Monday, 23 January 2012

നമ്മുടെ മനസാക്ഷിയുടെ ശബ്ദം


കേരളീയ സമൂഹത്തിൽ ഡോ. സുകുമാർ അഴീക്കോടിന്റെ സ്ഥാനം മനീഷിയായ നിരൂപകന്റേതോ,പ്രഭാഷകന്റേതോ,പണ്ഡിതന്റേതോ മാത്രമല്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നടങ്കം ആ ശബ്ദത്തിനു കാതോർക്കുന്നത് എന്തുകൊണ്ടാകാം?ഒരു പക്ഷേ,കേരളം കണ്ട ഏറ്റവും ജനപ്രിയനായ നേതാവു ഏ.കെ..ജി പോലും ഈ ജനപ്രിയതയിൽ അഴീക്കോടിനു പിന്നിലായിപ്പോയതിനു സാമൂഹികമായ ഒരു പശ്ചാത്തലമുണ്ടു. ഗാന്ധിസത്തിന്റെ മാനവികതയിലൂന്നി നിന്നു കൊണ്ടു ഇടതുപക്ഷസഹയാത്രികനായി മാറിയ അദ്ദേഹത്തിനു കൂട്ടായി തായാട്ടു ശങ്കരനെപ്പോലെ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു.ഗാന്ധിയിൽ നിന്നും മാർക്സ് വളരെ അകലെയല്ല എന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും.കക്ഷിരാഷ്ട്രീയത്തോടുള്ള അനാസക്തിയും,മതേതര-ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിപത്തിയും അദ്ദേഹത്തിൽ പ്രബലപ്പെടുന്നത് അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിലാണു. അതൊരു പരിണാമത്തിന്റെ കഥയാണു.ജനാധിപത്യം കോൾഡ് സ്റ്റോറേജിൽ അടക്കപ്പെട്ട നാളുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസ്ലറായിരുന്ന അദ്ദേഹം അതിനെ പ്രകടമായോ നിശബ്ദമായോ പിന്തുണച്ചു എന്ന് ആരോപിക്കുന്നവരുണ്ടു.അക്കാലത്ത് തീവണ്ടികൾ കൃത്യമായി ഓടുകയും,സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കൃത്യസമയത്ത് എത്തുകയും ചെയ്തതിനാൽ പുതുയുഗം പിറന്നതായി വിശ്വസിക്കുകയും അതിനെ പാടിപ്പുകഴ്ത്തുകയും ചെയ്തവർ നിരവധിയുണ്ടായിരുന്നു.എൻ.വി.കൃഷ്ണവാര്യർ മുതൽ വൈലോപ്പള്ളി വരെ നീളുന്നു ആ പട്ടിക.പിൽക്കാലത്ത് ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രസിഡന്റായി അവരോധിക്കപ്പെടാൻ വൈലോപ്പള്ളിയ്ക്ക് ഈ നിലപാടുകൾ അയോഗ്യതയായില്ലന്നു നമുക്കറിയാം.അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പണ്ടു ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്തതു പോലെ പരസ്യ സംവാദത്തിലൂടെ അഴീക്കോടിനെ കുറ്റവിചാരണ ചെയ്യേണ്ട കാര്യമില്ല.മനുഷ്യൻ ഒരു സമൂഹസൃഷ്ടിയാണന്നതിനാൽ അതാതുകാലത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകൾക്കനുസൃതമായി അഭിപ്രായം രൂപപ്പെടുന്നത് സ്വാഭാവികം.സി.വി.കുഞ്ഞുരാമൻ പറഞ്ഞതു പോലെ,അഭിപ്രായം ഇരുമ്പുലക്കയല്ല. പക്ഷേ,അസാധാരണമായ പ്രഹരശേഷിയുള്ള,എതിരാളികളെ നിരായുധരാക്കുന്ന ഉഷ്ണപാതമായി അഴീക്കോട് കേരളത്തിന്റെ മനസാക്ഷിയുടെ തന്നെ ശബ്ദമായി അതിവേഗം മാറുന്നതാണു നാം കണ്ടത്.പതിതരുടേയും,പീഡിതരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ശബ്ദങ്ങൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും,മാദ്ധ്യമങ്ങളും അവഗണിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹവും,ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും,ബിഷപ് പൌലോസ് മാർ പൌലോസും,സുഗതകുമാരിയും നാവില്ലാത്തവരുടെ നാവായി ഗർജ്ജിക്കാൻ തുടങ്ങിയത്.പക്ഷേ,മറ്റുള്ളവരുടെ പ്രവർത്തന മണ്ഡലങ്ങൾ നിയമ-മത-പരിസ്ഥിതി മണ്ഡലങ്ങളുടെ പരിവൃത്തത്തിലേക്ക് ചുരുങ്ങിയപ്പോൾ ഡോ സുകുമാർ അഴീക്കോടിനു ആകാശം പോലും സീമയായിരുന്നില്ല. അദ്ദേഹത്തിന്റെ അറുപത്തിയാറ് അവതാരികകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച എം.ഹരിദാസ് “അഴീക്കോടിന്റെ കയ്യൊപ്പ്” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ ഇതിന്റെ ഉത്തരമുണ്ടു;കവിത മുതൽ കളരിപ്പയറ്റ് വരെയും ഉപനിഷത്ത് മുതൽ ഷെർലക് ഹോംസ് വരെയും സ്വന്തം പ്രതിഭയ്ക്ക് അസ്വീകാര്യമോ അന്യമോ അസ്പൃശ്യമോ അല്ല എന്ന് അദ്ദേഹം തെളിയിച്ചു. ഈ പ്രായത്തിലും ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ പുതിയതായ എന്തിനേയും പഠിക്കുന്നത് ശീലമാക്കിയതുകൊണ്ടാണു,ഏതു വേദിയിലും തലയുയർത്തിപ്പിടിച്ചു നിന്ന് നിർഭയമായി സംസാരിക്കുവാൻ അദ്ദേത്തിനു കഴിഞ്ഞത്. വേദങ്ങളേയുംരാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളേയും ആഴത്തിൽ അപഗ്രഥിക്കുവാനും ,മൈക്കിനു മുന്നിൽ ചമ്രം പിടിച്ചിരുന്ന് പ്രസംഗം കേൾക്കുന്ന നിരക്ഷരരായ സാധാരണക്കാർക്കു പോലും മനസിലാകുന്ന ഭാഷയിൽ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും അദ്ദേഹം കാണിക്കുന്ന പാടവത്തിനു സമാനതകളില്ല.അധികാരത്തിന്റെ അപ്പകഷ്ണങ്ങൾക്കായി വിലപേശുകയും,ആഡംബരജീവിതം നയിക്കുകയും ചെയ്യുന്ന ഭിക്ഷാംദേഹികൾക്കും ഭോഗികൾക്കുമിടയിൽ അഴീക്കോടിന്റെ ശബ്ദം വേറിട്ടു നിൽക്കുന്നത് ഇതുകൊണ്ടാണു. വാക്കിലും പ്രവൃത്തിയിലും ലാളിത്യവും നൈർമല്യവും പുലർത്താനും,ഭോഗതൃഷ്ണകളില്ലാത്ത,മതേതര ജീവിതം നയിക്കാനും കഴിയുന്നവർ എത്രപേരുണ്ടു,നമുക്കിടയിൽ?സമൂഹത്തിനു മാതൃകയാകുന്ന മഹിതജീവിതങ്ങൾ പൊതുസമൂഹത്തിൽ വിരളമായതുകൊണ്ടാണു ഡോ.സുകുമാർ അഴീക്കോട് കേരളീയ സമൂഹത്തിന്റെ മനസാക്ഷിയുടെ ശബ്ദമായി സിംഹഗർജ്ജനം നടത്തുന്നത്.അതുകൊണ്ടാണു അദ്ദേഹത്തിന്റെ ഓരോ വാക്കിനും സമൂഹം കാതോർക്കുന്നത്.അങ്ങനെയാണു പതിറ്റാണ്ടുകളായി കേരളീയരുടെ അഭിപ്രായ രൂപവത്കരണത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ്വ്യക്തിത്വമായി(ഒപ്പീനിയൻ ലീഡർ) അദ്ദേഹം നിലകൊള്ളുന്നത്.അദ്ദേഹത്തിനു പകരം വെക്കാൻ ആരുമില്ല.

