Friday, 10 July 2009

പ്രതിമകള്‍ നമ്മോടു പറയുന്നത്...

1927 മാച്ച് 13നു തലശ്ശേരി ജഗന്നാഥ ക്ഷേത്ര സന്നിധിയില്‍ ശ്രീനാരായണ ഗുരുവിന്റെ ലോഹപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു.അതിനു ഒന്നരക്കൊല്ലത്തിനു ശേഷമാണു,1928 സെപ്തംബര്‍ 20നു അദ്ദേഹം സമാധിയാകുന്നത്.

ഇന്നു കേരളത്തില്‍ ഏറ്റവുമധികം പ്രതിമകളും സ്മാരകങ്ങളുമുള്ളത് ശ്രീനാരായണ ഗുരുവിനാണു.ജീവിച്ചിരിക്കെ തന്നെ ശിഷ്യരാല്‍ അപമാനിയ്ക്കപ്പെട്ട്,മനസ്സുകൊണ്ടുംശരീരം കോണ്ടും താന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തെ ഉപേക്ഷിച്ച ആ കര്‍മ്മയോഗിയെ പിന്‍ഗാമികള്‍ ജാതിസംഘടനയുടെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ചിട്ട് മനുഷ്യദൈവമാക്കി വിഗ്രഹവല്‍ക്കരിച്ചിരിക്കുന്നു.എല്ലാ മഹാന്മാരും ഇങ്ങനെ പിന്‍ഗാമികളാല്‍ എവിടെയും നിഷ്കകരുണം അപമാനിക്കപ്പെടാറുണ്ട്.ഉത്തര്‍പ്രദേശിലെ പ്രതിമകളും സ്മാരകങ്ങളും ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു.

മായാവതി സ്ഥാപിക്കുന്ന പ്രതിമകളില്‍ ശ്രീനാരായണഗുരുവിന്റെ ലോകത്തെ ഏറ്റവും വലിയ പ്രതിമയും ഉള്‍പ്പെടുന്നു എന്നത് യാദൃച്ഛികമല്ല.ഒരു പക്ഷേ ,സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുപ്രതിമയും അതാകാം.(അങ്ങനെ കേരളത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ ശ്രീനാരായണഗുരുവിനെ കണ്ണാടിക്കൂട്ടിലടച്ച് ദൈവമാക്കി വെള്ളാപ്പാള്ളിയുടെ കൂട്ടര്‍ സ്വകാര്യസ്വത്താക്കില്ലായിരുന്നു).

ജാതിവിവേചനങ്ങള്‍‍ക്കെതിരെ അധസ്ഥിതജനതയെ ഉണര്‍ത്തിയ കര്‍മ്മയോഗികളായ സാമൂഹികവിപ്ലവകാരികളുടെ പ്രതിമകളും സ്മാരകങ്ങളും പതിതജനതയെ പ്രചോദിപ്പിച്ചേക്കാം.അവരുടെ അത്മവീര്യം ഉണര്‍ത്തിയേക്കാം. അംബേദ്കറിന്റേയും കാന്‍ഷിറാമിന്റേയും സ്മാരകങ്ങള്‍ ജനലക്ഷങ്ങള്‍ക്ക് വഴികാട്ടികളായേക്കാം.
പക്ഷേ,ഇതോടൊപ്പം തന്റെ കൂടി പൂര്‍ണ്ണകായപ്രതിമകള്‍ സ്ഥാപിച്ച് സ്വയം അപഹാസ്യയാകുന്നവരെക്കുറിച്ച് എന്തു പറയാന്‍!തന്റെ മാത്രം പ്രതിരൂപത്തെ സ്നേഹിക്കുന്ന ആധുനിക നാര്‍സിസിസ്റ്റുകള്‍ സ്വപ്രതിമമാനിര്‍മ്മാണത്തിനായി ഖജവാവ് ചോര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ തന്ന അപമാനവല്‍ക്കരണമാണു.ജീവിച്ചിരിക്കുന്നവരുടെ നിശ്ചേതനമായ പ്രതിമകള്‍ ആരെയും പ്രചോദിപ്പിക്കില്ല.അവ ചരിത്രത്തിലെ കോമാളിത്തങ്ങളായി അവശേഷിക്കും.അധികാരം തലയ്ക്കു പിടിച്ച ദുരാത്മാക്കളുടെ അധികാരപ്രമത്തതയുടെ സ്മാരകങ്ങളാണവ. ആദര്‍ശങ്ങള്‍ വിസ്മരിച്ച്,അവയെ വ്യഭിചരിച്ച്, അധികാരപദവികള്‍ സ്വന്തം സുഖത്തിനും ആര്‍ഭാടത്തിനുമായി നഗ്നമായി ദുരുപയോഗം ചെയ്യുന്നവര്‍ ജനാധിപത്യത്തിന്റെ ആരാച്ചാരന്മാരാണു.അവരെ കാലം ചവറ്റുകുട്ടയിലെറിയും.

