെബ്സൈറ്റുമുണ്ടു.ഇവയിലൂടെ ലഭിക്കുന്ന പരാതികള്‍ മു ഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലെത്തും.അത് അവിടെയുള്ള സെര്‍വറില്‍ സൂക്ഷിക്കും.ഇവ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചുകൊടുക്കുന്നു.പരാതികളില്‍മേലുള്ള നടപടിയുടെ വിശദാംശങ്ങള്‍ ഒരാഴ്ച്ചക്കകം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലെത്തുന്നു.തെരഞ്ഞെടുത്ത പരാതികളുടെ ഉത്തരം എല്ലാഞായറാഴ്ച്ചയും വൈകിട്ട് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന സുതാര്യകേരളം പരിപാടിയിലൂടെ മുഖ്യമന്ത്രി തന്നെ നേരിട്ട് നല്‍കുന്നു.

സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ തന്നെ അതിവേഗം പരാതി പരിഹാരത്തിന്‍ ഹൈടെക്ക് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മുന്നിട്ടിറങ്ങുമ്പോള്‍ പിന്നെ ജനകീയപ്രശ്നങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങുമോ?ജനവിരുദ്ധരായ,അഴിമതിക്കാരും മടിയരും,സാമൂഹികപ്രതിബദ്ധതയില്ലാത്തവരുമായ ഉദ്യോഗസ്ഥരാല്‍ പൊറുതിമുട്ടിയവര്‍ സുതാര്യകേരളത്തെ പ്രതീക്ഷയോടെ കാണുന്നത് സ്വാഭാവികം. അവരുടെ ജീവിതപ്രാരാബ്ദങ്ങളടങ്ങിയ ലക്ഷക്കണക്കിനു ഫയലുകള്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ ചുവപ്പുനാടകളില്‍ കെട്ടി അട്ടിഅട്ടിയായി കൂട്ടിവെച്ച് രസിക്കുന്ന വെള്ളാനകളുള്ളനാട്ടില്‍ ജനങ്ങള്‍ എന്നും ഇത്തരം ഉദ്യമങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്നത് സ്വാഭാവികം.‍
അങ്ങനെ ജനലക്ഷങ്ങള്‍ ആശയോടെ ,പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപടിയില്‍ അതിവേഗം,അതായത് ഒരാഴ്ച്ചക്കകം ,പരാതികളികളില്‍ പരിഹാരം കാണുന്നതെങ്ങനെ എന്നറിയാന്‍ ഈ അനുഭവസാക്ഷ്യം മനസ്സിരുത്തി വായിക്കുക:
വളരെ പ്രാദേശികമായ ഒരു ആവശ്യമാണു ഇതിനടിസ്ഥാനം.സാധാരണനിലയ്ക്ക് ഇതില്‍ മുഖ്യമന്ത്രിയെ ഇടപെടുവിക്കേണ്ട യാതൊരാവശ്യവുമില്ല.ജനങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളില്‍ ഇടപെടേണ്ട തന്റെ വിലപ്പെട്ട സമയം പൈപ്പിടുന്നതിനും,കറന്റു കണക്ഷന്‍ കൊടുക്കുന്നതിനും ചെലവഴിക്കേണ്ടിവരുന്നത് ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മയുടെ ഉത്തമോദാഹരണമാണു.ഈ പ്രശ്നം പിന്നീട് നമുക്ക് ചര്‍ച്ച ചെയ്യാം.

പണ്ടൊക്കെ പത്രമാദ്ധ്യമങ്ങളില്‍ വരുന്ന ജനങ്ങളുടെ ആവലാതികളും പരാതികളും അധികൃതര്‍ ഗൌരവതരമായി എടുത്ത് ഉടന്‍ പരിഹാരം കണ്ടിരുന്നു.തങ്ങളുടെ ഓഫീസിനേയും വകുപ്പിനേയും കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഫയല്‍ ചെയ്ത് മേലധികാരികള്‍ക്ക് നല്‍കാനും തുടര്‍നടപടി സ്വീകരിച്ച് ജനങ്ങളെ അറിയിക്കാനും വളരെ ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നു.അത് നിലച്ചത് എപ്പോഴാണെന്നറിയില്ല.മാധ്യമങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ജനങ്ങളുടെ പരാതികള്‍ അനാഥനിലവിളികളായി.അധികൃതര്‍ മൌനിബാബമാരായി.എന്നിട്ടും, “പത്രത്തിലോ ടി. വിയിലോ ഒന്നു വന്നു കിട്ടിയാല്‍ മതി;പ്രശ്നം തീരും” എന്നു ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നവരാണു ഏറെപ്പെരും.

ഈ ലേഖകനു ആ വിശ്വാസമില്ലാത്തതുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ 13നു സുതാര്യകേരളത്തിനു ഓണ്‍ലൈനായി ഒരു പരാതി സമര്‍പ്പിച്ചത്.കോഴിക്കോട് നഗരത്തിനു 5 കിലോമീറ്റര്‍ വടക്കുള്ള ,കേന്ദ്രീയ വിദ്യാലയം മുതല്‍ വി.കെ.കൃഷ്ണമേനോന്‍ മ്യൂസിയം വരെ സ്ഥിതിചെയ്യുന്ന,ഈസ്റ്റ് ഹില്ലില്‍ ആവശ്യത്തിനു ബസുകളില്ലാത്തതിനാല്‍ അതു പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയതായിരുന്നു ആ പരാതി(നമ്പര്‍ 10408).15നു അനുബന്ധമായി മറ്റു ചില നിര്‍ദ്ദേശങ്ങള്‍ കൂടി പരാതിയായി നല്‍കി(10437).വെസ്റ്റ് ഹില്ലില്‍ അവസാനിക്കുന്ന സിറ്റിബസുകല്‍ ഈസ്റ്റ് ഹില്‍ വരെ നീട്ടുക,കൂടുതല്‍ ഓട്ടോറിക്ഷകള്‍‍‍‍ക്ക് സിറ്റി പെര്‍മിറ്റ് നല്‍കുക എന്നീ നിര്‍ദ്ദേശങ്ങളില്‍ മേല്‍നടപടികള്‍ക്കായി പരാതി കോഴിക്കോട് ആര്‍.ടി.ഒയ്ക്ക് 18.11.08-ല്‍ അയച്ചുകോടുത്തതായി സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടു.കണ്ണൂര്‍,പേരാമ്പ്ര റൂട്ടുകളിലോടുന്ന ചില ബസുകള്‍ ഈസ്റ്റ് ഹില്‍ മിനിബൈപാസ് വഴി തിരിച്ചുവിടണമെന്നുള്ള അപേക്ഷയും ഉള്ളതിനാലാകണം പരാതി കോഴിക്കോട് ഡി.ടി.ഓയുക്കും അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയച്ചുകൊടുത്തു.

