Tuesday, 1 December 2009

സൈബര്‍ നിയമം:ഭസ്മാസുരനു വരം കൊടുക്കുന്നവരോടു..

താനും വർഷം മുൻപ് മുംബൈയിൽ ഒരു മദ്ധ്യവയസ്കയെ പൊലീസ് പിടികൂടി.അവർ ചെയ്ത കുറ്റം ഇതായിരുന്നു;ഇന്റർനെറ്റ് ചാറ്റിലൂടെ പരിചയപ്പെട്ട ഒരു പതിനാറുകാരനെ വലവീശിയെടുത്ത് തട്ടിക്കൊണ്ടു പോയി.ആൺകുട്ടികളെ ലൈംഗികപീഡനത്തിനു ഉപയോഗിക്കുന്നവരായിരുന്നു അവർ(woman paedophile) .

കമ്പ്യൂട്ടറും ഇന്റെർനെറ്റും വ്യാപകമായിക്കൊണ്ടിരിക്കേ,ലൈംഗികവ്യാപാരം അതിന്റെ അഭിവാജ്യഘടകമായിരിക്കേ,രതി-വിനോദസഞ്ചാരം ഗോവയുംകോവളവും കൊച്ചിയും കടന്നു തിരുപ്പതിയും ഗുരുവായൂരടക്കമുള്ള ക്ഷേത്രനഗരങ്ങളിലേക്കും വ്യാപിച്ചതോടെ ഇതിനെക്കാൾ വലിയ വാർത്തകൾ നമ്മെത്തേടി എത്തും.ഇന്റർനെറ്റ് സൈറ്റുകൾ പരതിയാൽ ജിഗൊലോ,മെയിൽ എസ്കോർട്ടീ എന്നീ മനോഹര പേരുകളിൽ അറിയപ്പെടുന്ന പുരുഷവേശ്യകള്‍ “ഞാനിതാ തയ്യാർ”എന്നു പ്രഖ്യാപിച്ച് കേരളത്തിലും കസ്റ്റമേഴ്സിനെ കാത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.സൈബർ രതിവ്യാപാരത്തിനു കേരളത്തിൽ ഹരിശ്രീ കുറിക്കപ്പെട്ടുകഴിഞ്ഞു.നമ്മള്‍ സ്മാര്‍ട്ടല്ലന്നാരു പറഞ്ഞു?അങ്ങനെ, സൈബർ കുറ്റകൃത്യങ്ങളുടെ പുത്തൻ മേഖലയിലും നമ്മൾ ഒന്നാംസ്ഥാനത്തിനു അർഹത നേടാനുള്ള തീവ്രയജ്ഞത്തിലാണു.

കാരണവർ വധക്കേസിൽ അറസ്റ്റിലായ മരുമകൾ ഷെറീൻ സുഹൃത്തുക്കളെ സംഘടിപ്പിരുന്നത് ഇന്റെർനെറ്റ് സൌഹൃദകൂട്ടായ്മയായ ഓർക്കിട് മുഖേനയായിരുന്നുവെന്നാണു മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.രണ്ടു വർഷം മുൻപു കേരളത്തിൽ ആദ്യമായി സൈബർകുറ്റത്തിനു ശിക്ഷിക്കപ്പെട്ടത് ഒരു പാസ്റ്ററായിരുന്നു.പിന്നീട് പൊലീസിന്റെ പിടിയിലായവരിൽ ഏറെയും ഉന്നതബിരുദധാരികളും,നല്ല ജോലിയുള്ളവരുമൊക്കെയായിരുന്നു.സൈബർ തട്ടിപ്പിനിരയായി കാശും മാനവും പോയ സുന്ദരവിഡ്ഡികളും ഇത്തരക്കാരായിരുന്നു.മെയ്യനങ്ങാതെ എളുപ്പം പണം കിട്ടുമെന്ന അത്യാഗ്രഹത്തിൽ ഏതു തരക്കാരും വീഴും:ഇനിയും.

വിർച്ച്വൽ ലോകം അതിരുകളില്ലാത്ത അനന്തവിഹായസായതിനാൽ സാദാ‍പൊലീസും അവരുടെ സ്റ്റേഷനതിർത്തിയും മഹസറെഴുത്തും മുളകുപൊടി-ലാത്തിപ്രയോഗവുമൊന്നും മതിയാകില്ല.അതുകൊണ്ടായിരുന്നു 2000 ൽ ഇന്ത്യ ഐ.ടി നിയമം പാസാക്കിയത്.പക്ഷേ .അതിനു പല്ലും നഖവും പോരെന്നു ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണു കഴിഞ്ഞ വർഷം ഡിസംബറിൽ നിയമത്തിൽ ഒട്ടേറെ ഭേദഗതികള്‍ പാസ്സാക്കിയത്.ഈ വർഷം ഫെബ്രുവരിയിൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് അത് നിലവിൽ വന്നത് ഇക്കഴിഞ്ഞ ഒക്ടോബർ 27 നായിരുന്നു.ഒരു പക്ഷേ,ഈ നിയമം ആദ്യമായി ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടത് കേരളത്തിലാണു.പിണറായി വിജയന്റേതെന്ന് ആരോപിച്ച് കുന്നംകുളത്തെ ഒരു ആഡംബരവീടിന്റെ ചിത്രം അപകീർത്തികരമായ അടിക്കുറിപ്പുകളോടെ ഇന്റെർനെറ്റിൽ പ്രചരിപ്പിക്കുന്നു എന്ന പരാതിയിന്മേല്‍ കേരളാ പൊലീസിന്റെ സൈബർ സെൽ ചാർജ്ജ് ചെയ്ത കേസായിരുന്നു ഇത്.തങ്ങൾക്ക് കിട്ടിയ ഈ-മെയിൽ ഫൊർവേഡ് ചെയ്ത രണ്ടുപേരെ അറസ്റ്റു ചെയ്ത് മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ പ്രദർശിപ്പിച്ച് ടോമിൻ തച്ചങ്കരിയും സംഘവും തലക്കെട്ടുകൾ പിടിച്ചുപറ്റി.വ്യാജമെയിൽ നിർമ്മിച്ചയാളെക്കുറിച്ച് അപ്പോൾ പൊലീസിനു യാതൊരു വിവരവുമുണ്ടായിരുന്നില്ല.മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിനു പേർ തങ്ങൾക്കു കിട്ടിയ ആ മെയിൽ സത്യമെന്നുകരുതി ലക്ഷക്കണക്കിനാളുകൾക്ക് ഫോർവേഡ് ചെയ്തിരുന്നു.ഒരു നിമിഷം കൊണ്ടു ലോകത്തെവിടെയും വാർ‍ത്തകൾ പ്രചരിക്കുന്ന ഇലക്ട്രോണിക് സാങ്കേതികവിദ്യ വ്യാപകമായതോടെ ഇത് സ്വാഭാവികം.പക്ഷേ ഇതിനു ആ രണ്ടു പേരെ മാത്രം അറസ്റ്റു ചെയ്തതിന്റെ യുക്തി എന്തായിരുന്നു?കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന പൊലീസിന്റെ നടപ്പ് ദീനം തന്നെ.