പക്ഷേ, ഇതൊരു പുതിയ പ്രതിഭാസമല്ലെന്നു നമുക്കറിയാം.ഓരോ കാലത്തും അധികാരത്തിലിരുന്നവര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും നിക്ഷിപ്തരാഷ്ട്രീയലക്ഷ്യങ്ങള്‍‍ക്കും അനുശ്രുതമായി അധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടു:പൊതു മുതല്‍ കൊള്ളയടിച്ചിട്ടുണ്ടു.തങ്ങളുടെ മനസ്സിനുള്ളിലെ ജാതിഭ്രാന്ത് പ്രതിഫലിപ്പിക്കുന്ന തീരുമാനങ്ങളെടുത്തിട്ടുണ്ടു.ഭരണഘടനാശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ ചിത്രം പാര്‍ലമെന്റ് ഹാളില്‍ ‍വെച്ച് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അശുദ്ധമാക്കാതിരിക്കാന്‍ ശുഷ്കാന്തി പുലര്‍ത്തിയവരാണു വി.പി.സിങ്ങിനു മുന്‍പുവരെയുള്ള ഭരണാധികാരികള്‍.പണ്ട് ,ഉപപ്രധാനമന്ത്രിയായിരുന്ന ജഗ്ജ്ജീവന്‍ റാം അനാച്ഛാദനം ചെയ്ത ഗാന്ധിജിയുടെ പ്രതിമ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചവരുടെ പിന്‍ ഗാമികള്‍ ഇന്നും പൊതുജീവിതത്തില്‍ വിരാജിക്കുന്നുണ്ടു.അവരുടെ പരമ്പര കുറ്റിയറ്റിട്ടില്ല.
സ്വതന്ത്ര ഇന്ത്യയില്‍ പൊതുഖജനാവില്‍ നിന്നെടുത്ത പണമുപയോഗിച്ച് നിര്‍മ്മിച്ച പ്രതിമകളേയും സ്മാരകങ്ങളേയും കുറിച്ച് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ?അവയുടെ ഒരു കാനേഷുമാരി നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടും.

നമ്മുടെ ദേശീയ സ്മാരകങ്ങളില്‍ ബഹുഭൂരിപക്ഷവും ഗാന്ധിമാരുടേതാണു-മഹാത്മാ ഗാന്ധി മുതല്‍ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും വരെയുള്ള ദേശീയ നേതാക്കളുടേതാണു ഈ സ്മാരകങ്ങളിലേറെയും.സജ്ഞയ് ഗാന്ധിയ്ക്കു പോലും ആവശ്യത്തിലേറെ ദേശീയ സ്മാരകങ്ങളുള്ള നാട്ടില്‍ പുതിയ പദ്ധതികളും ,പാലങ്ങളും,വിമാനത്താവളങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും,റോഡുകളുമൊക്കെ അനുദിനം അവരുടെ സ്മരണയ്ക്കാ‍യി പിന്നേയും ഉയരുന്നു.

എന്തു കൊണ്ടാണു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും,ഗുത്സാരിലാല്‍ നന്ദയുടേയും,മറോര്‍ജി ദേശായിയുടേയും മറ്റും പേരില്‍ അഞ്ചുശതമാനമെങ്കിലും സ്മാരകങ്ങള്‍ ഉയരാതിരുന്നത്?എന്തുകൊണ്ടാണു നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ വീരനായകര്‍ അവഗണിക്കപ്പെട്ടത്?എന്തുകൊണ്ടാണു ചരണ്‍ സിങ്ങിന്റേയും, ദേവിലാലിന്റേയും,ജഗ്ജ്ജീവന്‍ റാമിന്റേയും ചന്ദ്രശേഖറിന്റേയും പേരില്‍ ഉചിതസ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടാത്തത്?സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയെഴുതിയ വി.പി സിങ്ങിനും,അധസ്ഥിതവര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റായ കെ.ആര്‍.നാരായണനും ദേശീയ സ്മാരകങ്ങള്‍ ഉയരാതിരിക്കുന്നത്?കെ.ആര്‍.നാരായണനു ദല്‍ഹിയില്‍ പടുത്തുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സ്മാരകം ഇപ്പോഴും കടലാസ്സിലുറങ്ങുന്നത് എന്തുകൊണ്ടാണു?അധസ്ഥിതടേയും ദളിതരുടേയും പേരില്‍ ആണയിടുന്നവര്‍ എന്തേ ഇക്കാര്യത്തില്‍ മൌനികളാകുന്നു?

പൊതുമുതല്‍ ഉപയോഗിച്ച് പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു പൊതുനയം രൂപപ്പെടുത്തിയതായി അറിയില്ല.അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ ഒരു വിഭാഗത്തിന്റെ മാത്രം സ്മാരകങ്ങള്‍ കൊണ്ടു പൊതുസ്ഥലങ്ങള്‍ നിറയുകയില്ലായിരുന്നു.വിവാദങ്ങള്‍ ഉണ്ടാകുകയില്ലായിരുന്നു.