ഒരാഴ്ച കഴിഞ്ഞു:ഒന്നും സംഭവിച്ചില്ല.ഒരു മാസം;അപ്പോഴും സൈറ്റില്‍ പരാതിയിന്മേലുള്ള നടപടി നടന്നുകൊണ്ടിരി‍ക്കുന്നു(processing) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.‘ഇങ്ങനെയാണു ഹൈടെക്ക് പരാതിപരിഹാരമെങ്കില്‍ എന്തുകാര്യം സര്‍’ എന്നു ചോദിച്ചു 2009 ജനുവരി 22നു അങ്ങനെ മൂന്നാമത്തെ പരാ‍തിയും ഓണ്‍ ലൈനായി അയച്ചു(11838).
അപ്പോഴാണു മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിനു ഭൂതോദയമുണ്ടാകുന്നത്.അവര്‍ ഫെബ്രുവരി 5നു ആര്‍.ടി.ഒക്കും ഡി.ടി.ഒയ്ക്കും റിമൈന്ററുകളയച്ചു.അത്രയുമായപ്പോള്‍ ഡി.റ്റി.ഒ ഓഫിസ് അനങ്ങി.അവര്‍ അവസാനം ഫെബ്രുവരി 23നു ഒരു മറുപടി അയച്ചു.അത് രജിസ്റ്റേര്‍ഡ് പോസ്റ്റായി സുതാര്യകേരളത്തില്‍ നിന്ന് ഈ ലേഖകനു അയച്ചു കിട്ടി.പിന്നാലെ അതേ കത്ത് തന്നെ ഡി.ടി.ഒ രണ്ടു തവണ രജിസ്റ്റേര്‍ഡ് തപാലില്‍ അയച്ചുതന്നു!(അതെന്തിനാണാവോ,ആര്‍ക്കറിയാം).

വളരെ വിചിത്രമായിരുന്നു ഡി.ടി.ഒ തന്ന മറുപടി.പരാതിയില്‍ ചൂണ്ടിക്കാണിച്ച കാ‍ര്യങ്ങള്‍ അതേപടി വിവരിച്ചുകോണ്ടുള്ള ആ മറുപടിയില്‍ കല്ലുവെച്ച നുണകളും ഉണ്ടാ‍യിരുന്നു.ഒരു കിലോമിറ്റര്‍ അകലെയുള്ള കാരപ്പറമ്പ് ഈസ്റ്റ് ഹില്ലിന്റെ ജങ്ക്ഷനാണെന്നും അവിടേക്ക് 500 മീറ്റര്‍ മാത്രമുള്ളതിനാല്‍ ഈസ്റ്റ് ഹില്‍ നിവാസികള്‍‍ക്ക് അവിടെനിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍കയറി സുഖയാത്ര ചെയ്യാമെന്നുമായിരുന്നു ആ നുണ.
പഠിച്ച കള്ളമ്മാരായിരുന്നു ഈ ഉദ്യോഗസ്ഥര്‍.മൂന്നു മാസം വച്ചുതാമസ്സിപ്പിച്ച ഈ പരാതിയിന്മേല്‍ എന്തെങ്കിലുമൊക്കെ എഴുതിവിട്ടാല്‍ മതി എന്ന് അവര്‍ക്ക് ബോദ്ധ്യമുണ്ടായിരുന്നു.മറ്റൊരു സാമ്പിളിതാ:പാവങ്ങാട്ടേയ്ക്ക് താല്‍ക്കാലികമായി മാറ്റിയ ബസ് സ്റ്റാന്റില്‍ നിന്നുള്ള ചില ബസുകള്‍‍ ഇതുവഴി ഓടിക്കണമെന്നുള്ള നിര്‍ദ്ദേശം”പരിഗണിക്കാവുന്നതാണു”എന്ന ആത്മഗതം പോലുള്ള ഉത്തരങ്ങളാലും സമൃദ്ധമായിരുന്നു ആ കത്ത്.എന്തുകൊണ്ടെന്നാല്‍,കൊട്ടിഘോഷിക്കപ്പെട്ട ഈ പരാതിപരിഹാര സംവിധാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ റോള്‍ വെറും ഒരു തപാല്‍ക്കാരന്റേതാണു.പരാതി ബന്ധപ്പെട്ടവര്‍ക്കയച്ചു കൊടുക്കുക;അവിടെ നിന്ന് കിട്ടുന്ന കുറിമാനങ്ങള്‍ കെട്ടിപ്പെറുക്കി പരാതിക്കാരനു അയച്ചുകൊടുക്കുക!ഒന്നിലും ഇടപെടാത്ത ഒരിടനിലക്കാരന്‍!