അതിശക്തമായ വ്യവസ്ഥകളുള്ള പുതിയ സൈബർ നിയമം ഭാവിയിൽ ഒരു ഭീകരനിയമമായി എങ്ങനെ മാറുമെന്ന് ആശങ്ക പരത്തുന്നതായിരുന്നു പൊലീസിന്റെ ഈ നടപടി.നിയമങ്ങളെല്ലാം ജനനന്മയ്ക്കു വേണ്ടി ഉണ്ടാക്കപ്പെട്ടവയാണു.അവയ്ക്കെല്ലാം ഒരു സാമൂഹിക പശ്ചാത്തലമുണ്ടു.അതിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടു വളരെ കരുതലോടെ മാത്രമേ അവ ഉപയോഗിക്കാൻ പാടുള്ളൂ.അതാണു പാർലമെന്ററി കീഴ്വഴക്കം.അതുകൊണ്ടാണു നിയമത്തിനു കണ്ണും കാതും മൂക്കുമുണ്ടെന്ന് ആലംകാരികമായി നമ്മൾ പറയുന്നത്.നിയമപാലകർക്കും ന്യായാ‍ധിപസമൂഹത്തിനും സാമൂഹികബോധവും മനുഷ്യത്വവും വേണം എന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നത് അതുകൊണ്ടാണു.വെട്ടൊന്നു തുണ്ടം രണ്ട് എന്ന രീതിയിൽ,നിയമം പുസ്തകത്തിൽ എഴുതിവെച്ച പോലെ ,അക്ഷരാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടാൽ എന്തുണ്ടാകും?സമൂഹം മൊത്തം കുറ്റവാളികളായി അഴിയെണ്ണേണ്ടി വരും.മനസമാധാനത്തോടെ ആർക്കും ജീവിക്കാനാവാതെ വരും.നിയമം തന്നെ അന്തക വേഷം കെട്ടും.

ഒരു ഉദാഹരണം പറയാം.കേരള പൊലീസ് ആക്ട് ക്രമസമാധാനപാലനത്തിനും മറ്റും നിത്യജീവിതത്തിൽ സജീവമായി ഉപയോഗിക്കപ്പെടുന്ന നിയമമാണു.അതിലെ ഒരു വകുപ്പിതാണു;പ്രായപൂർത്തിയാകാത്ത കുട്ടികൾ സൈക്കിളോടിക്കാനോ മൃഗങ്ങളെ കൈകാര്യം ചെയ്യാനോ പാടില്ല!നാളെ ഒരേമാൻ തന്റെ സ്റ്റേഷനതിർത്തിയിൽ ഈ നിയമം അങ്ങു കർക്കശമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ എന്തായിരിക്കും ഫലം?

നിയമപാലനത്തിന്റെ വഴി അതല്ല.പ്രത്യേകിച്ച് കടുത്ത ശിക്ഷാവിധികൾ വ്യവസ്ഥചെയ്യുന്ന വളരെ സദുദ്ദേശ്യപരമായ ഐ.ടി ആക്ട് പോലുള്ള നിയമങ്ങൾ പ്രയോഗിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസുദ്യോഗസ്ഥർ വിചിന്തനം ചെയ്യണം.സൈബർ കുറ്റകൃത്യങ്ങൾക്ക് മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും പിഴയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.കുറ്റകൃത്യം സംശയിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ തുറന്നു പരിശോധിക്കാനായി ഏത് അർദ്ധരാത്രിക്കും പൊലീസിനു നിങ്ങളുടെ വാതിലിൽ മുട്ടാം.കമ്പ്യൂട്ടറും മറ്റും എടുത്തുകൊണ്ടു പോകാം.പൊലീസിനു ഇത് ,അങ്ങനെ ,അമിതാധികാരങ്ങൾ ധാരാളം നൽകുന്നുണ്ടു.

നമ്മുടെ പൊലീസിന്റെ ട്രാക്ക് റേക്കാര്‍ഡ് എല്ലാവർക്കുമറിയാം.രാഷ്ട്രീയക്കാരുടേയും ധനാഡ്യരുടേയും പാദസേവകരാണു പൊലീസിലെ നല്ലൊരു ശതമാനം പേർ.അവർ തങ്ങളുടെ രാഷ്ട്രീയ യജമാനർക്കായി എന്തും ചെയ്യും.സംസ്ഥാന പൊലീസിന്റെ തലപ്പത്ത് ഞെളിഞ്ഞിരിക്കുന്ന ചിലരെ നോക്കുക.സാക്ഷിയെ പ്രതിയാക്കി അടിച്ചു നട്ടെല്ലൊടിച്ചു എന്ന ക്രിമിനൽ കുറ്റം മുതൽ അനധികൃത സ്വത്തുസമ്പാദനം വരെയുള്ള സർവ്വ കുറ്റങ്ങളും ആരോപിക്കപ്പെട്ട്,ദുഷ്കീർത്തി മാത്രം കൈമുതലായുള്ള സാത്താന്മരുടെ കൈയ്യിൽ ഇത്തരം നിയമങ്ങൾ കിട്ടിയാലുള്ള ദുരന്തം ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയജമാനന്മാർക്കായി എന്തു വിടുപണിയും ചെയ്യാൻ മടിയില്ലാത്ത ,സത്യസന്ധരും ധർമ്മിഷ്ഠരുമല്ലാത്ത,ചെകുത്താന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ സൈബർനിയമം പൊലെയുള്ള വളരെ പ്രധാനപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചുമതല ഏൽ‌പ്പിക്കാൻ പാടില്ല.അത് കുറ്റകൃത്യത്തെക്കാൾ കടുത്ത അപരാധമാകും.നാളെ സൈബർ ക്രൈമിനെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാനോ,അസ്സൈൻമെന്റ് തയ്യാറാക്കുന്നതിനു വിവരം ശേഖരിക്കാനോ ,ഗവേഷണം നടത്താ‍നോ നെറ്റു പരതുന്നവരെ അശ്ലീല സൈറ്റുകൾ പരതിയെന്ന കുറ്റമാരോപിച്ച് പിടികൂടില്ലെന്ന് ആരു കണ്ടു? കാനായി കുഞ്ഞിരാമന്റെ യക്ഷി ശിൽ‌പ്പത്തിന്റേയോ ഖജുരാവോയും കൊണാർക്കും മുതൽ വർക്കല ജനാർദ്ദനസ്വാമിക്ഷേത്രം വരെയുള്ള ആരാധനാലയങ്ങളിലെ രതിശിൽ‌പ്പങ്ങളുടെയോ ചിത്രങ്ങൾ നെറ്റിൽ കൈമാറിയെന്നോ കണ്ടുവെന്നോ പറഞ്ഞു ആരെയും ,വേണമെങ്കിൽ, സൈബർകുറ്റവാളിയാക്കാം.