സ്മാരകങ്ങള്‍ക്ക് കുലവും വംശവും ജാതിയും മതവുമുണ്ടെന്ന അസുഖകരമായ നിഗമനത്തില്‍ നാം എത്തിച്ചേരുന്നത് ഇതുകൊണ്ടാണു.ലക്ഷം വീടു കോളനിയിലേക്ക് പോകുന്ന റോഡിനും ,ദളിത് കോളനികള്‍‍ക്കും ,ദളിത് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും അംബേദ്കറുടെ പേരിടുന്നവര്‍ തന്നെയാണു,കെ.ആര്‍ നാരായണന്റെ സ്മാരകമായി പഞ്ചായത്ത് സ്കൂളും വെറ്റിനറി സര്‍വ്വകലാശാലയും(മാത്രം) സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്നവരെ അവരുടെ പൂര്‍വ്വസാമൂഹികപരിവൃത്തത്തിനകത്തു തന്നെ തളച്ചിടുന്ന നീചവൃത്തിയാണിത്.മുന്‍പ് ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചത് ആവര്‍ത്തിക്കട്ടെ:

-അംബേദ്ക്കറിന്റേയും അയ്യങ്കാളിയുടേയും കെ.ആര്‍.നാരായണന്റേയും പേരിലുള്ള റോഡുകള്‍‍ പോകുന്നത് നിയമനിര്‍മ്മാണ സഭകളിലേക്കും സ്മാര്‍ട്ട് സിറ്റിയിലേക്കും ടെക്നോപാര്‍ക്കുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും നയതന്ത്രമന്ദിരങ്ങളിലേക്കുമായിരിക്കണം.അവരെ പിന്നാമ്പുറങ്ങളില്‍ തന്നെ കുറ്റിയടച്ച് തളച്ചിടുന്നതെന്തിനു?സാമൂഹിക വിമോചകരെന്ന നിലയില്‍ അവര്‍ പൊതുസമൂഹത്തിന്റെ വീരനായകരാണു.അവരുടെ പേരിലുയരേണ്ട ഉചിതസ്മാരകങ്ങള്‍ ജനലക്ഷങ്ങളുടെ ജീവിതനിലവാരമുയര്‍ത്താനുതകുന്ന വികസനപദ്ധതികളാകണം.അജ്ഞാനാന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ,ക്ഷേമപദ്ധതികളുമാകണം.

സ്വന്തം പേരു പോലും എഴുതാനറിയാതെ,കുടിയ്ക്കാന്‍ ശുദ്ധജലം പോലുമില്ലാതെ,മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജനതക്ക് ഈ പ്രതിമകള്‍ കൊണ്ടു എന്തു പ്രയോജനം?

Thursday, 2 July 2009

വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം




വിദ്യാഭ്യാസം എങ്ങനെ അഭ്യാസവും ആഭാസവുമായി മാറി എന്ന് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ യാത്രകളും പഠനങ്ങളും ബോദ്ധ്യപ്പെടുത്തി.മകന്റെ മെഡിക്കല്‍ എന്റ്രന്‍സ് പരീക്ഷാനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണീ നേര്‍സാക്ഷ്യം.

ദൈവദാസന്മാരാല്‍ നയിക്കപ്പെടുന്ന തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജിന്റെ മാനേജരായ അച്ചന്‍ സത്യവിശ്വാസിയായ കുഞ്ഞാടുകളില്‍ നിന്നു മാനേജ്മെന്റ് സീറ്റിനു ചോദിയ്ക്കുന്ന പകിടി വെറും 44 ലക്ഷം രൂപ!ബാംഗ്ലൂരില്‍ ഒരു ഡീംഡ് യൂണിവേഴ്സ്സിറ്റിയുടെ പ്രവേശന പരീക്ഷ എഴുതിയ്ക്കാന്‍ മകനേയും കൊണ്ടുവന്ന കൊടകരക്കാരി ഇതും കൂടി പറഞ്ഞു:കാശിനു രേഖയൊന്നുമുണ്ടാകില്ലെന്ന് അച്ചന്‍ അവരെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.കര്‍ത്താവിനെ ഓര്‍ത്ത് കാശു നല്‍കുക!