Monday, 9 January 2012

ക്യൂബ:ഫിദൽ മുതൽ മാർപ്പാപ്പ വരെ

.
ഫിദല്‍ കാസ്‌ട്രോ പിന്നണിയിലേക്ക് പൂർണ്ണമായും പിൻ വാങ്ങിയശേഷമുള്ള ആദ്യത്തെ വിപ്ലവവാർഷികാഘോഷത്തിനായിരുന്നു പുതുവർഷം സാക്ഷ്യം വഹിച്ചത്. 1998ൽ ഹവാനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു വിശ്വാസികൾക്ക് മുൻപാകെ മാർപ്പാപ്പ ദിവ്യബലി അർപ്പിച്ചത് ലോകം അമ്പരപ്പോടെയും അതിശയത്തൊടെയുമാണു കണ്ടത്.കമ്മ്യൂണിസത്തിന്റെ അവശേഷിച്ച തുരുത്തിലേക്കും ജനാധിപത്യത്തിന്റെ ശുദ്ധവായു പ്രവഹിക്കുന്നതായി അന്നേ വിലയിരുത്തപ്പെട്ടൂ.ഇപ്പോഴിതാ പിന്നെയും ഒരു പോപ്പിന്റെ സന്ദർശനം.മാർച്ച് 26നു ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ക്യൂബയിൽ എത്തുമ്പോൾ ഫിദൽ നേതൃനിരയിലില്ല.പഴയ ആ ക്യൂബയും നിലവിലില്ല.അതുകൊണ്ടുതന്നെ പിന്നാലെ ക്യൂബയിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്ടു. പക്ഷേ,ഈ വിലയിരുത്തലുകൾക്കെല്ലാം അടിസ്ഥാനം ക്യൂബയിലെ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് പുറം ലോകത്ത് പ്രചരിക്കുന്ന അർദ്ധസത്യങ്ങളാണു.മൂന്നു പതിറ്റാണ്ടു കാലം പൂർണ്ണ നാസ്തിക രാഷ്ട്രമായിരുന്നു,ക്യൂബ.അക്കാലത്ത് സഭയും മിഷനറിമാരും വിപ്ലവത്തിന്റെ ശത്രുക്കളും അമേരിക്കയുടെ ഏജന്റുമാരുമായി മുദ്രയടിക്കപ്പെട്ടു.അവരെ ഭരണകൂടം നിരന്തരം വേട്ടയാടി.പക്ഷേ1991 ഒക്ടോബർ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസികൾക്ക് അംഗത്വം നൽകാൻ എടുത്ത ചരിത്രപരമായ തീരുമാനത്തോടെ ക്യൂബയിൽ മതസ്വാതന്ത്യം അനുവദിക്കപ്പെട്ടു.ക്രമേണ നാസ്തിക രാഷ്ട്രത്തിൽ നിന്ന് ഇന്ത്യയെപ്പോലെ മതേതരരാഷ്ട്രസങ്കൽ‌പ്പത്തിലേക്ക് അവർ പരിവർത്തനം ചെയ്യപ്പെട്ടു.ആ പ്രക്രിയ പൂർണ്ണതയിലെത്തിയെന്നാണു ഹവാനയിൽ മാർപ്പാപ്പ നടത്തുന്ന ദിവ്യബലി വ്യക്തമാക്കുന്നത്. പക്ഷേ,ഇപ്പോഴും പരിമിതമായ രാഷ്ട്രീയ-പൌരസ്വാതന്ത്യം മാത്രമേ ക്യൂബൻ ജനതയ്ക്കുള്ളൂ.”ലോകത്തെ ഏറ്റവും സ്വതന്ത്രരായ ജനതയാണു ക്യൂബയിലേത്”എന്ന് ഫിദൽ പ്രഖ്യാപിച്ചത് നമുക്ക് ഒരു വലിയ തമാശയായെ തോന്നൂ. 1992 മുതൽ മുനിസിപ്പാലിറ്റികളിലേക്കും ദേശീയ അസംബ്ലിയിലേക്കും അനുവദിക്കപ്പെട്ട “തെരഞ്ഞെടുപ്പ്”പ്രക്രിയ എന്താണെന്ന് നോക്കുക.കമ്മ്യൂണിസ്റ്റ് പാർട്ടിയൊഴികെ ഒരു കക്ഷിക്കും അവിടെ പ്രവർത്തനസ്വാതന്ത്യം അനുവദിക്കപ്പെട്ടിട്ടില്ല.തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിമാത്രമേ ഉണ്ടായിരിക്കുള്ളൂ.ഇലക്ഷനു മുൻപ് സ്ഥാനാർത്ഥിയുടെ യോഗ്യതകൾ പരസ്യപ്പെടുത്തും.വോട്ടെടുപ്പിൽ “യെസ്”,അല്ലെങ്കിൽ “നോ” എന്ന് രേഖപ്പെടുത്താം.50 ശതമാനത്തിനു മുകളിൽ വോട്ടു കിട്ടിയാൽ തെരഞ്ഞെടുക്കപ്പെടും.ഇനി പകുതിലിലേറെപ്പേരും സ്ഥാനാർത്ഥിയെ “നോ” രേഖപ്പെടുത്തി നിരാകരിക്കുകയാണെങ്കിലോ?ഇതേവരെ അങ്ങനെയൊരു സംഭവം ഉണ്ടാകാത്തതിനാൽ അതെക്കുറിച്ച് ആർക്കും വ്യക്തതയില്ലത്രേ! ക്യൂബൻ ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്ന മറ്റൊരു വാർത്ത ദേശീയ അസംബ്ലിയിൽ കമ്മ്യൂണിസ്റ്റ്കാരല്ലാത്ത മൂന്നിലൊന്ന് അംഗങ്ങളുണ്ടെന്നതാണു.ഇതിന്റെ സത്യാവസ്ഥ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.അതെന്തായാലും 2012 ക്യൂബയിൽ പരിവർത്തനത്തിന്റേയും മാറ്റങ്ങളുടേയും വർഷമാണു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് 2011 ഏപ്രില്‍ 19 ന് ഫിദല്‍ കാസ്‌ട്രോ സ്വയം പിന്‍വാങ്ങിയ വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വൻ ആഘോഷമാക്കി മാറ്റിയത് ഇതൊക്കെ മനസ്സിൽ കണ്ടുകൊണ്ടാകണം. 2008 ഫെബ്രുവരി 24 ന് സര്‍ക്കാരിന്റെ നേതൃത്വം തന്റെ സഹോദരനും ക്യൂബന്‍ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളിലൊരാളുമായ റൗള്‍ കാസ്‌ട്രോവിന് കൈമാറിയ ഫിദല്‍, കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ നേതൃമാറ്റത്തിന് കൂടി കാരണക്കാരനായി മറ്റൊരു അദ്ധ്യായം എഴുതിച്ചേര്‍ത്തു.
ലോകത്തിന്റെ പഞ്ചസാര കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഫലഭൂയിഷ്ടമായ ക്യൂബന്‍ ദ്വീപിനെ ബാറ്റിസ്റ്റ എന്ന ഏകാധിപതിയില്‍ നിന്നും മോചിപ്പിച്ച് 1959 ജനുവരി 1 മുതല്‍, അമേരിക്കയുടെ ശത്രുവായി മാറിയ ഫിദല്‍ കാസ്‌ട്രോയുടെ ജീവിതം അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റേയും അതിജീവനത്തിന്റേതുമാണ്. ഏറ്റവും മനോഹരമായ ദ്വീപായി ക്രിസ്റ്റഫര്‍ കൊളമ്പസ് വിശേഷിപ്പിച്ച ഈ കൊച്ച് ലാറ്റിന്‍ അമേരിക്കന്‍ പ്രദേശം അമേരിക്കയുടെ മയാമിയില്‍ നിന്ന് വെറും 90 കിലോമീറ്ററുകള്‍ മാത്രം അകലെയാണ്. കരിമ്പും പുകയിലയും തഴച്ചു വളരുന്ന ഈ മണ്ണില്‍ അമേരിക്ക കഴിഞ്ഞാല്‍ നിക്കലിന്റെ ഏറ്റവും വലിയ നിക്ഷേപമുണ്ട്. ഈ സമ്പത്ത് മോഹിച്ച് സ്‌പെയിന്‍ ക്യൂബയെ 400 വര്‍ഷം കൈയടക്കി വച്ചു. 30 വര്‍ഷം നീണ്ടു നിന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്കൊടുവില്‍, ജോസ് മാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1898-ല്‍ ക്യൂബ സ്വതന്ത്രമായി. പക്ഷേ സ്‌പെയിനിനെതിരായ രൂക്ഷമായ ഒളിപ്പോരാട്ടം വിജയത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ അമേരിക്കന്‍ നാവികപ്പട ഹവാനയിലിറങ്ങി. 114 ദിവസം അവര്‍ സ്‌പെയിനിനെതിരെ യുദ്ധം ചെയ്തു. അങ്ങനെ, ക്യൂബക്കാരുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തെ യാങ്കികള്‍ തട്ടിയെടുത്തതായി പില്ക്കാലത്ത് ഫിദല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സ്‌പെയിന്‍കാര്‍ തോറ്റോടാന്‍ തുടങ്ങിയപ്പോള്‍ അവരെത്തി, അവര്‍ താഴെക്കിടന്ന പഴുത്ത മാങ്ങകള്‍ പറുക്കിയെടുത്തു”, അവസാനം, പാരീസില്‍ 1898-ല്‍ സ്‌പെയിനും അമേരിക്കയുമായി ഉടമ്പടി ഉണ്ടാക്കിയപ്പോള്‍, സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു ക്യൂബക്കാരന്‍ പോലും ഉണ്ടായിരുന്നില്ല. സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് ക്യൂബ അമേരിക്കന്‍ അധിനിവേശത്തിലേക്ക് വന്നു. പുതിയ റിപ്പബ്ലിക്ക് പിറന്നുവെങ്കിലും ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്കുള്ള അധികാരം ഉപയോഗിച്ച് അവര്‍ ഈ കൊച്ചു രാജ്യത്തെ തങ്ങളുടെ സാമ്പത്തിക കോളനിയാക്കി. ക്യൂബന്‍ ജനതയുടെ സ്വത്തിനും പൗരസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കാന്‍ ഇടപെടാനുള്ള അധികാരം ക്യൂബന്‍ ഭരണഘടന തന്നെ അമേരിക്കയ്ക്ക് നല്‍കി. നാവിക കേന്ദ്രങ്ങളോ ഖനികളോ ആരംഭിക്കുന്നതിന് ക്യൂബന്‍ മണ്ണ് അമേരിക്കയ്ക്ക് വില്ക്കാനോ, ദീര്‍ഘകാല വാടകയ്ക്ക് നല്‍കാനോ ഭരണഘടനയില്‍ വ്യവസ്ഥ ഉണ്ടാക്കി. ഇതുപയോഗച്ചാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് എന്ന നിലയില്‍ കുപ്രസിദ്ധമായ ഗ്വാന്‍ഡെനാമോ നാവിക കേന്ദ്രം അമേരിക്ക സ്ഥാപിച്ചത്. അമേരിക്കന്‍ വ്യവസായികള്‍ വന്‍തോതില്‍ ക്യൂബന്‍ കരിമ്പിന്‍ തോട്ടങ്ങള്‍ വാങ്ങിക്കൂട്ടി. ഫാക്ടറികള്‍ തുറന്നു. ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. യാങ്കി ആധിപത്യത്തിനെതിരെ ക്യൂബന്‍ ജനത പ്രതിരോധം തുടര്‍ന്നു.