ഐ.ടി നിയമത്തിനു ഇത്രയും വീര്യവും ശൌര്യവും ഇല്ലാതിരുന്ന കഴിഞ്ഞ വർഷം ചിത്രകാരനെ സൈബർകൊടും ഭീകരനാക്കിയ പാരമ്പര്യമുണ്ടു നമ്മുടെ പൊലീസിനു. മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിൽ മാംസളത ഏറുന്നു എന്ന തികച്ചും സാമൂഹികമായ നിരീക്ഷണമായിരുന്നു അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായ മുരളി “സരസ്വതിക്ക് എത്ര മുലകളുണ്ടു?”എന്ന ബ്ലോഗ് ലേഖനത്തിലൂടെ നടത്തിയത്.വംശീയ -ജാതി പ്രശ്നങ്ങളെക്കുറിച്ചു ബ്ലോഗുകളില്‍ “ഉടുപ്പിടാത്ത ഭാഷയില്‍” തീവ്രവും ശക്തവുമായ നിരീക്ഷണങ്ങള്‍ നടത്തിപ്പോന്ന ഇദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സൈബര്‍ നിയമത്തെ ചിലര്‍ നഗ്നമായി ദുരുപയോഗപ്പെടുത്തിയതാണു പിന്നീട് നാം കണ്ടത്.ഒരു സഹബ്ലോഗര്‍ ഇ-മെയിലൂടെ നല്‍കിയ പരാതിയെ തുടര്‍ന്ന് ചിത്രകാരനെതിരായി പൊലീസ് കേസ് ചാര്‍ജ് ചെയ്തു.കേരളത്തിൽ ഒരു ബ്ലോഗർക്കെതിരായ ഇത്തരത്തിലുള്ള ആദ്യ കേസായിരുന്നു അത്.അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിരാകരിക്കപ്പെട്ടു.കീഴ്കോടതിയില്‍ കീഴടങ്ങണമെന്ന വ്യവസ്ഥയോടെയായിരുന്നു‍ അവസാനം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.ഇതിനിടയില്‍ അന്വേഷണത്തിന്റെ ഭാഗമായി ,അദ്ദേഹം നടത്തുന്ന പരസ്യ ഏജൻസിയിലെ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്ത് പരി‍ശോധനയ്ക്ക് അയച്ചതടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ഇദ്ദേഹം ഇരയാ‍യി.അതിനിയും തിരിച്ചു കിട്ടിയില്ലെന്നാണു അറിവു.കേസ് ഇപ്പോഴും വിചരണയ്ക്കെടുത്തിട്ടുമില്ല.ഇന്റനെറ്റില്‍ അശ്ലീലവ്യാപനം തടയുന്നതിനുള്ള വകുപ്പനുസരിച്ചാണു ഈ കേസ് രജിസ്റ്റെര്‍ ചെയ്തിരിക്കുന്നത് എന്നു കൂടി അറിയുക!


ഫലപ്രദല്ലെന്ന് വിദഗ്ദ്ധര്‍ വിധിയെഴുതിയ പഴയ ഐ.ടി നിയമം അനുസരിച്ച് ഇത്രയൊക്കെ ആകാമെങ്കില്‍ മൂര്‍ച്ച കൂട്ടി കടുപ്പിച്ച പുതിയ നിയമം കൊണ്ടു പൊലീസിനു ഇനിയും എന്തൊക്കെ കാട്ടിക്കൂട്ടാം!
കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഉപയോഗത്തിലും ഒന്നാം ലോകരാ‍ഷ്ട്രങ്ങള്‍‍ക്കൊപ്പമാണു കേരളത്തിന്റെ സ്ഥാനം.ഇന്റര്‍നെറ്റില്‍ വ്യാപരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും കൌമാരക്കാരും ചെറുപ്പക്കാരുമാണു.അവര്‍ സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോവാനുള്ള സാദ്ധ്യത വളരെകൂടുതലാണു.സംസ്ഥാനസര്‍ക്കാരും,മാദ്ധ്യമങ്ങളും മത-സാമൂഹിക സംഘടനകളും ഇക്കാര്യം ഗൌ‍രവത്തില്‍ എടുത്തിട്ടില്ല.അനാവശ്യ സൈറ്റുകള്‍ പരതി വഴിതെറ്റിപ്പോകാതിരിക്കാനുള്ള പ്രചാരണം ഉടനടി നടത്തിയില്ലെങ്കില്‍ അവര്‍ നിയമത്തിനു മുന്നില്‍ അകപ്പെടാനിടയുണ്ടു.പൊതുജനങ്ങള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെപ്പറ്റി ഒന്നുമറിയില്ല.

ഇത്ര കടുത്ത ഒരു നിയമം ഒരൊറ്റ രാത്രി കൊണ്ടു ധൃതിയിൽ നടപ്പിലാക്കുന്നത് ജനാധിപത്യ സംവിധാനത്തിനു നിരക്കുന്നതല്ല.നിയമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണു പ്രാ‍ഥമികമായി ചെയ്യേണ്ടത്.അതിനു ബാദ്ധ്യസ്ഥരായവര്‍ ആ കടമ നിറവേറ്റിയിട്ടില്ല. അവർ പതിവു പോലെ ഉറക്കത്തിലാണു.

അതുകൊണ്ടു,ഭേദഗതി ചെയ്യപ്പെട്ട ഐ.ടി നിയമത്തെക്കുറിച്ച് വ്യാപകമായ പ്രചാരണം ആദ്യം നടത്തട്ടെ.മാദ്ധ്യമപ്രവര്‍ത്തകരെയും ഗവേഷകരെയും സൈബര്‍ കൊടുംകുറ്റവാളികളാക്കാവുന്നതും പൊലീസിനു തന്നിഷ്ടം പോലെ വ്യാഖ്യാനിക്കാന്‍ ഇടം നല്‍കുന്നതുമായ വ്യവസ്ഥകളെക്കൂറിച്ച് ദേശീയ സംവാദം അനിവാര്യമാണു.അങ്ങനെ ഉരുത്തിരിഞ്ഞു വരുന്ന പൊതുസമ്മതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കര്‍ നിയമത്തില്‍ അനുയോജ്യമായ ഭേദദഗതികള്‍ വരുത്തേണ്ടതുണ്ടു.