എം.ബി.ബി.എസ്,ബി.ഡി.എസ് പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുണ്ടെങ്കിലേ കോഴ്സിനു ചേര്‍ക്കാന്‍ പാടുള്ളൂ എന്ന മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം മറികടന്ന്,ലക്ഷങ്ങള്‍ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച് വഴിയാധാരമാക്കിയവര്‍ ഇത്തവണയും കച്ചവടം പൊടിപൊടിക്കുകയാണു.എല്ലാ നിയമവ്യവസ്ഥകളേയും ധാര്‍ഷ്ട്യത്തോടെ വെല്ലുവിളിച്ചുകോണ്ടു,മതത്തിന്റേയും ജാതിയുടേയും സംഘബലത്തില്‍ അവര്‍ പകല്‍ക്കൊള്ള നടത്തുമ്പോള്‍ സര്‍ക്കാരും മാദ്ധ്യമങ്ങളും,വിദ്യാര്‍ഥിസംഘടനകളും നോക്കുകുത്തികളായിയിരിക്കുന്നു.
ഇത് എല്ലാ സീറ്റിലും ന്യൂനപക്ഷാവകാശങ്ങളുടെ പേരു പറഞ്ഞ് സ്വന്തമായി അഡ്മിഷന്‍ നടത്തുന്ന മാനേജ്മെന്റുകളുടെ കാര്യം.തങ്ങള്‍ പാവങ്ങള്‍ക്കു വേണ്ടി മെറിറ്റ് മാത്രം മാനദണ്ഡമാക്കി,സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ മഹദ്കര്‍മ്മം ചെയ്യുകയാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഇവര്‍ പത്രങ്ങളില്‍ പ്രസ്താവന പരസ്യം ചെയ്തിരുന്നത് വായിച്ചു പകിടികൊടുത്തവരെങ്കിലും മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും.അമ്പമ്പോ എന്തൊരു തൊലിക്കട്ടി!

ഇനി നല്ലപിള്ളകളുടെ കാര്യം.സര്‍ക്കാരുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ട്,50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ മഹാമനസ്കത പ്രകടിപ്പിക്കുന്ന ത്യാഗികളാണവര്‍-കേരളാ പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസ്സോസിയേഷനില്‍ ഫസല്‍ ഗഫൂര്‍ മുതല്‍ ഗോകുലം ഗോപാലന്‍ വരെയുള്ള പുരോഗമനവാദികളായ സാമൂഹികപ്രവര്‍ത്തകരുണ്ടു.സര്‍ക്കാര്‍ സീറ്റിലെ ഓപ്പണ്‍ മെരിറ്റില്‍ 1.38 ലക്ഷം രൂപ വാങ്ങിക്കൊള്ളാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് സമ്മതം നല്‍കിയിട്ടുണ്ടത്രെ.50 ശതമാനം സീറ്റുകളില്‍ മാനേജ്മെന്റുകള്‍ പ്രതിവര്‍ഷം 4.8 ലക്ഷം രൂപ ഫീസായി വാങ്ങും.എഞ്ജിനിയറിങ്ങിനു 90000 രൂപയും വാങ്ങും.നക്കാപ്പിച്ച സര്‍ക്കാര്‍സീറ്റുകളില്‍ സൌജന്യം അനുവദിയ്ക്കുന്നു എന്നതിന്റെ പേരിലാണു ഈ തീവെട്ടിക്കൊള്ളയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനത്തിന്‍ അവര്‍ സ്വന്തമായി പ്രവേശനപരീക്ഷയും നടത്തിക്കഴിഞ്ഞു.അതിന്റെ സുതാര്യതയും നിയമസാധുതയും പരിശോധിക്കേണ്ട ബാദ്ധ്യത പി.എ,മുഹമ്മദ് കമ്മറ്റിയ്ക്കാണു.അവര്‍ കുംഭകര്‍ണ്ണസേവയിലാണു.

വിപ്ലവം വെള്ളം ചേര്‍ക്കാതെ മൂന്നുനേരവും സേവിക്കുന്ന മന്ത്രിയും,സര്‍വ അഴിമതിക്കാര്‍ക്കെതിരായും കുരിശ് യുദ്ധം നടത്തുന്ന നമ്മുടെ മാദ്ധ്യമങ്ങളും ഈ ഭാഗത്തേക്കിതുവരെ ഒന്നെത്തി നോക്കുക പോലും ചെയ്തിട്ടില്ല.മാനേജ്മെന്റ് സീറ്റുകളില്‍ ഇവര്‍ വാങ്ങിക്കൂട്ടുന്ന ക്യാപിറ്റേഷന്‍ ഫീസ് എത്ര കോടികള്‍ വരും?കണക്കില്‍ പെടാത്ത ഈ പണം അവരെങ്ങനെയാണു വിനിയോഗിക്കുന്നത്?അതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടുന്നുണ്ട്?
-ഇതന്വേഷിക്കാന്‍ സി.ബി.ഐയെയോ ഇന്റര്‍പോളിനെയോ ചുമതലപ്പെടുത്തേണ്ട ആവശ്യമില്ല.അതിനു പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല.എന്നിട്ടുമെന്തേ ആരും മിണ്ടുന്നില്ല.എന്തേ ചോരതുടിക്കും യുവ വിപ്ലവകാരികള്‍‍ മഹാമൌനികളാകുന്നു?എന്തേ നമ്മുടെ സാംസ്കാരിക നായകര്‍ കണ്ണുകള്‍ പൂട്ടിയിരിക്കുന്നു?
മാനേജ്മെന്റ് സിറ്റുകളില്‍ തങ്ങള്‍ ഒരു നയാപൈസപോലും ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയില്ലെന്ന് പരസ്യപ്രസ്താവന ഇറക്കാന്‍ ഫസല്‍ ഗഫൂറിനും കൂട്ടര്‍ക്കും ധൈര്യമുണ്ടൊ?സര്‍ക്കാരെങ്കിലും അവരോട് അങ്ങനെ ആവശ്യപ്പെടാനുള്ള ആത്മാര്‍ത്ഥത കാണിക്കുമോ?
വിദ്യാഭ്യാസത്തെ കൊടുംകൊള്ളയ്ക്കുള്ള ഉപാധിയാക്കിയവര്‍ ഒരിക്കലും സത്യധര്‍മ്മാദികളില്‍ വിശ്വസിക്കുന്നവരല്ല എന്നറിയാത്തവരില്ല.ലോകമെങ്ങും ശിഷ്യഗണങ്ങളുള്ള സ്നേഹസ്വരൂപിണിയായ അവതാരത്തിന്റെ പേരിലുള്ള കല്‍പ്പിത സര്‍വ്വകലാശാലയിലും ക്യാപ്പിറ്റേഷന്‍ പിരിവ് പൊടിപൊടിക്കുകയാണു.അവിടെ മാനേജ്മെന്റ് സീറ്റുകള്‍ മുങ്കൂട്ടി റിസര്‍വ് ചെയ്യാം.ഒരു മുന്‍ എം.പി മുഖേന സമീപിച്ച രക്ഷാകര്‍ത്താവിനോട് അവര്‍ വെളിപ്പെടുത്തിയതിത്രമാത്രം:20 ലക്ഷം നല്‍കി ഇപ്പോഴേ സീറ്റുറപ്പിയ്ക്കുക.അടുത്ത വര്‍ഷം തുക കൂടും.