ഈ രാഷ്ട്രീയാസ്വാസ്ഥ്യത്തിന്റെ കാലഘട്ടത്തിലാണ് ഫിദല്‍ കാസ്‌ട്രോയുടെ ജനനം. ക്യൂബയുടെ കിഴക്കേ അറ്റത്തുള്ള പ്രവിശ്യയിലെ ബിരന്‍ എന്ന ഗ്രാമത്തിലെ ഒരു കരിമ്പിന്‍ തോട്ടത്തിലായിരുന്നു 1926 ആഗസ്റ്റ് 13-ന് ഫിദല്‍ പിറന്നു വീണത്. അച്ഛന്‍ ഏഞ്ചല്‍ കാസ്‌ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ ഒരു തൊഴിലാളിയായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് 23300 ഏക്കര്‍ കരിമ്പിന്‍ തോട്ടത്തിന്റെ ഉടമയായി തീര്‍ന്ന ഏഞ്ചലിന് ആകെ 9 മക്കളുണ്ടായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ടും രണ്ടാം ഭാര്യയില്‍ ഏഴും. ലിനാ റൂസ് ഗോണ്‍സാല്‍വസിന് ഫിദല്‍ കാസ്‌ട്രോ പിറക്കുമ്പോള്‍ അവര്‍ വിവാഹിതരായിരുന്നില്ല. ഏഞ്ചന്‍ റിനയെ വിവാഹം ചെയ്ത ശേഷമായിരുന്നു റൗള്‍ പിറന്നത്. ഫിദലിനേക്കാള്‍ നാല് വയസ്സിന് എളപ്പം. മൂത്ത സഹോദരന്‍ രമോണും ഇളയ സഹോദരി ജുവാനയും ക്യൂബന്‍ വിപ്ലവത്തിന്റെ ശത്രുപക്ഷത്തായിരുന്നു. 1963-ല്‍ ജുവാന ഫിദലിനെ തള്ളിപ്പറഞ്ഞ് അമേരിക്കയിലേക്ക് കുടിയേറി.
അച്ഛനും ഫിദലുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നില്ല. യാഥാസ്ഥിതികനായ ഈ ഭൂഉടമ ഫിദലിന്റേയും റൗളിന്റേയും രാഷ്ട്രീയ നിലപാടുകളെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല ഒരു നികുതിയും അടയ്ക്കാന്‍ കൂട്ടാക്കാത്ത ഏഞ്ചലിന്റെ കാസ്‌ട്രോ പ്ലാന്റേഷന്‍ എന്ന കരിമ്പിന്‍ തോട്ടവും പില്ക്കാലത്ത് വിപ്ലവകാരികളുടെ തീവെയ്ക്കലിന് ഇരയായിട്ടുണ്ട്. പണം ഉണ്ടാക്കാനായി രാഷ്ട്രീയം കളിക്കുന്നതായിരുന്നു ഏഞ്ചലിനിഷ്ടം.
ഫിദലിന് ആറോ ഏഴോ വയസ്സുള്ളപ്പോള്‍, തന്നെ സ്‌കൂളിലയയ്ക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു. സ്‌കൂളിന്റെ പടി കാണാത്ത തങ്ങള്‍ക്ക് കാശുണ്ടാക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിന് മകന്‍ പഠിക്കണം എന്നായിരുന്നു ഏഞ്ചലിന്റെ മനോഭാവം. സ്‌കൂളിലയച്ചില്ലെങ്കില്‍ വീടിനു തീയിടുമെന്നായി ഫിദല്‍. മകന്‍ പറഞ്ഞതുപോലെ ചെയ്യുന്ന സ്വഭാവക്കാരനായിതിനാല്‍ അവന്റെ ആവശ്യത്തിന് വഴങ്ങുകഅത് അറിയപ്പെട്ടത്. പക്ഷെ, 1951-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചിബാസ് റേഡിയോയില്‍ നടത്തിയ പ്രചാരണ പ്രക്ഷേപണത്തിനിടെ വയറ്റില്‍ വെടിവച്ച് ആത്മഹത്യ ചെയ്തു. അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫിദലിനെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു അത്. 1952-ലെ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഫിദല്‍ കോണ്‍ഗ്രസിലേയ്ക്ക് മത്സരിച്ച് ജയിച്ചു. പക്ഷേ, മുന്‍ പ്രസിഡന്റ് ജനറല്‍ ബാറ്റിസ്റ്റ ഒരു സൈനിക അട്ടിമറിയിലൂടെ ക്യൂബന്‍ ഭരണം പിടിച്ചെടുത്തു. ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചെറുപ്പക്കാര്‍ പട്ടാളഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിശ്ചയിച്ചു. ജീവന്‍ ത്യജിച്ച് രക്തസാക്ഷികളാകാന്‍ ക്യൂബന്‍ ജനതയ്ക്ക് ഭയമില്ല. സ്പാനിഷ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടം നയിച്ച ജോസ് മാര്‍ട്ടിയുടെ തന്നെ പ്രസിദ്ദമായ സമരാഹ്വാനം “മരിക്കുക എന്നാല്‍ ജീവിക്കുക” എന്നായിരുന്നു. “അപമാനിതരായി ജീവിക്കന്നതിനേക്കാള്‍ ഞാന്‍ തെരഞ്ഞെടുക്കക ബുള്ളറ്റുകള്‍ തറച്ച് മരിക്കുന്നതാണ്” എന്നായിരുന്നു ഫിദല്‍ ജോസ് മാര്‍ട്ടിയുടെ ഒരു പുസ്തകത്തിന്റെ മാര്‍ജിനില്‍ അക്കാലത്ത് കുറിച്ചിട്ടത്.
ഒരു ക്യൂബന്‍ ഷുഗര്‍ റിഫൈനറി ജീവനക്കാരനായിരുന്ന ആബേല്‍ സാന്റോ മറിയ, ജനറല്‍ മോട്ടോഴ്‌സിലെ അക്കൗണ്ടന്റായിരുന്ന ജീസസ് മോണ്‍ടാന്‍ എന്നീ ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള സംഘം, ഒളിപ്പോരിന് ആഹ്വാനം ചെയ്യുന്ന ഒരു ലഘു ലേഖ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്കു ശേഷം, ഫിദലിന്റെ നേതൃത്വത്തില്‍ 165 അംഗ ഒളിപ്പോരാളികളുടെ ഒരു സംഘം സാന്റിയാഗോ ഡി ക്യൂബയിലെ മൊണ്‍കാഡാ ബാരക്കുകള്‍ ആക്രമിക്കാന്‍ തീരുമാനിച്ചു. ഇവരില്‍ രണ്ടുപേര്‍ യുവതികളായിരുന്നു. ഹൈദി സാന്റാ മറിയയും, മെല്‍ബ ഹെര്‍ണാണ്ടസും. എല്ലാവരും മുപ്പതിനു താഴെ മാത്രം പ്രായമുള്ളവര്‍. സായുധ പരിശീലനത്തിന് ഉള്ളതെല്ലാം ചെലവഴിച്ച് ആയുധങ്ങളും വാഹനങ്ങളും വാങ്ങി. വിപുലമായ തയ്യാറെപ്പുകള്‍ നടത്തിയ ശേഷമായിരുന്നു 1953 ജൂലൈ 26-ന് അവര്‍ സാന്റിയാഗോ ഡി ക്യൂബ നഗരപ്രാന്തത്തിലെ ബാരക്കുകള്‍ ആക്രമിച്ചത്. അത് ഒരു വിധത്തില്‍ ആത്മഹത്യാ സംഘമായിരുന്നു. രക്ഷപ്പെടുമെന്ന് പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. സൈനിക കേന്ദ്രത്തിനു നേരെയുള്ള ആക്രമണത്തിന് ഫിദല്‍ തന്നെയായിരുന്നു നേതൃത്വം കൊടുത്തത്. ആദ്യ വെടി പൊട്ടിയപ്പോള്‍ തന്നെ സൈനികര്‍ വിപ്ലവകാരികളെ തുരത്തി. മൂന്നു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ഫിദലും റൗളും ഉള്‍പ്പെടെ 52 പേര്‍ തൊട്ടടുത്ത സൈറാ മെയ്‌സ്ട്ര മലയിടുക്കുകളിലേക്ക് രക്ഷപ്പെട്ടു. പിടിക്കപ്പെട്ട 68 പേരെ അതിക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം സൈന്യം വധിച്ചു. കുറേ നാളുകള്‍ക്കു ശേഷം ഫിദല്‍ കാസ്‌ട്രോയടക്കം 32 പേര്‍ തടവിലടയ്ക്കപ്പെട്ടു. ഫിദലുമായി ആഭിമുഖ്യമുണ്ടായിരുന്ന നീഗ്രോ ലെഫ്റ്റനന്റ് പെഡ്രോ സരിയയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു, ഉറങ്ങിക്കിടക്കുകയായിരുന്ന വിപ്ലവകാരികളെ പിടികൂടിയത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണം അവര്‍ വധിക്കപ്പെട്ടില്ല.