-എന്നിട്ടും ഇതൊരു ഭീകരനിയമമാക്കാ‍ന്‍ അതു കൈകാര്യം ചെയ്യുന്നവര്‍ക്ക് കഴിഞ്ഞേക്കാം.സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തവരും സ്വഭാവശുദ്ധിയില്ലാത്തവരും കളങ്കിരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ഈ നിയമം വ്യഭിചരിക്കപ്പെടും.അതുകൊണ്ട് ,രാഷ്ട്രീയ നേതൃത്വം അങ്ങനെയൊരു കൈയബദ്ധം കാണിക്കുകയില്ലെന്നു നമുക്ക് പ്രത്യാശിക്കാം.

ഭസ്മാസുരനു വരം കൊടുക്കരുത്!

Tuesday, 24 November 2009

മാധവന്‍ നായര്‍ക്ക് ഒരു മണി ഓര്‍ഡര്‍..

സാറേ,ഒരു മണി അയക്കുന്ന ഫോറമിങ്ങു താ…കുറച്ച് മണീസ് അയക്കാനുണ്ടേയ്”.
“മണി ഓര്‍ഡര്‍ ഫോറം,അല്ലേ ചേട്ടാ?”
“അതന്നെ സാറേ.അത്യാശ്യായിട്ട് മണീസ് വിടേണ്ടതാ.ഇന്നന്നെ കിട്ട്വോ?”
“ങാ,ഇന്റര്‍നെറ്റ് മണിഓര്‍ഡറൊണ്ടു......എവിടേയ്ക്കാ?എല്ലായിടത്തേയ്ക്കുമില്ല.അതുകൊണ്ടാ ചോദിക്കുന്നെ.”
“സാറിനറിയ്ണ്ടാവും നമ്മടെ മാധവന്‍ നായര്‍ സാറിനെ…മ്മടെ റോക്കറ്റ് വിടണ മാധവന്‍ നായര്‍സാര്‍…ഇഷ്ടന്റെ കട എവിട്യാണന്നറിയ്യോ?...എന്തൂട്ട് സാറ് മിഴിച്ചിരിക്കണേ..?ചന്ദ്രനിലേക്കൊക്കെ റോക്കറ്റ് പടപടാന്ന് കൊളുത്തിവിടണ ആ സാറന്നെ.ആള്‍നെ ഈ ടീവീലൊക്കെ കാണണല്ലാണ്ട് ഒരു പരിചയവുമില്ല്യേട്ടോ..”
“ഇതാരെക്കുറിച്ചാ ചേട്ടന്‍ പറയണത്-ഐ.എസ്.അര്‍.ഓ ചെയര്‍മാന്‍ മാധവന്‍ നായര്‍ സാറിന്റെ കാര്യമാണോ ചേട്ടനന്വേഷിക്കുന്നത്..അല്ല,എന്താ പ്രശ്ണം?”
“ന്റഷ്ടാ എന്തൂട്ട് പ്രശ്നന്നാ?സാറിനു പിടികിട്യോ മ്മളെ?.....ങ്ങോട്ട് നോക്ക് ന്റെ സാറേ..ഞാനാണു അന്തോണി…കാലിച്ചാക്ക് അന്തോണി..അന്തോണി ഏന്റ് സണ്‍സ്”.
‘മനസ്സിലായി,നല്ലോണം മനസ്സിലായി!ആക്രിക്കട മുതല്‍ ജ്വല്ലറി വരെ നടത്തുന്ന അന്തോണിച്ചേട്ടന്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരിക്കും മാധവന്‍ നായര്‍സാറിനെ അന്വേഷിക്കുന്നത്..വലിയവലിയ ശാസ്ത്രജ്ഞന്മാര്‍ക്ക് വേറെ പണിയൊണ്ടു ചേട്ടാ.അവരെ ഇതിനൊനും കിട്ടൂല്ല.ചേട്ടന്‍ പഴേപോലെ സിനിമാക്കാരെത്തന്നെ നോക്ക്.ഐശ്വര്യാറായിയെ കൊണ്ടിറക്ക്.പൂരത്തിനൊള്ള ആളു കൂടും.”
“ദേ,പിന്നേം പറഞ്ഞു സാറ് വേറെ കാര്യം…ദെന്തുട്ടാ ഞാന്‍ പറയ്യാ..മ്മക്ക് ആ റോക്കറ്റ് വിടണ സാറിനെന്നെ കിട്ടണട്ടോ.ആ സാറിനു കിട്ടണം മ്മ അയക്കണ പണം,മനസ്സിലായാ?എന്തൂട്ടാണു?ഒരു ലക്ഷം രൂപ്യാണു..എന്തൂട്ട്?ഇത് അഡ്വാന്‍സാ.അഡ്വാന്‍സ്..സാറാ ഫോറം ങ്ങട് താ സാറേ”.
“ചേട്ടന്റെ ഒരു തമാശ!”
“കളീം തമാശ്യോന്ന്വല്ല ന്റെ സാറേ..ദ് നേരാട്ടോ..റോക്കറ്റ് വിട്ട് വിട്ട് മ്മള്ളിപ്പോ അവിടെ വെള്ളം കണ്ടെത്തീല്ലേ.അത് നന്നായിട്ടോ”
“അതിനു അന്തോണിച്ചേട്ടനെന്താ?”
“സാറേ,മ്മക്ക് വിവരോംവിദ്യാഭ്യാസോന്നൂല്ല ട്ടോ.അന്തോണീടപ്പന്‍ ലോനപ്പന്‍ പള്ളിക്കൂടത്തിലൊന്നും പോയിട്ടില്ല,ട്ടോ.മ്മളു നാലീ പഠിക്കുമ്പൊ അപ്പനെ സഹായിക്കാന്‍ ആക്രിക്കടേല്‍ കേറീതാ.പിന്നങ്ങട് വെച്ചടി-വെച്ചടി കേറി..ഇതൊക്കെ ഒരു യോഗാന്റെ സാറെ.ദേ, ഇപ്പത്തന്നെ കൊരട്ടി മുത്തീടടുത്ത് ആയിരത്തിന്റെ അഞ്ചു പുത്തന്‍ നേര്‍ച്ചപ്പെട്ടീലിട്ടിട്ടിങ്ങട് പോന്നതാണു,ട്ടോ…ഇതങ്ങട് പിടിച്ചേ,അങ്ങട് പിടി,സാറേ.ദേ ഒരു ലക്ഷം റുപ്യേണ്ട്.ആ സാറിന്റെ അഡ്രസ്സെഴുതി അങ്ങട് വിടെന്റെ സാറേ.”
“ങേ!നിങ്ങക്ക് പറ്റിയ ആക്രി ഒന്നും ഐ.എസ്.അര്‍ .ഓക്കാരുടെ കൈയ്യിലില്ലല്ലോ.ഒണ്ടെങ്കിത്തന്നെ ചെയര്‍മാനു മണിഓര്‍ഡറയക്കുകയെന്നു വെച്ചാല്‍..?”
“ഇത് അഡ്വാന്‍സാ..അഡ്വാന്‍സ്,സാറേ.”
“മാധവന്‍ നായരുസാറിന്റെ തിരുവനന്തപുരത്തെ സ്ഥലം ചേട്ടന്‍ വാങ്ങാന്‍ പോവായിരിക്കും,അല്ലേ?അതിനു‍……സാറത് വില്‍ക്കുമോ?”
“ഇത് സ്ഥലത്തിനൊള്ള അഡ്വാന്‍സന്നെ.പക്ഷേങ്കില്‍ സാറ് പറേണ പോലെ തിരു‍വോന്തോരത്തെ സ്ഥലത്തിനല്ല,ട്ടോ.മ്മളു പറഞ്ഞുതരാം..ആ ഫാറത്തിന്റടീല്‍ സാറങ്ങ് എഴുതന്ന്.”
“എന്തെഴുതാന്‍?”
“എഴുതിക്കോ,സാറേ….ചന്ദ്രനില്‍ ഭൂമി കച്ചോടാക്കാനൊള്ള അഡ്വാന്‍സ് സ്വീകരിച്ചാലും..എന്ന് കാലിച്ചാക്ക് അന്തോണി!”
‘’ങേ!?”
“എന്തൂട്ടിത്..വായടക്ക് സാറേ.ഈ മണീസ് ഇന്നന്നെ മാധവന്നായരു സാറിനു കിട്ട്യാലേ ഈ അന്തോണിക്ക് മനസമാധാനംണ്ടാവുള്ളുട്ടോ..ഇതൊരൊറപ്പിനാ.ചന്ദ്രനിലെ വസ്തുവിനൊക്കെ ,ന്റീശോയേ ,എന്താ ഒരു ഡിമാന്‍ഡെന്നറിയ്യോ,ഇനി?ഇന്ന് വെള്ളം കിട്ടി.നാളെ റോക്കറ്റ് വിടുമ്പോ നിധി കിട്ടും,ട്ടൊ,സ്വര്‍ണ്ണ നിധി.അത് സായിപ്പന്മാര്‍ സ്ഥലം വാങ്ങി അടിച്ചുമാറ്റും മുന്‍പ് ഒന്നു കരാറക്കണ്ടെ മ്മക്ക് ?എപ്പോഴും ഒരു മുഴം നീട്ടിയെറിയണമെന്നാ ന്റപ്പന്‍ കാലിച്ചാക്ക് ലോനപ്പന്‍ പഠിപ്പിച്ചേ!”