ആലുവയില്‍ എഡ്യൂക്കേഷന്‍ കണ്‍സല്‍റ്റന്‍സി നടത്തുന്ന ഒരു കോളെജ് പ്രോഫസര്‍ ഈ പ്രാവശ്യം 20 ലക്ഷം കൊടുത്തു വാങ്ങിയ സീറ്റ് മുംബൈക്കാരനായ മലയാളിയുടെ മകനു‍ മറിച്ചു വിറ്റത് 44 ലക്ഷം രൂപയ്ക്കായിരുന്നു.ഇങ്ങനെ എത്ര സീറ്റുകള്‍ ഏജന്റുമാര്‍ക്ക് ഇവര്‍ വീതം വെച്ചു നല്‍കുന്നുവെന്ന് ആര്‍ക്കുമറിയില്ല.എന്റ്രന്‍സ് മെരിറ്റിലൂടെ കല്‍പ്പിത സര്‍വകലാശാലകളില്‍‍ എത്ര പേര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നുവെന്നും ആര്‍ക്കുമറിയില്ല.എത്ര സീറ്റുകളില്‍ മാനേജ്മെന്റ് അഡ്മിഷന്‍ നടത്തുന്നു?പട്ടികജാതിക്കാര്‍ക്കും പാവങ്ങള്‍ക്കും അയിത്തം കല്‍പ്പിച്ചിരിക്കുന്ന ഈ കല്‍പ്പിതസര്‍വകലാശാലകളെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകള്‍‍ക്കറുതിയില്ല.എല്ലാം പരമരഹസ്യമാണു.പരീക്ഷകള്‍ നടത്തുന്നതും ,ഫീസ് നിശ്ചയിക്കുന്നതും ‍എല്ലാം അവര്‍ സ്വന്തമായി തന്നെ.കേന്ദ്ര മാനവ ശേഷി മന്ത്രാലയവും ,യു.ജി.സിയും ഒന്നിലും ഇടപെടാതെ കൈയ്യും കെട്ടി ഇരുപ്പാണു.
അതിനാലാണു നൂറുകണക്കിനു ഡീംഡ് യൂണിവേര്‍സിറ്റികള്‍ കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് പൊന്തിവന്നത്.തമിഴ്നാടാണു കല്‍പ്പിത സര്‍വകലാശാലകളുടെ വിളനിലം.ഉന്നത നിലവാരം പുലര്‍ത്തുന്ന,കിടയുറ്റ സ്ഥാപനങ്ങളും മൂന്നാംകിടക്കാര്‍ക്കൊപ്പം അവിടെ വിദ്യാര്‍ത്ഥികളെ കൊള്ള ചെയ്യുന്നു.അതിനിരയാകുന്നവരില്‍ ഭൂരിപക്ഷവും കേരളീയരാണു.
ചെന്നൈക്കടുത്ത കാഞ്ചീപുരം ജില്ലയിലുള്ള അന്താരാഷ്ട്രപ്രശസ്തിയാര്‍ജ്ജിച്ച ഒരു ഡീംഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ചെന്നപ്പോളുണ്ടായത് വിചിത്രമായ അനുഭവമാണു.അവിടെ പരിചയപ്പെട്ട മധുരക്കാരനായ രക്ഷാകര്‍ത്താവു ചോദിച്ചു:അഡ്മിഷന്‍ സെക്ഷനില്‍ പോയി കാര്യങ്ങള്‍ സെറ്റിലാക്കിയോ? !