ഏകാന്ത തടവിലടയക്കപ്പെട്ട ഫിദലിനെ ആശുപത്രിയിലെ നെഴ്‌സസ് റൂമില്‍ ഒരുക്കിയ പ്രത്യേക കോടതി മുറിയില്‍ രഹസ്യമായിട്ടാണ് വിചാരണ നടത്തിയത്. അവിടെ 1953 ഒക്‌ടോബര്‍ 16 ഫിദല്‍ നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ചരിത്ര പ്രസിദ്ധമായ പ്രസംഗമുണ്ട്. “ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും!”. പിന്നീട്, ജയിലില്‍ നിന്ന് രഹസ്യമായി തീപ്പെട്ടി കൂടുകളില്‍ കടത്തിയ ഈ കോടതി പ്രസംഗം വിപുലീകരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു. ക്യൂബന്‍ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ ആയി ഇത് അറിയപ്പെടുന്നു. ഇതിന്റെ 20000 കോപ്പികള്‍ അച്ചടിച്ച് രണ്ടുപേര്‍ പഴയ ഒരു കാറില്‍ ഹവാന മുതല്‍ സാന്റിയാഗോ ഡി ക്യൂബ വരെ സഞ്ചരിച്ച് വിതരണം ചെയ്യുകയായിരുന്നു.
22 മാസങ്ങള്‍ക്കു ശേഷം ഫിദലിനെയും കൂട്ടരെയും പൊതു മാപ്പ് നല്‍കി പ്രസിഡന്റ് ബാറ്റിസ്റ്റ മോചിപ്പിച്ചു. വിപ്ലവകാരികള്‍ ശക്തമായ ഗറില്ലാ ആക്രമണത്തിന് തയ്യാറെടുക്കാനായി മെക്‌സിക്കോയില്‍ താവളമടിച്ചു. മെക്‌സിക്കന്‍ പോലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു അത്. അവര്‍ പലപ്പോഴും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വിപ്ലവകാരികളെ തടവിലാക്കുകയും ചെയ്തു.
ഫിദല്‍ ചെഗുവേരയെ കണ്ടു മുട്ടുന്നത് ഇവിടെ വച്ചാണ്. ലോകം കണ്ട ഏറ്റവും സാഹസികനായ ആ വിപ്ലവകാരി, ക്യൂബന്‍ വിപ്ലവകാരികളെ ഗറില്ലാ സമര മുറകള്‍ പരിശീലിപ്പിക്കുന്ന ചുമതല ഏറ്റെടുത്തു. ഹവാനയില്‍ ആക്രമണം നടത്തുകയും അതോടനുബന്ധിച്ച് രാജ്യവ്യാപകമായ പൊതു പണിമുടക്ക് നടത്തുകയും ചെയ്ത്, ഭരണം പിടിച്ചെടുക്കുകയായിരുന്നു പദ്ധതി. പണം സ്വരുക്കൂട്ടി ‘ഗ്രാന്‍മ’ എന്ന പഴയ ഒരു സമുദ്രയാനം അവര്‍ സംഘടിപ്പിച്ചു. 1956 നവംബര്‍ 24-ന് 82 ഗറില്ലാ പടയാളികളേയും കുത്തിനിറച്ച് ഗ്രാന്‍മാ ക്യൂബയിലേക്ക് തിരിച്ചു. മോശപ്പെട്ട കാലാവസ്ഥയും കൊടുങ്കാറ്റും കാരണം വളരെ പതുക്കെയായിരുന്നു യാത്ര. കടല്‍ചൊരുക്കും, പട്ടിണിയും ദാഹവും കാരണം യാത്രികരെല്ലാം തീരെ അവശരായിരുന്നു. അവസാനം ഡിസംബര്‍ 2-ന് “ഗ്രാന്‍മ” പശ്ചിമ തീരത്തെത്തി. ചെളി നിറഞ്ഞ പ്രദേശമായിരുന്നു, അത്. ജട്ടിയിലേക്ക് അടുപ്പിക്കാനാകാത്തതിനാല്‍ ഒരു ബോട്ടില്‍ കയറിയായിരുന്നു കരയിലക്കടുത്തത്. പക്ഷേ ആ ബോട്ട് മുങ്ങി. ആയുധങ്ങളുമായി ഗറില്ലകള്‍ വെള്ളത്തില്‍ ചാടി നീന്തി കരയിലെത്തി. കരുതി വച്ചിരുന്ന ആയുധങ്ങളും ആഹാരസാധനങ്ങളും നഷ്ടപ്പെട്ടുപോയി. അവശരായി ചെളിയില്‍ മൂടി എത്തിയ വിപ്ലവകാരികള്‍ ഒരു കരിമ്പില്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു. കര്‍ഷകര്‍ അവര്‍ക്ക് അഭയം നല്‍കിയെങ്കിലും ബാറ്റിസ്റ്റയുടെ പട്ടാളം നാലു ഭാഗത്തു നിന്നും ആക്രമിച്ചു. ഒട്ടേറെപ്പേര്‍ തല്‍ക്ഷണം മരിച്ചു. ബാക്കിയുള്ളവര്‍ പിടിക്കപ്പെട്ടു. ഫിദലും, റൗളും, ചെഗുവേരയും കുറച്ചുപേരും രക്ഷപ്പെട്ടു. പക്ഷേ ‘ചെ’യുടെ കഴുത്തിന് മുറിവേറ്റു. ഒപ്പം വന്ന സഖാക്കളില്‍ മിക്കവരും രക്തസാക്ഷിത്വം വരിച്ചെങ്കിലും, വിട്ടുകൊടുക്കാന്‍ ഫിദലും ചെയും തയ്യാറല്ലായിരുന്നു. അപ്പോള്‍ 12 പേര്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. സെയ്‌റ മെയ്‌സ്ട്ര മലനിരകള്‍ കേന്ദ്രീകരിച്ച് അന്തിമ ഗറില്ലാ യുദ്ധത്തിന് ജനങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഏറ്റവും ഉയര്‍ന്ന പര്‍വ്വതശിഖരത്തില്‍ അവര്‍ ഒളിപ്പോര്‍ കേന്ദ്രം സ്ഥാപിച്ചു. ജനങ്ങളെ സംഘടിപ്പിച്ച് രണ്ടു വര്‍ഷത്തിനകം ഹവാനയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ക്യൂബയുടെ വിവിധ ഭാഗങ്ങളില്‍, ബാറ്റിസ്റ്റക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രൂപ്പുകള്‍ ഫിദലിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു. നൂറുകണിക്കിന് ചെറുപ്പക്കാര്‍ വിപ്ലവ സംഘത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
ഹവാന സര്‍വ്വകരാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിച്ചു. ചില ആയുധപ്പുരകളും കലാപകാരികള്‍ പിടിച്ചെടുത്തു. ഫിദലും, റൗളും, ചെയും നേതൃത്വം നല്‍കിയ കലാപകാരികളുടെ സേന, സൈനികരെ എതിരിട്ട് തോല്പിച്ച് ഹവാനയെ ലക്ഷ്യമാക്കി നീങ്ങി. ക്യൂബയിലെ കമ്മ്യൂണിസ്റ്റുകാരും ഈ മുന്നേറ്റത്തില്‍ അണിചേര്‍ന്നു. ബാറ്റിസ്റ്റയുടെ സൈന്യം അതിവിദഗ്ദമായി ചെറുത്തു നിന്നു. പക്ഷേ ഫിദലിന്റെ നേതൃത്വത്തില്‍ ബേ ഓഫ് പിഗസ്സില്‍ നടത്തിയ ആക്രമണം ബാറ്റിസ്റ്റയുടെ നട്ടെല്ലൊടിച്ചു. അയാളുടെ 443 സൈനികരെ തടവിലാക്കി. ആയുധങ്ങള്‍ പിടിച്ചെടുത്തു. ചെയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ നിര്‍ണ്ണായക വിജയങ്ങള്‍ നേടി. അവസാനം ഏകാധിപതി ബാറ്റിസ്റ്റ കൊട്ടാരം വിട്ട് ഓടിപ്പോയി. ചെയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ 1959 ജനുവരി ഒന്നിന് ഹവാനയിലെത്തി. പിന്നാലെ വിജയറാലി നയിച്ചുകൊണ്ട് ഫിദലും. ക്യൂബന്‍ വിപ്ലവത്തിന്റെ ജീവിക്കുന്ന ഇതിഹാസമായി മാറിയ ഫിദല്‍ കാസ്‌ട്രോ മാറുന്ന ക്യൂബയുടെ പുതിയ കാലത്തിന് സാക്ഷിയായി പിന്നണിയിൽ.ഇനി ക്യൂബയുടെ വാതായനങ്ങൾ ബഹുകക്ഷിജനാധിപത്യത്തിനു തുറന്നുകൊടുക്കുന്ന കാലം വിദൂരമല്ല.മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തിനും അതിനൊരിക്കലും ധൈര്യമുണ്ടാകില്ല.എന്തെന്നാൽ എത്ര തന്നെ എതിർപ്പുണ്ടെങ്കിലും രാഷ്ട്രീയപ്രതിയോഗികൾ പോലും ഫിദലിനെ സ്നേഹിക്കുന്നു.അമേരിക്കൻ സാമ്രാജ്യത്വത്തെ അരനൂറ്റാണ്ടിലേറെ സുധീരം ചെറുത്തുനിന്നതിന്റെ പേരിൽ മാത്രം ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ഇപ്പോഴും ഹൃദയത്തോട് ചേർക്കുന്നു.വരും കാലങ്ങളിൽ ജനാധിപത്യകക്ഷികൾ ക്യൂബയിൽ അധികാരത്തിൽ വന്നാലും ഫിദൽ കാസ്ത്രോ രാഷ്ട്രപിതാവായി തന്നെ തുടരും..