Sunday, 22 November 2009

എന്തുകൊണ്ടു ബി.ബി.സി?

ബി.ബി.സിയുടെ അമരക്കാരനായിരുന്ന മൈക്കല്‍ ഗ്രേഡ് മൂന്നു വര്‍ഷം മുന്‍പു ഇങ്ങനെ പറഞ്ഞു;“ചൈനയെപ്പോലെയാണു ബി.ബി.സി:പലതവണ ആക്രമിക്കപ്പെട്ടു.പക്ഷേ ഒരിക്കല്‍ പോലും കീഴടക്കപ്പെട്ടിട്ടില്ല”.
ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ മാര്‍ഗദീപമായി ബി.ബി.സി കഴിഞ്ഞ 82 വര്‍ഷമായി നിലനില്‍ക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമമാതൃകയായാണു.അതിന്റെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ എക്കാ‍ലവും ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമിച്ചിട്ടുണ്ടു.വിന്‍സ്റ്റന്‍ ചര്‍ച്ചിലും മാര്‍ഗരറ്റ് താച്ചറും മുതല്‍ ടോണി ബ്ലെയര്‍ വരെയുള്ളവരുടെ കണ്ണിലെ കരടായിരുന്നു ബി.ബി.സി.1922 ഒക്ടോബറില്‍ ജോണ്‍ റെയ്ത്ത് ബി.ബി.സി സ്ഥാപിക്കുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കു പൂര്‍ണ്ണ പ്രവര്‍ത്തനസ്വാതന്ത്രമുള്ള മാദ്ധ്യമം എന്ന ഉദാത്തമായ സങ്കല്‍പ്പമാണു ഉയര്‍ത്തിപ്പിടിച്ചത്.ഇന്ന് ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമശൃംഖലയാണു ബി.ബി.സി.നാല്‍പ്പതിലധികം ഭാഷകളിലായി 2000 പത്രപ്രവര്‍ത്തകര്‍ ജോലിചെയ്യുന്ന ഏറ്റവുമധികം വിശ്വാസ്യതയുള്ള മാദ്ധ്യമസ്ഥാപനം.പക്ഷേ, അതിനി എത്രനാള്‍ എന്ന് ആശങ്കപ്പെടുന്നവരുണ്ടു.
യാഥാസ്ഥിതികര്‍ വീണ്ടും അധികാരത്തിലേറിയാല്‍ ബി.ബി.സിയുടെ സ്വാതന്ത്യം തന്നെ അപകടത്തിലാകുമെന്നാണു അടുത്തിടെ ലേബര്‍ പാര്‍ട്ടി നേതാവും സാംസ്കാരിക സെക്രട്ടറിയുമായ ബെന്‍ ബ്രാഡ്ഷാ അഭിപ്രായപ്പെട്ടത്.ടോറികളുടെ മാദ്ധ്യമനയം റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണലിനെ തൃപ്തിപ്പെടുത്തുന്നതാണത്രേ.ബി.ബി.സിയെ ശ്വാസം മുട്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സാംസ്കരികപ്രവര്‍ത്തകര്‍ ശബ്ദിക്കാത്തതില്‍ അദ്ദേഹം രോഷാകുലനാണു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപവത്കരിച്ചതു പോലെ റോയല്‍ ചാര്‍ട്ടര്‍ എന്ന രാജകീയവിളംബരം പുറപ്പെടുവിച്ചാണു ബി.ബിസിക്ക് ജനങ്ങളില്‍ നിന്ന് ലൈസന്‍സ് ഫീ ഈടാക്കുന്നത്.ടോറികള്‍ അധികാരത്തിലേറിയാല്‍ ഈ ചാര്‍ട്ടര്‍ റദ്ദാക്കുമെന്നാണു അദ്ദേഹത്തിന്റെ ആരോപണം.