-18 ലക്ഷം രൂപയാണു പകിടി.അത് മുങ്കൂട്ടി നല്‍കുന്നവര്‍ മാത്രം റാങ്ക് ലിസ്റ്റിലുണ്ടാകും.
അപ്പോള്‍ ഈ പരീക്ഷയോ?
-അയാള്‍ എന്റെ അജ്ഞതയില്‍ പരിതപിച്ചു കൊണ്ടു പറഞ്ഞു:എല്ലാം കണ്ണില്‍ പൊടിയിടാന്‍,സ്നേഹിതാ!
പരീക്ഷ എഴുതി പുറത്തിറഞ്ഞിയ മകന്റെ സാക്ഷ്യപത്രം കൂടി കേള്‍ക്കുക.കറുത്ത ബ്ലാക് പോയന്റ് പേനകൊണ്ടു മാത്രമേ ഉത്തരങ്ങള്‍ രേഖപ്പെടുത്താവൂ എന്ന് ഹാള്‍ ടിക്കറ്റില്‍ നിഷ്കര്‍ഷിച്ചിരുന്നവര്‍ പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത് പെന്‍സില്‍ കൊണ്ട് ഉത്തരം മാര്‍ക്ക് ചെയ്യാനായിരുന്നു.കാശു കോടുക്കുന്നവരെ ജയിപ്പിക്കാനായി ഉത്തരം തിരുത്തിയെഴുതാന്‍ എന്തെളുപ്പം!

ഇനി മറ്റൊരു അനുഭവസാക്ഷ്യം കൂടി.ഭക്ഷ്യവിഭവങ്ങള്‍‍ക്ക് പേരുകേട്ട കാഞ്ചീപുരത്തെ ചെട്ടിനാട്ടുള്ള മറ്റൊരു മെഡിക്കല്‍ കോളേജിന്റെ എന്റ്രന്‍സ് പരീക്ഷാഹാള്‍.സ്ഥലം ബാങ്ലൂര്‍.‍ആകെ പരീക്ഷാര്‍ത്ഥികള്‍ വെറും 6!മേല്‍നോട്ടം വഹിക്കുന്ന സ്ത്രീയെ പരിചയപ്പെട്ടു.അവര്‍ കോളേജിലെ ഒരു വകുപ്പിന്റെ മേധാവിയാണു.കാഞ്ചീപുരത്തും ഹൈദരാബാദിലുമായി 700 പേര്‍ പരീക്ഷയെഴുതുന്നുണ്ടത്രേ.ഫീസല്ലാതെ ഒരു നയാപൈസ പോലും തങ്ങള്‍ വാങ്ങില്ല.നൂറു ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിലാണു പ്രവേശനം...ഇങ്ങനെ പോയി അവരുടെ പ്രസംഗം.ശേഷം ഒരു രക്ഷാകര്‍ത്താവു ,അവരുടെ ഒപ്പമുള്ള ശിങ്കിടിയോട് തഞ്ചത്തില്‍ തിരക്കി:മേഡം പറഞ്ഞത് കളവല്ലേ?റേറ്റ് എത്രയെന്നു പറ.വെറുതെ ഞങ്ങളെ മെനക്കെടുത്തല്ലേ!
-അപ്പോഴാണു‍ ശിങ്കിടി അതു പച്ചയായി പറഞ്ഞത്:പകിടി 17 ലക്ഷമാ സാറേ.

-ഈ കുറിപ്പ് അവസാനിപ്പിക്കും മുന്‍പ് ചെന്നൈയില്‍ പരിചയപ്പെട്ട ഒരു തമിഴ്നാട്ടുകാരന്‍ പറഞ്ഞ അനുഭവസാക്ഷ്യം കൂടി കേള്‍ക്കുക:ഇതൊരു അര്‍ദ്ധസര്‍ക്കാര്‍ സര്‍വകലാശാലയിലെ എം.ബി.ബി.എസ് അഡ്മിഷന്‍ വിഭാഗം.കൈയ്യില്‍ സ്യൂട്ട് കേസുണ്ടായിരുന്നതു കാരണം ക്യൂ നില്‍ക്കുന്നവര്‍ക്കിടയിലൂടെ അയാളെ പ്യൂണ്‍ അകത്തേക്ക് കയറ്റി വിട്ടു.അകത്ത് അഡ്മിഷന്റെ ചുമതലയുള്ള ഒരു സ്ത്രീ.കൂടെ ഒരു ക്ലാര്‍ക്ക്.ക്യൂ നില്‍ക്കുന്നവരില്‍ നിന്ന് അയാള്‍ ആപ്ലിക്കേഷന്‍ ഫോം വാങ്ങുന്നു.വളരെ സൂക്ഷ്മതയോടെ നോട്ടുകെട്ടുകള്‍ എണ്ണി നോക്കി മേഡത്തിന്റെ കസേരയുടെ പിന്നിലേക്കു വെയ്ക്കുന്നു.പിന്നിലട്ടിയിട്ടിരിക്കുന്ന കോടികളുടെ നോട്ടുകെട്ടുകള്‍ സാക്ഷിയാക്കി അവര്‍ പറഞ്ഞു:19 ലക്ഷം ഇപ്പോള്‍ തന്നെ അടയ്ക്കുക.ബാര്‍ഗൈനോ ചര്‍ച്ചയോ ഇല്ല.കാശുണ്ടെങ്കില്‍ ഫോം വാങ്ങി ക്യൂവില്‍ നില്‍ക്കുക!