Sunday, 25 December 2011

എം.എസ് സുബ്ബലക്ഷ്മി: അഭൌമസംഗീതം


ഇക്കഴിഞ്ഞ ഡിസംബർ 15നു എം.എസ് സുബ്ബലക്ഷ്മി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഏഴുവർഷം കഴിഞ്ഞു.
അഭൗമമായ സ്വരമാധുര്യം കൊണ്ട് സംഗീത പ്രേമികള്‍ക്കിടയില്‍ ഇതിഹാസമാനങ്ങളുള്ള അതുല്ല്യസ്ഥാനം നേടിയ മഹാപ്രതിഭയായിരുന്നു എം.എസ് സുബ്ബലക്ഷ്മി.
1916 സെപ്തംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവില്‍ സംഗീതജ്ഞയായിരുന്ന ഷണ്‍മുഖവടിവ് അമ്മാളിന്റേയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകളായി ഒരു സാധാരണ കുടുംബത്തിലാണ് അവര്‍ പിറന്നത്. അച്ഛന്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം തൊട്ടടുത്ത തെരുവിലായിരുന്നു താമസിച്ചിരുന്നത്. അമ്മയുടേത് ദേവദാസികളുടെ കുടുംബമായിരുന്നു. അവര്‍ വീണ വാദകയും അമ്മൂമ്മ അക്കമ്മാള്‍ വയലിന്‍ വാദകയുമായിരുന്നു. മൂത്ത സഹോദരന്‍ ശക്തിവേല്‍ മൃദംഗവിദ്വാന്‍. അനുജത്തി വീണാവാദക. അങ്ങനെ സംഗീതമയമായിരുന്നു കുടുംബാന്തരീക്ഷം.
മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം എഴുന്നള്ളിക്കുന്ന സമയത്ത് അതിന് അകമ്പടി സേവിക്കുന്ന നാഗസ്വരവിദ്വാന്‍ പലപ്പോഴും സുബ്ബലക്ഷ്മിയുടെ വീടിരിക്കുന്ന തെരുവിന്റെ അടുത്തെത്തുമ്പോള്‍ അല്പനേരം നില്ക്കും. പിന്നെ, അമ്മ ഷണ്‍മുഖവിടിവിനായി നാഗസ്വരക്കച്ചേരി നടത്തും. അക്കാലത്തെ പ്രമുഖ സംഗീതജ്ഞനായിരുന്ന അരിയക്കുടി രാമാനുജ അയ്യങ്കാര്‍, കാരൈക്കുടി സാംബശിവ അയ്യര്‍, പൊന്നസ്വാമിപിള്ള തുടങ്ങിയവരൊക്കെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. സ്ഥലത്തെ സംഗീത പ്രിയരും അവിടെ ഒത്തുകൂടും. അവരുടെയൊക്കെ മുന്നില്‍ സുബ്ബലക്ഷ്മി പാടാന്‍ തുടങ്ങി. അതായിരുന്നു ആദ്യ അരങ്ങുകള്‍.
വളരെ അച്ചടക്കത്തോടെയായിരുന്നു അമ്മ വളര്‍ത്തിയിരുന്നത്. പുറത്തേക്കുള്ള യാത്രകള്‍ തന്നെ ചുരുക്കം. വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ പാട്ടുപെട്ടിയില്‍ നിന്നുള്ള ഹിന്ദുസ്ഥാനി സംഗീതം കേള്‍ക്കാന്‍ സുബ്ബലക്ഷ്മി കോണിപ്പടി പകുതി വരെ കയറും. അവിടെയിരുന്ന് റേഡിയോ കേട്ട് പണ്ഡിറ്റ് ഡി.ബി. പലൂസ്‌കറിന്റേയും അമീര്‍ ഖാന്റേയുമൊക്കെ ഹിന്ദുസ്ഥാനി സംഗീതവുമായി സുബ്ബലക്ഷ്മി പരിചയപ്പെട്ടു. പിന്നീട് പണ്ഡിറ്റ് നാരായണ റാവു വ്യാസില്‍ നിന്ന് കുറച്ചുകാലം സംഗീതാഭ്യസനവും നടത്തി. മീരാബായിയുടെ ഗീതങ്ങള്‍ പഠിച്ചത് അങ്ങനെയായിരുന്നു.
കോണിപ്പടിയിലെ ജനാല സുബ്ബലക്ഷ്മിയെ സംഗീതത്തിന്റെ ലോകത്തിലേക്ക് മാത്രമല്ല, പുറം ലോകത്തിന്റെ വിസ്മയകാഴ്ചകളിലേക്കും കൂട്ടിക്കൊണ്ടുപോയി. അമ്മ തന്നെയായിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സംഗീത ഗുരു. കുഞ്ഞമ്മ എന്ന ഓമനപ്പേരിട്ട് എല്ലാവരും വിളിച്ചിരുന്ന അവര്‍ക്ക് ബാല്യത്തില്‍ തന്നെ ആകര്‍ഷകവും മധുരതരവുമായ ശബ്ദമുണ്ടായിരുന്നു. അമ്മയെപ്പോലെ വീണാവാദനത്തിലും അവര്‍ പ്രാഗത്ഭ്യം തെളിയിച്ചു. പത്താം വയസ്സില്‍ എച്ച്.എം.വി അവരുടെ ആദ്യ റെക്കാര്‍ഡ് പുറത്തിറക്കി. അത് വീണക്കച്ചേരിയായിരുന്നു. പതിമൂന്നാം വയസ്സു മുതല്‍ അവര്‍ അമ്മയുടെ വീണക്കച്ചേരികളില്‍ സഹായിയായി ഒപ്പം ചേര്‍ന്നു. മകളുടെ കഴിവില്‍ വലിയ വിശ്വാസമുണ്ടായിരുന്ന ആ അമ്മ കൂടുതല്‍ അവസരം ലഭിക്കാനായി താമസം ചെന്നൈയിലേക്ക് മാറ്റി. മദ്രാസ് മ്യൂസിക് അക്കാദമിയില്‍ 17ആമത്തെ വയസ്സില്‍ എം.എസ് സുബ്ബലക്ഷ്മി ആദ്യത്തെ കച്ചേരി നടത്തി. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ കച്ചേരിക്ക് വിറച്ച് - വിറച്ചുകൊണ്ടായിരുന്നു അവര്‍ വേദിയില്‍ കയറിയത്. അറിയപ്പെടുന്ന സംഗീതജ്ഞരും നിരൂപകരുമായിരുന്നു സദസില്‍. കച്ചേരി ആരംഭിച്ചതോടെ പേടി മാറി. വലിയ ആത്മവിശ്വാസമായി. അങ്ങനെ ലയിച്ചിരുന്ന് പാടാന്‍ തുടങ്ങി. അപ്പോള്‍ പിന്‍നിരയില്‍ നിന്ന് ഒരാള്‍ എണീറ്റ് ഏറ്റവും മുന്നിലേയ്‌ക്കെത്തി താളം പിടിച്ച്, തലയാട്ടി ‘സബാഷ്’, ‘സബാഷ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. സുബ്ബലക്ഷ്മിക്ക് ആളെ മനസ്സിലായി സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അതിഗംഭീരമായ ഈ അരങ്ങേറ്റത്തോടെ എം.എസ് സുബ്ബലക്ഷ്മി എന്ന മഹാപ്രതിഭ, താരപ്രഭയോടെ ഉദിച്ചുയര്‍ന്നു.
അവര്‍ക്ക് സംഗീതാസ്വാദകര്‍ക്കിടയില്‍ പേരും പ്രശസ്തിയും കൈ വന്നു. ചുരുളന്‍ മുടിയും ശാലീനസുന്ദരമായ രൂപവുമുണ്ടായിരുന്ന സുബ്ബലക്ഷ്മിക്ക് ആരാധകരുടെ വന്‍ നിര തന്നെ ഉണ്ടായി. ചലച്ചിത്രലോകത്തേയ്ക്ക് അവര്‍ ക്ഷണിക്കപ്പെട്ടു. ‘സേവാസദന്‍’, ‘ശകുന്തള’, ‘സാവിത്രി’, ‘മീര’ എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനേത്രിയായി. മീരാഭജനുകള്‍ പാടി മീരയായി അഭിനയിച്ചുകൊണ്ട് അവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘മീര’യുടെ ഹിന്ദി പതിപ്പിലും അവര്‍ നായികയായി.
സ്വാതന്ത്ര്യസമരസേനാനിയും പുരോഗമന വാദിയുമായിരുന്ന ടി.സദാശിവവുമായി സുബ്ബലക്ഷ്മിയുടെ വീവാഹം നടന്നു. 1940-ലായിരുന്നു യാഥാസ്ഥിതികരെ ഞെട്ടിച്ച ആ മംഗല്ല്യം. “ആനന്ദവികടനി”ലെ ഉദ്യോഗസ്ഥനായിരുന്ന സദാശിവം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടായിരുന്ന ദേവദാസി കുടുംബത്തില്‍ പിറന്ന സുബ്ബലക്ഷ്മിയെ ജീവിത പങ്കാളിയാക്കിയത്. അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു അത്. വിവാഹാനന്തരം സദാശിവം ജോലി ഉപേക്ഷിച്ച് സുബ്ബലക്ഷ്മിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനും സുഹൃത്തും സഹായിയുമായി. തന്റെ ഗുരുവും ഉപദേശകനുമെല്ലാം സദാശിവമായിരുന്നു എന്ന് അവര്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഓരോ വാക്കും, ഭാവവും അര്‍ത്ഥവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ആലപിക്കണമെന്ന് സദാശിവത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി ഓരോ കച്ചേരിക്കു മുന്‍പും സുബ്ബലക്ഷ്മിയെക്കൊണ്ട് സാധകം ചെയ്യിക്കും. മറ്റ് ഭാഷകളിലെ കീര്‍ത്തനങ്ങള്‍ ശരിയായി ആലപിക്കുന്നഏര്‍പ്പാട് ചെയ്തു. മുസ്സിരി സുബ്രഹ്മണ്യ അയ്യര്‍, ശെമ്മാങ്കുടി, പാപനാശം ശിവന്‍, നാരായണ സ്വാമി എന്നിവരില്‍ നിന്ന് സംഗീതം അഭ്യസിക്കാന്‍ സുബ്ബലക്ഷ്മിയെ പ്രേരിപ്പിച്ചതും സദാശിവമായിരുന്നു. 1966-ല്‍ ഐക്യരാഷ്ട്രസഭയില്‍ കച്ചേരി അവതരിപ്പിക്കാനുള്ള അപൂര്‍വ്വ അവസരവും അവര്‍ക്ക് ലഭിച്ചു.
സദാശിവത്തിന്റെ സുഹൃത്തായിരുന്നു രാജഗോപാലാചാരി. അദ്ദേഹം സുബ്ബലക്ഷ്മിയെ മഹാത്മാഗാന്ധിക്കും, ജവഹര്‍ലാല്‍ നെഹ്രുവിനും പരിചയപ്പെടുത്തി. ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍ “വൈഷ്ണവ ജനതോ” സുബ്ബലക്ഷ്മിയുടെ സ്വരത്തില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. നാഗ്പൂരിലെ ആശ്രമത്തില്‍ ഈ ഭജന്‍ ആലപിച്ചു കേട്ടപ്പോള്‍ അദ്ദേഹം കണ്ണീര്‍ വാര്‍ത്തു. ഗാന്ധിജി പറഞ്ഞു: “ആര്‍ക്കും ഈ ഭജന്‍ പാടാം. പക്ഷേ, ആലാപനത്തിലൂടെ ദൈവസന്നിധിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സുബ്ബലക്ഷ്മിക്ക് മാത്രമേ കഴിയൂ”. അടുത്തതായി “ഹരിതുമാ ഹരോ” എന്ന ഭജന്‍ ആലപിക്കുവാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. തനിക്ക് ആ ഭജന്‍ അറിയില്ലെന്ന് സുബ്ബലക്ഷ്മി പറഞ്ഞു. “സുബ്ബലക്ഷ്മി ഭജനിലെ വരികള്‍ പറഞ്ഞാല്‍ മതി. മറ്റുള്ളവര്‍ ആലപിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അതാണ്.”
ഗാന്ധിജിയുടെ ആഗ്രഹം നിറവേറ്റാനായി അവര്‍ ആ ഭജന്‍ പഠിച്ചു. അത് സുബ്ബലക്ഷ്മി തന്നെ ശബ്ദലേഖനം ചെയ്ത് അയച്ചുകൊടുക്കണമെന്ന് ആകാശവാണി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 1947 സെപ്തംബര്‍ 30ന് രാത്രി 2 മണിക്കാണ് ഏറെ സമയമെടുത്ത് ഭജന്റെ റെക്കാര്‍ഡിങ്ങ് തീര്‍ത്തത്. ആ ഡിസ്‌ക് വിമാനത്തില്‍ ഡല്‍ഹിക്ക് കൊടുത്തയച്ചു. അതേ വര്‍ഷം ഒക്‌ടോബര്‍ 2-ന് തന്റെ പിറന്നാളിന് ഗാന്ധിജി ആ ഭജന്‍ കേട്ടു. മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗോഡ്‌സേയുടെ വെടിയേറ്റ് മഹാത്മജി രക്തസാക്ഷിത്വം വരിച്ചു. ലോകത്തെ സ്തംബ്ദമാക്കിയ ആ വാര്‍ത്ത പ്രക്ഷേപണം ചെയ്ത ആകാശവാണി പിന്നാലെ നല്‍കിയത് സുബ്ബലക്ഷ്മി ആലപിച്ച “ഹരിതുമാ ഹരോ” എന്ന ആ ഭജനായിരുന്നു.
ജവര്‍ലാല്‍ നെഹ്രുവും ആ ശബ്ദമാധുര്യത്തിനു മുന്നില്‍ നമിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ ഒരു വേദിയില്‍ വിനയപൂര്‍വ്വം പറഞ്ഞു: “സംഗീത ചക്രവര്‍ത്തിനിയായ നിങ്ങള്‍ക്ക് മുന്നില്‍ ഞാനാര്? ഞാന്‍ വെറുമൊരു പ്രധാനമന്ത്രി മാത്രം.”
ഉച്ചസ്ഥായി സഞ്ചാരങ്ങള്‍ക്ക് അനായാസം വഴങ്ങുന്ന പതറാത്ത ശബ്ദസൗകുമാര്യത്തിനുടമയായിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനങ്ങള്‍ക്ക് മാസ്മരിക ശക്തിയുണ്ടായിരുന്നു. പക്കമേളക്കാര്‍ പൊതുവേ സ്ത്രീകളുടെ കച്ചേരികള്‍ക്ക് അകമ്പടി സേവിക്കാന്‍ മടിച്ചു നിന്ന കാലമായിരുന്നു അത്. സ്ത്രീകള്‍ പൊതുവേദിയില്‍ പാടുന്നതിനു പോലും നിയന്ത്രണമുണ്ടായിരുന്നു. ഗോപുര മേടകളിലും വിദ്വല്‍ സദസ്സുകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന കര്‍ണ്ണാടക സംഗീതത്തെ ജനപ്രിയമാക്കി മാറ്റിയത് സുബ്ബലക്ഷ്മിയായിരുന്നു. എം.എസ് ആലപിക്കുന്ന കല്ല്യാണി രാഗത്തിന് പകരമായി തന്റെ രാജ്യം തന്നെ തരാന്‍ സന്നദ്ധമാണെന്നായിരുന്നു ഒരിക്കല്‍ ഉദയ്പൂര്‍ മഹാറാണ പറഞ്ഞത്. രാഗം ശങ്കരാഭരണമായാലും, കാംബോജിയായാലും, കല്ല്യാണിയായാലും ആ സ്വരത്തില്‍ ഏറെ നേരം തങ്ങി നില്ക്കാനുള്ള അവരുടെ കഴിവ് സംഗീതജ്ഞരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.
ഇങ്ങനെ ഭാരതീയരുടെ ഹൃദയം കവര്‍ന്ന ആ സംഗീതം എഡിന്‍ ബറോ ഫെസ്റ്റിവലിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. എം.എസിന്റെ നാദനിര്‍ഝരിയില്‍ കണ്ണീര്‍ വാര്‍ത്തവരില്‍ യഹൂദി മെനുഹിന്‍ അടങ്ങുന്ന വിശ്വസംഗീതജ്ഞരും ഉള്‍പ്പെടും. ഹിന്ദുസ്ഥാനിയും രവീന്ദ്രസംഗീതവുമടങ്ങുന്ന സംഗീത വൃക്ഷത്തിലെ തായ്‌വഴികളെല്ലാം സ്വന്തമാക്കിയ അവര്‍ ഉന്നതകുലജാതര്‍ക്കു പോലും അപ്രാപ്യമായ സംഗീത വേദികളില്‍ വരെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സിദ്ധാന്തശാഠ്യങ്ങള്‍ക്കപ്പുറം പ്രയോഗത്തിന്റെ മാധുര്യത്തിലായിരുന്നു അവര്‍ ഊന്നല്‍ നല്കിയത്.
തന്റെ കച്ചേരികളില്‍ നിന്നും, റെക്കാര്‍ഡുകളില്‍ നിന്നുമുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് എം.എസ്സ് സുബ്ബലക്ഷ്മി എന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. കാഞ്ചി കാമകോടി പീഠം പരമാചാര്യം ആയിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി അവരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.
തന്റെ സര്‍വ്വസ്വവുമായിരുന്ന സദാശിവം 2002-ല്‍ മരിച്ച ശേഷം സുബ്ബലക്ഷ്മി സംഗീത വേദികളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങി. അദ്ദേഹത്തിന്റെ മുന്‍ വിവാഹത്തിലെ മക്കളായിരുന്നു അവരുടേയും മക്കള്‍. 2000-ല്‍ രാഷ്ട്രം പരമോന്നത ബഹുമതിയായ “ഭാരത രത്‌ന” നല്‍കി അവരെ ആദരിച്ചു. ഇന്ത്യയില്‍ സംഗീതത്തിന്റെ പേരില്‍ ലഭിക്കാവുന്ന എല്ലാ ബഹുമതികളും തേടിവന്ന എം.എസിന് സംഗീത മാര്‍ഗ്ഗത്തിലൂടെ പൊതുജന സേവനം ചെയ്തതിന് ഏഷ്യന്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന രമന്‍ മാഗ്‌സസെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
2004 ഡിസംബര്‍ 15-ന് ന്യുമോണിയ രോഗബാധയെ തുടര്‍ന്ന് എം.എസ് സുബ്ബലക്ഷ്മി 88-ആം വയസ്സില്‍ അന്തരിച്ചു. അവരുടെ അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹത്തില്‍ പുതപ്പിച്ചത് ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷാളായിരുന്നു. കാഞ്ചിയിലെ പരമാചാര്യര്‍ സമ്മാനിച്ചതായിരുന്നു അത്.