പണത്തിനായി അരുടെ മുന്നിലും കൈനീട്ടുന്നില്ലെന്നതാണു ബി.ബി.സി നട്ടെല്ലു നിവര്‍ത്തിനില്‍ക്കാനുള്ള പ്രധാനകാരണം.ജനങ്ങളില്‍ നിന്നും നിര്‍ബന്ധിതമായി പിരിക്കുന്ന ലൈസന്‍സ് ഫീയാണു മൂലധനം.1946 മുതലാണു ഇത് ആരംഭിച്ചത്.കഴിഞ്ഞവര്‍ഷം ഈ ഇനത്തില്‍ 3.49 ദശലക്ഷം പൌണ്ടാണു ലഭിച്ചത്.കളര്‍ ടെലിവിഷനു 142.50 പൌണ്ടും ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയ്ക്ക് 48 പൌണ്ടുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലൈസന്‍സ് ഫീ.ഇന്റര്‍നെറ്റിലൂടെ പരിപാടി കാണുന്നതിനും ലൈസന്‍സ് ഫീ നല്‍കണം.ഇപ്പോള്‍ റേഡിയോയ്ക്ക് ഫീസ് പിരിക്കുന്നില്ല.ഓരോ വര്‍ഷവും ഇത് പുതുക്കുന്നുണ്ടു. താരതമ്യേന ഉയര്‍ന്ന നികുതിയാണു ഇതെന്നു വിമര്‍ശനമുണ്ടു.അതുകൊണ്ടു തന്നെ ഇരുപതില്‍ ഒരാള്‍ വീതം നികുതി അടക്കുന്നതില്‍ വീഴ്ചവരുത്തുന്നു.
ജനങ്ങളില്‍ ഭൂരിപക്ഷവും ,പക്ഷേ, ഇതിനെ അനുകൂലിക്കുന്നു.ബി.ബി.സിയുടെ സ്വാതന്ത്ര്യം നിലനില്‍ക്കുന്നതിനു ലൈസന്‍സ് ഫീ അവശ്യമാണെന്നു അവര്‍ കരുതുന്നു.ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ബി.ബി.സിക്ക് ഫണ്ടു നല്‍കുന്നത് ഒരു അപരാധമായാണു കണക്കാക്കപ്പെടുന്നത് എന്നോര്‍ക്കുക.

പക്ഷേ,റോയല്‍ ചാര്‍ട്ടര്‍ തന്നെ റദ്ദാക്കി ബി.ബി.സിയുടെ സാമ്പത്തിക സ്രോതസ് അടച്ചാലോ?മാറുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ അങ്ങനെ സംഭവിച്ചുകൂടാ‍യ്കയില്ല.ടോണി ബ്ലേയര്‍ സര്‍ക്കാരുമായും ബി.ബി.സി അധികൃതര്‍ നല്ല രസത്തിലല്ല.ഇറാഖ് യുദ്ധത്തിനു നിദാനമായ സദ്ദാമിന്റെ അയുധശേഖരത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പച്ചക്കള്ളമാണു പ്രചരിപ്പിച്ചതെന്നും അവര്‍ക്ക് മാരകശേഷിയുള്ള ആയുധങ്ങള്‍ ഇല്ലായിരുന്നുവെന്നും ബി.ബി.സി. ലേഖകന്‍ ആന്‍ഡ്രൂ ഗില്ലിഗന്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ കോളിളക്കമുണ്ടാക്കി.സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ക്ഷതം ഏല്‍പ്പിച്ച ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.ബി.സിക്കെതിരെ ഹട്ടന്‍ നടത്തിയ അന്വേഷണത്തിന്റെ നിഗമനം ആ റിപ്പോര്‍ട്ട് തെറ്റായിരുന്നു എന്നായിരുന്നു.ഈ ഇടപെടല്‍ ഡയറക്റ്റര്‍ ജനറല്‍ ഗ്രേ ഡൈക്കിന്റേയും ഗ്ഗില്ലിഗന്റേയും രാജിയിലാണു കലാശിച്ചത്.ഒരു ഭരണാധികാരി‍ക്കു മുന്നിലും സ്വാതന്ത്ര്യം അടിയറവു വെക്കാത്ത ബി.ബി.സിയുടെ മഹദ്പാരമ്പര്യം അവര്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

1926ല്‍ ബ്രിട്ടനെ പിടിച്ചുലച്ച പൊതുപണിമുടക്കിന്റെ നാളുകളിലായിരുന്നു ബി.ബി.സി, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആദ്യമായി കടുത്ത നിലപാടെടുത്തത്.അന്ന് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ബി.ബി.സി ഏറ്റെടുക്കാന്‍ ശ്രമിച്ചു.പക്ഷെ, വിജയിച്ചില്ല.1950തുകളില്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് സൂയസ് കനാലിനെ ഏകപക്ഷീയമായി ദേശസാത്കരിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി അന്റണി ഏദന്‍ സൈനിക നടപടിക്ക് ഒരുങ്ങിയപ്പോള്‍ ബി.ബി.സി അതിനെ എതിര്‍ത്തു.ദേശദ്രോഹ ആരോപണമായിരുന്നു ഫലം.പക്ഷേ, ബി.ബി.സി സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നിഷ്പക്ഷമായ റിപ്പോര്‍ട്ടിങ്ങിലൂടെ അവര്‍ ലോകത്തിന്റെ മുഴുവന്‍ ആദരവ് പിടിച്ചുപറ്റി.നാസികളുടെ പ്രചാരണവിഭാഗം തലവനായിരുന്ന സാക്ഷല്‍ ജോസഫ് ഗീബത്സ് പോലും ആ സത്യസന്ധതയെ പുകഴ്ത്തിയിട്ടുണ്ടത്രെ.

പക്ഷേ,മാറി-മാറി വന്ന ഭരണാധികാരികള്‍ തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കാത്ത ബി.ബി.സിയെ ഭയക്കുകയും ,അതിനു കടിഞ്ഞാണിടാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു.മാര്‍ഗരറ്റ് താച്ചര്‍ ബി.ബി.സിയെ സ്വകാര്യവത്ക്കരിക്കാനയിരുന്നു ശ്രമിച്ചത്.പക്ഷേ, പൊതുസേവന മാദ്ധ്യമത്തോടുള്ള സമൂഹത്തിന്റെ കൂറും ബഹുജനങ്ങളുടെ ഉയര്‍ന്ന ജനാധിപത്യബോധവും അതിനെയെല്ലാം പരാജയപ്പെടുത്തി.

ടോണി ബ്ലയറിന്റെ മാദ്ധ്യമ ഉപദേശകരും ബി.ബി.സിയുടെ അന്തകരാകാനുള്ള അജണ്ട ഉപേക്ഷിച്ചിട്ടില്ല.മാദ്ധ്യമങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും മാദ്ധ്യമപ്രവര്‍ത്തകരെ കൂറുള്ള അടിമകളാക്കാനും ആഗ്രഹിക്കാത്ത ഭരണാധികാരികളില്ലല്ലോ.

സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാനാകാത്ത ഒരു മാദ്ധ്യമത്തിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ല.രാഷ്ട്രീയക്കാരുടേയും വ്യവസായികളുടേയും ജാതി-മത ശക്തികളുടേയും,ഭരണാധികാരികളുടേയുമൊക്കെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ അവര്‍ മുട്ടു മടക്കും;വളയും.വേണമെങ്കില്‍ മുട്ടിലിഴയും.നമുക്കു മുന്നില്‍ അതിനു എത്രയോ ഉദാഹരണങ്ങളുണ്ടു.
ബി.ബി.സി,സ്വീഡിഷ് ബ്രോഡ്കാസ്റ്റിങ്ങ് കോപ്പര്‍പറേഷന്‍ തുടങ്ങിയ ഏതാനും മാദ്ധ്യമസ്ഥാപനങ്ങള്‍ മാത്രമാണു ഇതിനു അപവാദം.ലൈസന്‍സ് ഫീയിലൂടെയുള്ള ധനസമാഹരണമാണു അവരെ അതിനു പ്രാപ്തരാക്കുന്നത്.
അനുദിനം പുതിയ മാദ്ധ്യമങ്ങള്‍ പിറന്നു വീഴുന്ന നമ്മുടെ നാട്ടില്‍ വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങൾ അംഗുലീപരിമിതം.മാദ്ധ്യമസാക്ഷരതയും ബഹുസ്വരതയും കൂടും തോറും നിര്‍ഭയവും നിഷ്പക്ഷവും സ്വതന്ത്രവുമായ മാദ്ധ്യമപ്രവര്‍ത്തനം പഴംകഥയായി മാറുകയാണു.സത്യം മിക്കപ്പോഴും ക്രൂശിക്കപ്പെടുന്നു;പൂഴ്ത്തി വെയ്ക്കപ്പെടുന്നു;വ്യഭിചരിക്കപെടുന്നു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു ,ജനങ്ങളോടു മാത്രം ഉത്തരവാദിത്വമുള്ള മാദ്ധ്യമപ്രവര്‍ത്തനം നടക്കുമ്പോള്‍ മത്രമേ ജനങ്ങളുടെ അറിയാനുള്ള അവകാശം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കപ്പെടുകയുള്ളൂ.
ആയിരക്കണക്കിനു മാദ്ധ്യമങ്ങളുടെ മഹാപ്രളയത്തിനു നടുവില്‍ നില്‍ക്കുമ്പോഴും നാം ബി.ബി.സിയെപ്പറ്റി പറയുന്നത് അതുകൊണ്ടാണു.ബാഹ്യപ്രേരണകളാല്‍ സ്വന്തം മനസാക്ഷിയെ വഞ്ചിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഓരോ മാദ്ധ്യമപ്രവര്‍ത്തകനും അത് ആഗ്രഹിക്കുന്നു.

Friday, 20 November 2009

ലോനപ്പന്‍ അതിവേഗപാതയിലൂടെ പറക്കുന്നു....