പരാതികളില്‍ വസ്തുതകള്‍ പരിശോധിച്ച് വിലയിരുത്തി,തീരുമാനങ്ങളെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു‍ കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍‍ക്കെന്തു പ്രയോജനം?ഖജനാവില്‍ നിന്ന് ല‍ക്ഷങ്ങള്‍‍‍ ചെലവാക്കി,ആധുനികസംവിധാനങ്ങളെല്ലാം ഒരുക്കി,ഉദ്യോഗസ്ഥരുടെ വന്‍പടയെ ഇതിനായി തയ്യാറാക്കി നിര്‍ത്തിയിട്ടും ഒച്ചിഴയുന്ന വേഗമാണു സുതാര്യകേരളത്തിനു.ഈ ദൃഷ്ടാന്തത്തിലെ ഉദ്യോഗസ്ഥരെപ്പോലെ മുഖ്യമന്ത്രിയെപ്പോലും വിഡ്ഡിയാക്കുന്നവിധം ഉത്തരങ്ങള്‍ നല്‍കി ഈ സംവിധാനത്തെ നിരര്‍ത്ഥകമായ മറ്റൊരു പ്രഹസനമാക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരാണു എവിടെയും.ഉത്തരവാദിത്വബോധവും സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ഉദ്യോഗസ്ഥര്‍ എതു സദുദ്യമത്തേയും തുരങ്കം വെയ്ക്കും.അവര്‍ക്ക് മുന്നില്‍ തല വെച്ചു കൊടുത്ത് സ്വയം അപഹാസ്യരാകാന്‍ ഭരണാധികാരികള്‍ മുതിരുന്നത് കഷ്ടമാണു.

മുഖ്യമന്ത്രിയെ പറ്റിക്കാമെങ്കിലും വിവരാവകാശനിയമത്തെ പറ്റിക്കാന്‍ ഇവര്‍ക്ക് കഴിയില്ല.അതുകൊണ്ടു അതിബുദ്ധികാണിച്ച കോഴിക്കോട്ടെ ഡി,ടി.ഒയ്ക്ക് 10 രൂപയടച്ച് ഈ പരാതിയ്ക്ക് അവര്‍ നല്‍കിയ മറുപടിയെസംബദ്ധിച്ച വിശദീകരണങ്ങളും രേഖകളും വരുത്തിയിട്ടുണ്ട്.അപ്പോഴാണു അതിനെക്കാള്‍ വിചിത്രമായ മറ്റൊരു വെളിപ്പെടുത്തല്‍ അവരില്‍ നിന്നുണ്ടായത്.ഈസ്റ്റ് ഹില്ലില്‍ കെ.എസ്.ആര്‍.ടി.സിക്ക് ബസ് സ്ടോപ്പേയില്ല.മുഖ്യമന്ത്രിയോടു പോലും അവര്‍ ഈ രഹസ്യം ഇതുവരെ പറഞ്ഞിട്ടില്ല.ഇനി മുഖ്യമന്ത്രിയുടെ ഓഫീസിനു ബോധോദയമുണ്ടായി,ഈസ്റ്റ് ഹില്‍ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ഇതുവഴി കുറേ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കുന്നുവെങ്കില്‍ ഇന്നാട്ടുകാര്‍ക്ക് അത് റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്നത് കാണാന്‍ മാത്രമുള്ള യോഗമേ ഉണ്ടാകൂ എന്നു സാരം.എന്തു ജനസേവകരായ ഉദ്യോഗസ്ഥര്‍!

ഇത്രയും വിസ്തരിച്ചത് വൈകിയെങ്കിലും ഒരു മറുപടിയെങ്കിലും അയച്ച ഡി.ടി.ഓയുടെ കാര്യം.
പരാതി സുതാര്യകേരളത്തില്‍ എത്തിയിട്ട് ഇപ്പോള്‍ എട്ട് മാസം കഴിഞ്ഞു.അതിനു ഇന്നേവരെയും കോഴിക്കോട് ആര്‍.ടി.ഓ ഒരു വരി പോലും മറുപടി നല്‍കിയിട്ടില്ല.മുഖ്യമന്ത്രിയുടെ അതിവേഗ പരാതിപരിഹാര സംവിധാനത്തോട് ഉദ്യോഗസ്ഥര്‍ക്ക് എന്തൊരു ബഹുമാനം!ഒരാഴ്ച്ചക്കകം നടപടി എടുക്കാന്‍ ബാദ്ധ്യസ്ഥരായവര്‍ ഒന്‍പതാം മാസത്തിലും അനങ്ങുന്നില്ല.അവര്‍ക്കിതിനൊക്കെ പുല്ലുവില.അങ്ങനെ,എന്റെ പരാതി ഇപ്പോഴും പരിഹൃതമാകതെ,അനാഥമായി സുതാര്യകേരളത്തിന്റെ സൈറ്റില്‍ ചത്തുമരവിച്ചു കിടപ്പുണ്ടു.അതിപ്പോഴും "Process"ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണു!

ആയിരക്കണക്കിനു ജനങ്ങള്‍ കോള്‍സെന്റെര്‍ വഴിയും വെബ്സൈറ്റിലൂടെയും ദിനം പ്രതി സുതാര്യകേരളത്തിനു സമര്‍പ്പിക്കുന്ന പരാതികളുടെ ഗതിയെന്തായിരിക്കും?എന്തിനാണു ഖജനാവിനു ഭാരമാകുന്ന മറ്റൊരു (ഹൈടെക്ക്) പ്രഹസനം?

Friday, 10 July 2009

പ്രതിമകള്‍ നമ്മോടു പറയുന്നത്...

1927 മാച്ച് 13നു തലശ്ശേരി ജഗന്നാഥ ക്ഷേത്ര സന്നിധിയില്‍ ശ്രീനാരായണ ഗുരുവിന്റെ ലോഹപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു.അതിനു ഒന്നരക്കൊല്ലത്തിനു ശേഷമാണു,1928 സെപ്തംബര്‍ 20നു അദ്ദേഹം സമാധിയാകുന്നത്.