Sunday, 18 December 2011

ജനസമ്പർക്ക പരിപാടിയുടെ മറുവശം

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്ക് അഭൂതപൂർവമായ ജനപിന്തുണയാണു ലഭിക്കുന്നത്.ആഹാരം പോലും ഉപേക്ഷിച്ച്കൊണ്ടു രാവിലെമുതൽ അർദ്ധരാത്രിവരെ ജനങ്ങൾക്കിടയിൽ വിശ്രമമില്ലാതെ ഇരുന്നും നിന്നും മുഖ്യമന്ത്രി ആയിരക്കണക്കിനു പരാതികൾക്കാണു തീർപ്പ് കൽ‌പ്പിക്കുന്നത്.കഴിഞ്ഞ ആഴ്ചയിൽ തൃശൂരിൽ ഒരൊറ്റദിവസം കൊണ്ട് 88621പരാതികൾക്കാണു അദ്ദേഹം തീർപ്പാക്കിയതെന്നാണു മാദ്ധ്യമറിപ്പോർട്ടുകളിൽ കാണുന്നത്.ചികിത്സാധനസഹായത്തിനായി മുഖ്യമന്ത്രിയെ കാണാൻ ആംബുലൻസുകളിൽ രോഗികളേയും കൊണ്ട് ബന്ധുക്കളെത്തിയതും ,വികലാംഗർ ഇഴഞ്ഞെത്തിയതും മാദ്ധ്യമങ്ങൾക്ക് കൌതുകവാർത്തകളായി.മുഖ്യമന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച ഒരു വൃദ്ധ പറഞ്ഞത് തനിക്ക് ഒരു ആനുകൂല്യവും വേണ്ട:മുഖ്യമന്ത്രിയെ നേരിട്ടടുത്ത് കണ്ടതു തന്നെ മനസ്സു നിറച്ചു എന്നായിരുന്നു.
അവശരും ആലംബഹീനരുമായ ജനലക്ഷങ്ങൾക്കു സഹായവും ആശ്വാസവും സാന്ത്വനവും നൽകി,കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കി.മാദ്ധ്യമങ്ങൾ ജനസമ്പർക്കപരിപാടിക്ക് അകമഴിഞ്ഞ പിന്തുണയാണു നൽകുന്നത്.അഭിപ്രായവ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ എം.എൽ.എ മാരും സജീവമായി സഹകരിക്കുന്നുണ്ടു.
മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയേയും നന്മയേയും പ്രകീർത്തിക്കാത്തവരുണ്ടാകില്ല.കേരളം കണ്ട ഏറ്റവും സുതാര്യമായ ഭരണമാണു അദ്ദേഹത്തിണ്ടേത്.ജനക്കൂട്ടത്തിനു നടുവിൽ എപ്പോഴും ജീവിക്കുന്ന ജനകീയനേതാവാണു അദ്ദേഹം.തന്റെ ഓഫീസ് ഇന്റർനെറ്റിലൂടെ ലോകത്തിനു മുന്നിൽ തുറന്ന് വെക്കാൻ ധൈര്യപ്പെട്ട ആദ്യഭരണാധികാരിയും അദ്ദേഹമാണ ല്ലോ.
പക്ഷേ,വാർദ്ധക്യകാല,വിധവ,വികലാംഗ പെൻഷനുകൾക്കും,ചികിത്സാധനസഹായം,വൈദ്യുതകണക്ഷൻ വീട് വെക്കാനുള്ള സഹായം,തൊഴിലാളികൾക്കുള്ള ആനുകൂല്യം തുടങ്ങിയവക്കുമാണു മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതികളിൽ ബഹുഭൂരിപക്ഷവും.അനുബന്ധമായി ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകളും പ്രത്യേകം പരിഗണിക്കുന്നുണ്ടു.വില്ലേജ് ഓഫീസുകളിലും,പഞ്ചായത്ത്,മുനിസിപ്പൽ,കോർപ്പറേഷൻ ഓഫീസുകളിലും,മറ്റ് സർക്കാർ ഓഫീസുകളിലും അപേക്ഷ നൽകി,കയറിയിറങ്ങി നട്ടം തിരിഞ്ഞവരാണു മുഖ്യമന്ത്രിയുടെ മുൻപാകെ പരാതിയുമായി എത്തുന്നവരിൽ അധികവും.അവരുടെ കണ്ണീരൊപ്പുന്ന മുഖ്യമന്ത്രി ഒപ്പം ചെയ്യേണ്ട സുപ്രധാനമായൊരു കാര്യമുണ്ടു.അതെക്കുറിച്ച് മാത്രം ആരും എവിടെയും മിണ്ടിയതായി അറിവില്ല.ഇത്രകാലവും,ഫയലുകൾ പൂഴ്ത്തിവെക്കുകയും,പാവങ്ങളെ അതുമിതുമൊക്കെപ്പറഞ്ഞ് പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? ഭരണയന്ത്രം കാര്യക്ഷമമാണെങ്കിൽ ,താഴെത്തട്ടിൽ പരിഹരിക്കാവുന്ന ഇത്തരം ഒരൊറ്റ പരാതി പോലും സംസ്ഥാനഭരണത്തലവന്റെ മുന്നിലെത്തുകയില്ല.വിധവാപെൻഷനും,വീടുവെക്കാനുള്ള ധനസഹായവും,കറന്റ് കണക്ഷനുമൊക്കെ നൽകാൻ മുഖ്യമന്ത്രിക്കുമുന്നിൽ പരാതി നൽകണമെന്നുവരുന്നതിൽ‌പ്പരം കെടുകാര്യസ്ഥത എന്തുണ്ടു?
മുഖ്യമന്ത്രി പണ്ടത്തെ രാജാക്കന്മാരെപ്പോലെ ജനങ്ങളുടെ സങ്കടമെല്ലാം കേട്ട് ഖജനാവിൽ നിന്നും കാശെടുത്തു നൽകാൻ കൽ‌പ്പിച്ച് സങ്കടങ്ങളൊപ്പാൻ തുടങ്ങിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.എല്ലാറ്റിനും നിയതമായ നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ടു.ഓരോ വകുപ്പിനും മന്ത്രിയും സെക്രട്ടറിയും ഉദ്യോഗസ്ഥരുമുണ്ടു.അവർക്കൊക്കെ പരിഹരിക്കാനാകാത്ത ,നയപരമായ തീരുമാനങ്ങൾ വേണ്ട പരാതികളിന്മേലേ മുഖ്യമന്ത്രി ഇടപെടേണ്ട ആവശ്യമുള്ളൂ.അതാണു കീഴ്വഴക്കവും നിയമവും.വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ തീർച്ചയയും അദ്ദേഹത്തിനേ തീരുമാനമെടുക്കാനാകൂ.അതിനു മന്ത്രിസഭയുടെ അംഗീകാരവും വേണം. ദൈനംദിന ഭരണകാര്യങ്ങളിൽ ഇങ്ങനെ നിരന്തരം ഒരു ഭരണാധികാരിക്ക് ഇടപെടാൻ കഴിയുകയില്ല.അതിന്റെ ആവശ്യമില്ല.താഴെത്തലത്തിലുള്ള ഉദ്യോഗസ്ഥരേയും,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണാധികാരികളേയും കൊണ്ടു സത്യസന്ധമായി,കാര്യക്ഷമമായി പണിയെടുപ്പിക്കുകയാണു ഏതൊരു ഭരണകൂടത്തിന്റേയും പ്രാഥമിക കടമ.
അത് മറന്നുകൊണ്ട് പ്രകടനപരത കൂടുതലൂള്ളതും ആത്യന്തികമായി ഭരണയന്ത്രത്തെ താറുമാറാക്കാനിടയുള്ളതും,ഉദ്യോഗസ്ഥരെ കയറൂരിവിടുന്നതുമായ ഇത്തരം ഗിമ്മിക്കുകൾ ജനാധിപത്യസംവിധാനത്തെ ദുർബലപ്പെടുത്തും.പരാതികൾക്കിടവരുത്തുന്ന ഉദ്യോഗസ്ഥരെ കർക്കശമായി കൈകാര്യം ചെയ്യാതിരുന്നാൽ ഇനിയും പരാതിക്കാരുടെ എണ്ണം അനുദിനം ഉയരും.അതെല്ലാം പരിഹരിക്കാൻ വർഷം തോറും മുഖ്യമന്ത്രി ജനസമ്പർക്കപരിപാടികൾ നടത്തുമോ?
അഴിമതിക്കാരും,സാമൂഹികപ്രതിബദ്ധത തീരെയില്ലാത്തവരുമായ ഇത്തിൾക്കണ്ണികളുടെ വൻ നിര സംസ്ഥാനസർക്കാരിന്റെ ഉദ്യോഗസ്ഥവൃന്ദത്തിലുണ്ടു.23400 സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർ അനർഹമായി ബി.പി.എൽ കാർഡ് സമ്പാദിച്ചുവെന്ന് സിവിൾസർവീസ് കമ്മീഷണറേറ്റ് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണു.അന്തിയുറങ്ങാൻ ഒരു കൂരപോലുമില്ലാത്ത ആയിരക്കണക്കിനു പട്ടിണിപ്പാവങ്ങൾക്ക് ഏ.പി.എൽ കാർഡ് നൽകിയവരാണു,തങ്ങളെ ദാരിദ്ര്യരേഖക്ക് കീഴിലാക്കി രേഖസംഘടിപ്പിച്ചെടുത്ത് ആനുകൂല്യങ്ങൾ കണ്ണിൽ ചോരയില്ലാതെ തട്ടിയെടുക്കുന്നത്.പാവങ്ങളുടെ കഞ്ഞിക്കലത്തിൽ കൈയിട്ടുവാരുന്ന ഈ സാമൂഹികവിരുദ്ധർക്കെതിരായി കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ എന്തുകൊണ്ട് ആരും ആവശ്യപ്പെടുന്നില്ല? ജനക്ഷേമതൽ‌പ്പരനായ ഒരു ഭരണാധികാരി അടിയന്തിരമായി ചെയ്യേണ്ടത് ഇതിൽ ഇടപെട്ടുകൊണ്ടു ,ഇവറ്റകളെ ചത്ത എലിയെപ്പോലെ,വാലിൽ തൂക്കി പുറത്തേക്ക് എറിയുകയാണു.ഇത്തരം പെരുംകള്ളമ്മാരെ വെച്ചുകൊണ്ട്,ഇവർ ദുഷിപ്പിച്ച ഭരണസംവിധാനം നിലനിർത്തിക്കൊണ്ടു,മുഖ്യമന്ത്രീ,അങ്ങ് എന്തു ചെയ്യാനാണു പോകുന്നത്?പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങൾക്ക് മേൽ ഇവർ ഇനിയും അടയിരിക്കും.അവരുടെ മുറിവുകളിൽ മുളക് തേ ക്കും.ലോകത്തെ ഒരു ഭരണാധികാരിക്കും ദർബാർ നടത്തി ഈ കണ്ണീരൊപ്പാൻ കഴിയുകയില്ല.