"2015ലെ ആദ്യ വാര്‍ത്താബുള്ളറ്റിനിലേക്ക് എല്ലാവര്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.ഇത് സ്വതന്ത്രകേരളത്തിന്റെ വികസനചരിത്രത്തില്‍ പുതു അദ്ധ്യായമെഴുതിചേര്‍ക്കുന്ന പുതുവത്സരപ്രഭാതം.സംസ്ഥാനത്തെ ആദ്യത്തെ തെക്ക്-വടക്ക് അതിവേഗപാത അല്‍പ്പസമയത്തിനകം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തലസ്ഥാനനഗരിയില്‍ നിന്ന് കേരളത്തിന്റെ വടക്കേഅറ്റമായ കാസര്‍കോട്ടേക്ക് വെറും ആറുമണിക്കൂര്‍കൊണ്ട് റോഡു മാര്‍ഗ്ഗം എത്താവുന്ന ഈ സൂപ്പര്‍ഹൈവേയുടെ നിര്‍മ്മാണം ബി.ഓ.ടി അടിസ്ഥാനത്തില്‍ വെറും നാ‍ലു വര്‍ഷം കൊണ്ടണു പൂര്‍ത്തിയാക്കിയത്.രാവിലെ എട്ടുമണിക്ക് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവാഹനം ചീറിപ്പായും....”
.......................
ശരവേഗത്തില്‍ കുതിച്ചുപായുന്ന പുതുപുത്തന്‍ ഫോറിന്‍ പോഷ് കാറിന്റെ മുന്‍സീറ്റില്‍ ചാഞ്ഞിരുന്ന് കുറ്റിച്ചാക്ക് ലോനപ്പന്‍ അലറി:
“കത്തിച്ചു വിടടാ ശവീ!”
“ഇപ്പം തന്നെ 130തിലാ..എനിക്ക് പേടിയാവുന്നു”
“നിനക്ക് വയ്യെങ്കി പറയടാ; ഞാന്‍ ചവിട്ടിപ്പറത്താമെടാ ശവീ.ചുമ്മാതല്ല ഈ ലോന പത്ത് ലക്ഷം എണ്ണിക്കൊടുത്ത് ആ മന്ത്രിപുത്രന്റെ കൈയ്യീന്ന് ആദ്യ ദെവസം തന്നെ വണ്ടി പറത്താനൊള്ള അവകാശം വാങ്ങീത്. എടാ ദേ, ടീവീല്‍ നോക്കടാ...കണ്ടോടാ ഈ ലോനക്ക് മുഖ്യന്‍ കൈതരുന്നത്..അങ്ങനെ ഈ റോട്ടിമ്മേലോട്ടുന്ന ആദ്യ വണ്ടി ഈ കുറ്റിച്ചാക്ക് ലോനേടേതായി..എന്റീശോയേ! എല്ലം അവിടത്തെ കൃപ!... നീ 150ല്‍ ചവുട്ടി വിടടാ‍”
“120താ,ചേട്ടാ, പരമാവധി സ്പീഡ് പറഞ്ഞിരിക്കുന്നത്”
“നീയതൊന്നും നോക്കണ്ടടാ...ഇത് പാട്ട റോട്ടൊന്നുമല്ലടാ..വേണേലിതിമ്മേല്‍ ഏറോപ്ലേന്‍ പറത്താമെടാ.നീ നോക്ക് -ഒരണ്ടനും അടകോടനും റോട്ടിലൊണ്ടോ...ഇല്ലടാ.അലവലാതി ഓട്ടോക്കാരും ലോറിക്കാരും പാട്ടവണ്ടിക്കാരുമൊന്നും ഇതിലൂടെ പോവില്ല. 120തില്‍ ചെത്തി പറപറത്തുന്ന സ്വയമ്പന്‍ വണ്ടിക്ക് മാത്രമേ ഇതില്‍ പ്രവേശനമൊള്ളൂ,കണ്ട അവമ്മാര്‍ക്ക് ഓട്ടിച്ചു കളിക്കാന്‍ എന്‍.എച്ചുണ്ടടാ ശവീ”
“ചേട്ടനെപ്പോളൊള്ളോര്‍ക്ക് ഇതൊക്കെ പറ്റും.ബാക്കിയൊള്ളോര്‍ ടോള്‍ കൊടുത്താത്തന്നെ കുത്തുപളയെടുത്തു പോകും”
“കൈക്കാശില്ലേല്‍ നീയിതിലേ സവാരിചെയ്തു സുഖിക്കേണ്ടടാ.ഇത് ഞങ്ങ പുത്തന്‍ കൈയ്യിലൊള്ളോറ്ക്ക് രസിപ്പാനും സുഖിപ്പാനുമാണേടാ.എന്തേ,നിനക്ക് രസിച്ചില്ലേ?ആറു മണീക്കൂറു കൊണ്ടു പറത്തി അങ്ങ് കാസര്‍കോട്ടെത്തുന്നേനു എന്താ അയ്യായിരം ടോളുകൊടുത്താ അത് ലാഭമല്ലേടാ ശവീ?നടുവൊടിക്കുന്ന കുണ്ടും കുഴീമൊള്ള നെന്റെയൊക്കെ സാദാ റോട്ടിലൂടെ പാട്ടവണ്ടി നെരക്കി നെരക്കി ഉരുട്ടി അങ്ങ് എത്തുമ്പോഴേക്കുനേരം വെളുക്കും. അതിനെടേല്‍ പത്തിരുപതെടുത്ത് ടോള്‍,ഏമ്മാന്മാര്‍ക്ക് കാണിക്ക,ജാഥ,ധര്‍ണ്ണ,ആന, അബാരി.....കൊരവ ..കൊട്ട് ...നെന്നെപ്പോലൊള്ളോര്‍ക്ക് അതൊക്കെയേ പറഞ്ഞിട്ടൊള്ളെടാ.ദേ,ഈ ലോനപ്പന്റെയൊക്കെ തലേമ്മേല്‍ കര്‍ത്താവു വരച്ചിട്ടൊള്ള വരയാ, മോനേ വര....നീ വണ്ടി ചവുട്ടി വിടെടാ”
“ചേട്ടാ മൂന്നു മണിക്കൂറുകൊണ്ടു തൃശൂരെത്തി.എനിക്ക് തല കറങ്ങുന്നു...ചായകുടിച്ച് അഞ്ചുമിനിട്ടിരുന്നിട്ടു പോവാം.പിന്നെ ,ഈ ടീവീക്കാരിവിടെ ചേട്ടന്റെ പടം പിടിക്കാന്‍ നില്‍പ്പൊണ്ടാവും”
.....................................................
“നീയെന്തെടാ മിഴിങ്ങസ്യാന്നിരിക്കെന്നേ.കുടിക്കെടാ ശവീ,ചായ”
“എന്നാലും ഒരു സാദാ ചായയ്ക്ക് 100 രൂപയോ?”
“വാപൂട്ടട.നെന്റെ കെട്ട്യോള്‍ടെ താലിമാല പണയം വെക്ക്യോമൊന്നും വേണ്ടെല്ലോ.ഇത് ഈ കുറ്റിച്ചാക്ക് ലോനേടെ സന്തോഷത്തിനാ..തിന്നടാ ഈ സ്പെഷല്‍ മസാല ദോശ.വെറും 550 രുപ്യേള്ളടാ”.
“ന്റമ്മോ!“
“ഇനീം വണ്ടി കത്തിച്ചു വിടാനൊള്ളതല്ലേ..ദാ മുറീക്കേറി കൊറച്ചുനേറം ശുദ്ധവായു വലിച്ചു പിടിച്ചേച്ചു പോവ്വാം..സ്വയംബന്‍ ഓക്സിജനാ‍!”
“ഓ.. ഓക്സിജന്‍ പാര്‍ലര്‍.അതെന്തു ചേട്ടാ?”
“റോട്ടിലെല്ലാം വെഷമാടാ‍ വെഷം ..ഇവിടെ കണ്ണടച്ചിരുന്ന് പാട്ടും കേട്ട് കൊറച്ചു നേരം ശുദ്ധവായു വലിച്ചു വിട്ടോ.ഉഷാറാകുമെടാ..ദാ, ഇങ്ങനെ പിടിക്കടാ”
നേര്‍ത്ത സംഗീതം ഒഴുകുന്നു.ശ്വാസോച്ഛ്വാസം നേര്‍ത്തില്ലാതെയാകുന്നു.
“സാറ് പോവല്ലേ.ബില്ല് പേ ചെയ്യണം സാര്‍,പ്ലീസ്”
“അതൊക്കെ നേരത്തെ അടച്ചട കൊച്ചനേ.ദാ ,നെനക്കുമിരിക്കട്ടെ ഒരഞ്ഞൂറിന്റെ ടിപ്പ്”
“ആ ബില്ലല്ല സാര്‍”
“ങ്ങേ!അയ്യായിരം രൂപ..ഇതെന്തിനു?”
“സ്വീറ്റ് ഡ്രീംസ് ബില്ലാണു സാര്‍”
“മനസ്സിലാകുന്ന ഭാഷേല്‍ പറേടാ കൊച്ചനേ..”
“സാര്‍ ഒക്സിജന്‍ പാര്‍ലറില്‍ പാട്ട് കേട്ട് കുറച്ചു സമയം ഉറങ്ങിയില്ലേ”
“അതിനു?”
“അപ്പോള്‍ സാറു നല്ലൊരു സ്വപ്നം കണ്ടു.എ പോസിറ്റീ‍വ് ഡ്രീം-സാറ് നോക്ക്, അത് ഈ മെഷീനില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടു.അതിനൊള്ള ബില്ലാ സാറെ ഇത്..സ്വീറ്റ് ഡ്രീംസ് ബില്‍. ജെസ്റ്റ് ഫൈവ് തൌസന്റ്..പിന്നെ, സാറിന്റെ ഒപ്പം വന്നയാളു ,ദേ നോക്ക് ,രണ്ടു സ്വപ്നം കണ്ടു.അതിനു ചാര്‍ജ് ചെയ്തിട്ടില്ല.അതു ഫ്രീയാ.ഈ സൂപ്പര്‍ ഹൈവേയിലൂടെ വന്ന ആദ്യ വെഹിക്കിള്‍ സാറിന്റേതായതിനാല്‍ സ്പെഷ്യല്‍ കണ്‍സെഷന്‍ റേറ്റാണു സാര്‍‍.സ്വീറ്റ് ഡ്രീംസ് .....ഹാപ്പി ജേര്‍ണ്ണി!ബൈ..ബൈ”.‘