ഇന്നു കേരളത്തില്‍ ഏറ്റവുമധികം പ്രതിമകളും സ്മാരകങ്ങളുമുള്ളത് ശ്രീനാരായണ ഗുരുവിനാണു.ജീവിച്ചിരിക്കെ തന്നെ ശിഷ്യരാല്‍ അപമാനിയ്ക്കപ്പെട്ട്,മനസ്സുകൊണ്ടുംശരീരം കോണ്ടും താന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തെ ഉപേക്ഷിച്ച ആ കര്‍മ്മയോഗിയെ പിന്‍ഗാമികള്‍ ജാതിസംഘടനയുടെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ചിട്ട് മനുഷ്യദൈവമാക്കി വിഗ്രഹവല്‍ക്കരിച്ചിരിക്കുന്നു.എല്ലാ മഹാന്മാരും ഇങ്ങനെ പിന്‍ഗാമികളാല്‍ എവിടെയും നിഷ്കകരുണം അപമാനിക്കപ്പെടാറുണ്ട്.ഉത്തര്‍പ്രദേശിലെ പ്രതിമകളും സ്മാരകങ്ങളും ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു.

മായാവതി സ്ഥാപിക്കുന്ന പ്രതിമകളില്‍ ശ്രീനാരായണഗുരുവിന്റെ ലോകത്തെ ഏറ്റവും വലിയ പ്രതിമയും ഉള്‍പ്പെടുന്നു എന്നത് യാദൃച്ഛികമല്ല.ഒരു പക്ഷേ ,സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുപ്രതിമയും അതാകാം.(അങ്ങനെ കേരളത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ ശ്രീനാരായണഗുരുവിനെ കണ്ണാടിക്കൂട്ടിലടച്ച് ദൈവമാക്കി വെള്ളാപ്പാള്ളിയുടെ കൂട്ടര്‍ സ്വകാര്യസ്വത്താക്കില്ലായിരുന്നു).

ജാതിവിവേചനങ്ങള്‍‍ക്കെതിരെ അധസ്ഥിതജനതയെ ഉണര്‍ത്തിയ കര്‍മ്മയോഗികളായ സാമൂഹികവിപ്ലവകാരികളുടെ പ്രതിമകളും സ്മാരകങ്ങളും പതിതജനതയെ പ്രചോദിപ്പിച്ചേക്കാം.അവരുടെ അത്മവീര്യം ഉണര്‍ത്തിയേക്കാം. അംബേദ്കറിന്റേയും കാന്‍ഷിറാമിന്റേയും സ്മാരകങ്ങള്‍ ജനലക്ഷങ്ങള്‍ക്ക് വഴികാട്ടികളായേക്കാം.
പക്ഷേ,ഇതോടൊപ്പം തന്റെ കൂടി പൂര്‍ണ്ണകായപ്രതിമകള്‍ സ്ഥാപിച്ച് സ്വയം അപഹാസ്യയാകുന്നവരെക്കുറിച്ച് എന്തു പറയാന്‍!തന്റെ മാത്രം പ്രതിരൂപത്തെ സ്നേഹിക്കുന്ന ആധുനിക നാര്‍സിസിസ്റ്റുകള്‍ സ്വപ്രതിമമാനിര്‍മ്മാണത്തിനായി ഖജവാവ് ചോര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ തന്ന അപമാനവല്‍ക്കരണമാണു.ജീവിച്ചിരിക്കുന്നവരുടെ നിശ്ചേതനമായ പ്രതിമകള്‍ ആരെയും പ്രചോദിപ്പിക്കില്ല.അവ ചരിത്രത്തിലെ കോമാളിത്തങ്ങളായി അവശേഷിക്കും.അധികാരം തലയ്ക്കു പിടിച്ച ദുരാത്മാക്കളുടെ അധികാരപ്രമത്തതയുടെ സ്മാരകങ്ങളാണവ. ആദര്‍ശങ്ങള്‍ വിസ്മരിച്ച്,അവയെ വ്യഭിചരിച്ച്, അധികാരപദവികള്‍ സ്വന്തം സുഖത്തിനും ആര്‍ഭാടത്തിനുമായി നഗ്നമായി ദുരുപയോഗം ചെയ്യുന്നവര്‍ ജനാധിപത്യത്തിന്റെ ആരാച്ചാരന്മാരാണു.അവരെ കാലം ചവറ്റുകുട്ടയിലെറിയും.

പക്ഷേ, ഇതൊരു പുതിയ പ്രതിഭാസമല്ലെന്നു നമുക്കറിയാം.ഓരോ കാലത്തും അധികാരത്തിലിരുന്നവര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും നിക്ഷിപ്തരാഷ്ട്രീയലക്ഷ്യങ്ങള്‍‍ക്കും അനുശ്രുതമായി അധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടു:പൊതു മുതല്‍ കൊള്ളയടിച്ചിട്ടുണ്ടു.തങ്ങളുടെ മനസ്സിനുള്ളിലെ ജാതിഭ്രാന്ത് പ്രതിഫലിപ്പിക്കുന്ന തീരുമാനങ്ങളെടുത്തിട്ടുണ്ടു.ഭരണഘടനാശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ ചിത്രം പാര്‍ലമെന്റ് ഹാളില്‍ ‍വെച്ച് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അശുദ്ധമാക്കാതിരിക്കാന്‍ ശുഷ്കാന്തി പുലര്‍ത്തിയവരാണു വി.പി.സിങ്ങിനു മുന്‍പുവരെയുള്ള ഭരണാധികാരികള്‍.പണ്ട് ,ഉപപ്രധാനമന്ത്രിയായിരുന്ന ജഗ്ജ്ജീവന്‍ റാം അനാച്ഛാദനം ചെയ്ത ഗാന്ധിജിയുടെ പ്രതിമ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചവരുടെ പിന്‍ ഗാമികള്‍ ഇന്നും പൊതുജീവിതത്തില്‍ വിരാജിക്കുന്നുണ്ടു.അവരുടെ പരമ്പര കുറ്റിയറ്റിട്ടില്ല.
സ്വതന്ത്ര ഇന്ത്യയില്‍ പൊതുഖജനാവില്‍ നിന്നെടുത്ത പണമുപയോഗിച്ച് നിര്‍മ്മിച്ച പ്രതിമകളേയും സ്മാരകങ്ങളേയും കുറിച്ച് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ?അവയുടെ ഒരു കാനേഷുമാരി നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടും.