Sunday, 11 December 2011

ഗോവയിൽ നിന്നു പഠിച്ചത്..

2.ദ ഫസ്റ്റ്ഗ്രേഡറിൽ”മറൂഗയായി ഒലിവർ ലിറ്റണ്ട്

1.“ഗോൾചെറെ“


ഗോവയിൽ കഴിഞ്ഞ 3നു സമാപിച്ച ഇന്ത്യയുടെ 42ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം(IFFI 2011) പുതിയൊരു ലോകത്തേക്കുള്ള വാതായനങ്ങളാണു തുറന്നിട്ടത്. വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ,ജീവിതരീതികൾ,വ്യക്തിബന്ധങ്ങൾ,സാമൂഹിക-രാഷ്ട്രീയ,മത പരിതസ്ഥിതികൾ. അവയുടെ വ്യതിരിക്തങ്ങളായ ദൃശ്യഭാഷ്യങ്ങൾ.65 രാജ്യങ്ങളിൽ നിന്നായി 650ൽ‌പ്പരം ചിത്രങ്ങൾ പത്തുദിവസം നീണ്ടു നിന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഈ ചലച്ചിത്രമാമാങ്കത്തിൽ പ്രദർശിപ്പിച്ചു.ഏഴായിരത്തോളം ചലച്ചിസ്വാദകർക്കായി എട്ടുവേദികളിൽ നിരന്തരം സ്ക്രീൻ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നാലിലൊന്നുമാത്രമേ പരമാവധി കാണൻ കഴിയൂ.അന്താരാഷ്ട്രമത്സരവിഭാഗത്തിൽ സുവർണ്ണ,രജതമയൂരങ്ങൾ നേടിയ “പൊർഫീരിയോ”(Porfirio-Spanish film by Alejandro Landes),”ആദാമിന്റെ മകൻ അബു”(സലിം അഹമ്മദ്),ഏറ്റവും നല്ല സംവിധായകനുള്ള പുരസ്കാരം ലഭിച്ച “നദാർ ആന്റ് സിമിൻ;എ സപ്പറേഷൻ”(Nader and Simin:A separation -Persian film by Asghar Farhadi) എന്ന്i ചിത്രങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടുകഴിഞ്ഞു.അതിനാൽ ആവർത്തിക്കുന്നില്ല.

ഉത്സവത്തിനു കൊടിയിറങ്ങിയപ്പോൾ,കണ്ടചിത്രങ്ങളിൽ മനസിനെ മഥിച്ച,ഒരുപക്ഷേ ഇനിയുള്ള കാലം മായാതെ നൊമ്പരപ്പെടുത്തുമെന്ന് ഉറപ്പുള്ള നാലു ചിത്രങ്ങളുണ്ടു.അതിൽ ഏറ്റവുമാദ്യം ഏത് എന്നതിനു ഒരു ഉത്തരമേ നൽകാനുള്ളൂ-“ദ ഫസ്റ്റ്ഗ്രേഡർ”(The First Grader-a Kenyan film in English by Justin Chadwick).

കെനിയയിലെ ഒരു കുഗ്രാമത്തിലുള്ള പ്രൈമറിസ്കൂളിൽ ഒരു നാൾ ഒന്നാം ക്ലാസിൽ ചേരാൻ ഒരാളെത്തി-മറൂഗെ.പ്രായം 84.

1950കളിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയതിന്റെ പേരിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയാകുകയും രണ്ടുമക്കളേയും കുടുംബത്തേയും നഷ്ടപ്പെടുകയും ചെയ്ത ഈ വൃദ്ധൻ 84ആം വയസ്സിൽ അക്ഷരം പഠിക്കാനെത്തിയത് തിരക്കഥാകൃത്തിന്റെ ഭാവനയിൽ വിരിഞ്ഞ വെറുമൊരു കഥയല്ല.ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അദ്ധ്യായം എഴുതിചേർത്തുകൊണ്ട് 2009 ആഗസ്റ്റ്14നു 89ആം വയസിൽ വിടവാങ്ങിയ സ്റ്റീഫൻ കിമാനി മറൂഗയുടെ ജീവിതകഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഈ ഫീച്ചർ ഫിലിം അങ്ങനെ ഒരു ചരിത്രാഖ്യാനമാണു .

ലോകമെമ്പാടുമുള്ള നവസാക്ഷരരെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കാൻ പ്രചോദനമായ മറൂഗയുടെ ജീവിതകഥ ജസ്റ്റിൻ ചാഡ്വിക് ആവിഷ്കരിച്ചിരിക്കുന്നത് ഹൃദയത്തിൽ തട്ടുന്ന അനേകം ദൃശ്യങ്ങളിലൂടെയാണു.എല്ലാവർക്കും സൌജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന പുതിയ സർക്കാർ നയത്തെക്കുറിച്ച് റേഡിയോയിലൂടെ കേട്ടറിഞ്ഞായിരുന്നു,വടിയും കുത്തി ഒരു ദിവസം മറൂഗെ സ്കൂളിലെത്തിയത്.സൌകര്യങ്ങളുടെ അഭാവം മൂലം വീർപ്പ്മുട്ടുന്ന സ്കൂളിൽ ആറുവ യസ്സ്കാർക്കൊപ്പം ഈ പടുവൃദ്ധനെ ഇരുത്തുന്നതെങ്ങനെ?അതിനാൽ അദ്ധ്യാപകർ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.പക്ഷേ,ഉള്ളതെല്ലാം വിറ്റുപെറുക്കി അയാൾ യൂണീഫോമും ഷൂസും സംഘടിപ്പിച്ച് എത്തിയതോടെ പ്രധാനാദ്ധ്യാപികയായ ജെയ്ൻ ഒബിഞ്ചു മറൂഗയെ ക്ലാസിലിരുത്താൻ തീരുമാനിച്ചു.അതെത്തുടർന്ന് രക്ഷാകർത്താക്കളും ,മാനേജ്മെന്റും,രാഷ്ട്രീയക്കാരും ചേർന്ന് അവരുടെ ജീവിതം ദുസ്സഹമാക്കുന്നു.മറൂഗയും പിന്നാലെ സ്കൂളും ആക്രമിക്കപ്പെടുന്നു.മറൂഗയെ പുറത്താക്കിയപ്പോൾ അദ്ധ്യാപിക അയാളെ തന്റെ സഹായിയാക്കി തിരികെക്കൊണ്ടുവരുന്നു.പക്ഷേ,അവരെത്തന്നെ അധികൃതർ സ്ഥലം മാറ്റുന്നു.പുതുതായി നിയമിക്കപ്പെട്ട പ്രധാനാദ്ധ്യാപികയെ എല്ലാവരുംചേർന്ന് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിക്കുന്നു.അവരെ എതിരേറ്റത് കുട്ടികൾ വലിച്ചെറിഞ്ഞ ചെരുപ്പുകളായിരുന്നു.അവസാനം ജെനെയെ അവർക്ക് തിരിച്ച് കിട്ടുന്നു.രാജ്യത്തിനു വേണ്ടി പോരാടുകയും തടവറകളിൽ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത മറൂഗയുടെ ത്യാഗത്തെ സർക്കാർ അംഗീകരിക്കുന്നു.