പണമില്ലാത്തവന്‍ തൃണമാകുന്നീ ഉലകത്തിലെ സര്‍വ്വ വിദ്യാഭ്യാസ ആഭാസര്‍ക്കും നമോവാകം.

Tuesday, 2 June 2009

മാധവിക്കുട്ടിക്ക് പ്രണാ‍മം..(അവരുടെ ദേശീയ പതാക എന്ന കവിതയുടെ ആലാപനം)


ങ്ങനെ മാധവിക്കുട്ടിയും ചരിത്രത്തിലേക്ക് പിന്‍ വാങ്ങി.
തന്റെ അസാധാരണമായ പ്രതിഭയും ധിഷണാശക്തിയും കൊണ്ടു വിഗ്രഹങ്ങളെ തച്ചുടച്ച,സമാനതകളില്ലാത്ത ഇതിഹാസജീവിതം നയിച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം.

നൂറ്റാണ്ടുകള്‍ക്കപ്പുറവും അവര്‍ വായിക്കപ്പെടും.കാ‍പട്യങ്ങളുടേയും നാട്യങ്ങളുടേയും ലോകത്ത് ഇങ്ങനെ തീക്ഷ്ണ സത്യങ്ങളെ തുറന്നെഴുതിയ ,ധിക്കാരിയായ ഒരു സ്ത്രീ ജീവിച്ചിരുന്നെന്നോര്‍ത്ത് വരും തലമുറകള്‍ അത്ഭുതം കൂറും.
മാധവിക്കുട്ടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്,അവര്‍ എഴുതിയ ദേശീയ പതാക എന്ന കവിതയുടെ മൊഴിമാറ്റം ജ്യോതിബായി പരിയാടത്ത് ആലപിച്ചിരിക്കുന്നതാണു ഗ്രീന്‍ റേഡിയോയിലെ പുതിയ പോഡ് കാസ്റ്റ്.

Tuesday, 26 May 2009

ചാനല്‍ സമ്മാന വശ്യ യന്ത്രം


``ലോ, ഹലോ! ഇത്‌ മനോമുകുളം വാരികേലും കിനാവ്‌ ചാനലിലും എഴുതുകേം പറയുകേമൊക്കെ ചെയ്യുന്ന ഡോക്ടര്‍സാറല്ലേ?''

``അതേ, ഡോ. ശന്തനു മാന്‍പേട ഹോള്‍ഡിങ്ങ്‌. എന്റെ `മനസ്സുഖം' പരിപാടി കാണാറുണ്ടോ? എന്താ സഹോദരീടെ പേര്‌? എന്താ പ്രശ്‌നം?''

``ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പുന്ന അങ്ങ്‌ എന്നെ രക്ഷിക്കണം. (ശബ്ദമിടറുന്നു). സാറ്‌ ഞങ്ങടെ കാണപ്പെട്ട ദൈവമാ. സാറിന്റെ ഒരു വാക്ക്‌ കേട്ടിട്ട്‌ മരിക്കാനിരിക്കുകയാ ഞാന്‍...'' (കരയുന്നു).