നമ്മുടെ ദേശീയ സ്മാരകങ്ങളില്‍ ബഹുഭൂരിപക്ഷവും ഗാന്ധിമാരുടേതാണു-മഹാത്മാ ഗാന്ധി മുതല്‍ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും വരെയുള്ള ദേശീയ നേതാക്കളുടേതാണു ഈ സ്മാരകങ്ങളിലേറെയും.സജ്ഞയ് ഗാന്ധിയ്ക്കു പോലും ആവശ്യത്തിലേറെ ദേശീയ സ്മാരകങ്ങളുള്ള നാട്ടില്‍ പുതിയ പദ്ധതികളും ,പാലങ്ങളും,വിമാനത്താവളങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും,റോഡുകളുമൊക്കെ അനുദിനം അവരുടെ സ്മരണയ്ക്കാ‍യി പിന്നേയും ഉയരുന്നു.

എന്തു കൊണ്ടാണു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും,ഗുത്സാരിലാല്‍ നന്ദയുടേയും,മറോര്‍ജി ദേശായിയുടേയും മറ്റും പേരില്‍ അഞ്ചുശതമാനമെങ്കിലും സ്മാരകങ്ങള്‍ ഉയരാതിരുന്നത്?എന്തുകൊണ്ടാണു നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ വീരനായകര്‍ അവഗണിക്കപ്പെട്ടത്?എന്തുകൊണ്ടാണു ചരണ്‍ സിങ്ങിന്റേയും, ദേവിലാലിന്റേയും,ജഗ്ജ്ജീവന്‍ റാമിന്റേയും ചന്ദ്രശേഖറിന്റേയും പേരില്‍ ഉചിതസ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടാത്തത്?സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയെഴുതിയ വി.പി സിങ്ങിനും,അധസ്ഥിതവര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റായ കെ.ആര്‍.നാരായണനും ദേശീയ സ്മാരകങ്ങള്‍ ഉയരാതിരിക്കുന്നത്?കെ.ആര്‍.നാരായണനു ദല്‍ഹിയില്‍ പടുത്തുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സ്മാരകം ഇപ്പോഴും കടലാസ്സിലുറങ്ങുന്നത് എന്തുകൊണ്ടാണു?അധസ്ഥിതടേയും ദളിതരുടേയും പേരില്‍ ആണയിടുന്നവര്‍ എന്തേ ഇക്കാര്യത്തില്‍ മൌനികളാകുന്നു?

പൊതുമുതല്‍ ഉപയോഗിച്ച് പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു പൊതുനയം രൂപപ്പെടുത്തിയതായി അറിയില്ല.അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ ഒരു വിഭാഗത്തിന്റെ മാത്രം സ്മാരകങ്ങള്‍ കൊണ്ടു പൊതുസ്ഥലങ്ങള്‍ നിറയുകയില്ലായിരുന്നു.വിവാദങ്ങള്‍ ഉണ്ടാകുകയില്ലായിരുന്നു.

സ്മാരകങ്ങള്‍ക്ക് കുലവും വംശവും ജാതിയും മതവുമുണ്ടെന്ന അസുഖകരമായ നിഗമനത്തില്‍ നാം എത്തിച്ചേരുന്നത് ഇതുകൊണ്ടാണു.ലക്ഷം വീടു കോളനിയിലേക്ക് പോകുന്ന റോഡിനും ,ദളിത് കോളനികള്‍‍ക്കും ,ദളിത് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും അംബേദ്കറുടെ പേരിടുന്നവര്‍ തന്നെയാണു,കെ.ആര്‍ നാരായണന്റെ സ്മാരകമായി പഞ്ചായത്ത് സ്കൂളും വെറ്റിനറി സര്‍വ്വകലാശാലയും(മാത്രം) സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്നവരെ അവരുടെ പൂര്‍വ്വസാമൂഹികപരിവൃത്തത്തിനകത്തു തന്നെ തളച്ചിടുന്ന നീചവൃത്തിയാണിത്.മുന്‍പ് ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചത് ആവര്‍ത്തിക്കട്ടെ:

-അംബേദ്ക്കറിന്റേയും അയ്യങ്കാളിയുടേയും കെ.ആര്‍.നാരായണന്റേയും പേരിലുള്ള റോഡുകള്‍‍ പോകുന്നത് നിയമനിര്‍മ്മാണ സഭകളിലേക്കും സ്മാര്‍ട്ട് സിറ്റിയിലേക്കും ടെക്നോപാര്‍ക്കുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും നയതന്ത്രമന്ദിരങ്ങളിലേക്കുമായിരിക്കണം.അവരെ പിന്നാമ്പുറങ്ങളില്‍ തന്നെ കുറ്റിയടച്ച് തളച്ചിടുന്നതെന്തിനു?സാമൂഹിക വിമോചകരെന്ന നിലയില്‍ അവര്‍ പൊതുസമൂഹത്തിന്റെ വീരനായകരാണു.അവരുടെ പേരിലുയരേണ്ട ഉചിതസ്മാരകങ്ങള്‍ ജനലക്ഷങ്ങളുടെ ജീവിതനിലവാരമുയര്‍ത്താനുതകുന്ന വികസനപദ്ധതികളാകണം.അജ്ഞാനാന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ,ക്ഷേമപദ്ധതികളുമാകണം.

സ്വന്തം പേരു പോലും എഴുതാനറിയാതെ,കുടിയ്ക്കാന്‍ ശുദ്ധജലം പോലുമില്ലാതെ,മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജനതക്ക് ഈ പ്രതിമകള്‍ കൊണ്ടു എന്തു പ്രയോജനം?