മനസ്സിനെ ആർദ്രമാക്കുന്ന,നമ്മെ അസ്വസ്ഥമാക്കുന്ന,ചടുലമായ ഷോട്ടുകളാൽ സമ്പന്നമാണു ഈ ചിത്രം.ഒരു കെനിയൻ ഗ്രാമത്തിലെ ജീവിതയാഥാർത്ഥ്യങ്ങളുടെ യഥാതഥചിത്രീകരണം എന്ന നിലയിലും,രാജ്യത്തിന്റെ കോളനിവത്കരണത്തിനെതിരായ ചെറുത്തുനിൽ‌പ്പിന്റെ അറിയപ്പെടാത്ത അദ്ധ്യായങ്ങളുടെ അനാവരണമെന്ന നിലയിലും ഈ ചിത്രത്തിനു രാഷ്ട്രീയ,സാമൂഹിക മാനങ്ങൾ ഏറെയുണ്ടു.ആദ്യാവസാനം ഒരു ഡോക്യുഫിക്ഷന്റെ ശൈലിയിൽ ഉദ്വേഗജനകമായ അന്തരീക്ഷനിർമ്മിതിയിലൂടെ സരളമായി പൊള്ളുന്ന സാമൂഹികപ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന “ദ ഫസ്റ്റ്ഗ്രേഡറിൽ”മറൂഗയായി ഒലിവർ ലിറ്റണ്ട് അസാമാന്യമായ പ്രകടനമാണു കാഴ്ച്ചവെച്ചിരിക്കുന്നത്.ഓട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം തിരുവനന്തപുരത്തെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ മത്സരിക്കുന്നുണ്ടു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിന്റെ കഥപറയുന്ന വാഹിദ് മൊസയന്റെഗോൾചെറെ”(Golchehreh-a Farsi film by Vahid Mousaian) ഈ മേളയിലെ മറ്റൊരു ആകർഷക ചിത്രമാണു.കമ്മ്യൂണിസ്റ്റ് ഏകാധിപതി നജീബുള്ളയെ വധിച്ച് തെരുവിൽ കെട്ടിത്തൂക്കിയിട്ട് വിജയമാഘോഷിച്ച ജനങ്ങൾക്കുമേലും സമ്പന്നമായ സംസ്കൃതിക്കുമേലും താലിബാൻ ഭീകരവാദികൾ നടത്തുന്ന അധിനിവേശത്തിന്റെ നേർക്കാഴ്ച്ചകളാണു ഈ ധീരമായ ചലച്ചിത്രത്തിലുള്ളത്.കാബൂളിലെ ഒരു സിനിമാതീയറ്റർ ഉടമയായ അഷ്രഫ് ഖാൻ എന്ന കലാകാരൻ മതമൌലികവാദികളുടെ എതിർപ്പുകളെ അതിജീവിച്ച് തന്റെ തീയറ്റർ നവീകരിക്കാൻ ശ്രമിക്കുന്നതാണു പ്രമേയം.പക്ഷേ, താലിബാന്റെ ഭീകരപ്രവർത്തനങ്ങൾ എല്ലാം ചാമ്പലാക്കുന്നു.ആദ്യപ്രദർശനം നടന്നുകൊണ്ടിരിക്കേ തീയറ്റർ സ്ഫോടനത്തിൽ തകരുന്നു.ആഭ്യന്തരയുദ്ധത്തിൽ അഫ്ഗാൻ നാഷണൽ ഫിലിം ആർക്കൈവ്സും നാമാവശേഷമാകുന്നുന്നതോടെ ഒരു ജനതയുടെ പൈതൃകം തന്നെ മൌലികവാദികൾ നിലമ്പരിശാക്കുന്നു.കടുത്ത പ്രതിസന്ധികൾക്കിടയിലും അതിജീവനത്തിനായി പൊരുതുന്നവരെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രം നമ്മിൽ അവശേഷിപ്പിക്കുന്നുണ്ടു. മനസിനെ പിന്നെയും പിന്നെയും പിടിച്ചുലക്കുന്ന മറ്റൊരു ചിത്രവുമുണ്ടു-“ദ കിഡ് വിത്ത് എ ബൈക്ക്”(The Kid with a bike: a French film by Jean-Pierre&Luc Dardenne).തന്നെ ചിൽഡ്രൻസ് ഹോമിൽ ഉപേക്ഷിച്ച് പോയ അച്ഛനെത്തേടി സിറിൽ എന്ന കുട്ടി നടത്തുന്ന അന്വേഷണത്തിന്റെ കഥയാണിത്.അവനു കൂട്ടായുള്ളത് ഒരു സൈക്കിൾ മാത്രം.അതാണു ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം എന്ന് പോലും വിശേഷിപ്പിക്കാം.അവന്റെ സൈക്കിൾ മോഷ്ടിക്കപ്പെടുകയും അതു തേടിപോയപ്പോൾ പരിചയപ്പെട്ട സാമന്ത എന്ന ഹെയർഡെസ്സിങ്ങ് സല്യൂൺ നടത്തുന്ന യുവതിയോടൊപ്പം വാരാന്ത്യങ്ങൾ ചെലവഴിക്കുന്ന സിറിൽ അവളുടെ മാതൃവാത്സല്യത്തിൽ നിന്ന് തെന്നിമാറി സ്ഥലത്തെ ഒരു മയക്കുമരുന്നു ഗുണ്ടയുടെ സംഘത്തിലകപ്പെടുന്നു.ശിഥിലമായ കുടുംബന്ധങ്ങളുടേയും ഒറ്റപ്പെടലുകളുടേയും സ്നേഹാത്തിന്റേയും കഥപറയുന്ന ഈ ചിത്രവും നമ്മെ വേട്ടയാടുന്ന അനേകം ദൃശ്യാനുഭവങ്ങളാൽ സമ്പന്നമാണു. രാജേഷ് പിഞ്ചാനി സംവിധാനം ചെയ്ത “ബാബൂ ബാന്റ് ബാജാ”(Baboo Band Baaja:A Marathi film by Rajesh Pinchani),ഈ ചലച്ചിത്രമേളയിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യമാണു.മരണത്തിനും ആഘോഷങ്ങൾക്കും നാടൻ വാദ്യോപകരണങ്ങൾ വായിച്ച് ഉപജീവനം കഴിക്കുന്ന ഒരു ഗ്രാമീണകലാകാരന്റെ മകനായ ബാബൂവിനെ കേന്ദ്രീകരിച്ച് ഗ്രാമജീവിതത്തിന്റെ ഇരുൾവഴികളിലൂടെ നടത്തുന്ന ധീരമായൊരു സിനിമാറ്റിക് യാത്രയാണിത്.അമ്മയും മുത്തശ്ശിയും അവനെ സ്കൂളിലയച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നു:അച്ഛനാകട്ടെ അവനെ തന്നോടൊപ്പം കൂട്ടാനും.ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങുംവഴി കളിക്കാൻ പോയപ്പോൾ അവന്റെ ബാഗ് നഷ്ടപ്പെടുന്നതോടെ അവരുടെ ജീവിതം തന്നെ വഴിമാറുകയാണു.മകനു സ്കൂൾ ബാഗും പുസ്തകങ്ങളും വാങ്ങിക്കൊടുക്കാൻ അവന്റെ അമ്മ നടത്തുന്ന ജീവിതസമരം ഗ്രാമീണ ഇന്ത്യയുടെ ആത്മാവു പ്രതിഫലിപ്പിക്കുന്ന പൊള്ളുന്ന ദൃശ്യങ്ങളിലൂടെ ഇതിൽ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ യാഥാർത്ഥ്യബോധത്തോടെ അതിനിശിതമായ രാഷ്ട്രീയ-സാമൂഹിക പ്രതിബദ്ധതയോടെ പച്ചയായ ജീവിതമുഹൂർത്തങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടു,ഈ ചിത്രം.അസാധാരണമായ മികവോടെ വിവേക് ചബൂസ്കർ ബാബൂവിന്റെ റോൾ അവിസ്മരണീയമാക്കി. ..ഇങ്ങനെ ആഖ്യാനത്തിന്റേയും,പ്രമേയത്തിന്റേയും മറ്റും മികവുകൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ ചലച്ചിത്രങ്ങളുണ്ടു, മറ്റ് ഭാഷകളിൽ.ചുരുങ്ങിയ സമയത്തിനുള്ളിൽ, ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ ലളിതമായി ദൃശ്യാവിഷ്ക്കാരം നടത്തുന്ന ശൈലിയാണു ഈ ചലച്ചിത്രോൽസവത്തിലെ പുരസ്ക്കാരങ്ങളും മാദ്ധ്യമപ്രശംസയും പിടിച്ചുപറ്റിയ ചിത്രങ്ങളെല്ലാം സ്വീകരിച്ചിട്ടുള്ളത്.അവ കാണുമ്പോളാണു നമ്മുടെ മുഖ്യധാരാസിനിമകൾ എത്രമാത്രം വികലമാണെന്ന് തിരിച്ചറിയുന്നത്.പണം വാരിയെറിയുന്നതിൽ മാത്രമാണു നമ്മുടെ സിനിമാക്കാർക്ക് താൽ‌പ്പര്യം.അവർ, വിരളിലെണ്ണാവുന്ന കഥാപാത്രങ്ങൾ മത്രമുള്ള,ശരാശരി തൊണ്ണൂറോ നൂറോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഇത്തരം മനോഹരചിത്രങ്ങൾ കണ്ടു പഠിക്കട്ടെ.സിനിമ ജീവത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച്ചകൾ നൽകുന്നത് എങ്ങനെയെന്ന് അവർ കണ്ടറിയട്ടെ. ഈ കുറിപ്പ് അവസാനിപ്പിക്കും മുൻപ് ഇതു കൂടി രേഖപ്പെടുത്തേണ്ടതുണ്ടു.തുടർച്ചയായി എട്ടാമത്തെ തവണയാണു ഗോവ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക് ആതിഥ്യമരുളുന്നത്.വരും വർഷങ്ങളിലും ഗോവ തന്നെയായിരിക്കും വേദി.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ഇനോക്ക്സ് മൾട്ടിപ്ലെക്സിലെ നാലു സ്ക്രീനുകൾക്ക് പുറമേ അതിമനോഹരമായ കലാ അക്കാദമിയിലേയും മർഗോവയിലെ രവീന്ദ്രഭവനിലേയും തീയറ്ററുകളിലായി മൊത്തം 3496 സീറ്റുകൾ.സിനിമകൾ ബുക്ക് ചെയ്ത് കാണാനുള്ള സംവിധാനങ്ങൾ.സൌജന്യ വാഹനസംവിധാനങ്ങൾ.കിടയറ്റ മറ്റ് ക്രമീകരണങ്ങൾ.. സർവോപരി ഇന്ത്യലിലെ ഏറ്റവും ശാന്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങലിലൊന്ന് എന്ന നിലയിൽ പ്രശാന്തസുന്ദരമാണു ഇവിടം.ഇന്ത്യ സ്വതന്ത്രമായി പിന്നേയും 14 വർഷങ്ങൾ കഴിഞ്ഞു മാത്രം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചവരാണു ഗോവക്കാർ.നാലു ശതാബ്ദങ്ങൾ നീണ്ടു നിന്ന പറങ്കികളുടെ ആധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യൻ സൈന്യവും ,കേരളത്തിൽ നിന്നുള്ളവരടക്കമുള്ള വിമോചനപ്പോരാളികളും മണ്ടോവി നദി കടന്ന് പനാജിയിലെത്തി 1961 ഡിസംബർ 19നു ത്രിവർണ്ണ പതാക ഉയർത്തിയതിന്റെ അൻപതാം വാർഷികാഘോഷവേളയിലാണു ഈ വർഷത്തെ ചലച്ചിത്രോത്സവം നടന്നത് എന്ന പ്രത്യേകത കൂടിയുണ്ടു. പോർച്ചുഗീസ് അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ ഗോവയിലെവിടെയും കാണാം.എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെയും മദ്യശാലകൾ മാത്രം.സ്റ്റേഷനറി കടകൾക്കും ബേക്കറികൾക്കുമൊപ്പം ബാറുകളുള്ള സംസ്ഥാനം. “ഫാമിലി ബാർ” എന്ന ബോർഡുകൾ സുലഭം.മണ്ടോവി നദിയിലൂടെ രാത്രി ഒഴുകി നടക്കുന്ന ആഡംബരബോട്ടുകളിലും കപ്പലുകളിലും പുലരുവോളം തീറ്റയും കുടിയും ഡാൻസും.ക്ലബ്ബുകളിലും പബുകളിലും ആഘോഷങ്ങൾ.അസംഖ്യം ബീച്ചുകളിൽ വിദേശികളും സ്വദേശികളും അൽ‌പ്പവസ്ത്രധാരികളായി ജീവിതം ആഘോഷിക്കുന്നു. -എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ഗോവ കുറ്റകൃത്യങ്ങളുടേയും,ലൈംഗികാതിക്രമങ്ങളുടേയും ,വാഹനാപകടങ്ങളുടേയും നിരക്കിൽ കേരളത്തെക്കാൾ ഏറെ പിന്നിലാണു.എഴുപതുകളിൽ ഹിപ്പിയിസം ഇന്ത്യലിലെത്തിയത് ഈ മനോഹരതീരങ്ങളിലൂടെയായിരുന്നു.കഞ്ചാവും ചരസും മയക്കുമരുന്നുകളുംലൈംഗിക അരാജകത്വവും ഗോവയെ കുറ്റകൃത്യങ്ങളുടെ പറുദീസയാക്കിമാറ്റിയത് ഇപ്പോഴും പേടിപ്പെടുത്തുന്ന ഓർമ്മയാണു.അക്കാലം എന്നേ അസ്തമിച്ചു. വിനോദസഞ്ചാരമാണു ഗോവയുടെ സാമ്പത്തികാടിത്തറ.അതിനു വിഘാതമുണ്ടാക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.എല്ലാ സംസ്കാരങ്ങളേയും ഉൾക്കൊള്ളുന്ന തുറന്ന സമൂഹമാണു ഗോവയിലേത്.ഇന്ത്യയിൽ ഏകീകൃതമായ സിവിൾ കോഡുള്ള ഒരേയൊരു സംസ്ഥാനവും ഗോവയാണു.


NEW PODCASTS IN GREENRADIO-2

കേരള ബ്ലോഗ് അക്കാദമി

മധുരിക്കും ഓര്‍മ്മകളേ... നാടക ഗാനം

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

MY BOOKS-2

MY BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