``സഹോദരീ, കരയാതെ. കണ്ണീരൊപ്പാന്‍ ഈ ചേട്ടന്‍ ഇവിടെയുള്ളപ്പോള്‍ അവിവേകമൊന്നും കാട്ടരുത്‌. എല്ലാം തുറന്നു പറയൂ.മനസ്സാന്നിധ്യം വീണ്ടെടുക്കൂ. എന്താ അനിയത്തിക്ക്‌ സംഭവിച്ചത്‌?'' ``എന്റെ സ്വന്തം ചേട്ടനാ ഈ ഡോക്ടറ്‌ സാറ്‌. എന്റെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊന്നും എന്നെ വേണ്‌ട സാറേ! അല്ലേലും ഞാന്‍ ഭാഗ്യം കെട്ടവളാ. സാറിനറിയാമോ, ഫോണ്‍ വിളിച്ചുവിളിച്ച്‌ എന്റെ കൈ തേഞ്ഞു. ഇനി വിളിക്കാത്ത ചാനലുകളും റേഡിയോയുമൊന്നുമില്ല സാറേ. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി സാറേ ഇത്‌ തൊടങ്ങീട്ട്‌. ഓര്‍ക്കുംതോറും ചത്താ മതീന്ന്‌ തോന്നുവാ... കിരാതം ചാനലിലെ `താടകത്തിടമ്പ്‌' പരമ്പര സാറ്‌ കണ്‌ടിട്ടില്ല്യോ? എന്നെ കെട്ടിക്കൊണ്‌ടുവന്ന ആഴ്‌ചയിലായിരുന്നു സാറേ അതിലെ `നായികേടെ മൂക്കിനെത്ര നീളമുണ്‌ട്‌' എന്ന ഭാഗ്യമല്‍സരം. ഞാനും ഭര്‍ത്താവും വിളിച്ചിട്ട്‌ ഫോണ്‍ കിട്ടിയില്ല. സാറിനറിയുമോ, എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയ്‌ക്കാരുന്നു ആ ആഴ്‌ചയിലെ സ്വര്‍ണമൂക്കുത്തി സമ്മാനം കിട്ടിയത്‌. `നാരായം നാരായണി' സീരിയലിലെ `നായികയുടെ കവിളത്തെ മറുകിന്റെ വിസ്‌തീര്‍ണമെത്ര?' എന്ന മല്‍സരത്തില്‍ നായികേടെ തലേല്‍ കുത്തിയ ഫോറിന്‍ സ്ലൈഡ്‌ സമ്മാനമടിച്ചത്‌ ആര്‍ക്കെന്നറിയുമോ സാറിന്‌? എന്റെ ജൂനിയറായി പഠിച്ച ആ മൂധേവി ശ്രീദേവിക്ക്‌! നീ വന്ന്‌ കേറീല്ലാരുന്നെങ്കി `സ്വര്‍ണസുനാമീ'ലും `തങ്കമഴേ'ലും സമ്മാനം കിട്ടുമായിരുന്നൂന്നു പറഞ്ഞ്‌ അമ്മായിയമ്മേടെ ദെവസ്സോമൊള്ള പ്‌രാക്ക്‌ സഹിക്കാതെ ഒറക്കഗുളികേം വാങ്ങിച്ചോണ്‌ടാ സാറേ ഞാനിപ്പൊ വിളിക്കുന്നേ.''

``സഹോദരീ, ശാന്തയാകൂ! അവിവേകമൊന്നും ചെയ്യരുത്‌. ജീവിതമെന്നാല്‍...'' -ഇത്രയുമായപ്പോള്‍ ഡോക്ടറുടെ ഭാര്യ ഫോണ്‍ തട്ടിയെടുക്കുന്നു:

``നിങ്ങള്‍ ഫോണ്‍ വെച്ചിട്ടു മാറിക്കേ! ഒരു ഉപദേശി വന്നിരിക്കുന്നു! കിന്നാരം ചാനലിലെ `ഇടിവെട്ട്‌ സ്വര്‍ണം' പരിപാടിയിലേക്ക്‌ വിളിക്കാന്‍ സമയമായി. ഫോണ്‍ വെച്ചിട്ട്‌ വേഗം പോണം ഹേ! നടക്കുന്നു, ഒരു മൊട്ടുസൂചി പോലും സമ്മാനമടിക്കാതെ നാട്ടാരെ ഉപദേശിക്കാന്‍...! നിങ്ങള്‍ ഫോണ്‍ വിട്‌. ഹലോ, ഹലോ...''

``ചേച്ചീ!'' ``കൊച്ചേ, ഞാന്‍ പറഞ്ഞുതരാം. ഈ ഒണക്കഡോക്ടറെക്കൊണ്‌ട്‌ ഒരു കാര്യോമില്ല. നിങ്ങള്‍ക്ക്‌ സമ്മാനം കിട്ടുന്നില്ല. അതല്ലേ പ്രശ്‌നം?''

`അതേ ചേച്ചീ!'' ``എനിക്കും ഇതായിരുന്നു പ്രശ്‌നം. കഴിഞ്ഞ മാസമാ ആ കാലദോഷം മാറ്റിയത്‌. ഋഷികേശിലെ സ്വാമി ടെലിവിഷനാനന്ദജി ഇറക്കുന്ന ചാനല്‍ സമ്മാന വശ്യയന്ത്രം തപാലില്‍ വരുത്തി അരേല്‍ കെട്ടിയിട്ട്‌ ഞാന്‍ `സ്വര്‍ണതീമഴേ'ലേക്ക്‌ വിളിച്ചപ്പോള്‍ ഒരു പവനാ അടിച്ചത്‌. വെറും ആയിരം ഉറുപ്പികേയൊള്ളൂ ഈ യന്ത്രത്തിന്‌. വാങ്ങിച്ച്‌ അരേല്‌ കെട്ടീട്ട്‌ ഏതു ചാനലില്‌ വിളിച്ചാലും സമ്മാനമൊറപ്പാ... മറക്കണ്‌ടാട്ടോ, ഋഷികേശിലെ സ്വാമി ടെലിവിഷനാനന്ദജി ഇറക്കുന്ന ചാനല്‍ സമ്മാന വശ്യയന്ത്രം!''