Thursday, 2 July 2009

വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം




വിദ്യാഭ്യാസം എങ്ങനെ അഭ്യാസവും ആഭാസവുമായി മാറി എന്ന് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ യാത്രകളും പഠനങ്ങളും ബോദ്ധ്യപ്പെടുത്തി.മകന്റെ മെഡിക്കല്‍ എന്റ്രന്‍സ് പരീക്ഷാനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണീ നേര്‍സാക്ഷ്യം.

ദൈവദാസന്മാരാല്‍ നയിക്കപ്പെടുന്ന തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജിന്റെ മാനേജരായ അച്ചന്‍ സത്യവിശ്വാസിയായ കുഞ്ഞാടുകളില്‍ നിന്നു മാനേജ്മെന്റ് സീറ്റിനു ചോദിയ്ക്കുന്ന പകിടി വെറും 44 ലക്ഷം രൂപ!ബാംഗ്ലൂരില്‍ ഒരു ഡീംഡ് യൂണിവേഴ്സ്സിറ്റിയുടെ പ്രവേശന പരീക്ഷ എഴുതിയ്ക്കാന്‍ മകനേയും കൊണ്ടുവന്ന കൊടകരക്കാരി ഇതും കൂടി പറഞ്ഞു:കാശിനു രേഖയൊന്നുമുണ്ടാകില്ലെന്ന് അച്ചന്‍ അവരെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.കര്‍ത്താവിനെ ഓര്‍ത്ത് കാശു നല്‍കുക!

എം.ബി.ബി.എസ്,ബി.ഡി.എസ് പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുണ്ടെങ്കിലേ കോഴ്സിനു ചേര്‍ക്കാന്‍ പാടുള്ളൂ എന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം മറികടന്ന്,ലക്ഷങ്ങള്‍ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച് വഴിയാധാരമാക്കിയവര്‍ ഇത്തവണയും കച്ചവടം പൊടിപൊടിക്കുകയാണു.എല്ലാ നിയമവ്യവസ്ഥകളേയും ധാര്‍ഷ്ട്യത്തോടെ വെല്ലുവിളിച്ചുകോണ്ടു,മതത്തിന്റേയും ജാതിയുടേയും സംഘബലത്തില്‍ അവര്‍ പകല്‍ക്കൊള്ള നടത്തുമ്പോള്‍ സര്‍ക്കാരും മാദ്ധ്യമങ്ങളും,വിദ്യാര്‍ഥിസംഘടനകളും നോക്കുകുത്തികളായിയിരിക്കുന്നു.
ഇത് എല്ലാ സീറ്റിലും ന്യൂനപക്ഷാവകാശങ്ങളുടെ പേരു പറഞ്ഞ് സ്വന്തമായി അഡ്മിഷന്‍ നടത്തുന്ന മാനേജ്മെന്റുകളുടെ കാര്യം.തങ്ങള്‍ പാവങ്ങള്‍ക്കു വേണ്ടി മെറിറ്റ് മാത്രം മാനദണ്ഡമാക്കി,സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ മഹദ്കര്‍മ്മം ചെയ്യുകയാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഇവര്‍ പത്രങ്ങളില്‍ പ്രസ്താവന പരസ്യം ചെയ്തിരുന്നത് വായിച്ചു പകിടികൊടുത്തവരെങ്കിലും മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും.അമ്പമ്പോ എന്തൊരു തൊലിക്കട്ടി!

ഇനി നല്ലപിള്ളകളുടെ കാര്യം.സര്‍ക്കാരുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ട്,50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ മഹാമനസ്കത പ്രകടിപ്പിക്കുന്ന ത്യാഗികളാണവര്‍-കേരളാ പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസ്സോസിയേഷനില്‍ ഫസല്‍ ഗഫൂര്‍ മുതല്‍ ഗോകുലം ഗോപാലന്‍ വരെയുള്ള പുരോഗമനവാദികളായ സാമൂഹികപ്രവര്‍ത്തകരുണ്ടു.സര്‍ക്കാര്‍ സീറ്റിലെ ഓപ്പണ്‍ മെരിറ്റില്‍ 1.38 ലക്ഷം രൂപ വാങ്ങിക്കൊള്ളാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് സമ്മതം നല്‍കിയിട്ടുണ്ടത്രെ.50 ശതമാനം സീറ്റുകളില്‍ മാനേജ്മെന്റുകള്‍ പ്രതിവര്‍ഷം 4.8 ലക്ഷം രൂപ ഫീസായി വാങ്ങും.എഞ്ജിനിയറിങ്ങിനു 90000 രൂപയും വാങ്ങും.നക്കാപ്പിച്ച സര്‍ക്കാര്‍സീറ്റുകളില്‍ സൌജന്യം അനുവദിയ്ക്കുന്നു എന്നതിന്റെ പേരിലാണു ഈ തീവെട്ടിക്കൊള്ളയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനത്തിന്‍ അവര്‍ സ്വന്തമായി പ്രവേശനപരീക്ഷയും നടത്തിക്കഴിഞ്ഞു.അതിന്റെ സുതാര്യതയും നിയമസാധുതയും പരിശോധിക്കേണ്ട ബാദ്ധ്യത പി.എ,മുഹമ്മദ് കമ്മറ്റിയ്ക്കാണു.അവര്‍ കുംഭകര്‍ണ്ണസേവയിലാണു.

വിപ്ലവം വെള്ളം ചേര്‍ക്കാതെ മൂന്നുനേരവും സേവിക്കുന്ന മന്ത്രിയും,സര്‍വ അഴിമതിക്കാര്‍ക്കെതിരായും കുരിശ് യുദ്ധം നടത്തുന്ന നമ്മുടെ മാദ്ധ്യമങ്ങളും ഈ ഭാഗത്തേക്കിതുവരെ ഒന്നെത്തി നോക്കുക പോലും ചെയ്തിട്ടില്ല.മാനേജ്മെന്റ് സീറ്റുകളില്‍ ഇവര്‍ വാങ്ങിക്കൂട്ടുന്ന ക്യാപിറ്റേഷന്‍ ഫീസ് എത്ര കോടികള്‍ വരും?കണക്കില്‍ പെടാത്ത ഈ പണം അവരെങ്ങനെയാണു വിനിയോഗിക്കുന്നത്?അതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടുന്നുണ്ട്?
-ഇതന്വേഷിക്കാന്‍ സി.ബി.ഐയെയോ ഇന്റര്‍പോളിനെയോ ചുമതലപ്പെടുത്തേണ്ട ആവശ്യമില്ല.അതിനു പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല.എന്നിട്ടുമെന്തേ ആരും മിണ്ടുന്നില്ല.എന്തേ ചോരതുടിക്കും യുവ വിപ്ലവകാരികള്‍‍ മഹാമൌനികളാകുന്നു?എന്തേ നമ്മുടെ സാംസ്കാരിക നായകര്‍ കണ്ണുകള്‍ പൂട്ടിയിരിക്കുന്നു?
മാനേജ്മെന്റ് സിറ്റുകളില്‍ തങ്ങള്‍ ഒരു നയാപൈസപോലും ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയില്ലെന്ന് പരസ്യപ്രസ്താവന ഇറക്കാന്‍ ഫസല്‍ ഗഫൂറിനും കൂട്ടര്‍ക്കും ധൈര്യമുണ്ടൊ?സര്‍ക്കാരെങ്കിലും അവരോട് അങ്ങനെ ആവശ്യപ്പെടാനുള്ള ആത്മാര്‍ത്ഥത കാണിക്കുമോ?
വിദ്യാഭ്യാസത്തെ കൊടുംകൊള്ളയ്ക്കുള്ള ഉപാധിയാക്കിയവര്‍ ഒരിക്കലും സത്യധര്‍മ്മാദികളില്‍ വിശ്വസിക്കുന്നവരല്ല എന്നറിയാത്തവരില്ല.ലോകമെങ്ങും ശിഷ്യഗണങ്ങളുള്ള സ്നേഹസ്വരൂപിണിയായ അവതാരത്തിന്റെ പേരിലുള്ള കല്‍പ്പിത സര്‍വ്വകലാശാലയിലും ക്യാപ്പിറ്റേഷന്‍ പിരിവ് പൊടിപൊടിക്കുകയാണു.അവിടെ മാനേജ്മെന്റ് സീറ്റുകള്‍ മുങ്കൂട്ടി റിസര്‍വ് ചെയ്യാം.ഒരു മുന്‍ എം.പി മുഖേന സമീപിച്ച രക്ഷാകര്‍ത്താവിനോട് അവര്‍ വെളിപ്പെടുത്തിയതിത്രമാത്രം:20 ലക്ഷം നല്‍കി ഇപ്പോഴേ സീറ്റുറപ്പിയ്ക്കുക.അടുത്ത വര്‍ഷം തുക കൂടും.

ആലുവയില്‍ എഡ്യൂക്കേഷന്‍ കണ്‍സല്‍റ്റന്‍സി നടത്തുന്ന ഒരു കോളെജ് പ്രോഫസര്‍ ഈ പ്രാവശ്യം 20 ലക്ഷം കൊടുത്തു വാങ്ങിയ സീറ്റ് മുംബൈക്കാരനായ മലയാളിയുടെ മകനു‍ മറിച്ചു വിറ്റത് 44 ലക്ഷം രൂപയ്ക്കായിരുന്നു.ഇങ്ങനെ എത്ര സീറ്റുകള്‍ ഏജന്റുമാര്‍ക്ക് ഇവര്‍ വീതം വെച്ചു നല്‍കുന്നുവെന്ന് ആര്‍ക്കുമറിയില്ല.എന്റ്രന്‍സ് മെരിറ്റിലൂടെ കല്‍പ്പിത സര്‍വകലാശാലകളില്‍‍ എത്ര പേര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നുവെന്നും ആര്‍ക്കുമറിയില്ല.എത്ര സീറ്റുകളില്‍ മാനേജ്മെന്റ് അഡ്മിഷന്‍ നടത്തുന്നു?പട്ടികജാതിക്കാര്‍ക്കും പാവങ്ങള്‍ക്കും അയിത്തം കല്‍പ്പിച്ചിരിക്കുന്ന ഈ കല്‍പ്പിതസര്‍വകലാശാലകളെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകള്‍‍ക്കറുതിയില്ല.എല്ലാം പരമരഹസ്യമാണു.പരീക്ഷകള്‍ നടത്തുന്നതും ,ഫീസ് നിശ്ചയിക്കുന്നതും ‍എല്ലാം അവര്‍ സ്വന്തമായി തന്നെ.കേന്ദ്ര മാനവ ശേഷി മന്ത്രാലയവും ,യു.ജി.സിയും ഒന്നിലും ഇടപെടാതെ കൈയ്യും കെട്ടി ഇരുപ്പാണു.
അതിനാലാണു നൂറുകണക്കിനു ഡീംഡ് യൂണിവേര്‍സിറ്റികള്‍ കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് പൊന്തിവന്നത്.തമിഴ്നാടാണു കല്‍പ്പിത സര്‍വകലാശാലകളുടെ വിളനിലം.ഉന്നത നിലവാരം പുലര്‍ത്തുന്ന,കിടയുറ്റ സ്ഥാപനങ്ങളും മൂന്നാംകിടക്കാര്‍ക്കൊപ്പം അവിടെ വിദ്യാര്‍ത്ഥികളെ കൊള്ള ചെയ്യുന്നു.അതിനിരയാകുന്നവരില്‍ ഭൂരിപക്ഷവും കേരളീയരാണു.
ചെന്നൈക്കടുത്ത കാഞ്ചീപുരം ജില്ലയിലുള്ള അന്താരാഷ്ട്രപ്രശസ്തിയാര്‍ജ്ജിച്ച ഒരു ഡീംഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ചെന്നപ്പോളുണ്ടായത് വിചിത്രമായ അനുഭവമാണു.അവിടെ പരിചയപ്പെട്ട മധുരക്കാരനായ രക്ഷാകര്‍ത്താവു ചോദിച്ചു:അഡ്മിഷന്‍ സെക്ഷനില്‍ പോയി കാര്യങ്ങള്‍ സെറ്റിലാക്കിയോ? !

-18 ലക്ഷം രൂപയാണു പകിടി.അത് മുങ്കൂട്ടി നല്‍കുന്നവര്‍ മാത്രം റാങ്ക് ലിസ്റ്റിലുണ്ടാകും.
അപ്പോള്‍ ഈ പരീക്ഷയോ?
-അയാള്‍ എന്റെ അജ്ഞതയില്‍ പരിതപിച്ചു കൊണ്ടു പറഞ്ഞു:എല്ലാം കണ്ണില്‍ പൊടിയിടാന്‍,സ്നേഹിതാ!
പരീക്ഷ എഴുതി പുറത്തിറഞ്ഞിയ മകന്റെ സാക്ഷ്യപത്രം കൂടി കേള്‍ക്കുക.കറുത്ത ബ്ലാക് പോയന്റ് പേനകൊണ്ടു മാത്രമേ ഉത്തരങ്ങള്‍ രേഖപ്പെടുത്താവൂ എന്ന് ഹാള്‍ ടിക്കറ്റില്‍ നിഷ്കര്‍ഷിച്ചിരുന്നവര്‍ പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത് പെന്‍സില്‍ കൊണ്ട് ഉത്തരം മാര്‍ക്ക് ചെയ്യാനായിരുന്നു.കാശു കോടുക്കുന്നവരെ ജയിപ്പിക്കാനായി ഉത്തരം തിരുത്തിയെഴുതാന്‍ എന്തെളുപ്പം!

ഇനി മറ്റൊരു അനുഭവസാക്ഷ്യം കൂടി.ഭക്ഷ്യവിഭവങ്ങള്‍‍ക്ക് പേരുകേട്ട കാഞ്ചീപുരത്തെ ചെട്ടിനാട്ടുള്ള മറ്റൊരു മെഡിക്കല്‍ കോളേജിന്റെ എന്റ്രന്‍സ് പരീക്ഷാഹാള്‍.സ്ഥലം ബാങ്ലൂര്‍.‍ആകെ പരീക്ഷാര്‍ത്ഥികള്‍ വെറും 6!മേല്‍നോട്ടം വഹിക്കുന്ന സ്ത്രീയെ പരിചയപ്പെട്ടു.അവര്‍ കോളേജിലെ ഒരു വകുപ്പിന്റെ മേധാവിയാണു.കാഞ്ചീപുരത്തും ഹൈദരാബാദിലുമായി 700 പേര്‍ പരീക്ഷയെഴുതുന്നുണ്ടത്രേ.ഫീസല്ലാതെ ഒരു നയാപൈസ പോലും തങ്ങള്‍ വാങ്ങില്ല.നൂറു ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിലാണു പ്രവേശനം...ഇങ്ങനെ പോയി അവരുടെ പ്രസംഗം.ശേഷം ഒരു രക്ഷാകര്‍ത്താവു ,അവരുടെ ഒപ്പമുള്ള ശിങ്കിടിയോട് തഞ്ചത്തില്‍ തിരക്കി:മേഡം പറഞ്ഞത് കളവല്ലേ?റേറ്റ് എത്രയെന്നു പറ.വെറുതെ ഞങ്ങളെ മെനക്കെടുത്തല്ലേ!
-അപ്പോഴാണു‍ ശിങ്കിടി അതു പച്ചയായി പറഞ്ഞത്:പകിടി 17 ലക്ഷമാ സാറേ.

-ഈ കുറിപ്പ് അവസാനിപ്പിക്കും മുന്‍പ് ചെന്നൈയില്‍ പരിചയപ്പെട്ട ഒരു തമിഴ്നാട്ടുകാരന്‍ പറഞ്ഞ അനുഭവസാക്ഷ്യം കൂടി കേള്‍ക്കുക:ഇതൊരു അര്‍ദ്ധസര്‍ക്കാര്‍ സര്‍വകലാശാലയിലെ എം.ബി.ബി.എസ് അഡ്മിഷന്‍ വിഭാഗം.കൈയ്യില്‍ സ്യൂട്ട് കേസുണ്ടായിരുന്നതു കാരണം ക്യൂ നില്‍ക്കുന്നവര്‍ക്കിടയിലൂടെ അയാളെ പ്യൂണ്‍ അകത്തേക്ക് കയറ്റി വിട്ടു.അകത്ത് അഡ്മിഷന്റെ ചുമതലയുള്ള ഒരു സ്ത്രീ.കൂടെ ഒരു ക്ലാര്‍ക്ക്.ക്യൂ നില്‍ക്കുന്നവരില്‍ നിന്ന് അയാള്‍ ആപ്ലിക്കേഷന്‍ ഫോം വാങ്ങുന്നു.വളരെ സൂക്ഷ്മതയോടെ നോട്ടുകെട്ടുകള്‍ എണ്ണി നോക്കി മേഡത്തിന്റെ കസേരയുടെ പിന്നിലേക്കു വെയ്ക്കുന്നു.പിന്നിലട്ടിയിട്ടിരിക്കുന്ന കോടികളുടെ നോട്ടുകെട്ടുകള്‍ സാക്ഷിയാക്കി അവര്‍ പറഞ്ഞു:19 ലക്ഷം ഇപ്പോള്‍ തന്നെ അടയ്ക്കുക.ബാര്‍ഗൈനോ ചര്‍ച്ചയോ ഇല്ല.കാശുണ്ടെങ്കില്‍ ഫോം വാങ്ങി ക്യൂവില്‍ നില്‍ക്കുക!

പണമില്ലാത്തവന്‍ തൃണമാകുന്നീ ഉലകത്തിലെ സര്‍വ്വ വിദ്യാഭ്യാസ ആഭാസര്‍ക്കും നമോവാകം.

NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